Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിൻ പരീക്ഷണം മനുഷ്യരിൽ വിജയകരമായതോടെ അദൃശ്യ ശത്രുവിനെ പേടിച്ച് ഇനി ഏറെ നാൾ ഒളിച്ചിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ മനുഷ്യർ; വാക്സിൻ വിപണിയിലെത്താൻ ഇനിയും ഏറെ കടമ്പകളെന്ന് ​ഗവേഷകർ; വാക്സിൻ തയ്യാറായാൽ ആദ്യം നൽകുക ആരോ​ഗ്യ പ്രവർത്തകർക്കും

ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിൻ പരീക്ഷണം മനുഷ്യരിൽ വിജയകരമായതോടെ അദൃശ്യ ശത്രുവിനെ പേടിച്ച് ഇനി ഏറെ നാൾ ഒളിച്ചിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ മനുഷ്യർ; വാക്സിൻ വിപണിയിലെത്താൻ ഇനിയും ഏറെ കടമ്പകളെന്ന് ​ഗവേഷകർ; വാക്സിൻ തയ്യാറായാൽ ആദ്യം നൽകുക ആരോ​ഗ്യ പ്രവർത്തകർക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിൻ പരീക്ഷണം മനുഷ്യരിൽ വിജയകരമെന്ന വാർത്ത കഴിഞ്ഞ ദിവസം സന്തോഷത്തോടെയാണ് ലോകം ഏറ്റെടുത്തത്. പരീക്ഷണ വിജയം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇം​ഗ്ലണ്ട് തന്നെ വൻതോതിൽ വാക്സിൻ ഓർഡർ ചെയ്യുകയും ചെയ്തു. വാക്സിൻ പരീക്ഷണത്തിന്റെ വാർത്ത അറിഞ്ഞ എല്ലാവരുടെയും അടുത്ത ചോദ്യം ഇതെന്ന് ലഭ്യമാകും എന്നായിരുന്നു. എന്നാൽ അതത്ര ലളിതമായ കാര്യമല്ല. വാക്സിൻ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി വിപണിയിലെത്താൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കും എന്നാണ് റിപ്പോർട്ട്. വാക്സിൻ ലഭ്യമായാലും ആദ്യം നൽകുക കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോ​ഗ്യ പ്രവർത്തകർക്കാവും.

ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് കഴിഞ്ഞ ദിവസം മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചത്. ChAdOx1 nCoV-19 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ പരീക്ഷിച്ചവരുടെ ശരീരം കൊറോണ വൈറസിനെതിരെ പ്രതിരോധം ആർജിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. വാക്സിൻ കുത്തിവെച്ചവരിൽ‍ നോവൽ കൊറോണവൈറസിനെ നേരിടാൻ വേണ്ടുന്ന ആന്റിബോഡികളും ടി-സെല്ലുകളും നിർമ്മിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചത്. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്സിൻ വിജയകരമാവുന്ന പക്ഷം ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയാവും.വാക്‌സിൻ ശുഭസൂചനകൾ നൽകുന്ന വാർത്തകൾക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്. അതേ സമയം വാക്സിൻ എന്ന് വിപണയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോർട്ടുകൾ.

കടമ്പകൾ ഇനിയുമേറെ

1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു. ആദ്യ​ഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂ‍ർത്തിയാക്കിയാൽ മാത്രമേ വൈറസ് വിപണിയിൽ എത്തൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക.

മനുഷ്യരിൽ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള വൈറസിനെ ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചത്. ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന വൈറസിനെ വേർതിരിച്ച് ജനിതക പരിഷ്‌കരണം നടത്തി കൊറോണ വൈറസുമായി വളരെയധികം സാമ്യം പുലർത്തുന്നതാക്കുകയാണ് ചെയ്തത്. എന്നാൽ മനുഷ്യരിൽ ഇതിന് രോഗമുണ്ടാക്കാൻ സാധിക്കില്ല. കൊറോണ വൈറസ് മനുഷ്യകോശങ്ങളിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകൾ ഈ വൈറസിലും ഗവഷകർ സന്നിവേശിപ്പിച്ചു. ഇങ്ങനെ ജനിതക പരിഷ്‌കരണം നടത്തിയ വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കൊറോണ വൈറസുമായി വളരെയധികം സാമ്യമുള്ളതിനാൽ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണർത്തുകയും ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും.

വൈറസുകളോടു പ്രതിപ്രവർത്തിക്കുന്ന ആന്റിബോഡികൾക്കൊപ്പം തന്നെ രോഗപ്രതിരോധത്തിന് അതീവ നിർണായകമായ ടി–സെല്ലുകളുടെ ഉത്പാദനത്തിലും ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ മെച്ചപ്പെട്ട ഫലം കാട്ടിയെന്നാണ് വിവരം. വൈറസുകളെ പൊതിഞ്ഞ് വശംകെടുത്തി ചെറുക്കുന്ന ചെറുപ്രോട്ടീനുകളാണ് ആന്റിബോഡികളെങ്കിൽ ടി–സെല്ലുകൾ ഈ പ്രവർത്തനത്തിനു ലക്ഷ്യബോധം പകരുന്ന ഒരുതരം ശ്വേതരക്താണുക്കളാണ്. വൈറസ് ബാധിച്ച കോശങ്ങളെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യൂഹത്തിനു ക‌ൃത്യമായി കാട്ടിക്കൊടുത്ത് അവയെ നശിപ്പിക്കാനുള്ള സൂചന നൽകുന്ന ദൗത്യമാണ് ഇവയ്ക്കുള്ളത്. രോഗപ്രതിരോധമെന്ന യുദ്ധമുഖത്ത് ആന്റിബോഡികൾ ‘വെടിയുണ്ടകളെ’ങ്കിൽ അവയെ വൈറസിനു മേൽ കൃത്യമായി നിറയൊഴിക്കാൻ സഹായിക്കുന്ന തോക്കിലെ ‘ദൃഷ്ടികേന്ദ്ര’മാണ് ടി സെൽ എന്നു പറയാം. ഓക്‌സ്‌ഫഡിലെ വാക്‌സിൻ ഇത്തരം ടി–സെല്ലുകളുടെ ഉത്പാദനത്തിനും മികച്ച ഫലം കാട്ടിയെന്നാണ് വിലയിരുത്തൽ. വാക്‌സിൻ പരീക്ഷണത്തിന് വിധേയമാവരിൽ 14 ദിവസത്തിനുള്ളിൽ ടി–സെല്ലുകളുടെ എണ്ണം വർധിച്ചപ്പോൾ 28 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദനത്തിലും ശുഭസൂചകമായ വർധന രേഖപ്പെടുത്തി.

ഫലം നൽകുമോ ഈ വാക്‌സിൻ?

വാക്‌സിൻ പരീക്ഷണത്തിന്റെ ആദ്യ രണ്ടു വിജയഘട്ടത്തിൽ ഏവരും ഉത്തരം തേടുന്ന ലളിതവും അതേസമയം സങ്കീർണവുമായ ചോദ്യമൊന്നു മാത്രം – ഈ വാക്‌സിൻ ഫലപ്രദമാകുമോ അഥവാ കൊറോണ വൈറസിനെതിരെ ഈ വാക്‌സിനു പ്രതിരോധം ഉറപ്പിക്കാനാകുമോ? ‘കാത്തിരുന്നു ഫലം ഉറപ്പിക്കേണ്ട കളി’യിലാണ് ഗവേഷകർ ഇപ്പോഴുമെന്ന് ഓക്‌സ്‌ഫഡിൽ കോവിഡ് പ്രതിരോധ വാക്‌സിനറെ വികസനത്തിൽ മുഴുകിയ ഗവേഷക സംഘത്തിലെ പ്രഫസർ ആൻഡ്രൂ പൊളാർഡ് ബിബിസിയോട് പറഞ്ഞു.

വെല്ലുവിളികൾ ഇല്ലെന്നല്ല

വാക്‌സിൻ പരീക്ഷണത്തിന് വിധേയരായ 90 ശതമാനം പേരിലും ഒറ്റ ഡോസിൽ തന്നെ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ രൂപപ്പെട്ടു. പത്തു പേർക്കു മാത്രമാണ് രണ്ടാമതും ഡോസ് നൽകേണ്ടതായി വന്നത്. ഇവരിലും പ്രതിരോധ ആന്റിബോഡികൾ ഉറപ്പാക്കാനായി. എങ്കിലും,പൂർണമായും പാർശ്വഫലമില്ലാത്ത വാക്സിനല്ല ഇതെന്നാണ് ഗവേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വാക്‌സിനു വിധേയമായ 70 ശതമാനം പേരിലും പനിയോ തലവേദനയോ പാർശ്വഫലമായി ഉണ്ടായി. എന്നാൽ അത് പാരസെറ്റമോൾ നൽകിതന്നെ പരിഹരിക്കാനാകുന്നതാണെന്നു ഗവേഷകർ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരി ചെറുക്കാൻ ഈ വാക്‌സിൻ പൂർണസജ്ജമാണെന്നത് ഉറപ്പിക്കുന്നതിന് അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം, എന്നാൽ ആദ്യഫല സൂചനകൾ ശുഭകരം തന്നെയാണെന്ന് ഓക്‌സ്‌ഫഡ് സർവകലാശാലയിലെ പ്രഫസർ സാറ ഗിൽബർട്ട് പറഞ്ഞു.

പോരാട്ടത്തിൽ ഇന്ത്യയും മുന്നിൽ

അതിനിടെ, ഭാരത് ബയോടെക് തങ്ങൾ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. കോവാക്സിൻ എന്ന മരുന്നാണ് പരീക്ഷിച്ചത്. മനുഷ്യരിലുള്ള കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 375 സന്നദ്ധ പ്രവർത്തകരിലാണ് പരീക്ഷണം നടത്തുക. പൂർണ ആരോഗ്യമുള്ള സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുത്താണ് പരീക്ഷണം. റോഹ്താക്കിലെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ആദ്യ വാക്സിൻ പരീക്ഷണം നടത്തിയത്. മൂന്ന് പേർക്കും യാതൊരു പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു.ശരിയായ കരൾ പ്രവർത്തനവും അണുബാധയുടെ അഭാവവും ഉറപ്പുവരുത്തി പൂർണ്ണ ആരോഗ്യപരിശോധനയ്ക്ക് ശേഷമാണ് മൂന്ന് സന്നദ്ധപ്രവർത്തകർക്കും വാക്സിന് നൽകിയത്.

പരീക്ഷണത്തിന് ശേഷം പുറത്തിറക്കുന്നതിന് മുമ്പ് സന്നദ്ധപ്രവർത്തകരെ രണ്ട് മണിക്കൂർ നിരീക്ഷിച്ചുവെന്നും മരുന്നിന്റെ പ്രവർത്തനം മൂലം അലർജി ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും അധികൃതർ പറഞ്ഞു. അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ഇവരെ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡോ. രാകേഷ് വർമ്മയാണ് വാക്സിനേഷൻ ചുമതല വഹിക്കുന്നത്. മൃഗങ്ങളിൽ വിജയകരമായി പരീക്ഷണം നടത്തിയെന്നും മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണ് നടന്നതെന്നും ഡോ.ചൗധരി വ്യക്തമാക്കി.ഈ പ്രക്രിയയ്ക്ക് ആറുമാസമെടുക്കുമെന്നും വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളെക്കുറിച്ചുമുള്ള അന്തിമ വിലയിരുത്തൽ സുരക്ഷാ ബോർഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ വികസനത്തിന്റെ ഏറ്റവും അവസാനത്തേയും നിർണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം. ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിൻ ആയിരത്തോളം പേരിൽ പ്രവർത്തിച്ചതോടെ ലോകത്തിന്റെ പ്രതീക്ഷയും ഇരട്ടിക്കുകയാണ്. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങൾ കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തുടക്കം മുതൽ ഏറ്റവും കൂടുതൽ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വാക്സിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP