Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിലെ മുല്ലപ്പൂ വിപ്ലവത്തിന് ഒരാണ്ട്; അവശേഷിക്കുന്നത് ത്രസിപ്പിക്കുന്ന ഓർമ മാത്രം; ട്രേഡ് യൂണിയനുകളെ ആട്ടിപ്പായിച്ച് സ്വയം വിജയചരിത്രമെഴുതിയ പെമ്പിളൈ ഒരുമൈ ഇന്നു വെറും കടലാസ് സംഘടന; വിനയായത് നേതൃത്വമില്ലായ്മയും അച്ചടക്കത്തിന്റെ കുറവും

മൂന്നാറിലെ മുല്ലപ്പൂ വിപ്ലവത്തിന് ഒരാണ്ട്; അവശേഷിക്കുന്നത് ത്രസിപ്പിക്കുന്ന ഓർമ മാത്രം; ട്രേഡ് യൂണിയനുകളെ ആട്ടിപ്പായിച്ച് സ്വയം വിജയചരിത്രമെഴുതിയ പെമ്പിളൈ ഒരുമൈ ഇന്നു വെറും കടലാസ് സംഘടന; വിനയായത് നേതൃത്വമില്ലായ്മയും അച്ചടക്കത്തിന്റെ കുറവും

കട്ടപ്പന: രാജ്യാന്തര ശ്രദ്ധയാകർഷിച്ച മൂന്നാറിലെ പെമ്പിളൈ ഒരുമൈ പോരാട്ടത്തിന് ഒരാണ്ട് തികയുന്നു. രാജ്യത്തെ തൊഴിൽ സമരങ്ങളുടെ മുൻപന്തിയിലേക്കും അതുവഴി ചരിത്രത്തിലേക്കും നടന്നു കയറിയ സ്ത്രീശക്തിയുടെ പോരാട്ടവീര്യത്തിന്റെ പാഠമാണ് മൂന്നാർ സമരം പകർന്നു നൽകിയതെങ്കിലും അതിനു ബീജാവാപം നൽകിയ പെമ്പിളൈ ഒരുമൈയെന്ന സംഘടന ഒരു വർഷം പിന്നിടുമ്പോൾ ചായക്കോപ്പിലെ കൊടുങ്കാറ്റായി വിസ്മൃതിയിലേക്ക് മറയുകയാണ്.

പാരമ്പര്യ തൊഴിലാളി സംഘടനകൾക്കും രാഷ്ട്രീയ കക്ഷികൾക്കും നിലനിൽപിനുതന്നെ ഭീഷണിയായി ഉയർന്നു വന്ന സംഘടനയുടെ സ്ഥാനം ഇന്ന് ചരിത്രപുസ്തകത്തിലൊതുങ്ങുന്ന ഹ്രസ്വപാഠം മാത്രമാണ്. അച്ചടക്കമില്ലായ്മയും സമരത്തിനപ്പുറം വ്യക്തമായ വീക്ഷണങ്ങളുണ്ടാകാതിരുന്നതും നേതൃത്വത്തിന്റെയും സമ്പത്തിന്റെയും അഭാവവും മൂന്നാറിലെ പെൺകരുത്തിനെ മുളയിലേ കരിച്ചുകളഞ്ഞു.

2015 സെപ്റ്റംബർ രണ്ടിനാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനെ നിശ്ചലമാക്കിയ സമരപരമ്പരകൾക്ക് തുടക്കം കുറിച്ചത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ (കെ. ഡി. എച്ച്. പി) കമ്പനിയിലെ സ്ത്രീതൊഴിലാളികൾ ബോണസ് വർധന ആവശ്യപ്പെട്ടുകൊണ്ട് സ്വയം സംഘടിച്ച് മൂന്നാർ ടൗണിൽ ഉപരോധസമരം ആരംഭിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി തോട്ടം മേഖലയെ അടക്കി ഭരിച്ചിരുന്ന ട്രേഡ് യൂണിയനുകളെ ഒഴിവാക്കി സ്ത്രീതൊഴിലാളികൾ സ്വയം സമരത്തിനൊരുങ്ങുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കോ, പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോപോലും യാതൊരു സൂചനയും നൽകാതെയാണ് കെ. ഡി. എച്ച്. പി കമ്പനിയിലെ നൂറുകണക്കിന് സ്ത്രീതൊഴിലാളികൾ ആദ്യദിനം മൂന്നാർ ടൗണിൽ ഉപരോധം തീർത്തത്. സമാധാനപരമായി സമരം ചെയ്ത തൊഴിലാളികളുടെ ഏക ആവശ്യവും ബോണസ് ഉയർത്തുക എന്നതു മാത്രമായിരുന്നു.

പിറ്റേന്നും രംഗത്തിറങ്ങിയ സ്ത്രീകൾ തുടർന്നുള്ള ഒരാഴ്ചക്കാലം അക്ഷരാർഥത്തിൽ മൂന്നാർ ടൗണിനെ നിശ്ചലമാക്കി. ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. ടൂറിസം രംഗം താറുമാറായി. വിനോദസഞ്ചാരികൾ മൂന്നാറിനെ ഉപേക്ഷിച്ചു. കുടിവെള്ളം പോലും കിട്ടാൻ കടകളില്ലാതെ മൂന്നാറിലെത്തിയവർ വലഞ്ഞു. ആൺതുണയില്ലാതെ സ്ത്രീകൾ മാത്രം അണിനിരന്ന സമരത്തിന്റെ പിന്നണിയിൽ ആരെന്നറിയാതെ പൊലിസും സർക്കാരും വലഞ്ഞു. സമരക്കാരെ സഹായിക്കാനെന്നു പറഞ്ഞെത്തിയ ട്രേഡ് യൂണിയൻ നേതാക്കളെ സമരക്കാർ ഓടിക്കുകയും ചിലരെ ആട്ടിപ്പായിക്കുകയും ചെയ്തു. ട്രേഡ് യൂണിയൻ ഓഫീസ് കത്തിക്കുകയും ചില നേതാക്കളെ കൈവയ്ക്കുകയും ചെയ്യുന്നതുവരെ സമരം നീണ്ടു.

മൂൻവർഷങ്ങളേക്കാൾ കുറഞ്ഞ ബോണസ് പ്രഖ്യാപിച്ചതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്. യൂണിയൻ നേതാക്കളും മാനേജ്‌മെന്റുകളും ഒത്തുകളിച്ച് ബോണസ് വെട്ടിക്കുറയ്ക്കുകയും ഇതിന് പാരിതോഷകമായി നേതാക്കൾ വൻതുക നേടിയെടുക്കുകയും ചെയ്തുവെന്ന ആരോപണമായിരുന്നു സമരവേദിയിൽ മുഴങ്ങിനിന്നത്. പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ തമിഴ് ഭാഷാവാദികളും ദ്രാവിഡ കക്ഷികളുമാണെന്നും സമരത്തിന് പിന്നിൽ മൂന്നാറിനെ തമിഴ്‌നാടിനോട് ചേർക്കുകയെന്ന ഹിഡൻ അജണ്ടയുണ്ടെന്നും ആക്ഷേപമുയർന്നു. തീവ്രവാദസ്വഭാവമുള്ള വിടുതലൈ ചിരുത്തൈ എന്ന സംഘടനയുടെ ഇടപെടലും ചർച്ചയായി. അയ്യായിരത്തിലധികം വരുന്ന സ്ത്രീകളാണ് ഒരാഴ്ചയിലധികം സമരമുഖത്തെ ആവേശമാക്കി ടൗണിൽ നിറഞ്ഞുനിന്നത്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കേണ്ടതില്ലെന്ന് സർക്കാരും തീരുമാനിച്ചിരുന്നു. സമരക്കാർക്ക് ഉച്ചഭക്ഷണം നൽകിയതെവിടെ നിന്നെന്നുപോലും കണ്ടെത്താൻ പൊലിസ് സംവിധാനത്തിനു കഴിഞ്ഞിരുന്നില്ല. ഇത്രയധികം ശക്തിയോടെ നീങ്ങുന്ന സമരത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണവും പുരുഷനേതാക്കളുമുണ്ടെന്നും വിലയിരുത്തലുണ്ടായിരുന്നു. ഒടുവിൽ സർക്കാരിന്റെ മധ്യസ്ഥ ഇടപെടലിൽ സമരം വിജയിച്ചു. ആദ്യം പ്രഖ്യാപിച്ചിരുന്ന 8.33 ശതമാനം ബോണസിനൊപ്പം 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യയും നൽകാൻ കമ്പനി നിർബന്ധിതമായി. ഇതോടെ മൂന്നാറിലെ മുല്ലപ്പൂ വിപ്ലവം വിജയം കണ്ടു.

എന്നാൽ സമരം ഇവിടം കൊണ്ടവസാനിപ്പിക്കാൻ പെമ്പിളൈ ഒരുമൈ ഒരുക്കമായില്ല. ശമ്പളം വർധിപ്പിച്ചുകിട്ടണമെന്ന ആവശ്യമുയർത്തി രണ്ടാം ഘട്ട സമരവും ഉടൻ ആരംഭിച്ചു. ആദ്യഘട്ടം സമരത്തോടെതന്നെ മൂന്നാറിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും പെമ്പിളൈ ഒരുമയോടൊപ്പം ചേർന്നിരുന്നു. രാഷ്ട്രീയ ചിന്തകൾക്കതീതമായ തൊഴിലാളി കൂട്ടായ്മയുടെ സംഘഗാനമാണ് തെക്കിന്റെ കാശ്മീരിൽ ഉയർന്നു കേട്ടത്. രണ്ടാം ഘട്ടസമരത്തിൽ തങ്ങളുടെ ശക്തിയും ആൾബലവും തിരിച്ചുപിടിക്കാൻ ട്രേഡ് യൂണിയനുകൾ രാ്ര്രഷ്ടീയവൈരം മറന്ന് ഒരു കുടക്കീഴിൽ അണിനിരന്ന് ശമ്പളവർധനവിനായി പുതിയ സമരമുഖം മൂന്നാറിൽ തുറന്നു. ഒരേയാവശ്യമുന്നയിച്ച് പെമ്പിളൈ ഒരുമൈയും തൊഴിലാളി യൂണിയനുകളും ഒരേ സ്ഥലത്ത് സമരങ്ങൾ കൊഴുപ്പിച്ചു.

ഇതിനിടെ പലതവണ ഇരുവിഭാഗവും തമ്മിൽ ഉരസുകയും സംഘർഷമുണ്ടാവുകയും ചെയ്തു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ കാര്യമായ ശ്രമം നടത്തി. ഉഭയകക്ഷി ചർച്ചയിൽ പക്ഷേ പെമ്പിളൈ ഒരുമൈ നേതാക്കൾക്ക് പങ്കെടുക്കാൻ അവസരമുണ്ടായില്ല. വേതനം പുതുക്കി നിശ്ചയിക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ (പി.എൽ.സി)യിൽ പെമ്പിളൈ ഒരുമൈക്ക് പ്രതിനിധികളില്ലാതിരുന്നതാണ് കാരണം. രജിസ്‌റ്റേഡ് ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾക്ക് മാത്രമേ പി. എൽ. സി യോഗത്തിൽ പങ്കെടുക്കാനാവൂ. 14 ദിവസം നീണ്ട രണ്ടം ഘട്ടസമരവും ഒടുവിൽ വിജയത്തോടെ തൊഴിലാളികൾ അവസാനിപ്പിച്ചു. ദിവസവേതനം 231 രൂപയിൽനിന്ന് 301 രൂപയായി ഉയർത്തിയാണ് തീരുമാനമായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ പെമ്പിളൈ ഒരുമൈ നേതാക്കളോട് പി. എൽ. സിക്ക് പുറത്ത് ചർച്ച നടത്തിയാണ് തീരുമാനമുണ്ടാക്കിയത്.

സമരങ്ങൾ വിജയിക്കുകയും ദേശീയ-രാജ്യന്തര മാദ്ധ്യമ ശ്രദ്ധ നേടുകയും ചെയ്‌തെങ്കിലും പെമ്പിളൈ ഒരുമൈയുടെ ഐക്യം നിലനിർത്താൻ സംഘടനക്ക് കഴിഞ്ഞില്ല. സംഘടനയുടെ ശക്തി ബോധ്യപ്പെട്ടതോടെ പെമ്പിളൈ ഒരുമൈയെ കൂടെക്കൂട്ടാനും ഹൈജാക്ക് ചെയ്യാനും വരെ ശ്രമമുണ്ടായി. തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികളും കേരളത്തിലെ നിരവധി രാഷ്ട്രീയകക്ഷികളും ഇതിനായി പിന്നണിയിൽ പ്രവർത്തിച്ചു. തമിഴ് വികാരം ഇളക്കിവിട്ട് ആളെക്കൂട്ടാൻ ശ്രമിക്കുന്ന ബാലശിങ്കം, തന്റെ നേതൃത്വത്തിലാണ് പെമ്പിളൈ ഒരുമൈ സമരം നടത്തി വിജയിച്ചതെന്ന് വീമ്പിളക്കി. ഒരുഘട്ടത്തിൽ ഇയാൾ സ്ത്രീതൊഴിലാളികളുടെ മൊത്തം നേതാവായി സ്വയം ചമഞ്ഞെങ്കിലും തീവ്രവാദത്തിന് വേരില്ലാത്ത കേരളത്തെ വിട്ടോടാൻ ഇയാൾ നിർബന്ധിതനായി.

സമരങ്ങൾ അവസാനിക്കുകയും മൂന്നാറും തോട്ടം തൊഴിൽ മേഖലയും സാധാരണഗതിയിലാവുകയും ചെയ്തതതോടെ, പെമ്പിളൈ ഒരുമൈയുടെയും ശക്തി ക്ഷയിച്ചുതുടങ്ങി. തൊട്ടുമുമ്പിലുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് സംഘടനയുടെ അടിത്തറ ഇളകിത്തുടങ്ങിയത്. സമരവിജയത്തിന്റെ അമിതാഹ്ലാദത്തിൽ സംഘടന ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. തോട്ടം മേഖളയിലെ ജില്ലാ ഡിവിഷനടക്കം 41 സീറ്റുകളിൽ പെമ്പിളൈ ഒരുമൈ പ്രതിനിധികൾ നാമനിർദ്ദേശം നൽകി. പ്രമുഖ നേതാവായ ഗോമതി അഗസ്റ്റിനായി തീരുമാനിച്ച സീറ്റിൽ മറ്റൊരു അംഗം നേരത്തെ പത്രിക നൽകുകയും ഗോമതി നിരാശയോടെ മടങ്ങുകയും ചെയ്ത രസകരമായ സംഭവങ്ങൾ വരെയുണ്ടായി. ഗോമതി നല്ലതണ്ണി ബ്ലോക്ക് ഡിവിഷനിൽനിന്നും രണ്ട് അംഗങ്ങൾ മൂന്നാർ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പു പോരാട്ടത്തിനും പരസമാപ്തിയായി. എന്നാൽ പിന്നീട് സംഘടനയെ മൂന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ പാളി. പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയൻ രൂപീകരിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. മുന്നോട്ടുള്ള പ്രയാണത്തിന് ദിശാബോധം നൽകാൻ കാര്യമായ ആരുമുണ്ടായില്ല. ഇതിനൊപ്പം ട്രേഡ് യൂണിയനുകൾ ആളും അർഥവും ഇറക്കി കളിച്ചതോടെ അംഗങ്ങൾ ഒന്നൊന്നായി പഴയ തൊഴിലാളി യൂണിയനുകളിലേക്കുതന്നെ മടങ്ങി. തേേദ്ദശതെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്നംഗങ്ങളും വിവിധ പാർട്ടികളിൽ ചേർന്നതോടെ അധികാരസ്ഥാനങ്ങളിലും പെമ്പിളൈ ഒരുമ ഒന്നുമല്ലാതായി.

നിയമസഭാ തെരഞ്ഞെടുപ്പിലും പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചെങ്കിലും അതിദയനീയമായിരുന്നു പ്രകടനം. ഇതോടെ പൊതുരംഗത്തെ പ്രവർത്തനങ്ങൾ ഒട്ടൊക്കെ അവസാനിപ്പിച്ച നിലയിലാണ് സംഘടന. മൂന്നാറിലെ കൊടുംതണുപ്പിൽ നിലനിൽപിനായി സമരാഗ്നി പടർത്തിയ പെമ്പിളൈ ഒരുമ ഒരുവർഷം പൂർത്തിയാക്കിയപ്പോൾ അവശേഷിക്കുന്നത് അന്നത്തെ സമരശക്തിയുടെ നിഴൽമാത്രം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP