Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോറോമാൻഡലും, ഹൗറയും പാഞ്ഞ റൂട്ടിൽ കവച് ഉണ്ടായിരുന്നെങ്കിൽ 288 മനുഷ്യജീവനുകളെ കാക്കുമായിരുന്നോ? കൂട്ടയിടി ഒഴിവാക്കാൻ ഉള്ള സംവിധാനം ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയെന്ന് മമത ബാനർജി അടക്കം പ്രതിപക്ഷം റെയിൽവെയെ പ്രതിക്കൂട്ടിലാക്കുമ്പോൾ, വിദഗ്ദ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം; വാദ-എതിർവാദങ്ങൾ ഇങ്ങനെ

കോറോമാൻഡലും, ഹൗറയും പാഞ്ഞ റൂട്ടിൽ കവച് ഉണ്ടായിരുന്നെങ്കിൽ 288 മനുഷ്യജീവനുകളെ കാക്കുമായിരുന്നോ? കൂട്ടയിടി ഒഴിവാക്കാൻ ഉള്ള സംവിധാനം ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയെന്ന് മമത ബാനർജി അടക്കം പ്രതിപക്ഷം റെയിൽവെയെ പ്രതിക്കൂട്ടിലാക്കുമ്പോൾ, വിദഗ്ദ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം; വാദ-എതിർവാദങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബാലസോർ: ഒഡിഷയിലെ ട്രെയിൻ ദുരന്തം, കൂട്ടയിടി ഒഴിവാക്കാൻ കഴിയുന്ന കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നോ? 288 പേരുടെ മരണത്തിനിടയാക്കിയത് കവച് ഇല്ലാതിരുന്നതുകൊണ്ടാണെന്ന വിമർശനം പ്രതിപക്ഷം ആദ്യം മുതലേ ഉയർത്തുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഈ വിഷയം ആദ്യം വിവാദമാക്കിയത്. ' എനിക്കറിയാവുന്നിടത്തോളം കൂട്ടയിടി ഒഴിവാക്കൽ സംവിധാനം ട്രെയിനിൽ ഇല്ലായിരുന്നു. ഈ സംവിധാനം ഉണ്ടായിരുന്നെങ്കിൽ, ദുരന്തം സംഭവിക്കുമായിരുന്നില്ല', മമത ബാനർജി ദുരന്ത ഭൂമി സന്ദർശിക്കവേ വിമർശിച്ചു. എന്നാൽ, ഇത് കൂട്ടയിടി ഒഴിവാക്കൽ സംവിധാനത്തിന്റെ പ്രശ്‌നം അല്ലെന്നാണ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചത്.

എന്തായാലും ഇക്കാര്യത്തിൽ വിദഗ്ധരും, ഉദ്യോഗസ്ഥരും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. 120 ലേറെ കിലോമീറ്റർ വേഗത്തിൽ വന്ന കൊറോമാൻഡൽ എക്സ്‌പ്രസ് പെട്ടെന്ന് ലൂപ്പ് ലൈനിലേക്ക് കയറിയപ്പോൾ ഗുഡ്‌സുമായി കൂട്ടിയിടിക്കാതിരിക്കാൻ ഉള്ള ഓട്ടോമാറ്റിക് ബ്രേക്കുകൾ പ്രവർത്തിപ്പിക്കാൻ തക്ക സമയം ഇല്ലായിരുന്നു എന്നാണ് പല വിദഗ്ധരും പറയുന്നത്.

ഈ റൂട്ടിൽ കവച് ഇല്ലായിരുന്നുവെന്ന് ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. റെയിൽവെയിലെ മുതിർന്ന ഉദ്യോഗസ്ഥനും വന്ദേഭാരത് ഡിസൈനറുമായ സുധാൻശു മണി പറയുന്നത് ഇങ്ങനെ:' കവച് ഉണ്ടായിരുന്നെങ്കിലും അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. ലൂപ്പ് ലൈനിലേക്ക് കയറിയപ്പോൾ, ചരക്കുതീവണ്ടി കണ്ടയുടൻ ഡ്രൈവർക്ക് ബ്രേക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. കാരണം ട്രെയിൻ 120 ലധികം കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്'.

എവിടെ കവച്?

ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ രാജ്യത്തുടനീളം കവച് സംവിധാനം ഏർപ്പെടുത്തി വരികയായിരുന്നു റെയിൽവെ. ഒരു ട്രെയിൻ സിഗ്‌നൽ തെറ്റിച്ചാൽ അപ്പോൾ കവച് മുന്നറിയിപ്പ് നൽകും.( സിഗ്‌നൽ പാസ്ഡ് അറ്റ് ഡേഞ്ചർ-എസ്‌പിഎഡി). ഈ സംവിധാനത്തിന് ട്രെയിൻ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനും മറ്റൊരു ട്രെയിൻ ഒരേ ട്രാക്കിൽ വന്നാൽ ബ്രേക്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും, ട്രെയിൻ നിർത്താനും സാധിക്കും.

ഏന്തായാലും അപകടം ഉണ്ടായ റൂട്ടിൽ കവച് ഇല്ലായിരുന്നുവെന്ന് റെയിൽവെ വക്താവ് അമിതാഭ് ശർമ സ്ഥിരീകരിച്ചു. കൊറോൻഡൽ എക്സ്‌പ്രസിന്റെ ഏറ്റവും അധികം തകർന്നുപോയത് സ്ലീപ്പർ ക്ലാസ് കോച്ചുകളായിരുന്നു. അവധിക്കാലത്ത് ഈ കോച്ചുകളിൽ വൻതിരക്കായിരിക്കും. റിസർവ് ചെയ്യാത്ത യാത്രക്കാർ കൂടി കോച്ചുകളിൽ കടന്നുകൂടുക പതിവ്.

ട്രെയിനുകളുടെ ഓരോ മിനിറ്റിലെയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്കു ലഭ്യമാക്കാനും സഹായിക്കുന്ന കവച് ഇല്ലാതിരുന്നതിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത് എന്നാണ് വിമർശനം

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച്

2022 ലെ ബജറ്റിലാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച് അവതരിപ്പിച്ചത്. ഈ സാങ്കേതിക സംവിധാനത്തിന് കീഴിൽ 2000 കിലോമീറ്റർ റെയിൽവെ ശൃംഖല കൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. റെയിൽവെ മന്ത്രി അശ്വിൻ വൈഷ്ണവ് കവച് സംവിധാനം വിശദീകരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇതുവരെ മൊത്തം റൂട്ടിൽ രണ്ടുശതമാനത്തിൽ മാത്രം കവച് ഏർപ്പെടുത്തിയതെന്നാണ് തൃണമൂൽ അടക്കം പ്രതിപക്ഷം ചോദിക്കുന്നത്. ഇതുവരെ കവച് നടപ്പാക്കിയത് 1445 കിലോമീറ്ററിൽ മാത്രമാണ്. അതായത് ആകെയുള്ള ട്രാക്കുകളുടെ 2 ശതമാനം മാത്രം. ബാക്കി 98 ശതമാനം ട്രാക്കുകളിലും കൂട്ടിയിടി ഒഴിവാക്കാനുള്ള ഈ സംവിധാനമില്ല.

2011-12 ൽ മമത മാനർജി റെയിൽവെ മന്ത്രി ആയിരിക്കുമ്പോൾ, ട്രെയിൻ കൊളീഷൻ അവോയിഡൻസ് സിസ്റ്റം കൊംണ്ടുവന്നിരുന്നു. മോദി സർക്കാർ അധികാരമേറ്റപ്പോൾ കവചെന്ന് പേര് മാറ്റി ക്രെഡിറ്റ് എടുത്തെന്നാണ് തൃണമൂലിന്റെ ആരോപണം. 2019 വരെ കവച് വിപുലമാക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും തൃണമൂൽ പറഞ്ഞു. 2019 ലാണ് കവച് നിർമ്മാണത്തിനും സ്ഥാപനത്തിനുമായി മൂന്നുകമ്പനികൾക്ക് അംഗീകാരം നൽകിയത്.

റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ(RDSO) ഈ മൂന്നുകമ്പനികളുമായി സഹകരിച്ചാണ് കവച് വികസിപ്പിച്ചെടുത്തത്.

അമിത വേഗത്തിൽ പായുമ്പോളും കവചമാകും

ലോകോമോട്ടീവ് പൈലറ്റുകൾക്ക് അപായ സൂചന നൽകുന്നതിന്പുറമേ അമിത വേഗം നിയന്ത്രിക്കാനും കവച് ഇടപെടും. കനത്ത മൂടൽമഞ്ഞ് പോലെ മോശം കാലാവസ്ഥയിൽ വേണ്ട പിന്തുണ നൽകും. ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവർത്തിപ്പിച്ചാണ് കവച് അപകടങ്ങൾ ഒഴിവാക്കുന്നത്. ദക്ഷിണമധ്യ റെയിൽവേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ലോക്കോമോട്ടീവ് പൈലറ്റുകൾ കൃത്യ സമയത്ത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇടപെടുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം, വേഗത്തിൽ പോകുമ്പോഴും, മൂടൽ മഞ്ഞും മഴയും ഉള്ളപ്പോഴും, കാബിനിൽ സിഗ്‌നൽ ഡിസ്പ്ലേ, റെയിൽവെ കേന്ദ്രത്തിൽ നിന്നുള്ള സഞ്ചാര പാതയുടെ കൃത്യമായ പുതുക്കൽ, ലെവൽ ക്രോസിങ്ങുകളിൽ ഓട്ടോമാറ്റിക് വിസിലിങ്, ട്രെയിനുകൾ തമ്മിൽ കൂട്ടയിടി ഒഴിവാക്കാൻ നേരിട്ടുള്ള ആശയവിനിമയം, അടിയന്തര സാഹചര്യങ്ങളിൽ ട്രെയിനുകളെ നിയന്ത്രിക്കാനുള്ള സംവിധാനം ഇതെല്ലാം അടങ്ങിയതാണ് കവച്.

സൗത്ത്-സെൻട്രൽ റെയിൽവേയിൽ ലിംഗപള്ളി-വികരബാദ്-വാഡി, വികരബാദ്-ബിദർ മേഖലകളിൽ 250 കിലോമീറ്ററോളം കവചിന്റെ പരീക്ഷണ ഓട്ടം നടന്നിരുന്നു. ഇത് വിജയകരമായതിനെ തുടർന്നാണ് മൂന്നുകമ്പനികളെ കവചിന്റെ വികസനം ഏൽപ്പിച്ചത്.

16.88 കോടിയാണ് ഇതിന്റെ മൊത്തം ചെലവ് കണക്കാക്കുന്നത്. ന്യൂഡൽഹി-ഹൗറ, ന്യൂഡൽഹി-മുംബൈ സെക്ഷനുകളിൽ 2024 ഓടെ പൂർത്തിയാകും. ഇതിന് ശേഷമാകും വിപുലീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP