Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലസോറിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ; 261 മരണങ്ങൾ സ്ഥിരീകരിച്ചു; അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നു; അപകടത്തിൽ അന്വേഷണം നടത്തുക റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ

ബാലസോറിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ; 261 മരണങ്ങൾ സ്ഥിരീകരിച്ചു; അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നു; അപകടത്തിൽ അന്വേഷണം നടത്തുക റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്ന ഒഡീഷയിലെ ബാലസോറിൽ രക്ഷാപ്രവർത്തനം അവസാനിച്ചു. റെയിൽവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാപ്രവർത്തനം അവസാനിച്ചതായി റെയിൽവെ അറിയിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ റെയിൽവെ വക്താവ് അമിതാഭ് ശർമ അറിയിച്ചു. അപകടത്തിൽ റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേൺ സർക്കിൾ റെയിൽവെ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നെന്നും റെയിൽവെ വ്യക്തമാക്കി.

ഓരോ സിഗ്‌നൽ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളിൽ അതേ ലൈനിൽ മറ്റൊരു ട്രെയിൻ ശ്രദ്ധയിൽപ്പെട്ടാൽ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നൽകാനും കവചിന് സാധിക്കും. രാജ്യത്താകായുള്ള ട്രെയിൻ റൂട്ടുകളിൽ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികൾ തുടർന്നുവരികയാണ്.

മിനിട്ടുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 261 പേരാണ് മരിച്ചത്. 900പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതിവേഗത്തിൽ വരികയായിരുന്ന രണ്ടു യാത്രാ വണ്ടികളും നിർത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയുമാണ് അപകടത്തിൽ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാർ സ്റ്റേഷന് 300 മീറ്റർ അകലെ വച്ച് കോറമൻഡൽ എക്സ്‌പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയ്ക്കു തുടക്കം. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു വരികയായിരുന്ന വണ്ടി പാളം തെറ്റി കോച്ചുകൾ സമീപ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കോറമൻഡൽ എക്സ്‌പ്രസിന്റെ കോച്ചുകൾ മൂന്നാമത്തെ ട്രാക്കിലേക്കു വീണു.

മൂന്നാമത്തെ ട്രാക്കിലൂടെ എതിർ ദിശയിൽ അതിവേഗം വരികയായിരുന്ന ബംഗളൂരു - ഹൗറ എക്സ്‌പ്രസ് ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോറമൻഡൽ എക്സ്‌പ്രസിന്റെ പന്ത്രണ്ടോളം കോച്ചുകളും ഹൗറ എക്സ്‌പ്രസിന്റെ മൂന്നു കോച്ചുകളുമാണ് പാളം തെറ്റിയത്. അതേസമയം രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ് ബാലസോറിൽ വെച്ച് അപകടത്തിൽപ്പെട്ടത്. രക്ഷാദൗത്യം അന്തിമഘട്ടത്തിലാണെന്നും ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ അറിയിച്ചു.

ഇന്നലെ വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്‌പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്‌പ്രസ്‌ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

എസ്എംവിടി - ഹൗറ എക്സ്‌പ്രസിലെ ജനറൽ കോച്ചുകളിൽ ഉള്ളവർക്കാണ് കൂടുതൽ പരിക്കേറ്റത്. ഈ ട്രെയിനിന്റെ റിസർവ്ഡ് കോച്ചുകളിലുള്ളവർ സുരക്ഷിതരാണെന്ന് സൗത്ത് വെസ്റ്റ് റെയിൽവേ അറിയിച്ചു. തകർന്ന ജനറൽ ബോഗികളും ബ്രെക്ക് വാനും ഉയർത്താൻ ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും സൗത്ത് വെസ്റ്റ് റെയിൽവേ അറിയിച്ചു.

റെയിൽവേ മന്ത്രി അശ്വനിവൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്നും എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണ്. ട്രെയിൻ ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കും. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും അശ്വിനി വൈഷ്ണവ് വിശദമാക്കി.

എന്നാൽ അപകടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി അടക്കമുള്ള പാർട്ടികൾ റെയിൽവേ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അൽപ്പസമയത്തിനകം അപകടസ്ഥലത്തെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP