Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളെ കൊണ്ടുവരാനുള്ള രണ്ട് വിമാനങ്ങളും യുഎഇയിൽ എത്തി; ആദ്യ വിമാനം പുറപ്പെട്ടത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും; ആദ്യ പ്രവാസി സംഘം അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുക രാത്രി 9.40തോടെ; കരിപ്പൂരിൽ ദുബായിൽ നിന്നുള്ള വിമാനം എത്തുക രാത്രി 11 മണിയോടെയും; ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് അധികൃതർ; മാല ദ്വീപിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാൻ ഐഎൻഎസ് ജലാശ്വ കപ്പൽ മാല ദ്വീപിലെത്തി

പ്രവാസികളെ കൊണ്ടുവരാനുള്ള രണ്ട് വിമാനങ്ങളും യുഎഇയിൽ എത്തി; ആദ്യ വിമാനം പുറപ്പെട്ടത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും; ആദ്യ പ്രവാസി സംഘം അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുക രാത്രി 9.40തോടെ; കരിപ്പൂരിൽ ദുബായിൽ നിന്നുള്ള വിമാനം എത്തുക രാത്രി 11 മണിയോടെയും; ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് അധികൃതർ; മാല ദ്വീപിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാൻ ഐഎൻഎസ് ജലാശ്വ കപ്പൽ മാല ദ്വീപിലെത്തി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും യുഎഇയിൽ എത്തി. അബുദാബി, ദുബായി എന്നിവിടങ്ങളിലേക്കാണ് രണ്ട് വിമാനങ്ങളും എത്തിയത്. ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് അബുദാബിയിൽ എത്തിയത്. രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാണ് പുറപ്പെട്ടതും. നെടുമ്പാശേരിയിൽനിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയിൽനിന്ന് 177 പേരാണ് ഈ വിമാനത്തിൽ എത്തുക.

ഉച്ചയ്ക്ക് 1.40-നാണ് കേരളത്തിൽനിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിൽനിന്ന് പറന്നുയർന്നത്. ദുബായിയിൽ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂർ വൈകിയാണ് വിമാനം കരിപ്പൂരിൽനിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരിൽ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. മാല ദ്വീപിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള കപ്പൽ മാല ദ്വീപിലെത്തി. നാവികസേനയുടെ ഐഎൻഎസ് ജലാശ്വ എന്ന കപ്പലാണ് മാല ദ്വീപിൽ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാകും കപ്പൽ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണ് വിവരം. ഐഎൻഎസ് മഗർ എന്ന മറ്റൊരു കപ്പലും മാല ദ്വീപ് ദൗത്യത്തിനുണ്ട്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ - 73, പാലക്കാട് - 13, മലപ്പുറം - 23, കാസർകോട് - 1, ആലപ്പുഴ -15, കോട്ടയം - 13, പത്തനംതിട്ട - 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈൻ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങർ ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നവരിൽ ജില്ലയിലെ 25 പേരെയും കാസർകോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറന്റൈൻ ചെയ്യും. എയർപോർട്ടിലെ പരിശോധനയിൽ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.

ഇവരെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റീൻ നിശ്ചയിച്ചിട്ടുള്ളത്. കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരനും തൽക്കാലം എറണാകുളത്താണ് ക്വാറന്റീൻ. കളമശ്ശേരിയിലെ എസ്സിഎംഎസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഒരുക്കിയിട്ടുള്ളത്.

വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാരുടെ ബഹിർഗമനമാർഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.

രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാ അധികൃതർ, സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, സിഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്.

വിമാനത്തിൽ നിന്ന് ബാഗേജ് പുനർവിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച്
അണുവിമുക്തമാക്കും. തുടർന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് എൻ.പി.ഒ.എൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

വിമാനത്തിലെ യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്കായി പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാൽ നൽകും. സിയാലിലെ അമ്പതോളം ഏജൻസികളിലെ ജീവനക്കാർക്ക് സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.

സിന്തറ്റിക്, തുണി, ലെതർ എന്നീ ആവരണമുള്ള ഫർണിച്ചർ എല്ലാം മാറ്റിയിട്ടുണ്ട്. രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താൽക്കാലികമായി ഒരുക്കിക്കഴിഞ്ഞു. ടെർമിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തിക്കഴിഞ്ഞു. ഓരോ സർവീസിന് ശേഷവും ഈ പ്രക്രിയ ആവർത്തിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP