Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമം ലംഘിക്കുന്നത് ഡിഎൽഎഫ് മാത്രമല്ല; കരുണാകരന്റെ മരുമകൻ വേണുഗോപാലും മാളിക പണിയുന്നത് ചിലവന്നൂർ കായൽത്തീരത്ത്; നിർമ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ച്‌

കൊച്ചി: സാക്ഷാൽ രാജീവ് ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരക്ക് കായൽ നികത്താം എങ്കിൽ കേരളരാഷ്ട്രിയത്തിലെ ചാണക്യനായിരുന്ന ലീഡറുടെ മരുമകനുമാകാം. നേരത്തെ റോബർട്ട് വധേരയുടെ ഭാഗിക ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനി ഡിഎൽഎഫിന്റെ ചിലവന്നൂർ കായൽ കയ്യേറ്റ വാർത്ത മറുനാടൻ പുറത്തുകൊണ്ടുവന്നിരുന്നു. ഇതാ, ഇപ്പോൾ കൂടുതൽ കയ്യേറ്റ വാർത്തകളും പുറത്തുവരുന്നു.

ചിലവന്നൂർ കായലിന്റെ തീരത്ത് തീരദേശപരിപാലന നിയമം ലംഘിച്ച് പത്മജയുടെ ഭർത്താവ് ഡോക്ടർ വേണുഗോപാൽ കെട്ടിയുയർത്തുന്നത് ബഹുനില സൗധം. കായൽ കയ്യേറ്റമാണെന്ന് ആരോപണമുയർന്ന ഡിഎൽഎഫിന്റെ ഫ്‌ലാറ്റ് സമുച്ചയത്തിന് നേരെ എതിർവശത്താണ് കരുണാകരപുത്രിയും ഭർത്താവും പുതിയ വീട് നിർമ്മിക്കുന്നത്. ഡോ.വേണുഗോപാലിന്റെ അമ്മ എം.കെ.കല്യാണിക്കുട്ടിയുടെ പേരിലാണ് വീട്. 50 സെന്റ് വരുന്ന ഈ സ്ഥലത്ത് അനധികൃത നിർമ്മാണമാണ് നടക്കുന്നതെന്ന് തെളിയുന്ന രേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു.

കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ നിർദ്ദേശാനുസരണം കൊച്ചിനഗരസഭ നടത്തിയ പരിശോധനയിൽ നിർമ്മാണം സിആർഇസഡ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് തെളിഞ്ഞിരുന്നു. ഇതുപ്രകാരം കഴിഞ്ഞവർഷം (2013) ഒക്‌ടോബർ 30ന് നഗരസഭ കല്യാണിക്കുട്ടിയമ്മക്ക് നോട്ടീസ് നൽകി. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും നിർമ്മാണം തുടരണമെങ്കിൽ  KCZMAയുടെ സമ്മതപത്രം (എൻഒസി) ഹാജരാക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. 100 മീറ്ററാണ് ഇവിടെ തീരദേശപരിപാലനനിയമത്തിന്റെ പരിധിയെന്നിരിക്കെ 12 മീറ്റർ മാത്രം മാറി സംരക്ഷണ ഭിത്തി കെട്ടി എന്ന് കോർപ്പറേഷൻ തന്നെ സമ്മതിക്കുന്നുണ്ട്. ഇങ്ങനെയുള്ള നിയമലംഘനം നടന്ന സ്ഥലത്തിൽ 2008ൽ തന്നെ നഗരസഭ പത്മജയുടെ വീട്ടുകാർക്ക് ബിൽഡിങ് പെർമിറ്റ് നൽകിയെന്നതും വിരോധാഭാസമാണ്.

ഈ നോട്ടീസ് നൽകിയതല്ലാതെ നഗരസഭ നടപടിയൊന്നും എടുത്തില്ലെന്ന് വിഷയത്തിലെ പരാതിക്കാരൻ സാമൂഹ്യപ്രവർത്തകനായ ചെഷെയർ ആരോപിക്കുന്നു. തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മേഘലയിൽപെടുന്ന ചിലവന്നൂർ കായൽ പരിസരത്ത് യാതൊരു നിർമ്മാണ പ്രവർത്തനത്തിലും അനുമതി നൽകരുതെന്ന കർശന നിർദ്ദേശം നിലനിൽക്കേ മുൻ മുഖ്യമന്ത്രിയുടെ മരുമകന്റെ മാളികനിർമ്മാണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. അതേ സമയം ഈ സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടായിരുന്നതായും അത് പുതുക്കി പണിയുക മാത്രമാണ് തങ്ങൾ ചെയ്തതെന്നുമാണ് ഡോ. വേണുഗോപാലിന്റെയും കുടുംബത്തിന്റേയും വാദം. ഇവിടെ മുമ്പു കെട്ടിടം ഉണ്ടായിരുന്നതിന്റെ മുനിസിപ്പൽ രേഖകളുണ്ടെന്നും അവർ വാദിക്കുന്നു. അതേ സമയം ദീർഘകാലമായി ഇവിടം ചെമ്മീൻ കെട്ടായിരുന്നു എന്ന് പരിസരവാസികൾ സാക്ഷിക്കുന്നു. ഇനി കെട്ടിടം ഉണ്ടായിരുന്നെങ്കിൽ തന്നെ നിയമ പ്രകാരം നിലവിലുള്ള കെട്ടിടം അതേപടി സൂക്ഷിക്കാനല്ലാതെ പൊളിച്ച് മാറ്റി പുതിയത് പണിയാൻ അനുവാദമില്ലെന്ന് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി മുമ്പ് വ്യക്തമാക്കിയതാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് നിയമ ലംഘനങ്ങൾ തുടർക്കഥയാകുമ്പോഴും നടപടി വെറും കടലാസിലൊതുക്കി നഗരസഭ നിയമലംഘകർക്ക് ഒത്താശചെയ്യുകയാണെന്ന ആരോപണമാണ് ഇതിലൂടെ ശക്തമാകുന്നത്.

എന്നാൽ കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ജലാശയങ്ങളോടു നൂറുമീറ്റർ വിട്ടുമാത്രമേ വീടുനിർമ്മാണം പോലും പാടുള്ളൂ എന്ന നിയമം പ്രായോഗികമല്ലെന്ന് സാമൂഹ്യപ്രവർത്തകർക്കു തന്നെ അഭിപ്രായമുണ്ട്. മുമ്പുണ്ടായിരുന്ന നിർമ്മിതകൾ പൊളിഞ്ഞുതകരാറായ അവസ്ഥയിലായാലും പുനർനിർമ്മിക്കാൻ അനുമതിയില്ലെന്നു വരുന്നതോടെ കാലങ്ങളായി അവിടെ താമസിച്ചു വന്നവർക്ക് നിയമം ലംഘിക്കുകയല്ലാതെ മാർഗ്ഗമില്ലെന്നും വരുന്നു. ധാരാളം കായലുകളും പുഴകളും നീർച്ചാലുകളുമുള്ള കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി കണക്കിലെടുത്തും ഇവിടുത്തെ വർദ്ധിച്ച ജനസാന്ദ്രത പരിഗണിച്ചും നിയമത്തിൽ ആവശ്യമായ പൊളിച്ചെഴുത്തുകൾ നടത്തുക ആവശ്യമാണ്. ഫ്‌ളാറ്റ് പോലെയുള്ള വലിയ നിർമ്മിതികളെ ഒഴിവാക്കി ചെറുവീടുകളുടെ നിർമ്മാണത്തിന് മാത്രമായി ഇത്തരം അനുമതികൾ ഒതുക്കാവുന്നതാണ്. അതിനു പകരം വ്യക്തികളെ നിയമലംഘകരാക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് അപ്രായോഗികമായ തീരദേശ പരിപാലന നിയമം ചെയ്യുന്നത് എന്നതാണ് വിമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP