Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിൽ നിന്നും പുറപ്പെടുന്ന ആർക്കും കോവിഡില്ല; അബുദാബിയിലും റാപ്പിഡ് കോവിഡ് പരിശോധന തുടരുന്നു; ബോർഡിങ് പാസ് നൽകുന്നത് കോവിഡ് പരിശോദന നെഗറ്റീവായവർക്ക് മാത്രം; പരിശോധിച്ചവരിൽ ആർക്കും തന്നെ കോവിഡില്ല; 'വന്ദേഭാരത് മിഷന്' ജയ് ഹിന്ദ് വിളിച്ചു കൊണ്ടു തുടക്കം; കേരളമാണ് സുരക്ഷിതമെന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ; രണ്ട് വിമാനങ്ങളും ഉടൻ നാട്ടിലേക്ക് പുറപ്പെടും; പ്രവാസികൾക്ക് താമസിക്കാനായി 1,15,500 മുറികൾ സജ്ജീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

ദുബായിൽ നിന്നും പുറപ്പെടുന്ന ആർക്കും കോവിഡില്ല; അബുദാബിയിലും റാപ്പിഡ് കോവിഡ് പരിശോധന തുടരുന്നു; ബോർഡിങ് പാസ് നൽകുന്നത് കോവിഡ് പരിശോദന നെഗറ്റീവായവർക്ക് മാത്രം; പരിശോധിച്ചവരിൽ ആർക്കും തന്നെ കോവിഡില്ല; 'വന്ദേഭാരത് മിഷന്' ജയ് ഹിന്ദ് വിളിച്ചു കൊണ്ടു തുടക്കം; കേരളമാണ് സുരക്ഷിതമെന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ; രണ്ട് വിമാനങ്ങളും ഉടൻ നാട്ടിലേക്ക് പുറപ്പെടും; പ്രവാസികൾക്ക് താമസിക്കാനായി 1,15,500 മുറികൾ സജ്ജീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ കോവിഡ് പരിശോധന നടത്തിയ ശേഷം ബോർഡിങ് പാസ് നൽകി വിമാനത്തിൽ പ്രവേശിപ്പിക്കുന്ന നടപടികൾ അബുദാബിയിലും ദുബായിലുമായി തുടരുന്നു. ദുബായിൽ നാട്ടിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് കോവിഡ് പരിശോധന പൂർത്തിയായി. ഇവരിൽ ആർക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയിൽ വ്യക്തമായി. ദുബായ് ആരോഗ്യ അഥോറിറ്റിയുടെ വിദഗ്ധ സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. യാത്ര ചെയ്യാൻ സുരക്ഷിതർ എന്ന് സൂചിപ്പിക്കുന്ന സീൽ പതിപ്പിച്ച പാസ്‌പോർട്ടുകളുമായി യാത്രക്കാർ തുടർ നടപടി ക്രമങ്ങൾക്കായി നീങ്ങിത്തുടങ്ങി. അതേസമയം 'വന്ദേഭാരത് മിഷനിൽ പങ്കാളികളാകുന്ന വിമാന ജീവനക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയ് ഹിന്ദ് വിളിച്ചു കൊണ്ടു പറക്കാൻ സജ്ജമാണെന്ന് ക്രൂ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.

പരിശോധന പൂർത്തിയാക്കി ദുബായ് ആരോഗ്യ അഥോറിറ്റി സംഘം വിമാനത്താവളം വിട്ടു. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിന്റെ നേതൃത്വത്തിലെ സംഘം സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നേതൃത്വം നൽകി വിമാനത്താവളത്തിലുണ്ട്. അതേസമയം അബുദാബിയിലും പരിശോധനകൾ അവസാന ഘട്ടത്തിലാണ് രണ്ടിടത്തുമായി പരിശോധിച്ചവരിൽ ആർക്കും കോവിഡ് ഇല്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വിമാനത്തിൽ കയറുന്നതിന് മുമ്പ് കോവിഡ് റാപ്പിഡ് പരിശോധനയാണ് നടത്തുന്നത്. പ്രവാസികളെ കൊണ്ടുവരുന്നതിനായി കൊച്ചിയിൽ നിന്ന് പോയ വിമാനം അബുദാബിയിലെത്തി. അൽപസമയത്തിനകം വിമാനം യാത്രതിരിക്കും.

ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണു പുറപ്പെട്ടത്. രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാണ് പുറപ്പെട്ടത്. നെടുമ്പാശേരിയിൽനിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയിൽനിന്ന് 177 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തിൽനിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിൽനിന്ന് പറന്നുയർന്നത്. ദുബായിയിൽ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂർ വൈകിയാണ് വിമാനം കരിപ്പൂരിൽനിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരിൽ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ 73, പാലക്കാട് 13, മലപ്പുറം 23, കാസർകോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈൻ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങർ ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നവരിൽ ജില്ലയിലെ 25 പേരെയും കാസർകോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറന്റൈൻ ചെയ്യും. എയർപോർട്ടിലെ പരിശോധനയിൽ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.

നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,15,500 മുറികൾ സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

വിദേശത്തു കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,15,500 മുറികൾ സജ്ജമാണെന്നും സർക്കാർ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13.45 കോടി രൂപ സർക്കാർ അനുവദിച്ചു. പ്രവാസികൾക്ക് പണം നൽകി ഉപയോ?ഗിക്കാനായി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 9000 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. 4.52 ലക്ഷം പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. നാട്ടിലേക്ക് മടങ്ങിവരാനാ?ഗ്രഹിക്കുന്നവരിൽ 9572 ?ഗർഭിണികളും ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

വിദേശത്തു നിന്നുള്ളവരുടെ ആദ്യസംഘം ഇന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ എത്തുക. ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും രണ്ട് എസ്‌പിമാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്‌പിമാരും നേതൃത്വം നൽകുന്ന പൊലീസ് സംഘം ഉണ്ടാകും.

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.വീടുകളിൽ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗർഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തിൽ പ്രവേശനാനുമതി ഉണ്ടാകൂ. അവർ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP