Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിറപറയ്‌ക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ; ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ആവശ്യം തള്ളി; സർക്കാർ തീരുമാനം അറിഞ്ഞതോടെ ഉൽപന്നങ്ങൾ വിപണിയിലെത്തി; മായം കലർന്ന ഭക്ഷണവസ്തുക്കൾ കഴിക്കാൻ പിന്നെയും മലയാളികളുടെ ജീവിതം ബാക്കി

നിറപറയ്‌ക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ; ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ആവശ്യം തള്ളി; സർക്കാർ തീരുമാനം അറിഞ്ഞതോടെ ഉൽപന്നങ്ങൾ വിപണിയിലെത്തി; മായം കലർന്ന ഭക്ഷണവസ്തുക്കൾ കഴിക്കാൻ പിന്നെയും മലയാളികളുടെ ജീവിതം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിറപറ ഉൽപന്നങ്ങളെ നിരോധിച്ച സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. ഇതോടെ മായം കലർത്തിയ ഭക്ഷ്യഉൽപന്നങ്ങൾ സംസ്ഥാനത്ത് ആരു വിറ്റാലും സർക്കാരിന് ഒരു ചുക്കുമില്ലെന്ന് വ്യക്തമായി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് നിറപറ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ എതിർസത്യവാങ്മൂലം പോലും നൽകാതെ സർക്കാർ അഭിഭാഷകർ കാഴ്ചക്കാരായി നിന്നപ്പോഴാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ ടി.വി അനുപമ ഐ.എ.സ് ചീഫ് സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നൽകിയിരുന്നു. കൂടാതെ മായംചേർത്ത ഭക്ഷണവസ്തുക്കൾ വിൽക്കുന്ന കമ്പനികളോട് സർക്കാർ കാണിക്കുന്ന മൃദുസമീപനത്തിനെതിരെ പല കോണുകളിൽ നിന്നും നിന്നും വിമർശനം ഉയർന്നിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് വി.ടി.ബൽറാം അടക്കമുള്ള എംഎ‍ൽഎമാർ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. എന്നാൽ നിറപറയ്ക്ക് അനുകൂലമായ വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകേണ്ടതില്ലെന്നാണ് നിയമവകുപ്പ് സർക്കാരിന് നൽകുന്ന ഉപദേശം. ഇതോടെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി അനുപമയുടെ നടപടികൾക്ക് തിരിച്ചടിയായി. 

നിറപറയ്ക്ക് എതിരെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണ് ഞാൻ നടപടി സ്വീകരിച്ചതെന്ന് ടി.വി.അനുപമ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. നിറപറ ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പ് കമ്പനിയുടെ വിശദീകരണം കേട്ടില്ല എന്ന വാദത്തിന് അനുകൂലമായിട്ടാണ് ഹൈക്കോടതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരോധനം റദ്ദ് ചെയ്തത്. എന്നാൽ പലതവണയും ഇക്കാര്യം കമ്പനിയെ ഔദ്യോഗികമായി രേഖാമൂലം അറിയിച്ചതും വിശദീകരണം നൽകാൻ സമയം നൽകിയെന്നുള്ളതും രേഖകൾ സ്ഥിരീകരിക്കുന്നു. എന്നാൽ ഹൈക്കോടതിയിൽ കറിപൗഡർ കമ്പനിയുടെ ഇത്തരം കള്ളത്തരങ്ങളെ കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ സർക്കാർ അഭിഭാഷകർ മെനക്കെട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകണമെന്ന ആവശ്യം ഉയർന്നത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചതോടെ നിരോധിച്ച ഉൽപനങ്ങളെല്ലാം വിപണിയിൽ തിരിച്ചെത്തിയിരുന്നു. നിറപറയിൽ മായം ചേർന്നില്ലെന്ന് ഹൈക്കോടതി പറയുന്നില്ല. എന്നാൽ നിരോധനത്തിന് വ്യവസ്ഥയില്ലെന്നാണ് ഉത്തരവ്. ഇതിനെ അപ്പീലിലൂടെ മറികടക്കാമെന്നായിരുന്നു ടി.വി.അനുമയുടെ ലക്ഷ്യം.

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ കാതൽ ഇതാണ് ' നിലവാരമില്ലാത്ത ഭക്ഷണത്തെയും സുരക്ഷിതമല്ലാത്ത ഭക്ഷണത്തെയും രണ്ടും രണ്ടായി കാണണം. നിറപറ കമ്പനി സുരക്ഷിതമല്ലാത്ത ഭക്ഷണം വിറ്റു എന്ന പരാതി നിലവിലില്ല. നിലവാരമില്ലാത്ത ഭക്ഷണവസ്തുക്കൾ വിറ്റാൽ പിഴയാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. വീണ്ടും നിയമലംഘനം നടത്തുകയാണെങ്കിൽ കമ്പനിയുടെ ലൈസൻസ് തന്നെ റദ്ദാക്കാവുന്നതാണ്. എന്നാൽ ഭക്ഷണവസ്തുക്കൾ നിലവാരമുള്ളതാണോ ഇല്ലാത്തതാണോ എന്ന് തിരിച്ചറിഞ്ഞ് വാങ്ങേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന ഗുണനിലവാരം നിലനിർത്താൻ കഴിയാത്ത ഉൽപന്നങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരസ്യങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാവുന്നതാണ്. ൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ശിക്ഷിച്ച കമ്പനികളോട്, അവയുടെ ഉൽപന്നങ്ങളിൽ അത് പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിക്കാനമുള്ള അധികാരവും ഉണ്ട്. അതേസമയം നിറപറ ഉൽപന്നങ്ങളെ നിരോധിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നുള്ള കമ്പനിയുടെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ കമ്മീഷറിൽ നിക്ഷിപ്തമായ കൃത്യനിർവഹണം ശരിയായ രീതിയിൽ ചെയ്തു എന്നു മാത്രമാണ് കോടതി മനസിലാക്കുന്നത്. എന്നാൽ നിയമത്തിന്റെ ആഴത്തിലേക്ക് ചെല്ലുമ്പോൾ നിലവാരമില്ലാത്തത്, സുരക്ഷിതമല്ലാത്തത് എന്നിവയുടെ നിർവചനങ്ങൾ കൂടി പരിശോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണരുടെ ഉത്തരവ് റദ്ദാക്കുന്നു '

ഹൈക്കോടതി വിധി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നട്ടൊല്ലൊടിക്കുന്ന വിധിയാണെന്ന് നിയമവിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ പാടില്ല എന്ന ഭക്ഷ്യസുരക്ഷാനിയമത്തിലെ 26(2) വകുപ്പ് ഹൈക്കോടതി പരിഗണിച്ചില്ല എന്ന വാദമാണ് പ്രധാനമായും ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമത്തിന് വിരുദ്ധമായുള്ള നടപടിക്കെതിരെ നിയമത്തിലെ 36(3)ബി പ്രകാരം ഉദ്യോഗസ്ഥന് ആ ഉൽപന്നത്തെ നിരോധിക്കുവാനുള്ള അവകാശമുണ്ടെന്ന കാര്യം കോടതിയെ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല.


നിറപറ ഉൽപന്നങ്ങൾ നിരോധിച്ചു കൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ പുറത്തിയ നിരോധന ഉത്തരവിൽ ഈ രണ്ടു നിയമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ ഈ നിയമത്തെ കുറിച്ച് പരമാർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ നടപടിയിലൂടെ മറ്റു കമ്പനികൾക്കും യഥേഷ്ടം നിലവാരമില്ലാത്ത എന്തും വിൽക്കാനുള്ള ധൈര്യം കൂടിയാണ് ഈ കോടതി ഉത്തരവിലുള്ളത്.


അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ ഏതു രീതിയിൽ പരിഗണിക്കുമെന്ന് കണ്ടറിയാം. ഭക്ഷ്യസുരക്ഷാ വകുപ്പ്, സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എന്നീ സുപ്രധാന വകുപ്പുകൾ എടുത്ത പല കേസുകളിലും കോടതിയിൽ നിന്ന് പലപ്പോഴും തിരിച്ചടിയുണ്ടായിട്ടുണ്ട്. പിന്നീട് പല കേസുകളും സർക്കാർ അപ്പീൽ പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിറപറയുടെ കാര്യത്തിൽ ഹൈക്കോടതി വിധി എതിരായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണർ അപ്പീൽ പോകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടാലും അന്തിമതീരുമാനമെടുക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്ന നിലയിൽ വൻകിട ബ്രാൻഡുകൾക്കെതിരെ തിരിഞ്ഞ ടി.വി.അനുപമയെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സജീവപരിഗണനയിലായിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കമ്മീഷണർ തസ്തികയിൽ നിന്ന് ടി.വി.അനുപമയെ മാറ്റണം എന്ന ആവശ്യം താൽക്കാലികമായെങ്കിലും സർക്കാർ ഉപേക്ഷിച്ചത്. നെസ്ലെ മാഗി രാജ്യവ്യാപകമായി നിരോധിച്ച കേന്ദ്രഭക്ഷ്യസുരക്ഷാ കമ്മീഷണർ കോടതിയിൽ നിന്ന് അനുകൂല വിധിയുമായി എത്തിയപ്പോൾ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്രകമ്മീഷണറുടെ കസേര ദിവസങ്ങൾക്കുള്ളിൽ തെറിപ്പിച്ചിരുന്നു. അപ്പീൽ പ്രതീക്ഷ നശിക്കുമ്പോൾ മലയാളികളുടെ തീന്മേശകളിലേക്കും അടുക്കളിയിലേക്കും ഇനിയും മായം കലർന്ന ഭക്ഷണവസ്തുക്കൾ യഥേഷ്ടം ഒഴുകാൻ യാതൊരു തടസവുമുണ്ടാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP