Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമസഭാ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾക്കായി അധിക ജോലി ചെയ്തു; പ്യൂൺ മുതൽ ഗവർൺമെന്റ് സെക്രട്ടറി വരെയുള്ളവർക്ക് ഒരു സമ്മേളനത്തിന്റെ പേരിൽ അനുവദിച്ചത് 1.18 കോടി ഓവർ ടൈം അലവൻസ്; ഒറ്റ സമ്മേളനത്തിന്റെ പേരിൽ ഓവർ ടൈം 36,000 രൂപ വരെ വാങ്ങിയ വിരുതന്മാർ വേറെ; അഞ്ചു നയാപൈസ ഇല്ലാതെ അലയുന്ന സർക്കാർ ഖജനാവ് മുടിപ്പിക്കുന്ന വിധം: വല്ലപ്പോഴും മാത്രം പണിയുള്ള നിയമസഭയിലെ പണം തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥ

നിയമസഭാ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾക്കായി അധിക ജോലി ചെയ്തു; പ്യൂൺ മുതൽ ഗവർൺമെന്റ് സെക്രട്ടറി വരെയുള്ളവർക്ക് ഒരു സമ്മേളനത്തിന്റെ പേരിൽ അനുവദിച്ചത് 1.18 കോടി ഓവർ ടൈം അലവൻസ്; ഒറ്റ സമ്മേളനത്തിന്റെ പേരിൽ ഓവർ ടൈം 36,000 രൂപ വരെ വാങ്ങിയ വിരുതന്മാർ വേറെ; അഞ്ചു നയാപൈസ ഇല്ലാതെ അലയുന്ന സർക്കാർ ഖജനാവ് മുടിപ്പിക്കുന്ന വിധം: വല്ലപ്പോഴും മാത്രം പണിയുള്ള നിയമസഭയിലെ പണം തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതു ജനങ്ങൾക്ക് പ്രവേശനമില്ലാത്ത അതിന് കർശന നിയന്ത്രണങ്ങൾ ഉള്ള സ്ഥലമാണ് നിയമസഭ. ഇവിടെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ സഭ ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം പരമസുഖമാണ് ഇവിടുത്തെ ജീവനക്കാർക്ക്. വർഷത്തിൽ നൂറിൽ താഴെ ദിവസം മാത്രമേ സഭ സമ്മേളിക്കാറുള്ളൂ. അതും രാവിലെ തന്നെ അടിപിടിയിൽ തീരും. അങ്ങനെ വളരെ സുഖ സുന്ദരമായ ജീവിതം. കൈക്കൂലിക്ക് ചെറിയ സാധ്യതക്കുറവ് ഇവിടെയുണ്ട്. കാരണം എംഎൽഎമാരിൽ നിന്ന് അത് വാങ്ങാൻ കഴിയില്ല. അതിന്റെ കുറവ് നിയമസഭയിലെ ഉദ്യോഗസ്ഥർ തീർക്കുന്ന ഖജനാവിൽ നിന്ന് കൈയിട്ട് വാങ്ങിയാണെന്ന് വ്യക്തമാവുകയാണ് ഇപ്പോൾ. വല്ലപ്പോഴും മാത്രം എത്തുന്ന ജോലിക്ക് അവർ ഓവർ ടൈം കാശ് വാങ്ങുകയാണ്.

നിയമസഭയിൽ 'അധികസമയം ജോലി െചയ്തതിന്' സെക്രട്ടറി മുതൽ സുരക്ഷാ ജീവനക്കാർ വരെയുള്ളവർക്ക് സർക്കാർ അലവൻസായി നൽകിയത് 1.18 കോടിരൂപയാണ്. നിയമസഭാ സമ്മേളനം ചേരുന്നതിന് അടിസ്ഥാന പരമായ സൗകര്യങ്ങൾ ഒരുക്കൽ മാത്രമാണ് ഈ ജീവനക്കാരുടെ ജോലി. നിയമസഭാ സെലക്ട് കമ്മറ്റികളും സബ്ജക്ട് കമ്മറ്റികളും ചേരുമ്പോഴും എല്ലാം ഒരുക്കണം. അതിന് അപ്പുറത്തേക്ക് എല്ലാ ദിവസവും പണിയുള്ള ജീവനക്കാരല്ല ഇവർ. മിക്കവാറും ദിവസം താമസിച്ചു വന്ന് നേരത്തെ പോകാൻ ഭാഗ്യമുള്ളവർ. ഇവരാണ് സ്വന്തം ഉത്തരവാദിത്തം നിറവേറ്റാൻ അധിക വേതനം വാങ്ങുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബിയുണ്ടാക്കി പണം കടമെടുക്കുന്ന സർക്കാർ. അപ്പോഴും ഉദ്യോഗസ്ഥർ എല്ലാ പഴതുമുയപോഗിച്ച് ഖജനാവിൽ നിന്ന് പരമാവധി തുക കൊണ്ടു പോകുന്നു. ഇതിന് തെളിവാണ് വല്ലപ്പോഴും മാത്രം ജോലിയുള്ള നിയമസഭയിലെ ഓവർ ടൈം കൊള്ള

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾക്കായി മെയ്‌ 9 മുതൽ ജൂലൈ 4 വെരയുള്ള കാലയളവിൽ അധികജോലി ചെയ്തതിനാണ് 1.18 കോടിരൂപ അനുവദിച്ചത്. പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം മെയ് 27നാണ് ആരംഭിച്ചത്. ജൂലൈ 5ന് സമ്മേളനം അവസാനിച്ചു. സഭയുടെ വൈബ്‌സൈറ്റിലുള്ള കലണ്ടർ അനുസരിച്ച് 22 ദിവസമാണ് സഭ സമ്മേളിച്ചത്. നിയമസഭയിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ഓവർടൈം അലവൻസ് ഇക്കാലയളവിൽ ലഭിച്ചിട്ടുണ്ട്. നൂറിനു മുകളിൽ ഓവർടൈം ഡ്യൂട്ടി എഴുതിയെടുത്ത നിരവധി ജീവനക്കാരുണ്ട്. കാലാകാലങ്ങളിൽ ഈ സംവിധാനം നിയമസഭയിലുണ്ട്. അതുകൊണ്ട് തന്നെ ഈ സർക്കാരിനെ മാത്രം ഇതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന വാദവും ഉണ്ട്. എന്നാൽ നവോത്ഥാനത്തിന് നിൽക്കുന്ന ഇടത് സർക്കാർ ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം.

എട്ടുമണിക്കൂറിൽ അധിക ഡ്യൂട്ടി ഓവർ ടൈമാണ്. എല്ലാ ദിവസവും എട്ട് മണിക്കൂർ ജോലി ചെയ്യുന്നവർക്ക് അതിൽ അധികം പണിയെടുക്കുമ്പോൾ ഓവർ ടൈം കൊടുക്കണം. എന്നാൽ നിയമസഭയിൽ സഭയില്ലാത്ത ദിവസം ഉദ്യോഗസ്ഥർക്ക് തോന്നിയതു പോലെ പ്രവർത്തിക്കാം. ഈ സാഹചര്യത്തിൽ വല്ലപ്പോഴും സഭ ചേരുമ്പോൾ ഇവർക്ക് എന്തിനാണ് ഓവർടൈം എന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം സ്ഥാപനങ്ങളിലെജീവനക്കാരാണ് ഖജനാവ് കൊള്ളയടിക്കുന്നത്. സഭ ചേരുമ്പോൾ അതിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ജീവനക്കാരെ നിയമിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ അവർക്ക് വിശ്രമം നൽകുന്നതിന്റെ കാരണവും സഭാ സമ്മേളനകാലത്തെ രാപകൽ ജോലിയാണ്. ഈ രാപകൽ പണിക്കാണ് കണക്ക് കൂടിയുള്ള രേഖകൾ നൽകി ഓവർടൈം കാശ് അടിച്ചെടുക്കുന്നതും.

ഒരു ഓവർ ടൈം ഡ്യൂട്ടിക്ക് 350 രൂപയാണ് ഭൂരിഭാഗം ജീവനക്കാർക്കും നൽകുന്നത്. ക്ലീനിങ് വിഭാഗത്തിലുള്ളവർക്ക് 315 ഉം, പാർടൈം ക്ലീനർമാർക്ക് 255 രൂപയും നൽകുന്നുണ്ട്. സമ്മേളന കാലയളവിൽ 104 ഓവർ ടൈം ഡ്യൂട്ടി ചെയ്ത് 36,000 രൂപവരെ വാങ്ങിയ ഉദ്യോഗസ്ഥർ വരെ കൂട്ടത്തിലുണ്ട്. അതേസമയം നിയമസഭയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ സെക്രട്ടറി ഓവർടൈം ഇനത്തിൽ വാങ്ങിയത് 4,200 രൂപയും.നിയമസഭയിലെ ഉദ്യോഗസ്ഥർക്ക് ഒരു ദിവസം പരമാവധി 3 ഓവർടൈം ഡ്യൂട്ടികളാണ് അനുവദിച്ചിരിക്കുന്നത്. സെക്ഷനിലെ മേലധികാരിയാണ് ഓവർടൈം രജിസ്റ്റർ സെക്രട്ടറിയുടെ ഓഫിസിലേക്ക് അയയ്ക്കുന്നത്.

ആദ്യത്തെ ഓവർടൈം ഷിഫ്റ്റ് പരിശോധിക്കുമെങ്കിലും രണ്ടാമത്തേതും മൂന്നാമത്തേതും പരിശോധിക്കാൻ കൃത്യമായ സംവിധാനമില്ല. ഓവർടൈം ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ജീവനക്കാർ ഒപ്പിടുന്ന പതിവുമില്ല. ഇതു ചിലർ മുതലെടുക്കുന്നതാണ് സർക്കാരിന് അധിക ചെലവാകുന്നതെന്നു ജീവനക്കാർക്കിടയിൽ തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു. സമ്മേളന സമയത്ത് ഡ്യൂട്ടിക്ക് വരാൻ കഴിയാത്ത നിയമസഭാ ജീവനക്കാർ മുൻകൂട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. രാവിലെ 9 മണിക്കാണ് സഭ ചേരുന്നത്. നടപടിക്രമങ്ങൾ അവസാനിക്കുന്നതിന് അനുസരിച്ചാണ് സഭ പിരിയുന്ന സമയം തീരുമാനിക്കുന്നത്. നിശ്ചയിച്ച ഡ്യൂട്ടി സമയത്തിന് മുൻപും ശേഷവുമായി രണ്ടര മണിക്കൂർ അധികം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓവർടൈമിന് അർഹതയുണ്ട്. മനോരമയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെ നിയമസഭയിലെ ജീവനക്കാരുടെ തട്ടിപ്പ് ചർച്ചയാക്കുകായണ് സോഷ്യൽ മീഡിയ.

നിയമസഭയിൽ ഓരോ ദിവസവും ഓവർടൈം ചെയ്യുന്നവരുടെ പട്ടിക ഉച്ചയ്ക്ക് മുൻപായി ബന്ധപ്പെട്ട സെക്ഷനിൽനിന്ന് സെക്രട്ടറിയുടെ ഓഫിസിലേക്ക് അയയ്ക്കണം. സെക്ഷനിലെ മേധാവിക്കാണ് പട്ടിക പരിശോധിച്ച് കൃത്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം. ഓവർടൈം ഡ്യൂട്ടിക്ക് സെക്ഷൻ മേധാവിയുടെ റിപ്പോർട്ടാണ് അടിസ്ഥാനമാക്കുന്നത്. മറ്റു തെളിവുകൾ പരിശോധിക്കാത്തതിനാൽ കൃത്രിമം നടക്കുന്നതായി ആക്ഷേപമുണ്ട്. രണ്ടാം ഘട്ടത്തിലെ ഓവർടൈം മുതൽ കാര്യമായ പരിശോധന ഉണ്ടാകാറില്ല. ഓവർടൈം തുടങ്ങുമ്പോൾ തന്നെ ഒപ്പിട്ട് ജീവനക്കാർ പോകുന്നതായും രജിസ്റ്ററിൽ കൃത്രിമം നടത്തുന്നതായും ആരോപണമുണ്ട്. നിയമസഭയ്ക്ക് പുറമേ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിലെ ചില പ്രത്യേക വിഭാഗങ്ങളിലും സർക്കാർ പ്രസുകളിലും ഓവർടൈം അലവൻസ് നൽകാറുണ്ടെന്നതാണ് വസ്തുത. എന്നാൽ ഇവിടെ എല്ലാം എല്ലാം ദിവസവും ജോലിയുണ്ട്. നിയമസഭയിൽ ജോലി സഭ കൂടുമ്പോൾ മാത്രവും.

അതായത് ബാക്കി എല്ലാ ദിവസവും തോന്നും പോലെ ജോലി ചെയ്യുന്നവർ നിയമസഭ കൂടുമ്പോൾ അധികമായി നൽക്കുന്ന ഓരോ നിമിഷവും സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നുവെന്നതാണ് വസ്തുത. നിയമസഭയിലെ ഓവർടൈം കൊള്ളയ്ക്ക 22 പേജുള്ള ഉത്തരവാണ് ഇതിന് വേണ്ടി സർക്കാർ ഇറക്കിയത്. അതായത് ഏതാണ്ട് നിയമസഭയിലെ എല്ലാ ജീവനക്കാരും ഓവർടൈം വാങ്ങുന്നവരാണ് എന്നതാണ് വസ്തുത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP