Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ മരിച്ച പ്രവാസി നിഥിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; മൃതദേഹം എത്തിക്കുക കോഴിക്കോട് വിമാനത്താവളത്തിൽ; സംസ്‌കാരചടങ്ങുകൾ നടക്കുക പേരാമ്പ്രയിലെ വീട്ടിൽ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു; നിഥിന്റെ വിയോഗം ആതിരയെ അറിയിക്കാതെ വിതുമ്പി സുഹൃത്തുക്കളും; നിഥിൻ വിടപറയുമ്പോൾ ആതിരയ്ക്ക് കൂട്ടായി നൽകിയത് ഒരു പെൺകുഞ്ഞിനെ; നിഥിന്റെ വേർപാടിൽ മനമുരുകി സുഹൃത്തുക്കളും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ദുബായിൽ മരിച്ച പ്രവാസി നിഥിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലാകും മൃതദേഹം എത്തിക്കുക. നിഥിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ സാമൂഹ്യപ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്.

മൃതദേഹം നാട്ടിലെത്തുമ്പോൾ നിഥിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ഒരു നാടൊന്നാകെ. പ്രിയതമന്റെ വേർപാടറിയാതെ ആതിര ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ നിയമപോരാട്ടം നടത്തിയത് ഗർഭിണിയായ ആതിരയും ഭർത്താവ് നിഥിൻ ചന്ദ്രനുമായിരുന്നു.

അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭർത്താവ് നിഥിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ നിഥിന്റെ നല്ല മനസ് തന്നേക്കാൾ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാൾക്കായി ആ ടിക്കറ്റ് നൽകി. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിഥിൻ ആതിരക്ക് നൽകിയ വാക്ക്.
എന്നാൽ കഴിഞ്ഞ ദിവസം ഉറങ്ങിയ നിഥിൻ പിന്നെ ഉണർന്നിട്ടില്ല. ഇതൊന്നും ആതിരയെ അറിയിച്ചിട്ടില്ല. പ്രസവത്തിനു മുൻപുള്ള പരിശോധനയെന്ന പേരിൽ ബന്ധുക്കൾ ആതിരയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിഥിന്റെ ഭാര്യ ആതിര ഇന്ന് രാവിലെയാണ് പ്രസവിച്ചത്.പെൺകുഞ്ഞിനാണ് ആതിര ജന്മം നൽകിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. അച്ഛന്റെ താലോലും ഏറ്റുവാങ്ങേണ്ട പൈതലിന് അതിന് കഴിയില്ലല്ലോ എന്നോർക്കുമ്പോൾ നിഥിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നെഞ്ചുപൊട്ടുകയാണ്. അച്ഛന്റെ നൊമ്പരത്തിപ്പൂവായി ഇനി അവൾ വളരും.

കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിർക്കാതെയാണ് നിഥിൻ വിടപറഞ്ഞത്. നിഥിൻ മരിച്ച വിവരം ഇനിയും ആതിരയെ അറിയിച്ചിട്ടില്ല. താൻ ജന്മം നൽകിയ പൊന്നോമനയെ കാണാൻ ഭർത്താവ് ദുബായിൽ നിന്നും എത്രയും വേഗം ഓടിയെത്തുമെന്ന പ്രതീക്ഷയിൽ ലേബർ റൂമിൽ മയക്കത്തിലാണ് അവൾ. ഈ പ്രതീക്ഷകളുടെ നിറവിൽ കഴിയുന്ന അവളെ എങ്ങനെ മരണ വിവരം അറിയിക്കുമെന്നതാണ് ബന്ധുക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്നലെ രാവിലെ മരിച്ചിരുന്നെങ്കിലും ആതിര അറിഞ്ഞിരുന്നില്ല.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ കോവിഡ് പരിശോധനക്കെന്ന പേരു പറഞ്ഞ് ആതിരയെ പ്രവേശിപ്പിക്കുയായിരുന്നു. മൊബൈൽ സംവിധാനങ്ങളൊന്നും ആതിരക്ക് നൽകിയിരുന്നില്ല. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിലായിരുന്നു നിഥിൻ. ഏഴു മാസം ഗർഭിണിയായിരിക്കവേയാണ് ആതിര നാട്ടിലെക്ക് എത്തിയത്.

ഇന്നലെ ഷാർജയിൽ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിഥിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര. ഭർത്താവിന്റെ കൂടെ ഷാർജയിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിഥിൻ വന്നില്ല. ഇൻകാസിന്റെ സജീവ പ്രവർത്തകനായി നിഥിൻ അവിടെ തന്നെ നിലകൊള്ളാൻ തീരുമാനിക്കുകയായിരുന്നു.

ഇൻകാസ് യൂത്ത് വിങിനു വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ യാണ് ആതിരയ്ക്ക് ടിക്കറ്റ് നൽകിയത്. ഇതിനു പകരമായി ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിയ രണ്ടു പ്രവാസികളെ ആതിരയും നിഥിനും കൂടി ടിക്കറ്റിന്റെ പണം നൽകി സഹായിച്ചിരുന്നു. ഇന്നലെ രാവിലെ നിഥിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കൾ ആതിര വിവരം പെട്ടന്ന് അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മൊബൈൽ ഫോൺവഴിയും മറ്റു സംവിധാനങ്ങൾ വഴിയും വിവരം അറിയിക്കാതിരിക്കാൻ മുകൈയെടുത്തു. പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ ആതിരയെ ആശുപത്രിയിലാക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതും.

ആതിരയുടെ പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിലായിരുന്നു നിഥിൻ. 2017 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. യുഎഇയിൽ സാമൂഹികസേവന രംഗത്തു സജീവമായിരുന്ന നിഥിൻ, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കാനുള്ള പേരാമ്പ്രയിലെ രക്തദായിനി പദ്ധതിയിലേക്കു കുവൈത്തിൽ നിന്നു പണം അയച്ച രണ്ടു കുട്ടികളെക്കുറിച്ചായിരുന്നു നിഥിന്റെ ഒടുവിലത്തെ ഫേസ്‌ബുക് പോസ്റ്റ്, മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ്. ജൂൺ രണ്ടിനായിരുന്നു നിഥിന്റെ ജന്മദിനം.

തനിക്കു മാത്രമല്ല, എല്ലാ ഗർഭിണികൾക്കുംവേണ്ടി നിയമപോരാട്ടവുമായി പോയ ആതിരയുടെകൂടെ താങ്ങായിനിന്നത് നിഥിനായിരുന്നു. ഭാര്യയ്‌ക്കൊപ്പം കോഴിക്കോട്ടേക്കുപോകാൻ നിഥിനും ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും അത് മറ്റൊരു അത്യാവശ്യക്കാരന് വിട്ടുകൊടുക്കുകയായിരുന്നു. ആതിരയ്ക്കുലഭിച്ച വിമാനടിക്കറ്റിന്റെ പേരിൽ നിഥിൻ മറ്റു രണ്ടുപേരുടെ യാത്രച്ചെലവും വഹിച്ചു. യു.എ.ഇ.യിൽ സജീവ സാമൂഹികപ്രവർത്തകനായിരുന്നു നിഥിൻ.

ആതിരയും നിഥിനും ദുബായിൽ എൻജിനിയർമാരാണ്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. എട്ടുമാസംമുമ്പാണ് നാട്ടിൽനിന്നു പോയത്. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിഥിൻ. ആരതി ഏകസഹോദരിയാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ തുടരുന്നു. ഇൻകാസിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കാൻശ്രമങ്ങൾ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP