Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിഷാമിനെതിരെ ആദ്യം ചുമത്തിയത് വധിക്കാൻ ശ്രമിച്ചെന്ന കേസ്; ബെംഗളൂരുവിൽ കേസില്ല എന്നു വരുത്തിതീർത്ത് പുറത്തിറക്കാനും ഒത്തുകളി; ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താതിരിക്കാനും പേരാമംഗലം പൊലീസ് ശ്രമിച്ചു; ചന്ദ്രബോസ് ധരിച്ചിരുന്ന ഷർട്ട് കത്തിച്ചു കളയാനും നീക്കം നടന്നു: നിഷാം കേസ് ഒതുക്കാൻ ഉന്നത ഇടപെടലെന്ന ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലിനു ബലമേകാൻ സാഹചര്യ തെളിവുകളേറെ

നിഷാമിനെതിരെ ആദ്യം ചുമത്തിയത് വധിക്കാൻ ശ്രമിച്ചെന്ന കേസ്; ബെംഗളൂരുവിൽ കേസില്ല എന്നു വരുത്തിതീർത്ത് പുറത്തിറക്കാനും ഒത്തുകളി; ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താതിരിക്കാനും പേരാമംഗലം പൊലീസ് ശ്രമിച്ചു; ചന്ദ്രബോസ് ധരിച്ചിരുന്ന ഷർട്ട് കത്തിച്ചു കളയാനും നീക്കം നടന്നു: നിഷാം കേസ് ഒതുക്കാൻ ഉന്നത ഇടപെടലെന്ന ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലിനു ബലമേകാൻ സാഹചര്യ തെളിവുകളേറെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചന്ദ്രബോസ് വധക്കേസ് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും മുൻ തൃശൂർ കമ്മിഷണറുമായ ജേക്കബ് ജോബ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ച് രംഗത്തെത്തിയത് ഏറെ കോളിളക്കം സൃഷ്ടിക്കുന്നതായി. അന്നത്തെ പൊലീസ് ഉന്നതൻ അയ്യായിരം കോടി ആസ്തിയുള്ള അതിസമ്പന്നന് വേണ്ടി രംഗത്തെത്തിയിരുന്നു എന്ന ആരോപണം നേരത്തെ നില നിൽക്കുന്നതായിരുന്നു. ഇതിനിടെയാണ് ജേക്കബ് ജോബ് വീണ്ടും ഈകേസിന്റെ അധ്യായം തുറന്നത്. മുൻ ഡിജിപി അടക്കമുള്ളവനെ ഉന്നം വെച്ച് ജേക്കബ് ജോബ് പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കും വിധത്തിലുള്ള തെളിവുകളാണ് ഈ കേസുമായി ബന്ധപ്പെട്ട് കിടക്കുന്നത്. കേസിന്റെ വിവിധ ഘട്ടത്തിൽ ഇത് നടന്നുവെന്ന് കേസ് വിശദമായി പരിശോധിച്ചാൽ വ്യകതമാകും.

ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച 2015 ജനുവരി 29നു തന്നെ, സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബ് നേരിട്ടു കേസന്വേഷണത്തിൽ ഇടപെട്ടിരുന്നു. അന്ന് കേസെടുത്തതത് ചന്ദ്രബോസിനെ വാഹനം കയറ്റി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു. അതുകൊണ്ടുതന്നെ 12നു കോടതിയിൽ ഹാജരാക്കുമ്പോൾ നിഷാമിനു ജാമ്യം കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നു. ചന്ദ്രബോസിന്റെ നില അതീവ ഗുരുതരമായിരുന്നതിനാൽ നിഷാം ജയിലിൽനിന്നു പുറത്തിറങ്ങാതെ നോക്കണമെന്നു ജേക്കബ് ജോബ് നിർദേശിച്ചു. ഇവിടം മുതൽ തന്നെ ഉന്നത തലത്തിൽ ജേക്കബ് ജോബിനെതിരെ നീക്കം തുടങ്ങി എന്നാണ് അദ്ദേഹം നൽകുന്ന സൂചനകൾ.

നിഷാം അന്നത്തെ ഭരണക്കാരുടെയും പ്രിയങ്കരനായിരുന്നു എന്നത് വാസ്തവമായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക പരിഗണന തന്നെ നിഷാമിന് ലഭിച്ചു. നിഷാം പുറത്തിറങ്ങുന്നതു തടയാനുള്ള മാർഗം അന്വേഷിച്ച ജേക്കബ് ജോബിനു കേസ് ചാർജ് ചെയ്ത പേരാമംഗലം പൊലീസ് സ്റ്റേഷനിൽനിന്നു തണുത്ത പ്രതികരണമാണു ലഭിച്ചത്. കൂടുതൽ കേസ് ഉണ്ടെങ്കിൽ കാപ്പ ഉൾപ്പെടുത്തി റിമാൻഡ് നീട്ടാമെന്നായിരുന്നു ജേക്കബ് ജോബിന്റെ തീരുമാനം. ഇതിനായി നിഷാമിനു കേസിൽ കാപ്പ ചുമത്താവുന്ന വിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇതിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് ഇതു നൽകിയില്ല. ഇതു വൈകിയതിനെത്തുടർന്നു സിഐക്കു ജേക്കബ് ജോബ് നോട്ടീസ് നൽകി. എന്നിട്ടും വിവരം ലഭ്യമാക്കാതെ അലംഭാവം കാണിച്ചു. ഇതിനെല്ലാം പിന്നിൽ ഉന്നതനായ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നു.

നിഷാമിനെതിരെ ബെംഗളൂരുവിൽ കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ പ്രതിയുമായി അങ്ങോട്ടുപോയ സംഘത്തോട് എസ്‌പി ആവശ്യപ്പെട്ടു. ഈ വിവരം എടുക്കാതെയാണു സംഘം മടങ്ങിയത്. വഴിയിൽ വച്ച് ഇതേക്കുറിച്ചു സംശയം തോന്നിയ ജേക്കബ് ജോബ് സംഘത്തെ വിളിച്ചു. ബന്ധപ്പെട്ട സ്റ്റേഷനിൽ കേസില്ല എന്നായിരുന്നു വിവരം. ബെംഗളൂരു ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ ഇതു ലഭ്യമാകുമെന്നു പറഞ്ഞു സംഘത്തിലെ ചിലരെ മടക്കി അയച്ചാണു വിവരം ശേഖരിച്ചത്. അവിടെ മാനഭംഗ കേസിൽ പ്രതിയാണെന്ന വിവരമാണു കാപ്പ ചുമത്താൻ ആധാരമായത്. ബെംഗളൂരുവിൽ കേസില്ല എന്നു വരുത്തിതീർത്തു നിഷാമിനെ പുറത്തിറക്കാൻ പൊലീസിലെ ചിലർ ശ്രമിച്ചുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പ്രതിയായ നിഷാമിനെ തനിച്ചു ചോദ്യം ചെയ്തുവെന്ന കാരണം കാണിച്ചാണു ജേക്കബ് ജോബിനെ സസ്‌പെൻഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിച്ച ഐജി ചട്ടവിരുദ്ധമായി ഒറ്റയ്ക്കു ചോദ്യം ചെയ്തുവെന്നു മാത്രമാണ് അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക ആരോപണങ്ങൾ ഒന്നുമില്ല. പ്രധാന കേസുകളിൽ പ്രതിയെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തിരിക്കണമെന്ന നിർദേശമുള്ളതിനാൽ ഇതെങ്ങനെ ചട്ടവിരുദ്ധമാകുമെന്നാണു കോടതി ചോദിച്ചത്. മാത്രമല്ല എട്ടു ദിവസം കൊണ്ട് അന്വേഷണവും സ്ഥലം മാറ്റവും പൂർത്തിയാക്കുകയും ചെയ്തു.

ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താൻ ജേക്കബ് ജോബ് ആവശ്യപ്പെട്ടിരുന്നു. എന്നൽ, പൊലീസ് ഇക്കാര്യത്തിലും തുടക്കം മുതൽ അലംബാവം കാണിച്ചു. ബോസ് അബോധാവസ്ഥയിലാണെന്നും അപൂർവമായേ ബോധം വരുന്നുള്ളൂവെന്നുമാണു പേരാമംഗലം സ്റ്റേഷനിൽനിന്നു നൽകിയ മറുപടി. എന്നാൽ മൊഴി രേഖപ്പെടുത്താൻ ഡോക്ടർക്കു കത്തു നൽകാൻ നിർദേശിച്ചു. ഇതു പേരാമംഗലം പൊലീസ് ചെയ്തില്ല. പരുക്കേറ്റപ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന ഷർട്ട് കാണാതായപ്പോൾ അതു കണ്ടെടുക്കാൻ നിർദേശിച്ചു. ഷർട്ട് കത്തിച്ചുകളഞ്ഞു എന്നായിരുന്നു മറുപടി. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ ഷർട്ട് കൊണ്ടുപോയി കത്തിച്ചതെന്തിനാണെന്നതു പേരാമംഗലം പൊലീസാണു വ്യക്തമാക്കേണ്ടത്. ഇതേക്കുറിച്ചും അന്വേഷണം ഉണ്ടായില്ല.

കാപ്പയുടെ വിവരം നൽകിയില്ല, ബെംഗളൂരൂവിൽനിന്നു വിവരം ശേഖരിച്ചില്ല, ചന്ദ്രബോസിന്റെ മൊഴിയെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടില്ല, ഷർട്ട് കത്തിച്ചു തുടങ്ങിയ ഗുരുതര വീഴ്ചയുടെ പേരിൽ പേരാമംഗലം പൊലീസിനെതിരെ പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. വിവാദപരമായ കേസിൽ ഈ വീഴ്ചകളെല്ലാം വളരെ ഗുരുതരമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമായിരുന്നു ഇതെന്നാണു സൂചന. കേസന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പേരാമംഗലം സിഐക്കെതിരെ വിജിലൻസിൽ ചിലർ നൽകിയ പരാതി പൊലീസ് ഹൈക്കോടതിയിൽ ഹർജി നൽകി അന്വേഷണം റദ്ദാക്കിപ്പിച്ചതും ജേക്കബ് ജോബ് സംശയത്തോടെയാണ് കാണുന്നത്.

രണ്ട് ദിവസം മുമ്പ് പത്തനംതിട്ട ടൗൺഹാളിൽ നടന്ന പൊലീസ് അസോസിയേഷൻ ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ ജേക്കബ് ജോബ് തുറന്നടിച്ചത്. ചിലരോടൊക്കെ എസ്‌പി മനസു തുറന്നുവെന്നാണ് അറിയുന്നത്. ഒരു മുൻഡിജപിയാണ് ആരോപണ വിധേയൻ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷയനുഭവിച്ചെന്ന് ജേക്കബ് ജോബ് സുഹൃത്തുക്കളോടും ചില സഹപ്രവർത്തകരോടും എപ്പോഴും പറയുമായിരുന്നു. തന്നെ സമീപിച്ച ചില മാധ്യമപ്രവർത്തകരോടും ഈ വിവരം പറഞ്ഞിട്ടുണ്ട്. ഓർത്തോർത്ത് മനസു വിഷമിക്കുമ്പോൾ എല്ലാം വിളിച്ചു പറയുമെന്ന് എസ്‌പി തന്നെ പറഞ്ഞിട്ടുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു.

ചാനൽ ക്യാമറകൾ കാണാതിരുന്നതിനാൽ ആവേശം കൊണ്ട ജേക്കബ് ജോബ് പിന്നീടാണ് അബദ്ധം തിരിച്ചറിഞ്ഞത്. തനിക്ക് പരിചയമുള്ള പത്രസുഹൃത്തുക്കളെയെല്ലാം നേരിട്ട് വിളിച്ച് തനിക്ക് അബദ്ധം പറ്റിപ്പോയെന്നും കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ഒരു ലോക്കൽ ചാനലിന്റെ ക്യാമറാമാൻ എസ്‌പിയുടെ തുറന്നു പറച്ചിലുകൾ മുഴുവൻ പകർത്തിയിരുന്നു. രാത്രി 11 മണിയോടെ മറ്റ് പ്രമുഖ ചാനലുകൾ എല്ലാം തന്നെ ഈ വിഷ്വൽ കടം വാങ്ങി വാർത്തയടിച്ചു. ഇതോടെ എസ്‌പി ശരിക്കും പെട്ടു. ഒറ്റ ആശ്വാസം മാത്രമാണുള്ളത്. ഈ മാസം 31 ന് സർവീസിൽ നിന്നു വിരമിക്കും. മുഹമ്മദ് നിഷാം ജയിലിൽ നിന്നിറങ്ങിയാൽ തനിക്കിട്ട് പണി തരുമെന്നും ജേക്കബ് ജോബ് കരുതുന്നു. സകലരെയും വെല്ലുവിളിച്ച് തല ഉയർത്തി നടന്ന നിഷാമിന്റെ കൈയിൽ ആദ്യമായി വിലങ്ങ് അണിയിച്ചത് ജേക്കബ് ജോബായിരുന്നു. അതിന് നിഷാമിന് തന്നോട് പകയുണ്ടെന്നും ജേക്കബ് ജോബ് പറയുന്നു.

കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മാധ്യമങ്ങളും പൊലീസും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ജേക്കബ് ജോബ് ആഞ്ഞടിച്ചത്. മൂന്നുവർഷമാണ് ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനം ഏൽക്കേണ്ടി വന്നത്. മുഹമ്മദ് നിഷാമിനെ രക്ഷിക്കാനും കസ്റ്റഡിയിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും ജേക്കബ് ജോബ് ശ്രമിച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന്റെ പേരിൽ ഇദ്ദേഹത്തെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റുകയും പത്തനംതിട്ടയിൽ നിയമിക്കുകയും ചെയ്തു. ചുമതലയേറ്റ് രണ്ടാം ദിവസമാണ് നിസാമിന് വഴിവിട്ട് സഹായം ചെയ്തതിന്റെ പേരിൽ സസ്പെൻഷനിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP