Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്ക് വായ്പ തട്ടിപ്പ്: വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 18,170 കോടിയുടെ ആസ്തി; 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറി

ബാങ്ക് വായ്പ തട്ടിപ്പ്: വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 18,170 കോടിയുടെ ആസ്തി; 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നു വ്യവസായികളുടെയും 18,170.02 കോടിയുടെ സ്വത്താണു കണ്ടുകെട്ടിയതെന്ന് ഇഡി ട്വീറ്റ് ചെയ്തു. ഇതിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമാണ് ഇവരുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയത്.

ഇന്ത്യ വിട്ടു വിദേശങ്ങളിൽ കഴിയുന്ന മൂന്നു പേരെയും തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കേന്ദ്ര സർക്കാർ പറയുന്നു. വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇവർ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകൾക്കു ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കുകളുടെ നഷ്ടത്തിന്റെ 80.45 ശതമാനത്തിനു തുല്യമാണ്.

മൂന്നു പേരുടെയുമായി 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറി. ഇവർ നടത്തിയ തട്ടിപ്പിന്റെ വലുപ്പം മനസ്സിലാക്കുന്നതിനാണു നടപടിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

യുകെയിലാണു മല്യയും നീരവ് മോദിയുമുള്ളത്. മെഹുൽ ചോക്‌സി ഡൊമിനിക്കയിലും. മുതലും പലിശയുമായി ഇന്ത്യയിലെ 7 പൊതുമേഖലാ ബാങ്കുകൾക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണു മല്യ നൽകാനുള്ളത്. വിദേശത്ത് സ്ഥിര താമസമാക്കിയ ഇവർ തങ്ങളുടെ സ്വത്തുക്കളിൽ വലിയ ഒരു വിഭാഗം സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്.

നീരവും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്നാണു തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. 2018 മുതൽ താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്നു ക്യൂബയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു ചോക്‌സി കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ പിടിയിലായത്. ഇപ്പോൾ അവിടെ ജയിലിലാണ്.

2016ൽ 9,000 കോടിയുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയാണ് വിജയ് മല്ല്യ ഇന്ത്യ വിട്ടത്. ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മദ്യ വ്യവസായിയായ വിജയ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്.

2018ലാണ് വജ്ര വ്യാപാരികളായ മെഹുൽ ചോക്സിയുടേയും നീരവ് മോദിയുടേയും തട്ടിപ്പ് പുറത്തുവരുന്നത്. 14000 കോടിയുടെ വായ്‌പ്പാ തട്ടിപ്പാണ് ഇരുവരും നടത്തിയത്.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് വജ്രവ്യവസായിയായ നീരവ് മോദിക്കെതിരായ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP