Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇപ്പോൾ പുറത്ത് വരുന്ന എല്ലാ സാമ്പിളുകളും നെഗറ്റീവ്; എല്ലാ സ്‌കൂളുകളും 12ന് തുറക്കും; ഉറവിടം വ്യക്തമാക്കും മുൻപ് നിപ്പയെ പൂർണമായും കേരളം നാടു കടത്തിയെന്ന് റിപ്പോർട്ടുകൾ: എന്നിട്ടും ലിനിയെ അടക്കിയ ആളെ ആരും അടുപ്പിക്കുന്നില്ല

ഇപ്പോൾ പുറത്ത് വരുന്ന എല്ലാ സാമ്പിളുകളും നെഗറ്റീവ്; എല്ലാ സ്‌കൂളുകളും 12ന് തുറക്കും; ഉറവിടം വ്യക്തമാക്കും മുൻപ് നിപ്പയെ പൂർണമായും കേരളം നാടു കടത്തിയെന്ന് റിപ്പോർട്ടുകൾ: എന്നിട്ടും ലിനിയെ അടക്കിയ ആളെ ആരും അടുപ്പിക്കുന്നില്ല

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നിപ്പ പൂർണ്ണമായും കേരളം വിട്ടൊഴിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇപ്പോൾ ചികിത്സയിലുള്ള എല്ലാവരും തന്നെ സുഖം പ്രാപിച്ചു വരികയാണ്. ഇന്നലെ ലഭിച്ച 12 പേരുടെയും സാംപിൾ ഫലങ്ങൾ നെഗറ്റീവ് ആണ്. രണ്ടുപേരെ നിപ്പ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ സാംപിൾ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുവരെ 325 ഫലങ്ങൾ ലഭിച്ചതിൽ 307 പേരുടെ സാംപിളും നെഗറ്റീവാണ്. ഇതോടെ നിപ്പ പൂർണ്ണമായും കേരളത്തെ വിട്ടൊഴിഞ്ഞു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിപ്പയിൽനിന്നു സുഖംപ്രാപിച്ച രണ്ടുപേരും സാധാരണ നിലയിലാണെങ്കിലും ആശുപത്രി വിട്ടിട്ടില്ല. നിപ്പ നിരീക്ഷണപ്പട്ടികയിൽ 2,649 പേരുണ്ട്. ഇവരെ സന്ദർശിച്ച് പുതിയ പട്ടിക തയാറാക്കാൻ ഇന്നലെ വൈകിട്ടു മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. എന്നാൽ നിപ്പ എവിടെ നിന്നും വന്നു എന്ന് കണ്ടു പിടിക്കുന്നതിന് മുമ്പ് തന്നെ നിപ്പ കേരളം വിട്ടൊഴിഞ്ഞു എന്ന് തന്നെ പറയാം. പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയെ്തിട്ടുമില്ല.

അതേസമയം നിപ്പ വൈറസ് പ്രതിരോധത്തിന്റെ തുടർഘട്ടങ്ങളെപ്പറ്റി ആലോചിക്കാൻ ഇന്നു രാവിലെ 11നു മന്ത്രി എ.കെ.ശൈലജയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നിപ്പ വൈറസ് നിയന്ത്രണവിധേയമായ സാഹചര്യത്തിൽ പൊതുപരിപാടികൾക്കും സ്‌കൂൾ തുടക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടില്ലെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിപ്പ പേടി അകന്നതോടെ പ്രഫഷനൽ കോളജുകൾ അടക്കം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നടങ്കം 12നു തുറക്കും. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതുപരിപാടികൾക്കുള്ള വിലക്കും 11നു നീങ്ങും.

എന്നാൽ നിപ്പ പേടി വിട്ടകന്നിട്ടും രോഗിയെ ചികിത്സിച്ച് നിപ്പാ വൈറസ് പിടിപെട്ടു മരിച്ച നഴ്‌സ് ലിനിയുടെ മൃതദേഹം സംസ്‌ക്കരിച്ച ആളെ മാത്രം ആരും അടുപ്പിക്കുന്നില്ല. നാട്ടുകാരുമായും വീട്ടുകാരുമായുംം ബന്ധമില്ലാതെ ഒറ്റപ്പൈട്ടു കഴിയുകയാണ് വെസ്റ്റ്ഹിൽ ശ്മശാനത്തിലെ ജീവനക്കാരനായ കെ വി അജിത് കുമാറും കുടുംബവും. ലിനിയെ അടക്കിയതിന്റെ പേരിൽ സാമൂഹികമായി ഒറ്റപ്പെട്ടതോടെ അജിത്തിന്റെ ഭാര്യയും മക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. നിപ്പ ബാധയുണ്ടെന്നു ചിലർ പ്രചാരണം നടത്തുന്നതായും ജീവനക്കാരൻ കെ.വി. അജിത്കുമാർ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നതായും ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അജിത് പറയുന്നു.

ലിനിയുടെ മരണത്തോടെയാണ് നിപ്പയുടെ ഭീതി ജനങ്ങളിൽ ഇരട്ടിച്ചത്. ഇതോടെ അജിത്തിനെ അടുപ്പിക്കാനും ആളുകൾക്ക് പേടിയായി. പലരും ഇയാൾക്കും നിപ്പയുണ്ടെന്ന് പരഞ്ഞ് പരത്തുകയും ചെയ്തതോടെ സാമൂഹികമായി ഒറ്റപ്പെട്ടു. അയൽവാസികളിൽ ചിലർ ഒഴിഞ്ഞുപോയെന്ന് അജിത് പറയുന്നു. ഭാര്യ ഷീബയും മക്കളായ അഖിഷ്മയും അമീഷയും കടുത്ത വിഷമത്തിലായി. വേണ്ടപ്പെട്ടവർപോലും ഒറ്റപ്പെടുത്തിയപ്പോൾ വീടുവിറ്റ് മറ്റെവിടേക്കെങ്കിലും മാറാൻ ഭാര്യ അജിത്തിനെ നിർബന്ധിച്ചു തുടങ്ങിയതായി സുഹൃത്ത് ആനന്ദ് പറഞ്ഞു. നിപ്പ ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെയോ നിപ്പ സമ്പർക്കപ്പട്ടികയിലുള്ളവരെയോ ഒരുതരത്തിലും ഒറ്റപ്പെടുത്താൻ പാടില്ലെന്നു കലക്‌റുടെ നിർദേശമുള്ളപ്പോഴാണ് അജിത്തും കുടുംബവും സാമൂഹികമായി ഒറ്റപ്പെട്ടു കഴിയുന്നത്.

ലിനി മരിച്ച് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴാണു മൃതദേഹം ലിനിയുടേതാണെന്ന് അജിത് അറിയുന്നത്. മൃതദേഹം കൊണ്ടുവന്നവർ കയ്യുറയും മാസ്‌കും ധരിച്ചിരുന്നെങ്കിലും അജിത്തിന് അതൊന്നുമുണ്ടായിരുന്നില്ല. തോർത്തുകൊണ്ട് മുഖം മറച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. 21നു പുലർച്ചെ അഞ്ചേകാലിനായിരുന്നു ചടങ്ങുകൾ. ലിനിയുടെ മൃതദേഹം മാവൂർ റോഡ് ശ്മശാനത്തിലാണു സംസ്‌കരിച്ചതെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, സംസ്‌കാരച്ചടങ്ങുകൾ നടന്നതു വെസ്റ്റ്ഹില്ലിലാണെന്ന വിവരം 31നു പുറത്തുവന്നു. ഇതോടെയാണ് അജിത്തും കുടുംബവും നാട്ടുകാർക്ക് പേടിസ്വപ്‌നമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP