Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്തും നിപാ ലക്ഷണങ്ങളോടെ രോഗി ആശുപത്രിയിൽ; നാദാപുരത്ത് മരിച്ച അശോകനെ ശുശ്രൂഷിച്ച നഴ്സിനും ആശുപത്രിയിലെത്തിച്ച ഡ്രൈവർക്കും പനിബാധ; തലശ്ശേരിയിൽ ചികിത്സിച്ചതിനാൽ കണ്ണൂരിലും അതീവ ജാഗ്രത; നിപാ ബാധിതരെന്ന് സംശയിക്കുന്നവരെയെല്ലാം ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും; പ്രതിരോധത്തിന് സഹായിക്കുന്ന 'റിബ വൈറിൻ' കേരളത്തിൽ എത്തിക്കാനായത് ആശ്വാസമായി

കോട്ടയത്തും നിപാ ലക്ഷണങ്ങളോടെ രോഗി ആശുപത്രിയിൽ; നാദാപുരത്ത് മരിച്ച അശോകനെ ശുശ്രൂഷിച്ച നഴ്സിനും ആശുപത്രിയിലെത്തിച്ച ഡ്രൈവർക്കും പനിബാധ; തലശ്ശേരിയിൽ ചികിത്സിച്ചതിനാൽ കണ്ണൂരിലും അതീവ ജാഗ്രത; നിപാ ബാധിതരെന്ന് സംശയിക്കുന്നവരെയെല്ലാം ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും; പ്രതിരോധത്തിന് സഹായിക്കുന്ന 'റിബ വൈറിൻ' കേരളത്തിൽ എത്തിക്കാനായത് ആശ്വാസമായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചെന്നു സ്ഥിരീകരിച്ച പതിമൂന്നുപേരിൽ പതിനൊന്നു പേരും മരിച്ചതോടെ കോഴിക്കോട് മലപ്പുറം മേഖലയിൽ കൂടുതൽ ആശങ്ക പടരുന്നു. ഇപ്പോൾ നിപ്പയെന്ന് ശരീര സ്രവങ്ങളുടെ പരിശോധനയിൽ സ്ഥിരീകരിച്ച രണ്ടുപേർ അതീവ ഗുരുതരവാസ്ഥയിലാണ്. ഇതിനിടെ പനിബാധിച്ച് കോട്ടയത്ത് ചികിത്സ തേടിയെത്തിയ കോഴിക്കോട് സ്വദേശിക്ക് നിപാ വൈറസ് ബാധയാണെന്ന സംശയം ഉയർന്നിട്ടുണ്ട്.

ഇതോടെ പനി സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നുണ്ടോ എന്ന ആശങ്കയും നിലനിൽക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇപ്പോൾ നിപാ പനിബാധയെ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മാസ്‌കും ഗ്‌ളൗസും സുരക്ഷിതമായ പരിചരണത്തിന് ആവശ്യമായ ഉപാധികളും സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുള്ളത് കോഴിക്കോട്ടും മലപ്പുറത്തും രോഗബാധ കണ്ടെത്തിയ ഇടങ്ങളിൽ മാത്രമാണ്. മറ്റ് ജില്ലകളിൽ ഇത്തരത്തിൽ സർക്കാർ ആശുപത്രികളിൽ നിപാ ലക്ഷണങ്ങളോടെ പനിബാധിതരെത്തിയാൽ അതിനെ പ്രതിരോധിക്കാനും അവരെ ശുശ്രൂഷിക്കാനും പ്രത്യേക സംവിധാനങ്ങളില്ലെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു.

പേരാമ്പ്രയിൽനിന്നു കോട്ടയത്തു വന്ന പനിബാധിതനാണ് മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നത്. നിപ്പ വൈറസ് ബാധയുടെ ശാരീരിക ലക്ഷണങ്ങളുള്ളതായാണു സൂചന. സ്രവം വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗിയെ പരിശോധിച്ചുവരികയാണ്. ഇയാൾ കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് എത്തിയത്. അതിനാൽ നിപാ ബാധിച്ചോ എന്ന കാര്യത്തിൽ സംശയം ശക്തമാണ്.

അതേസമയം, കോഴിക്കോട്ട് രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിൽസ തേടിയത്. മലപ്പുറത്തുള്ളവർക്ക് കോഴിക്കോട്ടുനിന്നാണ് വൈറസ് ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്താണ് പനി പൊട്ടിപ്പുറപ്പെട്ടതെന്നായിരുന്നു ആദ്യം സംശയം. വാവലിൽ നിന്നാണ് പനി പടർന്നതെന്നും വാവൽ കിടന്ന കിണറാണ് പനിയുടെ ഉറവിടമെന്നും ആണ് സംശയിക്കപ്പെട്ടത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കിണർ വലയിട്ട് മൂടുകയും വാവലിനെ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, രോഗപ്രതിരോധത്തിന് സഹായിക്കുന്ന 'റിബവൈറിൻ' എന്ന മരുന്ന് സംസ്ഥാനത്തെത്തിക്കാനായത് ആരോഗ്യ പ്രവർത്തകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. 8000 ഗുളികകളാണ് എത്തിക്കുക. ഇതിൽ 2000 ഗുളികകളാണ് ഇപ്പോൾ എത്തിയത്. അതേസമയം, പരിശോധനയ്ക്കു ശേഷമേ മരുന്നു നൽകിത്തുടങ്ങുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് മരുന്നെത്തിച്ചിട്ടുള്ളത്.

അതേസമയം, കോഴിക്കോട് ജില്ലയിൽ മറ്റിടങ്ങളിലേക്കും രോഗം പകരുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമാണ്. നിപ്പ വൈറസ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി അശോകൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തിൽ കണ്ണൂരിൽ അതീവ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉൾപ്പെടുത്തി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകി.

തലശ്ശേരി ആശുപത്രിയിൽ അശോകനെ പരിചരിച്ച നഴ്‌സിനും പനി ബാധിച്ചിരുന്നു. ഇപ്പോൾ കണ്ണൂരിലെ ആരോഗ്യ സംവിധാനത്തിലും ശക്തമായ മുൻകരുതലെടുക്കാൻ നിർദ്ദേശിച്ചതോട പനി ബാധ ഗൗരവമായെടുക്കാനും ഇത്തരത്തിൽ എത്തുന്നവരെ ഒറ്റപ്പെട്ട പ്രത്യേക വാർഡിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടർന്ന് പ്രത്യേക വാർഡിലേക്കു മാറ്റും.

ആശുപത്രിയിൽ മറ്റു ജീവനക്കാർക്ക് ആർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശിച്ചു. നിപാ പനി ബാധിച്ചവരിൽ നിന്ന് വായുവിലൂടെയും രോഗം പകരാമെന്നതിനാൽ അതിനായി മാസ്‌കുകൾ എല്ലായിടത്തും ലഭ്യമാക്കും. രോഗിയുടെ ഒരു മീറ്റർ പരിധിയിൽ ഉച്ഛ്വാസവായുവിലും വൈറസ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ സംഘം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP