Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിൽ; എൻഐഎയുടെ വലയിലായത് ബെംഗളൂരുവിൽ നിന്ന്; നാളെ ഇരുവരെയും കൊച്ചിയിൽ എത്തിക്കും; അറസ്റ്റ് വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചു; സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ടുകുട്ടികളും; ഒളിവിൽ കഴിഞ്ഞ സംഘത്തെ ട്രേസ് ചെയ്തത് മൊബൈൽ കോളുകൾ പിന്തുടർന്ന്; കേസിൽ സ്വപ്‌ന രണ്ടാം പ്രതി

സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിൽ; എൻഐഎയുടെ വലയിലായത് ബെംഗളൂരുവിൽ നിന്ന്; നാളെ ഇരുവരെയും കൊച്ചിയിൽ എത്തിക്കും; അറസ്റ്റ് വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചു; സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ടുകുട്ടികളും; ഒളിവിൽ കഴിഞ്ഞ സംഘത്തെ ട്രേസ് ചെയ്തത് മൊബൈൽ കോളുകൾ പിന്തുടർന്ന്; കേസിൽ സ്വപ്‌ന രണ്ടാം പ്രതി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബെംഗളൂരുവിൽ വച്ചാണ് ഇവർ പിടിയിലായത്. നാളെ ഇരുവരെയും കൊച്ചയിൽ എത്തിക്കും. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ടുകുട്ടികളും ഉണ്ടെന്നാണ് വിവരം. ഫോൺ ട്രേസ് ചെയ്തതിനെ തുടർന്നാണ് എൻഐഎ പ്രതികളെ പിടികൂടിയതെന്നാണ് സൂചന. അറസ്റ്റ് വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചു. സ്വപ്ന എവിടെയാണെന്ന കൃത്യമായ വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സ്വപ്ന നൽകിയെങ്കിലും അത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപ്രസക്തമായിരുന്നു. കാരണം, യുഎപിഎ അടക്കം സ്വപ്നയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട് എന്നതിനാൽ ജാമ്യം ലഭിക്കൽ എളുപ്പം സാധ്യമല്ല. അതുകൊണ്ട് തന്നെ ഇനിയും ഓടിയൊളിക്കൽ സാധ്യമല്ലെന്ന സ്വപ്നയ്ക്ക് ബോധ്യമായിരുന്നു, ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും സന്ദീപും എൻ.ഐ.എയുടെ വലയിലായതായി സൂചന നേരത്തെ കിട്ടിയിരുന്നു.

ഇരുവരും ബെംഗലൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരുടെയും അറസ്റ്റോടെ സ്വർണ്ണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടർന്നുവെന്ന്.

കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു.. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് രൂപം നൽകി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ്, എൻഐഎ എന്നിവയുമായുള്ള ഏകോപനവും സംഘത്തിനുണ്ട്. സ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താൻ പ്രത്യേക സംഘത്തിന് അനുമതി നൽകിയിരുന്നു. കൊച്ചി കമ്മീഷണർ വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കണ്ടെത്താൻ സഹായം തേടി കസ്റ്റംസ് അധികൃതർ കമ്മീഷണർക്ക് ഇ-മെയിലായാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.

ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് സ്വർണം കടത്താൻ ഉപയോഗിച്ച ക്യാരി ബാഗുകളാണ് കസ്റ്റംസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ബാഗേജുകൾ വീണ്ടെടുത്തത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ അഞ്ച് തവണ സ്വർണം കടത്തിയ ബാഗുകളാണ് കണ്ടെത്തിയത്. കാരി ബാഗുകൾ പലഭാഗങ്ങളിലായി ഉപേക്ഷിച്ചെന്ന് ഇന്നലെ സരിത്ത് ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഡിപ്ലോമാറ്റിക്ക് ബാഗേജുകൾ വിമാനത്താവളത്തിൽ നിന്ന് ക്ലിയറൻസ് വാങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിൽ നേരെ കോൺസുലേറ്റിലേക്ക് കൊണ്ട് പോയി അവിടെ നിന്നാണ് തുറക്കേണ്ടത്. എന്നാൽ അത് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കോവിഡ് കാലത്ത് അടക്കം ഇത്തരത്തിൽ ക്യാരി ബാഗുകളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയതിനുള്ള നിർണ്ണായക തെളിവാണ് കസ്റ്റംസ് ശേഖരിച്ചിട്ടുള്ളത്.

അതിനിടെ, എൻ.ഐ.എ സംഘം കസ്റ്റംസ് ഓഫീസിലെത്തി ഒന്നാം പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്തു. എൻഐഎ ഉദ്യോഗസ്ഥൻ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിലേക്ക് എൻ.ഐ.എ അന്വേഷണം നീളുന്നത്. കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദ് എന്ന അജ്ഞാത സ്വർണക്കടത്തുകാരന്റെ പേര് കേസിൽ ഉയർന്നു കേൾക്കുന്നത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതായി രഹസ്യന്വേഷണം ഏജൻസികൾ വഴി എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നുത്.

കസ്റ്റംസിൽ നിന്ന് കേസിന്റെ വിവരങ്ങൾ ശേഖരിച്ച എൻഐഐ നീക്കങ്ങൾ ചടുലവേഗത്തിലാക്കിയിരിക്കുകയാണ്. സ്വർണ്ണക്കടത്തിലെ കൂടുതൽ വിവരങ്ങളും സരിത്തിന്റെ ബന്ധങ്ങളും തേടിയാണ് എൻഐഎ രംഗത്തെത്തിയിരിക്കുന്നത്. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്ക് ബന്ധമുണ്ടെന്ന അന്വേഷണം എൻ.ഐ.എ ഊർജ്ജിതമാക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തെ സ്വർണക്കടത്തുകാർക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എൻ.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഈ സ്വർണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോൾ എൻ.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിൽ എൻ.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.തമിഴ്‌നാട് പൊലീസ് വർഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീൻ ഉൾപ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു.

ഇവരുടെ റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എൻ.ഐ.എ കരുതുന്നുയു.എ.ഇ. കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എക്ക്. കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.

അതേലമയം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ളാറ്റിലെത്തി സന്ദർശക രജിസ്റ്റർ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഫ്ളാറ്റിലെ മേൽനോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിൽ കസ്റ്റംസ് എത്തി പരിശോധന നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചർച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്ളാറ്റിലെത്തി പരിശോധന നടത്തിയത്. ഒരുവർഷമായി ശിവശങ്കർ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. അതേസമയം വിവാദങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ പ്രതികരണം.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലെ ബന്ധം ഇതിനകം തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ബന്ധം സ്വർണം കടത്താൻ ഉപയോഗിച്ചോ എന്നാണ് അറിയേണ്ടത്. സെക്രട്ടറിയേറ്റിന് സമീപം ശിവശങ്കർ താമസിക്കുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്ത നിരവധി ചടങ്ങുകളിലെ സ്വപ്നയുടെ സാന്നിധ്യമുണ്ട്. ഒളിവിലുള്ള സ്വപ്നയുടെ ഉന്നതബന്ധങ്ങളിലേക്ക് കസ്റ്റംസ് കടന്നു എന്നാണ് ശിവശങ്കറിന്റെ ഫ്ളാറ്റിലെ പരിശോധന നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP