വാഷിങ്ടണ്‍: അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചകളില്‍. ഇതിന് പിന്നാലെ പലവിധ തിയറികള്‍ വിദേശ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍നിന്ന് ലഭിച്ച ശബ്ദരേഖപ്രകാരം എന്‍ജിനിലേക്ക് ഇന്ധനമെത്തുന്ന സ്വിച്ചുകള്‍ ഓഫാക്കിയത് ക്യാപ്റ്റനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് സുമീത് സബര്‍വേള്‍ എന്ന നിഗമനത്തിലേക്കാണ് ഇവര്‍ കാര്യങ്ങളെ എത്തിക്കുന്നത്. സഹ പൈലറ്റ് വെപ്രാളപ്പെട്ട് വിമാനം നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴും സുമീത് നിശ്ശബ്ദനായി ഇരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സഹപൈലറ്റ് വിമാനത്തെ ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ പൈലറ്റ് പണി ഒപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത്തരത്തിലെ നിഗമനത്തില്‍ എത്താന്‍ സമയമായിട്ടില്ലെന്നാണ് നിഗമനം.

അപകടത്തില്‍പ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം പറത്തിയ ഫസ്റ്റ് ഓഫീസര്‍ ടേക്ക് ഓഫിനുപിന്നാലെ സ്വിച്ചുകള്‍ എന്തിനാണ് ഓഫാക്കിയതെന്ന് ക്യാപ്റ്റനോട് ചോദിക്കുന്നതിന്റെ റെക്കോര്‍ഡുകളാണ് പുറത്തുവന്നത്. ഫസ്റ്റ് ഓഫീസര്‍ ആദ്യം ആശ്ചര്യവും പിന്നീട് ഭയവും പ്രകടിപ്പിക്കുമ്പോള്‍ ക്യാപ്റ്റന്‍ ശാന്തനായി തുടര്‍ന്നെന്നാണ് ശബ്ദരേഖയില്‍നിന്ന് വ്യക്തമാകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിനോട് വ്യോമയാനമന്ത്രാലയമോ ബോയിങ്ങോ എയര്‍ ഇന്ത്യയോ ഔദ്യോഗികമായി പ്രതികരിച്ചില്ല. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന് 15,638 മണിക്കൂര്‍ വിമാനം പറത്തിയും സഹപൈലറ്റ് (ഫസ്റ്റ് ഓഫീസര്‍) ക്ലീവ് കുന്ദറിന് 3403 മണിക്കൂര്‍ പറത്തിയും പരിചയമുണ്ട്. കുന്ദറാണ് വിമാനം പറത്തിയിരുന്നത്. വിമാനം റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള വിമാനത്തിലെ ക്യാപ്റ്റനോട് ഫസ്റ്റ് ഓഫീസറാണ് എന്തുകൊണ്ടാണ് താങ്കള്‍ ഫ്യുവല്‍ സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രാഥമിക വിവരങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം പൈലറ്റിന്റെ പിഴവെന്ന് വരുത്തിത്തീര്‍ക്കാനാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രമം. ക്യാപ്ടന്‍ മുമ്പ് വിഷാദരോഗംപോലുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പിന്നാലെ മറ്റ് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇതേ വിവരങ്ങള്‍ വന്നു. പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് നിരുത്തരവാദപരമാണെന്ന് മാധ്യമ റിപ്പോര്‍ട്ടിനെ തള്ളി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പറഞ്ഞു. അന്വേഷണത്തിന്റെ സമഗ്രതയെ ഇത്തരം വാദങ്ങള്‍ ദുര്‍ബലപ്പെടുത്തും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൈലറ്റുമാരുടെ അന്താരാഷ്ട്ര സംഘടനയും അഭ്യര്‍ഥിച്ചിരുന്നു.

അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റുമാരെ സംശയ നിഴലിലാക്കുന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെതിരെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ശക്തമായ നിലപാടാണ് എടുക്കുന്നത്. വിമാനാപകടത്തെ സംബന്ധിച്ച് നിഗമനങ്ങളിലേക്ക് എത്താന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുവെന്നാണ് എഎഐബിയുടെ വിമര്‍ശനം. വിമാന അപകടവുമായി ബന്ധപ്പെട്ട് പ്രത്യേക താല്‍പര്യത്തോടെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കുന്ന ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെയാണ് പ്രസ്താവനയെന്ന് എഎഐബി വ്യക്തമാക്കുന്നു.

അന്വേഷണം നടന്നുകൊണ്ടിരിക്കെ വരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ നിരുത്തരവാദപരമാണെന്നും എഎഐബി അഭിപ്രായപ്പെട്ടു. വിമാനാപകടത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ട് എന്താണ് സംഭവിച്ചതെന്ന് മാത്രമാണ് പറയുന്നത്. അന്തിമമായ നിഗമനത്തിലേക്ക് ഇപ്പോള്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നും യഥാര്‍ഥ കാരണങ്ങള്‍ വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും ബ്യൂറോ വ്യക്തമാക്കി.

എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. വിമാനത്തിന്റെ എഞ്ചിന്‍ സ്വമേധയാ ഷട്ട്ഡൗണ്‍ ആവാന്‍ സാധ്യതയുള്ള രണ്ട് സാങ്കേതിക കാരണങ്ങള്‍ എഎഐബി പ്രാഥമിക അന്വേഷണത്തില്‍ പരിഗണിച്ചില്ലെന്ന് എഫ്ഐപി ആരോപിക്കുന്നു. വിഷയത്തില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും എഫ്ഐപി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ദുരന്തത്തിനു തൊട്ടുമുന്‍പുള്ള യാത്രയിലും ഈ വിമാനത്തില്‍ ചെറിയ സാങ്കേതികപ്രശ്‌നമുണ്ടായിരുന്നുവെന്ന വാര്‍ത്ത വ്യാഴാഴ്ച പുറത്തുവന്നു. ലണ്ടനിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്ക് പറക്കുമ്പോള്‍ യാത്രക്കാരനായിരുന്ന മറ്റൊരു പൈലറ്റ് ഈ തകരാര്‍ (സ്റ്റബിലൈസര്‍ പൊസിഷന്‍ ട്രാന്‍സ്ഡ്യൂസര്‍ ഡിഫക്ട്) ശ്രദ്ധയില്‍പ്പെടുത്തി. അഹമ്മദാബാദിലിറങ്ങിയശേഷം ബോയിങ്ങിന്റെ പ്രശ്‌നപരിഹാരരീതിയനുസരിച്ച് വിദഗ്ധര്‍ എത്തി വിശദമായി പരിശോധിച്ചിരുന്നെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ടുചെയ്തു.