Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഴിഞ്ഞത്ത് സമരം തുടരും; മന്ത്രിമാരും സമരസമിതിയുമായുള്ള ചർച്ച അവസാനിച്ചു; ഫിഷറീസ് മന്ത്രി നടത്തിയ ചർച്ച പോസിറ്റീവെന്ന് ലത്തീൻ അതിരൂപത; ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണ; മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചർച്ച

വിഴിഞ്ഞത്ത് സമരം തുടരും; മന്ത്രിമാരും സമരസമിതിയുമായുള്ള ചർച്ച അവസാനിച്ചു; ഫിഷറീസ് മന്ത്രി നടത്തിയ ചർച്ച പോസിറ്റീവെന്ന് ലത്തീൻ അതിരൂപത; ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണ; മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. തുറമുഖ സമരം ഒത്തുതീർപ്പാക്കാനായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാൻ, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ ലത്തീൻ അതിരൂപത പ്രതിനിധികളുമായി നടത്തിയ മന്ത്രിതല ചർച്ച അവസാനിച്ചു. ചർച്ച ഫലപ്രദമാണെങ്കിലും മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീൻ അതിരൂപത പ്രതിനിധി ഫാദർ യൂജിൻ പെരേര പറഞ്ഞു. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരാനാണ് തീരുമാനം. സമരം പരിഹരിക്കാൻ മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ചയ്ക്കകം ചർച്ച നടത്തും.

മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒൻപതംഗ സംഘമാണ് ചർച്ചയ്‌ക്കെത്തിയത്. ആവശ്യങ്ങൾ നടപ്പായെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. ഫിഷറീസ് മന്ത്രി നടത്തിയ ചർച്ച പോസിറ്റീവാണെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.

തുറന്ന മനസ്സോടെയാണ് ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ടതെന്നും തീരുമാനമാകാത്ത മറ്റു വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചർച്ച നടത്താൻ ധാരണയായെന്നും യൂജിൻ പെരേര പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണയായി. ക്യാംപുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുൻപ് ഇത് സാധ്യമാകും. മണ്ണെണ്ണ സബ്‌സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യൂജിൻ പെരേരയുടെ വാക്കുകൾ -

ഏഴ് വിഷയങ്ങൾ മുന്നിൽ നിർത്തിയാണ് ഈ സമരം. ഇന്നത്തെ ചർച്ചയിൽ ഈ ഏഴ് വിഷയങ്ങളും പ്രത്യേകം എടുത്ത് ചർച്ച ചെയ്തു. ക്യാംപുകളിൽ കഴിയുന്ന എല്ലാവരേയും ഓണത്തിന് മുൻപായി വാടക വീട്ടിലേക്ക് മാറ്റാമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ കുടുംബങ്ങളെ സ്ഥിരമായി പാർപ്പിക്കാൻ സംവിധാനമൊരുക്കും. മുട്ടത്തറ 17.5 ഏക്കർ സ്ഥലം ഭവനപദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. വേറെയും സ്ഥലം ഇതിനായി കണ്ടെത്തും.

മണ്ണെണ്ണയുടെ കാര്യം സാമ്പത്തിക ബാധ്യത കൂടി വരുന്ന വിഷയമായതിനാൽ മുഖ്യമന്ത്രിയോട് കൂടി ചർച്ച ചെയ്ത് മന്ത്രിസഭയിൽ തീരുമാനമെടുക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. മുതലപ്പൊഴിയുടെ കാര്യത്തിലും വേണ്ട നടപടി സ്വീകരിക്കാം എന്ന് മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളുമായി സഹകരിച്ചും കൂടിയാലോചിച്ചും പരിഹാരം കണ്ടെത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മത്സ്യബന്ധം വിലക്കുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതി നടപ്പാക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്.

തുറമുഖ നിർമ്മാണം മൂലം ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് റെയിൽവേ ഉദ്യോഗസ്ഥർ വീട്ടിൽ കേറി കുറ്റിയടിക്കുന്ന വിഷയവും മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നടപടിയും പാടില്ലെന്നാണ് മന്ത്രി പറഞ്ഞത്. വിഴിഞ്ഞം ഭാഗത്തെ മതിൽ നിർമ്മാണത്തിലും ഇതേ നിലപാട് ആണ് മന്ത്രി സ്വീകരിച്ചത്.

തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി നിറവേറിയ ശേഷമേ മത്സ്യത്തൊഴിലാളികൾ സമരമുഖത്ത് നിന്നും പിന്മാറൂ എന്ന് മന്ത്രിമാരേയും കളക്ടറേയും ഫിഷറീസ് വകുപ്പ് മേധാവിമാരേയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്താകെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്.

സമരസമിതി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിമാരായ ആന്റണി രാജു, അബ്ദുറഹ്‌മാൻ എന്നിവരെ കൂടാതെ തിരുവനന്തപുരം ജില്ലാ കളക്ടർ, ഫിഷറീസ് വകുപ്പ് മേധാവിമാർ എന്നിവരും സംബന്ധിച്ചു. രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ സമരക്കാരെ പ്രതിനിധീകരിച്ച് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ 9 അംഗ സംഘം ആണ് ചർച്ചയിൽ പങ്കെടുത്തത്. പുനരധിവാസമടക്കം ക്ഷേമ പദ്ധതികളിൽ ഊന്നി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ ആകുമോ എന്നാണ് സർക്കാർ ശ്രമിക്കുന്നത്. സമരക്കാർക്ക് ഏഴ് ആവശ്യങ്ങളുണ്ട്.തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന പ്രധാന ആവശ്യത്തിൽ നിന്ന് സമരക്കാർ പിന്നോട്ടുപോകാനിടയില്ല. എന്നാൽ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം എന്ന് ആവശ്യം അംഗീകരിക്കാനാവില്ല എന്നതാണ് സർക്കാർ നിലപാട്.

ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ വിശദമായി പരിശോധിച്ചെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ടെ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച മണ്ണെണ പ്രശ്‌നത്തിൽ ഇടപെടാമെന്ന് കേന്ദ്രമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. സമരം നിർത്തിവയ്ക്ഖണമെന്ന് സർക്കാർ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള 300 ഓളം വീടുകളുടെ നിർമ്മാണത്തിന് തടസം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP