Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറുപ്പ് ഹെറോയിൻ ആക്കാനുള്ള ലാബുകൾ കൂണുപോലെ; താലിബാന്റെ വാർഷിക വരുമാനത്തിൽ 60 ശതമാനവും കറുപ്പിൽ നിന്ന്; അഫ്ഗാനിസ്ഥാൻ ഭരണം മാറിയതോടെ വിരണ്ടത് മാഫിയകൾ; ഹെറോയിൻ പിടിച്ചെടുക്കുമെന്നും തല കൊയ്യുമെന്നും ഭയന്ന് 20,000 കോടി ഒഴുക്കിയത് മുന്ദ്ര തുറമുഖത്തേക്ക്

കറുപ്പ് ഹെറോയിൻ ആക്കാനുള്ള ലാബുകൾ കൂണുപോലെ; താലിബാന്റെ വാർഷിക വരുമാനത്തിൽ 60 ശതമാനവും കറുപ്പിൽ നിന്ന്; അഫ്ഗാനിസ്ഥാൻ ഭരണം മാറിയതോടെ വിരണ്ടത് മാഫിയകൾ; ഹെറോയിൻ പിടിച്ചെടുക്കുമെന്നും തല കൊയ്യുമെന്നും ഭയന്ന് 20,000 കോടി ഒഴുക്കിയത് മുന്ദ്ര തുറമുഖത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് പൊടുന്നനെ ഒഴുകി തുടങ്ങിയതും, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതും തമ്മിൽ ബന്ധം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ 3,000 കിലോ ഹെറോയിൻ പിടിച്ചെടുത്തോടെയാണ് ്അധികൃതർ ഇക്കാര്യം വിലയിരുത്തുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ ഇറാനിലെ തുറമുഖത്തുനിന്നാണ് ഗുജറാത്തിലേക്ക് അയച്ചത്. വൻതോതിൽ ഹെറോയിൻ ഇന്ത്യയിലേക്ക് കടത്താൻ മയക്കുമരുന്ന് മാഫിയ പരിശ്രമിക്കുന്നതായാണ് ആന്റി ഡ്രഗ് സ്‌ക്വാഡുകളും, സുരക്ഷാ ഉദ്യോഗസ്ഥരും കരുതുന്നത്. ഇറാൻ വഴി സമുദ്രമാർഗമാണ് കള്ളക്കടത്തുകാർ മയക്ക് മരുന്ന് എത്തിക്കാൻ ശ്രമിക്കുന്നതെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും, ഡിആർഐയും, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥിരീകരിച്ചു.

പുതിയ ഭരണത്തിൽ, തങ്ങൾ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കുമെന്ന് താലിബാൻ പുറമേ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഹെറോയിൻ ശേഖരം താലിബാൻ പിടിച്ചെടുക്കുമെന്നാണ് മയക്കമരുന്ന് മാഫിയ ആശങ്കപ്പെടുന്നത്. ധനനഷ്ടത്തിന് പുറമേ പിടിയിലായാൽ തങ്ങളെ താലിബാൻ തൂക്കിക്കൊല്ലുമെന്നും അവർക്ക് ഭയമുണ്ട്. ഇതൊക്കെയാണ് അതിവേഗം ഇന്ത്യയിലേക്ക് ചരക്ക് മാറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്. മുന്ദ്ര തുറമുഖത്ത് പിടിച്ച 3000 കിലോ ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ കറുപ്പ് ഹെറോയിൻ ആക്കാനുള്ള ലാബുകൾ ഉണ്ട്, നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പറയുന്നു.

ഇത്രയും വലിയ അളവിൽ ഹെറോയിൻ കടത്തുന്നത് തന്നെ എത്രയും വേഗം ചരക്ക് വിറ്റഴിക്കാനുള്ള അവരുടെ തത്രപ്പാടാണ് കാണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം, കറുപ്പ് ചെടിയുടെ വിളവെടുപ്പ്, രണ്ട് വർഷം മുമ്പ് അഫ്ഗാനിസ്ഥാനിൽ, 12,000 തൊഴിലുകൾ വരെ സൃഷ്ടിച്ചിരുന്നു. താലിബാന്റെ വാർഷിക വരുമാനത്തിൽ 60 ശതമാനവും മയക്കുമരുന്ന് വ്യപാരമാണ്.

ആന്ധ്രയിലെ വിജയവാഡ കേന്ദ്രമാക്കിയ ഒരു തട്ടിപ്പ് കമ്പനിയാണ് 20,900 കോടിയുടെ അഫ്ഗാൻ ഹെറോയിൻ എത്തിക്കാൻ മറയാക്കിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് മുദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളിൽ ടാൽകം പൗഡറാണെന്ന വ്യാജേനയെത്തിച്ച ലഹരിമരുന്ന് പിടികൂടിയത്. ഒരു കണ്ടെയ്‌നറിൽനിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്‌നറിൽനിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡവി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഡി.ആർ.ഐ. റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കടത്തിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

താലിബാന്റെ മുഖ്യവരുമാനമാർഗ്ഗം

അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ തങ്ങൾ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കും എന്ന് താലിബാൻ അവകാശപ്പെടുമ്പോഴും, അവരുടെ മുഖ്യവരുമാനമാർഗ്ഗമാണ് കറുപ്പിന്റെ ഉത്പാദനം. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നിൽക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. ഇതിൽനിന്ന് ഹെറോയിൻ ഉണ്ടാക്കുന്നു.

ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തിയിരുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ചാരായ വാറ്റു പോലെ ഹെറോയിൻ വാറ്റ്

. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ മുമ്പ് റിപ്പോർട്ട്‌ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP