Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഡോളർ കൂമ്പാരങ്ങൾക്കും ആഡംബരങ്ങൾക്കും അതി സുന്ദരിമാർക്കും ഒപ്പം അന്തിയുറങ്ങി; മൈക്കൽ ജാക്സൺ മുതൽ മഡോണ വരെയുള്ള സെലിബ്രിറ്റികൾക്കൊപ്പം പ്രൈവറ്റ് ജെറ്റിൽ പറന്നു നടന്നു ആഘോഷിച്ചു; എന്തു വിചാരിച്ചാലും നേടാൻ കഴിയുന്ന അതിസമ്പന്നനായി ഒരു ഉത്തരവാദിത്വവും ഇല്ലാതെ കഴിഞ്ഞു; 38-ആം വയസ്സിൽ ദൈവം കൂട്ടിക്കൊണ്ടുപോയ ബ്രൂണൈ സുൽത്താന്റെ മകന്റെ അതിശയിപ്പിക്കുന്ന കഥ

ഡോളർ കൂമ്പാരങ്ങൾക്കും ആഡംബരങ്ങൾക്കും അതി സുന്ദരിമാർക്കും ഒപ്പം അന്തിയുറങ്ങി; മൈക്കൽ ജാക്സൺ മുതൽ മഡോണ വരെയുള്ള സെലിബ്രിറ്റികൾക്കൊപ്പം പ്രൈവറ്റ് ജെറ്റിൽ പറന്നു നടന്നു ആഘോഷിച്ചു; എന്തു വിചാരിച്ചാലും നേടാൻ കഴിയുന്ന അതിസമ്പന്നനായി ഒരു ഉത്തരവാദിത്വവും ഇല്ലാതെ കഴിഞ്ഞു; 38-ആം വയസ്സിൽ ദൈവം കൂട്ടിക്കൊണ്ടുപോയ ബ്രൂണൈ സുൽത്താന്റെ മകന്റെ അതിശയിപ്പിക്കുന്ന കഥ

മറുനാടൻ ഡെസ്‌ക്‌

'' അർത്ഥശൂന്യമായ ജീവിതം നയിക്കുന്നതിലും നല്ലത് അർത്ഥപൂർണ്ണമായ മരണത്തെ വരിക്കലാണ് '' ദീർഘകാലം ഫിലിപ്പൈൻസ് പ്രസിഡണ്ടായിരുന്ന കൊറാസോൺ അക്വിനോയുടെ വാക്കുകളാണിത്. ലക്ഷ്യമില്ലാത്ത ജീവിതത്തിന് അർത്ഥവും ഉണ്ടാകില്ല. ഷേക്സ്പിയർ പറഞ്ഞതുപോലെ, നിറയേ ശബ്ദവും വെളിച്ചവുമെല്ലാം ഉള്ള, എന്നാൽ ഉൾക്കാമ്പില്ലാത്ത ഒരു വിഢിപറഞ്ഞകഥയായി ജീവിതം മാറുന്നത് അപ്പോഴായിരിക്കും. സമ്പന്നതയുടെ നടുവിൽ, എന്നും മഞ്ഞവെളിച്ചത്തിൽ തങ്ങിനിന്ന ഒരു ജീവിതം മുപ്പത്തി എട്ടാം വയസ്സിൽ അപൂർണ്ണമായി അവസനിക്കുമ്പോൾ നമുക്ക് വീണ്ടും ചിന്തിച്ചു തുടങ്ങാം, എന്താണ് ജീവിതം ? എന്തിനാണ് ജീവിതം ?

അസിം രാജകുമാരന്റെ ജീവിതം ഒരു അപൂർവ്വ കഥയാണ്. ലോകത്തിലെ എണ്ണപ്പെട്ട ധനികരിൽ ഒരാളായ ബ്രൂണൈ സുൽത്താന്റെ മകൻ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കുമാരൻ യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോൾ സുഹൃത്തുക്കളായത് മൈക്കൽ ജാക്സണേയും മഡോണയേയും നവോമി കാംബെലിനേയുമൊക്കെപ്പോലുള്ള, ഗ്ലാമർ ലോകത്തിലെ വെള്ളിനഷത്രങ്ങൾ. ജീവിതം ആഘോഷമാക്കി സ്വകാര്യ ജെറ്റിൽ ലോക മുഴുവൻ പറന്നു നടന്നു. അവസാനം, കഴിഞ്ഞ ശനിയാഴ്‌ച്ച മരണത്തിന് കീഴടങ്ങുമ്പോൾ പ്രായം 38. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു അനന്തരാവകാശിയെ പോലും ബാക്കിവയ്ക്കാതെയാണ് ഈ അവിവാഹിതൻ കടന്നു പോയത്.

ജീവിച്ചിരുന്നപ്പോൾ എന്നും, ചുറ്റിനും മഞ്ഞവെളിച്ചം വാരിവിതറുന്ന ഗ്ലാമർ താരങ്ങളായിരുന്നു. ഹോളിവുഡ് നായികമാർ മുതൽ, ഗായകർ, ടെലിവിഷൻ താരങ്ങൾ എന്നിങ്ങനെ പലരും. വിരുന്നൊരുക്കിയും, വിരുന്നുകളിൽ പങ്കെടുക്കുന്ന അതിഥികൾക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകിയും നക്ഷത്ര ലോകത്തെ രാജകുമാരനായി വാണ അസീം യാത്രയായപ്പോൾ, പക്ഷെ യാത്ര അയയ്ക്കാനെത്തിയത് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം. ഉണ്ണിക്കൈ വളരാനും, ഉണ്ണിക്കാൽ നിലത്തുറയ്ക്കാനും ആറ്റുനോറ്റ് കാത്തിരുന്ന പിതാവും സഹോദരങ്ങളും കണ്ണുനീരിൽ കുതിർന്ന വിട നൽകുമ്പോൾ, ദൂരെയെങ്ങോ ഒളിഞ്ഞിരിക്കുകയായിരുന്നു അസീം രാജകുമാരന് എന്നും പ്രിയപ്പെട്ട ഗ്ലാമർലോകം.

ഇന്നും ബ്രിട്ടീഷ് സംരക്ഷണയിലുള്ള, എണ്ണ സമ്പത്ത് കുമിഞ്ഞു കൂടിയ ഈ കൊച്ചു രാജ്യത്തിലെ സുൽത്താന്റെ ഇളയ അനുജനായിരുന്നു ഒരുകാലത്ത് ഇവിടത്തെ പ്ലേബോയ്. ആഡംബരക്കാറുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജെഫ്രി രാജകുമാരൻ, വിദേശങ്ങളിൽ വിഭവസമൃദ്ധമായ വിരുന്നുകളൊരുക്കുന്നതിൽ പ്രസിദ്ധനായിരുന്നു. ജഫ്രിക്ക് കൂച്ചുവിലങ്ങിട്ട് അടക്കിയിരുത്തിയപ്പോഴേക്കും അടുത്ത തലമുറയിൽ അസിം രാജകുമാരൻ ആ രംഗത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു.

ലെയ്റ്റൺ പാർക്കിലെ ബെർക്ക്ഷയർ പബ്ലിക് സ്‌കൂളിലെ പഠനത്തിനു ശേഷം തന്റെ ജ്യേഷ്ഠ സഹോദരനായ കിരീടാവകാശി ബില്ലാ രാജകുമാരന്റെ വഴിയിൽ അസീമും നീങ്ങുമെന്നായിരുന്നു എല്ലാവരും കരുതിയത്. ഓക്സ്ഫോർഡിലെ മഗ്ദലൻ കോളേജിൽ നിന്നും ഇസ്ലാമിക പഠനം പൂർത്തിയാക്കിയാണ് ബില്ല രാജകുമാരൻ സ്വദേശത്തേക്ക് മടങ്ങിയത്. എന്നാൽ, ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയിൽ രാഷ്ട്ര തന്ത്രവും അന്താരാഷ്ട്ര ബന്ധങ്ങളും പഠിക്കാനായിരുന്നു അസിം ചേർന്നത്. പഠനത്തിലുള്ളതിനേക്കാൾ ശ്രദ്ധ പക്ഷെ മറ്റു പലതിലുമായിരുന്നു.

എക്കാലവും ഒരു സിനിമാ നിർമ്മാതാകാൻ ആഗ്രഹിച്ച അസിം ആ രംഗത്ത് അസിം ബോൽക്കിയ എന്ന പേരിൽ ചില വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഹിലാരി സ്വാങ്ക് അഭിനയിച്ച യു ആർ നോട്ട് യു എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് അസിം ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് സ്വവർഗ്ഗാനുരാഗത്തിന്റെ കഥ പറയുന്ന ഹാപ്പി പ്രിൻസിലൂടെകൂടുതൽ ശ്രദ്ധേയനായി. എന്നാൽ, പിന്നീട് എപ്പോഴോ അദ്ദേഹത്തിന്റെ താത്പര്യം സിനിമയിൽ നിന്നും മാറി താരങ്ങളിലേക്കായി. ചുറ്റും താരപ്രതിഭകളുമായി നിൽക്കുന്നത് ഒരുതരം ഭ്രാന്ത് തന്നെയായി മാറി.

5 ബില്ല്യൺ ഡോളറിന്റെ അവകാശിയായ അസിമിന് സെലിബ്രിറ്റികളെ തന്റെ സുഹൃത്തുക്കളാക്കുവാൻ എത്രയധികം പണം ചെലവഴിക്കുന്നതിനും മടിയില്ലായിരുന്നു. അത്യാഡംബര വിരുന്നുകളായിരുന്നു പലപ്പോഴും ഇത്തരക്കാർക്കായി ഒരുക്കുക. വിരുന്നിന്റെ അന്ത്യത്തിൽ അതിഥികൾക്ക് ഓരോരുത്തർക്കും വിലകൂടിയ സമ്മാനങ്ങൾ നൽകും. 20,000 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾ ഇത്തരത്തിലുള്ള് വിരുന്നുകളിൽ നൽകുമായിരുന്നു.

ഈ നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നിൽക്കുമ്പോഴും അസിമിന് റിയാലിറ്റി ടി വി താരം ജേയ്ഡ് ഗൂഢിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ബന്ധമുണ്ടായിരുന്നു. തന്റെ സൗഹൃദം തെളിയിക്കുവാൻ അസിം ജേയ്ഡിന് നൽകിയത് 3 മില്ല്യൺ ഡോളറിന്റെ ഒരു മോതിരമായിരുന്നു എന്നാണ് ജെയ്ഡ് പറഞ്ഞിട്ടുള്ളത്. അതുപോലെ, അമേരിക്കൻ പോപ്പ് ഗായിക, മരിയാ കെയ്‌രിക്ക് ഒരിക്കൽ നൽകിയത് 5.7 മില്ല്യൺ ഡോളറിന്റെ നെക്ക്ലേസായിരുന്നു. അമേരിക്കൻ ഗായകൻ അഷർ ലണ്ടനിൽ പരിപാടി നടത്താൻ എത്തിയപ്പോൾതന്റെ സുഹൃത്തുക്കൾക്കായി അസിം മുൻനിരയിൽ 20 സീറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്.

സിനിമാ നിർമ്മാണത്തിനു പുറമേ ഫാഷൻ മേഖലയിലും അസിം കൈവച്ചു. എം സി എം ബ്രാൻഡിന്റെ യുണിസെക്സ് ബാഗുകളായിരുന്നു ഉദ്പന്നം. ഇതിൽ നിന്നുള്ള വരുമാനം മുഴുവനും, ബ്രിട്ടനിൽ ഗുരുതരമായ രോഗം ബാധിച്ച കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകുന്ന മെയ്ക്ക് എ വിഷ് ഫൗണ്ടെഷൻ എന്ന സംഘടനയ്ക്കാണ് പോകുന്നത്. സ്‌കാൻഡലസ് എന്ന പേരിൽ ഒരു നോവൽ എഴുതിയിട്ടുണ്ടെങ്കിലും അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നല്ലൊരു ഗായകൻ കൂടി ആയിരുന്നു അസീം, പക്ഷെ പൊതുവേദികളിൽ പാടാൻ ഭയമായിരുന്നു.

സൈനിക വൃത്തിയായിരുന്നു പിതാവ് തന്റെ മകനായി ആഗ്രഹിച്ചത്. സാൻഡ്ഹസ്റ്റിൽ പഠനത്തിനായി അയച്ചെങ്കിലും, അത് പൂർത്തിയാക്കിയില്ല. തന്റെ ജീവിതം മറ്റൊന്നാണെന്ന തിരിച്ചറിഞ്ഞ അസീം നക്ഷത്രങ്ങളുടെ ലോകത്തേക്ക് ഇറങ്ങുകയായിരുന്നു. ''എനിക്ക് എന്തൊക്കെ ലഭിച്ചിട്ടുണ്ടോ അതിനൊക്കെ ദൈവത്തിനോട് നന്ദിയുണ്ട്. അതെല്ലാം എന്റെ സുഹൃത്തുക്കളുമൊത്ത് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. '' ഒരിക്കൽ അസീം പറഞ്ഞു. ഇനി നാളെ ഇതൊന്നുമില്ലാതെയായാലും താൻ സന്തോഷത്തോടെ ജീവിക്കുമെന്നു പറായാനും അസിം പക്ഷെ മടിച്ചിരുന്നില്ല.

എന്തിനെന്നറിയാതെ പാറിപ്പറന്നു നടക്കുന്ന ഒരു ചിത്രശലഭം എന്നാണ് ഉറ്റ സുഹൃത്ത് ജെയ്ഡ് അസിമിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. നക്ഷത്രങ്ങളുടെ ലോകത്ത് പാറിപ്പറന്നു നടന്ന ശലഭം അവസാനം മണ്ണിലടിഞ്ഞപ്പോൾ പക്ഷെ, നക്ഷത്രങ്ങളൊന്നും തന്നെ താഴേക്ക് ഇറങ്ങിവന്നില്ല. കർമ്മകാണ്ഡത്തിലെ നിയമങ്ങളുരുവിട്ട് തന്താങ്ങളുടെ കർമ്മങ്ങളിൽ മുഴുകുകയായിരുന്നു അവർ. എന്നാൽ, കൈയിൽ കോരിയെടുത്ത് വളർത്തിയ മകന്റെ മൃതദേഹത്തിനരുകിൽ നിർവ്വികാരനായി ആ പിതാവുണ്ടായിരുന്നു. തന്റെ ആഗ്രഹം സാധിച്ചു തന്നില്ലെങ്കിൽ പോലും മകനെ എന്നും സ്നേഹിച്ചിരുന്ന പിതാവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP