Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ 2,30,000 പുതിയ രോഗികൾ ഉണ്ടായപ്പോൾ കൊറോണയുടെ ഏറ്റവും വലിയ വ്യാപനമായി; അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും നിയന്ത്രിക്കുക അസാധ്യം; എല്ലാം കൈവിട്ട പോലെ ഫ്ളോറിഡ; രണ്ടാം വരവ് ഉണ്ടായാൽ യു കെയിൽ മാത്രം 1,20,000 പേർ കൂടി മരിച്ചേക്കും; ഈ കാണുന്നത് കോവിഡ് ഭീകരതയുടെ തുടക്കം മാത്രം എന്ന റിപ്പോർട്ടുകളുമായി ലോകാരോഗ്യ സംഘടന

ഇന്നലെ 2,30,000 പുതിയ രോഗികൾ ഉണ്ടായപ്പോൾ കൊറോണയുടെ ഏറ്റവും വലിയ വ്യാപനമായി; അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും നിയന്ത്രിക്കുക അസാധ്യം; എല്ലാം കൈവിട്ട പോലെ ഫ്ളോറിഡ; രണ്ടാം വരവ് ഉണ്ടായാൽ യു കെയിൽ മാത്രം 1,20,000 പേർ കൂടി മരിച്ചേക്കും; ഈ കാണുന്നത് കോവിഡ് ഭീകരതയുടെ തുടക്കം മാത്രം എന്ന റിപ്പോർട്ടുകളുമായി ലോകാരോഗ്യ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ ശക്തി ലോകം കാണാനിരിക്കുന്നതേയുള്ളു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസത്തിൽ ഏറ്റവും അധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ച ദിവസമാണ് ലോകാരോഗ്യ സംഘടന ഈ മുന്നറിയിപ്പുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ വിവിധ രാജ്യങ്ങളിലായി 2,30,000 കേസുകളാണ് സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ശരിയായ രീതിയിൽ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസുസ് പറഞ്ഞു.

കോവിഡ് 19 ന്റെ മൂർദ്ധന്യഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്ന് അദ്ദേഹം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നറിയിപ്പ്. വൈറസ് ഇപ്പോഴും ജനങ്ങളുടെ പ്രധാന ശത്രുവായി തുടരുകയാണെന്നും പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാന മുൻകരുതലുകൾ എടുത്തില്ലെങ്കിൽ രോഗവ്യാപനം ഇനിയും ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമീപ ഭാവിയിലൊന്നും സാധാരണ നിലയിലേക്കൊരു തിരിച്ചുപോക്ക് പ്രതീക്ഷിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, ആവശ്യത്തിനുള്ള മുൻകരുതലുകളുമായി എല്ലാവരും ജീവിക്കണം എന്നും ഓർമ്മിപ്പിച്ചു. കൊറോണ മാരകമായ പ്രഹരമേൽപിച്ച യൂറോപ്യൻ രാഷ്ട്രങ്ങൾ ഒരു ഉയർത്തെഴുന്നേല്പിന്റെ വക്കിലാണെങ്കിൽ അമേരിക്ക, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കാര്യങ്ങൾ നിയന്ത്രണാതീതമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്താകമാനമായി അഞ്ച് ലക്ഷത്തിലധികം ആളുകളെ കൊന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും പ്രതിദിന മരണ സംഖ്യയിൽ വലിയ വ്യത്യാസമൊന്നും കാണുന്നില്ല. അമേരിക്കയിൽ തന്നെയാണ് ഇപ്പോഴും രോഗവ്യാപനത്തിന് ഏറെ ശക്തിയുള്ളത്. പ്രതിദിനം ശരാശരി 66,281 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ബ്രസീലിലും ഇന്ത്യയിലും, ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം നിയന്ത്രിക്കാനാകാതെ പെരുകുകയാണ്.

ബ്രസീലിൽ ഇന്നലെ 45,000 ത്തോളം പുതിയ കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല, ഇതുവരെ 8,49,553 രോഗബാധിതരാണ് ഇന്ത്യയിലുള്ളത്. ജൂലായ് അവസാനത്തോടെ ഇത് 10 ലക്ഷം കടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കേവലം മൂന്നാഴ്‌ച്ചകൾ കൊണ്ടാണ് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്ത് എത്തിയത്. ദക്ഷിണാഫ്രിക്കയിൽ മെയ്‌ മാസത്തിൽ പെട്ടെന്നായിരുന്നു രോഗവ്യാപന തോത് വർദ്ധിച്ചത്. ഒരു മാസത്തിനുള്ളിൽ രാജ്യത്തെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു.

ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവ് 1,20,000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്

ഈ ശൈത്യകാലത്ത് എത്താൻ സാധ്യതയുള്ള കൊറോണയുടെ രണ്ടാം വരവ് 1,20,000 പേരുടെയെങ്കിലും ജീവനെടുക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുരുതരമായ പ്രതിസന്ധി നേരിടാൻ എൻ എച്ച് എസിനെ തയ്യാറാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.വരുന്ന സെപ്റ്റംബറിനും ജൂണിനുമിടയിൽ ആശുപത്രികളിൽ മാത്രമായിരിക്കും ഇത്രയും മരണങ്ങൾ സംഭവിക്കുക. കെയർ ഹോമുകൾ, മറ്റ് കമ്മ്യുണിറ്റികൾ എന്നിവയിൽ വേറെയും മരണങ്ങൾ സംഭവിക്കാം.

വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് സെപ്റ്റംബറോടുകൂടി 1.7 ൽ എത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.രോഗവ്യാപനം മൂർദ്ധന്യഘട്ടത്തിൽ എത്തിയപ്പോൾ ഈ നിരക്ക് 3.4 ആയിരുന്നു. ഇപ്പോൾ ആർ നിരക്ക് 1 ൽ താഴെ കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ഇത് വർദ്ധിക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ശൈത്യകാലം വൈറസ് വ്യാപനം എളുപ്പത്തിലാക്കുകയും ചെയ്യും.

എന്തുചെയ്യണമെന്നറിയാതെ ഫ്ളോറിഡ

ഫ്ളോറിഡയിൽ കോവിഡ് വ്യാപനം നിയന്ത്രണാധീനമാണെന്ന് പ്രസ്താവിച്ച ഗവർണർക്ക് നേരിടേണ്ടി വന്നത് നിശിതമായ വിമർശനം. ''ഇവിടെ ജനങ്ങൾ മരിച്ചു വീഴുകയാണ്, നിങ്ങൾ ഒന്നും ചെയ്യുന്നില്ല'' ആക്രോശിച്ചുകൊണ്ട് ഒരു യുവ പത്രപ്രവർത്തകൻ ഗവർണറുടെ പത്രസമ്മേളനം തടസ്സപ്പെടുത്തി. തെറ്റായ വിവരങ്ങൾ നൽകി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അയാൾ കുറ്റപ്പെടുത്തി. 4000 ത്തിൽ അധികം പേർ മരിച്ചു. എന്നിട്ടും നിങ്ങൾ കുറ്റപ്പെടുത്തുന്നത് പ്രക്ഷോഭകരേയാണ്. നിങ്ങളേയോർത്ത് ലജ്ജിക്കുന്നു. ആ യുവാവ് പറഞ്ഞു.

ട്രംപിന്റെ അടുത്ത അനുയായിയായ ഫ്ളോറിഡ ഗവർണർ ഡി സാന്റിസ്, ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് പിൻവലിക്കുവനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണച്ച ആളായിരുന്നു. ഫ്ളോറിഡയിലെ ഇന്റൻസീവ് കെയറുകളിൽ പകുതിയിലധികം ഇപ്പോൾ തന്നെ 90% നിറഞ്ഞിരിക്കുകയാണ്. അഞ്ചിൽ ഒന്ന് പൂർണ്ണമായും നിറഞ്ഞിരിക്കുന്നു. ഇപ്പോൾ കൊറോണവ്യാപനത്തിന്റെ എപിസെന്ററായി മാറിക്കൊന്റിരിക്കുകയാണ് ഫ്ളോറിഡ. കഴിഞ്ഞ തിങ്കളാഴ്‌ച്ച യൂറോപ്പിൽ മൊത്തം രേഖപ്പെടുത്തിയ പുതിയ കേസുകളേക്കാൾ അധികമായിരുന്നു ഫ്ളോറിഡയിൽ രേഖപ്പെടുത്തിയത്.

2,82,435 കോവിഡ് ബാധിതരാണ് ഇന്നുവരെയുള്ള കണക്കനുസരിച്ച് ഫ്ളോറിഡയിൽ ഉള്ളത്. 4,227 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും രോഗവ്യാപനത്തിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ന്യുയോർക്ക് കണ്ടത്ര പ്രതിദിന മരണങ്ങൾ ഉണ്ടാകുന്നില്ല എന്നത് മാത്രമാണ് ഒരു ആശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP