Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയ കിയ കാറിൽ പോപ്പ് എത്തിയത് ലോകത്തെ ഏറ്റവും അധികം ആഡംബര കാറുകളുടെ ഉടമകളുടെ വസതിയിലേക്ക്; കൊട്ടാരത്തിൽ നൽകിയത് ഹൃദയം കൈമാറിയ സ്നേഹം; യെമനിലെയും സിറിയയിലെയും യുദ്ധാന്തരീക്ഷം സൂചിപ്പിച്ച് യുദ്ധത്തെ തിരസ്‌കരിക്കാൻ ആഹ്വാനം നൽകി; ട്രംപിന്റെ മെക്സിക്കൻ മതിലിനെ സൂചിപ്പിച്ച് മനുഷ്യൽ മതിൽ തീർത്ത് അകലം ഉണ്ടാക്കുന്നതിനെയും വിമർശിച്ചു; ഇസ്ലാമും ക്രിസ്തുമതവും സഹോദരങ്ങൾ എന്ന് പ്രഖ്യാപിച്ച് യുഎഇയുടെ ഹൃദയം കീഴടക്കി പോപ്പ് ഫ്രാൻസിസ്

ചെറിയ കിയ കാറിൽ പോപ്പ് എത്തിയത് ലോകത്തെ ഏറ്റവും അധികം ആഡംബര കാറുകളുടെ ഉടമകളുടെ വസതിയിലേക്ക്; കൊട്ടാരത്തിൽ നൽകിയത് ഹൃദയം കൈമാറിയ സ്നേഹം; യെമനിലെയും സിറിയയിലെയും യുദ്ധാന്തരീക്ഷം സൂചിപ്പിച്ച് യുദ്ധത്തെ തിരസ്‌കരിക്കാൻ ആഹ്വാനം നൽകി; ട്രംപിന്റെ മെക്സിക്കൻ മതിലിനെ സൂചിപ്പിച്ച് മനുഷ്യൽ മതിൽ തീർത്ത് അകലം ഉണ്ടാക്കുന്നതിനെയും വിമർശിച്ചു; ഇസ്ലാമും ക്രിസ്തുമതവും സഹോദരങ്ങൾ എന്ന് പ്രഖ്യാപിച്ച് യുഎഇയുടെ ഹൃദയം കീഴടക്കി പോപ്പ് ഫ്രാൻസിസ്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: പോപ്പ് ഫ്രാൻസിസിന്റെ യുഎഇ സന്ദർശനം ചരിത്ര സംഭവമായി. യുഎഇ കൊട്ടാരത്തിലേക്ക് പോപ്പ് എത്തിച്ചേർന്നത് ലളിതമായ ചെറിയ കാർ കിയ സോളിലായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അധികം ആഡംബരകാറുകളുടെ ഉടമകളായ യുഎഇ ഭരണാധികാരികളുടെ വസതിയിലേക്കാണ് പോപ്പ് ഈ ചെറിയ കാറിലെത്തിയതെന്നത് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊട്ടാരത്തിലുള്ളവർ ഹൃദയം കൈമാറിയ സ്നേഹത്തോടെയായിരുന്നു മാർപ്പാപ്പയെ വരവേറ്റത്. യെമനിലെയും സിറിയയിലെയും യുദ്ധാന്തരീക്ഷം സൂചിപ്പിച്ച് യുദ്ധത്തെ തിരസ്‌കരിക്കാൻ തന്റെ സന്ദർശനത്തിനിടെ ആഹ്വാനം നൽകാൻ പോപ്പ് മറന്നില്ല.

മനുഷ്യൽ മതിൽ തീർത്ത് അകലം ഉണ്ടാക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോ- യുഎസ് അതിർത്തിയിൽ വൻ മതിൽ പണിയുന്നതിനെ വിമർശിച്ച് കൊണ്ട് പോപ്പ് പ്രതികരിച്ചിരുന്നു. ഇസ്ലാമും ക്രിസ്തുമതവും സഹോദരങ്ങൾ ആണെന്ന് പ്രഖ്യാപിച്ച് തന്റെ സന്ദർശനത്തിനിടെ യുഎഇയുടെ ഹൃദയം കീഴടക്കാനും പോപ്പ് ഫ്രാൻസിസിന് സാധിച്ചു. ഇതാദ്യമായിട്ടാണ് ഫ്രാൻസിസ് യുഎഇ സന്ദർശിച്ചിരിക്കുന്നത്. സൈന്യത്തിന്റെ സല്യൂട്ടും വത്തിക്കാന്റെ പതാകയെ ബഹുമാനിക്കുന്ന വിധത്തിൽ അതിലെ നിറങ്ങൾ സൂചിപ്പിച്ച് കൊണ്ട് വിമാനങ്ങളിൽ നിന്നും മഞ്ഞയും വെള്ളയും പുക വർഷിച്ചുമാണ് യുഎഇ പോപ്പിനെ വരവേറ്റിരിക്കുന്നത്. യുഎഇ തലസ്ഥാനമായ അബുദാബിയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പോപ്പ് എത്തിച്ചേർന്നിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം അദ്ദേഹം മുസ്ലിം, യഹൂദ, ക്രിസ്ത്യൻ നേതാക്കന്മാരുമായി നഗരത്തിലെ ഫൗണ്ടേർസ് മെമോറിയൽ സെന്ററിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിൽ എവിടെയുമുള്ള യുദ്ധത്തെയും യുദ്ധസാഹചര്യങ്ങളെയും ഒഴിവാക്കണമെന്ന് പോപ്പ് മതനേതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. യെമൻ, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ യുദ്ധങ്ങളെക്കുറിച്ച് പരാമർശിക്കുന്ന വേളയിലാണ് പോപ്പ് ഈ ആഹ്വാനം നൽകിയിരിക്കുന്നത്. മനുഷ്യരെ വിവേചനത്തോടെ വേർതിരിക്കുന്ന മതിലുകൾ ഒരിടത്തും പണിയരുതെന്നും പോപ്പ് മതനേതാക്കളുമായുള്ള ചർച്ചക്കിടെ മുന്നറിയിപ്പേകിയിരുന്നു. ട്രംപ് മെക്സിക്കൻ-യുഎസ് അതിർത്തിയിൽ പണിയാനൊരുങ്ങുന്ന വന്മതിലിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മാർപ്പാപ്പ.

ദശാബ്ദങ്ങളായി കത്തോലിക്കാ സഭയിൽ അരങ്ങേറി വരുന്ന ലൈംഗിക ചൂഷണങ്ങളെയും പോപ്പ് അപലപിച്ചിരുന്നു. ഇന്നലെ രാവിലെ പോപ്പ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവരെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വച്ച് കണ്ടിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സഹകരണത്തെക്കുറിച്ചാണ് ഇവർ ചർച്ച ചെയ്തിരുന്നതെന്ന് രാജകുമാരൻ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

തനിക്ക് നൽകിയ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് പാലസിൽ വച്ച വിസിറ്റേർസ് ബുക്കിൽ പോപ്പ് കുറിപ്പെഴുതിയിരുന്നു. യുഎഇയിലെ ജനങ്ങൾക്ക് അദ്ദേഹം ഈ കുറിപ്പിൽ സമാധാനം നേരുകയും ചെയ്തിരുന്നു. യെമനിലുള്ളവർക്ക് സമാധാനം പ്രദാനം ചെയ്യാൻ മുന്നിട്ടിറങ്ങണമെന്ന അഭ്യാർത്ഥന യുഎഇ ഭരണാധികൾക്ക് മുമ്പിൽ പോപ്പ് വച്ചിരുന്നു. സയിദ് സ്പോർട്സ് സിറ്റിയിൽ ഇന്ന് നടക്കുന്ന പേപ്പൽ മാസിൽ പോപ്പ് കാർമികത്വം വഹിക്കും. ഇതിൽ 135,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് ദിവസം നീണ്ട യു.എ.ഇ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ ഇന്ന് മടങ്ങും. രാവിലെ അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന കുർബാനക്ക് പോപ്പ് നേതൃത്വം നൽകും. മാർപാപ്പയിൽ നിന്ന് കുർബാന കൈകൊള്ളാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് മലയാളികൾ ഉൾപ്പടെയുള്ള വിശ്വാസികൾ. രാവിലെ യു.എ.ഇ സമയം ഒമ്പതേകാലിന് അബൂദബി സെന്റ് ജോസഫ് കത്തീഡ്രലിലാണ് മാർപ്പാപ്പയുടെ ആദ്യ പ്രാർത്ഥനാ ചടങ്ങ്. ഭിന്നശേഷിക്കാരും രോഗികളുമടക്കം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് ഇവിടെ പങ്കെടുക്കുക. രാവിലെ പത്തിനാണ് അബൂദബി സ്പോർട്സ് സിറ്റിയിലെ കുർബാന ചടങ്ങ്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന കുർബാനക്കായി വിപുലമായ ഒരുക്കങ്ങളാണ് സ്പോർട്സ് സിറ്റിയിൽ നടന്നത്. ഗൾഫിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹകുർബാനക്ക് നേതൃത്വം നൽകിയാവും മാർപ്പാപ്പയുടെ ഗൾഫ് സന്ദർശനം അവസാനിക്കുക.

വിവിധ സംസ്‌കാരങ്ങളും ഭാഷകളും ആചാരാനുഷ്ഠാനങ്ങളും ഒരേ പുഴ പോലെയൊഴുകുന്ന യു.എ.ഇ. യിലെ ജനതയെ ഭാവി മുന്നിൽകണ്ട് വർത്തമാനകാല ജീവിതം നയിക്കുന്ന സുരക്ഷിത ജനതയെന്നാണ് പോപ്പ് വിശേഷിപ്പിച്ചത്. സഹിഷ്ണുതയിലൂടെ ലോകത്തിന് മാതൃക സൃഷ്ടിക്കുന്ന യു.എ.ഇ. മറ്റു മതവിഭാഗങ്ങളോടുള്ള സ്‌നേഹവും സഹവർത്തിത്വവുമാണ് പോപ്പിന് നൽകുന്ന വലിയ ആദരവിലൂടെ തെളിയിക്കുന്നത്. രാജ്യത്ത് ജീവിക്കുന്ന കത്തോലിക്കാ വിശ്വാസി സമൂഹത്തിന് പോപ്പിന്റെ ആഗമനത്തിലൂടെ പുതുലോകം തുണയ്ക്കുന്നു. യു.എ.ഇ.യിൽ പത്ത് ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളുണ്ടെന്നാണ് കണക്കാക്കുന്നത്. അവരിൽ ഒരു ലക്ഷത്തിമുപ്പതിനായിരം പേർക്ക് മാത്രമാണ് അബുദാബിയിലെ മഹാസമ്മേളനത്തിലെത്തുന്ന ആത്മീയാചാര്യനെ കാണാൻ അവസരം ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP