Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാഴ്ചശക്തിയില്ലെങ്കിലും പഠന -പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ചഞ്ചൽ വയലിൻ പഠനം ഉപേക്ഷിച്ചു; പഠനം ഉപേക്ഷിക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനവും ഭിന്നശേഷി ഉയർത്തിക്കാട്ടിയുള്ള അവഹേളനത്തിലും സഹികെട്ട്; പഠനം ഉപേക്ഷിച്ചത് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി; പാലക്കാട് ചെമ്പൈ സംഗീത കോളെജ് പ്രിൻസിപ്പലിനും വയലിൻ അദ്ധ്യാപകനുമെതിരെ പരാതിയുമായി കോഴിക്കോട് തലക്കുളത്തൂർ സ്വദേശി

കാഴ്ചശക്തിയില്ലെങ്കിലും പഠന -പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ചഞ്ചൽ വയലിൻ പഠനം ഉപേക്ഷിച്ചു; പഠനം ഉപേക്ഷിക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനവും ഭിന്നശേഷി ഉയർത്തിക്കാട്ടിയുള്ള അവഹേളനത്തിലും സഹികെട്ട്; പഠനം ഉപേക്ഷിച്ചത് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി; പാലക്കാട് ചെമ്പൈ സംഗീത കോളെജ് പ്രിൻസിപ്പലിനും വയലിൻ അദ്ധ്യാപകനുമെതിരെ പരാതിയുമായി കോഴിക്കോട് തലക്കുളത്തൂർ സ്വദേശി

കെ വി നിരഞ്ജൻ

കോഴിക്കോട്: കാഴ്ചശക്തിയില്ലെങ്കിലും പഠന-പാഠ്യേതര രംഗങ്ങളിൽ ഏറെ മകവ് പുലർത്താറുണ്ട് കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ പി കെ ചഞ്ചൽ. തലക്കുളത്തൂർ പടിഞ്ഞാറെ കരിയാട്ടിൽ ചന്തുക്കുട്ടിയുടെ മകനായ ചഞ്ചൽ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനം നേടുകയും ഗാനമേളകൾക്കും മറ്റും തബല വായിക്കാൻ പോകാറുമുണ്ട്. എന്നാൽ ഭിന്നശേഷിക്കാരനെ പഠിപ്പിക്കാൻ തയ്യാറല്ലെന്ന ഒരു അദ്ധ്യാപകന്റെ വാശി കാരണം വയലിൻ പഠനം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഈ വിദ്യാർത്ഥിക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

കാഴ്ചയുടെ പോരായ്മ ഉണ്ടെങ്കിലും സ്വയം പര്യാപ്തനായ ചഞ്ചലിന് വയലിൻ പഠിക്കണമെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ചെമ്പൈ സംഗീത കോളെജിൽ വയലിൻ കോഴ്സിന് അപേക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 26 ന് അഡ്‌മിഷൻ നേടുകയും ചെയ്തു. എന്നാൽ കോളെജിൽ നിന്നുള്ള പീഡനവും ഭിന്നശേഷിക്കാരൻ എന്ന നിലയിലുള്ള അവഹേളനവും സഹിക്കാനാവാതെ മകന് പഠനം നിർത്തി തിരിച്ചുപോരേണ്ടിവന്നുവെന്ന് ചഞ്ചലിന്റെ പിതാവ് ചന്തുക്കുട്ടി പറയുന്നു.
മറ്റു വിദ്യാർത്ഥികളോട് കാര്യം അന്വേഷിച്ചപ്പോഴാണ് അദ്ധ്യാപകനിൽ നിന്നും പ്രിൻസിപ്പലിൽ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടത്.

ഒരു വിദ്യാർത്ഥി എന്ന നിലയിലും ഭിന്നശേഷിക്കാരൻ എന്ന നിലയിലും കടുത്ത അവകാശ നിഷേധമാണ് മകന് കോളെജിൽ നിന്ന് അനുഭവിക്കേണ്ടിവന്നത്. അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി എടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. ചെമ്പൈ സംഗീത കോളെജ് പ്രിൻസിപ്പൽ ദിനേശിനും വയലിൻ അദ്ധ്യാപകൻ അനൂപിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഉൾപ്പെടെ ഇദ്ദേഹം പരാതി നൽകിയിരിക്കുകയാണ്.

കോഴ്സിന് അപേക്ഷിക്കുമ്പോൾ വയലിൻ ആയിരുന്നു ഫസ്റ്റ് ഓപ്ഷനായി നൽകിയിരുന്നത്. എന്നാൽ ഈ സീറ്റിൽ ഒഴിവുണ്ടായിട്ടും വോക്കലിനാണ് അഡ്‌മിഷൻ നൽകിയതെന്ന് ചഞ്ചൽ പറയുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോൾ വയലിൻ അദ്ധ്യാപകന് ഭിന്നശേഷിക്കാരനെ വയലിൻ പഠിപ്പിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് വോക്കലിലേക്ക് മാറ്റിയത് എന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. തുടർന്ന് വോക്കലിന് ചേരുകയും ഒരു മാസത്തിന് ശേഷം നിർബന്ധം കാരണം വയലിൻ കോഴ്സിലേക്ക് മാറ്റി നൽകുകയായിരുന്നു. വയലിൻ കോഴ്സിന് നിശ്ചയിച്ച എല്ലാ യോഗ്യതയുമുണ്ടായിട്ടും ഭിന്നശേഷിക്കാരനായ തന്നെ പഠിപ്പിക്കാൻ താത്പര്യമില്ലെന്ന അദ്ധ്യാപകന്റെ നിലപാട് അങ്ങേയറ്റം മാനുഷിക വിരുദ്ധമാണെന്നും ചഞ്ചൽ പറഞ്ഞു.

ഒഴിവുണ്ടായിട്ടും അർഹതപ്പെട്ട സീറ്റ് കിട്ടാതെ വന്നതോടെ പലരോടും പരാതിപ്പെട്ടു. ഗത്യന്തരമില്ലാതെ വന്നതോടെ മറ്റാർക്കോ നൽകാൻ നിശ്ചയിച്ച സീറ്റ് തനിക്ക് നൽകാൻ പ്രിൻസിപ്പൽ നിർബന്ധിതനാവുകയായിരുന്നു. അതിന്റെ ദേഷ്യം അവർക്ക് എപ്പോഴുമുണ്ടായിരുന്നു. വയലിൻ കോഴ്സിന് ചേർന്ന സമയം മുതൽ അദ്ധ്യാപകൻ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നും ചഞ്ചൽ വ്യക്തമാക്കി.
മറ്റു കുട്ടികളുടെ മുമ്പിൽ വെച്ച് കാഴ്ച ശക്തി സംബന്ധിച്ച് അവഹേളിച്ച് സംസാരിക്കുന്നത് മകനെ വല്ലാതെ വേദനിപ്പിച്ചതായി സഹപാഠികൾ പറഞ്ഞതായി പിതാവ് പറയുന്നു. അവഹേളനം സഹിക്കാനാവാതെ മകൻ രണ്ടു തവണ ക്ലാസിൽ തലകറങ്ങി വീണിരുന്നു. ഒരു തവണ പോലും കൈപ്പിടിച്ച് വയലിൻ പഠിപ്പിക്കാനോ ഒന്നും ശ്രമിച്ചിരുന്നില്ല. മറ്റുള്ളവരോട് ചോദിച്ച് പഠിക്കാനായിരുന്നു അദ്ധ്യാപകന്റെ നിർദ്ദേശം.

ഇക്കാര്യങ്ങൾ ചോദിച്ചതുമുതൽ അവഗണന വർദ്ധിക്കുകയാണ് ചെയ്തത്. ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ തനിക്ക് മനസ്സിലാവുന്നില്ലെന്ന് ഒരു തവണ പറഞ്ഞപ്പോൾ അടുത്തുള്ള മരുന്ന് ഷോപ്പിൽ പോയി ഓരോ കോഡിനും ഓരോ ഗുളിക വാങ്ങിക്കഴിക്കാനായിരുന്നു അദ്ധ്യാപകന്റെ പരിഹാസം. തുടർന്ന് സ്വകാര്യ സ്ഥാപനത്തിൽ പോയാണ് പരീക്ഷയ്ക്ക് വേണ്ട കാര്യങ്ങൾ പഠിച്ചെടുത്തത്. കോളെജിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ സീനിയർ വിദ്യാർത്ഥികളുടെ സഹായം അനുവദിക്കാറുണ്ട്. എന്നാൽ തനിക്ക് അത് നിഷേധിക്കുകയും മറ്റൊരു അദ്ധ്യാപകനെ ഇതിനായി നിയോഗിക്കുകയും ചെയ്തു.

പരീക്ഷാ സമയത്ത് സഹായത്തിനെത്തിയ അദ്ധ്യാപകന്റെ മുന്നിൽ വെച്ചും വയലിൻ അദ്ധ്യാപകൻ തന്നെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും ചഞ്ചൽ പറഞ്ഞു. വീണ്ടും ഇതേ കോളെജിൽ പഠിക്കാൻ ഭയമുണ്ടെന്നാണ് ചഞ്ചൽ പറയുന്നത്. മറ്റെല്ലാ അദ്ധ്യാപകരും നല്ല രീതിയിൽ പെരുമാറുമ്പോൾ തന്റെ വയലിൻ അദ്ധ്യാപകന്റെയും പ്രിൻസിപ്പലിന്റെയും പെരുമാറ്റം ഏറെ വേദനിപ്പിക്കുന്നതായിരുന്നു. നാളിതുവരെ ഭിന്നശേഷിക്കാരനാണെന്ന നിലയിൽ തനിക്ക് ഒരപമാനവും നേരിട്ടിരുന്നില്ലെന്നും ചഞ്ചൽ പറഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് മകനെ ചെമ്പൈ സംഗീത കോളെജിൽ ചേർത്തതന്നും എന്നാൽ മകൻ ഇതുവരെ ആർജ്ജിച്ച ആത്മവിശ്വാസം പൂർണ്ണമായും തകർക്കുന്ന രീതിയിലുള്ള അദ്ധ്യാപകരുടെ ഇടപെടൽ മകനെ മാനസികമായി തളർത്തിയെന്നും പിതാവ് ചന്തുക്കുട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP