Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടാം വയസ്സിൽ മകളെ അയൽസംസ്ഥാനത്തേക്ക് വിറ്റ് മാതാപിതാക്കൾ; 16-ാം വയസ്സിൽ രക്ഷപ്പെട്ട് തിരിച്ചുവീട്ടിലെത്തിയപ്പോൾ നാലുമക്കളുടെ അമ്മ! യുപിയിലെ പെൺകുട്ടിയുടെ നടുക്കുന്ന ജീവിത കഥ ഇന്ത്യയെ നാണംകെടുത്തുമ്പോൾ

എട്ടാം വയസ്സിൽ മകളെ അയൽസംസ്ഥാനത്തേക്ക് വിറ്റ് മാതാപിതാക്കൾ; 16-ാം വയസ്സിൽ രക്ഷപ്പെട്ട് തിരിച്ചുവീട്ടിലെത്തിയപ്പോൾ നാലുമക്കളുടെ അമ്മ! യുപിയിലെ പെൺകുട്ടിയുടെ നടുക്കുന്ന ജീവിത കഥ ഇന്ത്യയെ നാണംകെടുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്

ലക്‌നൗ: കുരുന്നുപെൺകുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമണത്തിന്റെ പേരിൽ ഓരോദിവസും ലോകത്തിന് മുന്നിൽ തലകുനിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇന്ന് ഇന്ത്യ. ഉത്തർപ്രദേശിൽനിന്നാണ് ഇത്തരം നടുക്കുന്ന വാർത്തകളിലേറെയും വരുന്നത്. ഇപ്പോഴിതാ, എട്ടാം വയസ്സിൽ മാതാപിതാക്കൾ വിറ്റൊഴിവാക്കിയ പെൺകുട്ടി, 16 വയസ്സിനിടെ നാല് മക്കളുടെ അമ്മയായി മാറിയ കഥയും ഉത്തർപ്രദേശിൽനിന്ന് പുറത്തുവരുന്നു. ബറേലിയിലെ സംബാളിൽനിന്നുള്ള പെൺകുട്ടിയാണ് കുരുന്നുപ്രായത്തിൽ ഈ പീഡനങ്ങൾക്കിരയായത്.

2010-ൽ എട്ടുവയസ്സുള്ള പെൺകുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് രാജസ്ഥാനിലെ ഭരത്പുരിലുള്ള ഒരാൾക്ക് വിൽക്കുകയായിരുന്നു. ഈ കുട്ടിയുടെ താഴെയുള്ള ആറും നാലും വയസ്സും പ്രായമായ രണ്ട് പെൺകുട്ടികളെക്കൂടി രാജസ്ഥാനിൽനിന്നെത്തിയവർക്ക് വിറ്റതായും പറയുന്നുണ്ട്. എന്നാൽ, അവരെക്കുറിച്ച് വിവരമില്ല. ഭരത്പുരിലെ വീട്ടിൽ തടങ്കലിൽ കഴിഞ്ഞിരുന്ന മൂത്ത പെൺകുട്ടി ഇപ്പോൾ രക്ഷപ്പെട്ട് സംബാലിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതോടെയാണ് നടുക്കുന്ന സംഭവങ്ങൾ ലോകമറിഞ്ഞത്.

എട്ടാം വയസ്സുമുതൽ അവിടെനിന്ന് രക്ഷപ്പെടുന്നതുവരെ തുടർച്ചയായി ബലാൽസംഗം ചെയ്യപ്പെട്ടിരുന്നുവെന്നും ഇതിനിടെ താൻ നാലുതവണ പ്രസവിച്ചുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛൻ, രണ്ടാനമ്മ, അമ്മായി, പെൺകുട്ടിയെ വാങ്ങിയയാൾ എന്നിവർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചേർത്തുകൊണ്ടാണ് പൊലീസ് പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടങ്ങിയതായി നഖാസ പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ സർവേന്ദ്ര കുമാർ ശർമ പറഞ്ഞു. വൈദ്യപരിശോധനയിൽ ബലാൽസംഗം ചെയ്യപ്പെട്ടതായും പെൺകുട്ടി പ്രസവിച്ചതായും തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബന്ധുവായ ജുനൈദ് ആർഷി എന്നയാളാണ് പെൺകുട്ടിക്ക് സംരക്ഷണം നൽകുന്നത്. തിങ്കളാഴ്ച പെൺകുട്ടിയെ മറ്റൊരു ബന്ധു ജുനൈദിന്റെ അടുത്തെത്തിക്കുകയായിരുന്നു. താൻ കടന്നുവന്ന പീഡനപർവം പെൺകുട്ടി പറയുന്നതുകേട്ട് തരിച്ചുപോയ ജുനൈദ് വിവരം പൊലീസിനെ അറിയിച്ചു. ട്രക്ക് ഡ്രൈവറാണ് പെൺകുട്ടിയുടെ അച്ഛൻ. തന്റെ മക്കളെ അനുയോജ്യരായവർക്ക് വിവാഹം ചെയ്തുകൊടുത്തുവെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. യഥാർഥത്തിൽ വിൽക്കുകയാണ് ചെയ്തത്.

അമ്മയുടെ മരണശേഷം 2010-ൽ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതോടെയാണ് താനും അനിയത്തിമാരും പീഡിപ്പിക്കപ്പെടാൻ തുടങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു. നാല് പെൺകുട്ടികളടക്കം അഞ്ച് കുട്ടികളായിരുന്നു വീട്ടിലുണ്ടായിരുന്നത്. തന്നെയും രണ്ടനിയത്തിമാരെയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് അച്ഛൻ കൊണ്ടുപോയി. അവിടെവച്ചാണ് 50 വയസ്സുള്ള ഒരാൾക്ക് തന്നെ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റതെന്ന് പെൺകുട്ടി പറയുന്നു. ഇക്കാലത്തിനിടെ, താൻ നാലുതവണ പ്രസവിച്ചുവെന്നും അതിൽ രണ്ടുകുഞ്ഞുങ്ങൾ മരിച്ചുപോയെന്നും അവർ പൊലീസിനോട് വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP