Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അടൂരിൽ നിന്നു മണ്ണാറക്കുളഞ്ഞിയിലെത്തി റാന്നി തൊടാതെ എരുമേലിക്കു പോകുന്നത് എന്തിന്? വണ്ടിപെരിയാറിൽ എത്തേണ്ട വഴി മുണ്ടക്കയത്തിന് കൂടി ചേരുന്നത് എന്തുകൊണ്ട്? അനേകം ഗ്രാമങ്ങളുടെ പ്രതീക്ഷയായ പുതിയ ദേശീയ പാത തർക്കത്തിൽ കുടുങ്ങി ഇല്ലാതാകുമോ?

അടൂരിൽ നിന്നു മണ്ണാറക്കുളഞ്ഞിയിലെത്തി റാന്നി തൊടാതെ എരുമേലിക്കു പോകുന്നത് എന്തിന്? വണ്ടിപെരിയാറിൽ എത്തേണ്ട വഴി മുണ്ടക്കയത്തിന് കൂടി ചേരുന്നത് എന്തുകൊണ്ട്? അനേകം ഗ്രാമങ്ങളുടെ പ്രതീക്ഷയായ പുതിയ ദേശീയ പാത തർക്കത്തിൽ കുടുങ്ങി ഇല്ലാതാകുമോ?

ബി രഘുരാജ്‌

പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര ഗ്രാമത്തിന് ഏറെ വികസനം ഉറപ്പ് വരുത്തുന്ന ദേശീയ പാത തർക്കത്തിൽ കുടുങ്ങി ഇല്ലാതാകുമെന്ന സംശയം ബലപ്പെട്ടു. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ തുടങ്ങി അടൂർ പത്തനംതിട്ട വടശ്ശേരിക്കര വഴി ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറിൽ ചേരുന്ന എൻഎച്ച് 183എ ആണ് ജനപ്രതിനിധികളുടെ താല്പര്യം ഇല്ലയ്മ മൂലം പ്രതിസന്ധിയിൽ ആയത്. ഒരു വർഷം മുമ്പ് ദേശീയ പദ്ധതിയുടെ പേര് വേറെ നിർണയിച്ച് ഗസ്റ്റ് വിജ്ഞാപനം ഇറക്കിയിട്ടും അലൈന്മെന്റ് സംബന്ധിച്ച തർക്കം മൂലം നീണ്ടു പോവുകയാണ് ഈ പ്രധാനപ്പെട്ട ഈ ദേശീയ പാത.

ദേശീയപാതയുമായി ബന്ധമില്ലാത്ത എല്ലാ ജില്ലാ ആസ്ഥാനങ്ങളെയും പ്രത്യേക പാത വഴി ബന്ധിപ്പിക്കുമെന്ന 2013ലെ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ പാത കേരളത്തിന് ലഭിക്കേണ്ടത്. എന്നാൽ രണ്ടു വർഷമായി ഒരു തീരുമാനവുമില്ല. ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പാതയുടെ രൂപം മാറ്റാനും ശ്രമിക്കുന്നു. കൊല്ലംതേനി എൻ.എച്ച് 220ലെ ഭരണിക്കാവിൽ നിന്നാരംഭിച്ച് വണ്ടിപ്പെരിയാറിൽ എത്തുന്ന ദേശീയപാതയുടെ 110 കിലോമീറ്റർ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലൂടെ കടന്നുപോകുമെന്നാണ് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ വാദം. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന വഴിയാകട്ടേ ഒട്ടും പ്രായോഗികമല്ല. ആർക്കും ഗുണകരമല്ലാത്ത വിധമാണ് ആ നിർദ്ദേശം. വനം വകുപ്പിന്റെ വലിയ എതിർപ്പു പോലും നേരിടേണ്ടി വരും. 

ഭരണിക്കാവിൽനിന്ന് ആറു കിലോമീറ്റർ പിന്നിട്ട് പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പ്രവേശിച്ച് അടൂർകൈപ്പട്ടൂർ ഓമല്ലൂർ പത്തനംതിട്ട റിങ് റോഡ് മൈലപ്ര പള്ളിപ്പടി മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര പെരിനാട് ളാഹപ്ലാപ്പള്ളി ഇലവുങ്കൽ ജംഗ്ഷൻ കണമലക്രോസ്‌വേ എരുമേലി മുണ്ടക്കയം വഴി ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെത്തും. കടമ്പനാട്ട് ആരംഭിച്ച് ളാഹ, ഗവി വഴി വണ്ടിപ്പെരിയാറിലേയ്ക്കായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്നതെങ്കിലും 63 കിലോമീറ്റർ ദൂരം നിബിഡ വനമേഖലയായതിനാൽ മാറ്റം വരുത്തുകയായിരുന്നു. പക്ഷേ പുതിയ പാതയിലുമുണ്ട് സമാനമായ പ്രശ്‌നങ്ങൾ. വനം ഭൂമി ഇവിടേയും വില്ലനാകും. എന്നാൽ ഈ പ്രശ്‌നമൊന്നുമില്ലാതെ തന്നെ കൂടുതൽ ജനവാസ കേന്ദ്രങ്ങളിലൂടെ പാതയെ കൊണ്ടു പോകണമെന്നാണ് ആവശ്യം. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത് അട്ടിമറിക്കുന്നതായാണ് പരാതി.

മണ്ണാറക്കുളിഞ്ഞിയിൽ നിന്ന് എരുമേലിക്ക് 28 കിലോമീറ്റർ മാത്രമാണുള്ളത്. അവിടെ നിന്ന് റാന്നി വഴിയാണ് എരുമേലിയിലേയ്ക്കുള്ള സാധാരണ യാത്രാവഴി. ശബരിമല തീർത്ഥാടകരുടെ പേരിൽ ഇതിനെ വടശ്ശേരിക്കര, പെരിനാട്, ളാഹ, പ്ലാപ്പള്ളി വഴി തിരിച്ചു വിടുന്നു. എന്നാൽ ളാഹ കഴിഞ്ഞാൽ പ്ലാപ്പള്ളി വരെയുള്ള 20 കിലോമീറ്റർ നിബിഡ വനമാണ്. പ്ലാപ്പള്ളിയിൽ നിന്ന് എരുമേലിക്ക് ഇടയിലും വനഭൂമി ഏറെയുണ്ട്. ഇവിടെ ദേശീയപാതയുടെ മാനദണ്ഡമനുസരിച്ചുള്ള റോഡ് വികസനം അസാധ്യമാകും. ളാഹ കഴിഞ്ഞാൽ പിന്നെ ജനവാസ കേന്ദ്രവുമല്ല. ശബരിമല സീസണല്ലാത്തപ്പോൾ ആനയടക്കമുള്ള മൃഗങ്ങളുടെ വാസ കേന്ദ്രമാണ് ഈ വഴി. അതുകൊണ്ട് തന്നെ വനംവകുപ്പ് ഈ പാതയെ എതിർക്കുമെന്നാണ് സൂചന.

എന്നാൽ മണ്ണാറക്കുളിഞ്ഞിയിൽ നിന്ന് നേരിട്ട് റാന്നി വഴി എരുമേലിക്ക് പോയാൽ ഈ പ്രശ്‌നമില്ല. ജനവാസ കേന്ദ്രമാണ് ഇവിടെ. ആളുകൾക്കും ഗുണം ചെയ്യും. പക്ഷേ റാന്നിയിൽ സിപിഐ(എം) എംഎൽഎയെ രാജു എബ്രഹാമാണ് ജനപ്രതിനിധി. രാജു എബ്രഹാമിന്റെ നിയമസഭാ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങൾ ദേശീയ പാതയിൽ വരുന്നത് രാഷ്ട്രീയമായി സിപിഎമ്മിന് ഗുണം ചെയ്യും. ഇതൊഴിവാക്കാനാണ് രാജു എബ്രഹാമിന്റെ മണ്ഡലങ്ങളിലെ പരമാവധി സ്ഥലങ്ങൾ ഒഴിവാക്കി ദേശീയപതാ വഴി തിരിച്ചു വിടുന്നത്. ഇതുമൂലം വലിയ ജനവിഭാഗത്തിനാണ് നഷ്ടമുണ്ടാകുന്നത്. ശബരിമലയിലേക്ക് ഭേദപ്പെട്ട യാത്രാ സൗകര്യം ഇപ്പോഴുണ്ട്. അതുകൊണ്ട് തന്നെ തീർത്ഥാടകരുടെ പേരിൽ റാന്നിയെ ഒഴിവാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. ഇതിനെ ചോദ്യം ചെയ്ത് റാന്നി എംഎൽഎ രംഗത്ത് എത്തിയാൽ തീർച്ചയായും കേരളത്തിന് അനുവദിച്ച ദേശീയ പാത രാഷ്ട്രീയ വിവാദങ്ങളിൽ കുരുങ്ങും.

2014 മാർച്ച് നാലിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. പത്തനംതിട്ട വടശ്ശേരിക്കര, ളാഹ വഴി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യക്തമായ ചിത്രം ഇവിടെ ലഭിക്കാത്തതും വ്യക്തമല്ല. എരുമേലിയേയും തഴഞ്ഞ് കാട്ടുവഴിയിലൂടെ ദേശീയ പാതയെ വണ്ടിപ്പെരിയാറിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. എന്നിട്ടും എരുമേലിയെ ഉൾപ്പെടുത്തി പുതിയ റൂട്ട് ചിലർ പ്രചരിപ്പിക്കുന്നത് എന്തിനെന്നും വ്യക്തമല്ല. കേന്ദ്ര സർക്കാരിന്റെ യഥാർത്ഥ വഴിയേ പോയാൽ സാധാരണക്കാർക്ക് ആർക്കും പത്തനംതിട്ട കഴിഞ്ഞാൽ ദേശീയ പാത കൊണ്ട് ഉപയോഗമില്ലാതെയാകും. വടശ്ശേരിക്കര കഴിഞ്ഞാൽ ശബരിമല തീർത്ഥാടനകാലത്ത് മാത്രമാകും ഈ റൂട്ടിൽ ആളുകൾ ഉണ്ടാവുക.

അതിനിടെ പുതിയ ദേശീയ പാതയുടെ ആകെ 157 കിലോമീറ്റർ വരുന്ന പാതയിൽ ഭരണിക്കാവു മുതൽ മുണ്ടക്കയം വരെയുള്ള 116 കിലോമീറ്റർ ആദ്യഘട്ടത്തിന് 120 കോടി രൂപയുടെ ചെലവാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്നും പറയുന്നു. അങ്ങനെ വന്നാൽ എങ്ങനെ ഈ പാതയെ ളാഹയുമായി ബന്ധപ്പെടുത്തണമെന്നതും ചോദ്യമാണ്. മുണ്ടക്കയം വഴിയാണ് ദേശീയ പാത വണ്ടിപ്പെരിയാറിൽ എത്തുന്നതെങ്കിൽ വടശ്ശേരിക്കരയും ളാഹയുമെല്ലാം ഇതിൽ വരേണ്ടതില്ല. കാരണം ഭരണക്കാവിൽ നിന്ന് റാന്നി വഴി നിശ്ചിത സ്ഥലത്ത് എത്താൻ 80 കിലോമീറ്റർ മാത്രമേ ഉള്ളൂ. വേഗത്തിലുള്ള യാത്ര ലക്ഷ്യമിട്ട് ദേശീയ പാത നിർമ്മിക്കുമ്പോൾ എന്തിനാണ് മനപ്പൂർവ്വം റാന്നിയെ തഴയുന്നതെന്നാണ് ഉയരുന്ന ചോദ്യം. ആൾതാമസമില്ലാത്ത കാട്ടുവഴികളിലൂടെ ദേശീയ പാതയെ വഴി തിരിക്കുന്നത് നാടിന് ഗുണകരമാകില്ലെന്ന് വ്യക്തം. യാത്ര സമയം കുറയുകയുമില്ല.

ഇങ്ങനെ പോയാൽ പത്തനംതിട്ടയിലൂടെ കടന്നു പോകുന്ന എൻ. എച്ച് 183 എ പാതയുടെ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് പറയുമ്പോഴും വന്യമൃഗങ്ങൾ ഏറെയുള്ള രണ്ട് റൂട്ടുകൾക്കും വനംവകുപ്പ് തടസ്സം നിൽക്കാനാണ് സാധ്യത. അല്ലെങ്കിൽ ളാഹ കഴിഞ്ഞാൽ വനംപ്രദേശത്തു കൂടെയുള്ള ഇടുങ്ങിയ റോഡായി ദേശീയ പാത മാറാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP