Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി എന്ന വാക്ക് ഒഴിവാക്കിയിട്ടും തമിഴ്‌നാട് മെരുങ്ങുന്നില്ല; ത്രിഭാഷാ നയം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തെ ജനങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമെന്ന ആരോപണം ശക്തം; ഭാഷാ അധിനിവേശത്തെ എന്നും ചെറുത്ത് തോൽപ്പിച്ച് തമിഴ് പോരാട്ടവീര്യം കേന്ദ്രത്തെ വീണ്ടും ഓർമ്മിപ്പിച്ച് എടപ്പാടി പളനിസ്വാമി

ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി എന്ന വാക്ക് ഒഴിവാക്കിയിട്ടും തമിഴ്‌നാട് മെരുങ്ങുന്നില്ല; ത്രിഭാഷാ നയം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തെ ജനങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമെന്ന ആരോപണം ശക്തം; ഭാഷാ അധിനിവേശത്തെ എന്നും ചെറുത്ത് തോൽപ്പിച്ച് തമിഴ് പോരാട്ടവീര്യം കേന്ദ്രത്തെ വീണ്ടും ഓർമ്മിപ്പിച്ച് എടപ്പാടി പളനിസ്വാമി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാട്. ദേശീയവിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കിയതോടെ തമിഴ് ഭാഷാ വികാരം വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ ഫോർമുല വേദനാജനകവും ദുഃഖകരവുമാണെന്ന് പ്രതികരിച്ച എടപ്പാടി പളനിസ്വാമി, പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമായാണ് ത്രിഭാഷ നയത്തിനെ തമിഴ്‌നാട് കാണുന്നത്.

പ്രധാനമന്ത്രി മോദി ത്രിഭാഷ നയം പുനഃപരിശോധിക്കണമെന്നാണ് എടപ്പാടി പളനിസ്വാമി ആവശ്യപ്പെടുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മുന്മുഖ്യമന്ത്രിമാരായ അണ്ണദുരൈ, എം.ജി.ആർ, ജയലളിത എന്നിവർ സ്വീകരിച്ച നിലപാട് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'കേന്ദ്രത്തിന്റെ ത്രിഭാഷ നയം തമിഴ്‌നാട് ഒരിക്കലും അംഗീകരിക്കില്ല. പുതിയ നയം വേദനാജനകവും ദുഃഖകരവുമാണ്. പ്രധാനമന്ത്രി ഉറപ്പായും ഇത് പുനഃപരിശോധിക്കണം' പളനിസ്വാമി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചപ്പോൾ 1965-ൽ തമിഴ് വിദ്യാർത്ഥികൾ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭവും അദ്ദേഹം ഓർമിപ്പിച്ചു.

ത്രിഭാഷാ നയത്തിൽ ഭാഷ ഏതായിരിക്കണമെന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ നയം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നിശബ്ദ ശ്രമമായിട്ടാണ് കാണുന്നത്. ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

മുമ്പ് വിദ്യഭാസ നയത്തിന്റെ കരട് രേഖ അവതരിപ്പിച്ചപ്പോൾ ഹിന്ദി നിർബന്ധിത ഭാഷക്കുന്നതിൽ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഹിന്ദി നിർബന്ധിത പഠന വിഷയമാക്കുകയെന്ന തീരുമാനം മാറ്റി ത്രീഭാഷ ഫോർമുലക്ക് ഊന്നൽ നൽകിയിരിക്കുകയാണ്. സംസ്‌കൃതം തെരഞ്ഞെടുത്ത് പഠിക്കാൻ താൽപര്യമുള്ളവർക്ക് അത് ചെയ്യാം. ഇതിന് പുറമേ മറ്റ് ക്ലാസിക്കൽ ഭാഷകളും തെരഞ്ഞെടുത്ത് പഠിക്കാം. പുതിയ വിദ്യഭ്യാസ നയം പ്രകാരം ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം ഒഴിവാക്കുകയും പകരം മാതൃഭാഷയിൽ പഠനം ഒരുക്കുകയുമാണ്. ഇതിനെ ഒരു വിഭാഗം അംഗീകരിക്കുണ്ടെങ്കിലും ഉന്നത വിദ്യഭ്യാസത്തിന് ഇംഗ്ലീഷ് അനിവാര്യമായതിനാൽ തന്നെ അതിനെ എതിർക്കുന്നവരു നിരവധിയാണ്.

കരട് തിരുത്തിയിട്ടും കലിയടങ്ങാതെ തമിഴർ

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിർബന്ധമായി സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്‌കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തമിഴ്‌നാടിന്റെ എതിർപ്പിനെ തുടർന്ന് കേന്ദ്രസർക്കാർ തിരുത്തിയിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിൽ (Draft National Education Policy NEP ) ഇഷ്ടമുള്ള മൂന്ന് ഭാഷകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാമെന്നാണ് വ്യക്തമാക്കുന്നത്. 'ഹിന്ദി' എന്ന പരാമർശം തന്നെ നയത്തിൽ നിന്ന് ഒഴിവാക്കി. തമിഴ്‌നാടുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പഠിപ്പിക്കണമെന്ന നയത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്.വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷകൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം കണക്കിലെടുത്ത്, അവർ പഠിക്കുന്ന ഒന്നോ മൂന്ന് ഭാഷകൾ തന്നെയോ ഇഷ്ടാനുസരണം മാറ്റാൻ അവസരമുണ്ടാകും. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഭാഷകളിൽ പ്രാവീണ്യം തെളിയിച്ച ശേഷമാകും ഇതിന് അവസരമുണ്ടാകുക എന്നാണ് പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്നത്.

പഴയ കരട് നയം അനുസരിച്ച്, വിദ്യാർത്ഥികൾ ആകെ മൂന്ന് ഭാഷകളാണ് പഠിക്കേണ്ടിയിരുന്നത്. ഇംഗ്ലീഷും, ഹിന്ദിയും നിർബന്ധമായും പഠിക്കണം. ഇതോടൊപ്പം ഒരു പ്രാദേശിക ഭാഷയും പഠിക്കണമെന്നായിരുന്നു ചട്ടം. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലും അല്ലാത്തതിലും ഹിന്ദി പഠനം നിർബന്ധമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും എട്ടാം ക്ലാസ്സുവരെ നിർബന്ധമാക്കുന്ന ദേശീയ വിദ്യാഭ്യാസനയം, മുൻ ഐഎസ്ആർഒ തലവനായിരുന്ന കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് തയ്യാറാക്കിയത്. ഭിന്നഭാഷകൾ സംസാരിക്കുന്ന രാജ്യത്ത്, വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളെങ്കിലും നിർബന്ധമായും എഴുതാനും വായിക്കാനും അറിയണമെന്നും അതിനായി ചെറിയ ക്ലാസ്സുകൾ മുതലേ ഭാഷാ പഠനം ആവശ്യമാണെന്നുമായിരുന്നു സമിതിയുടെ ശുപാർശ. ഇതിനെതിരെ തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനെത്തുടർന്നാണ് കരട് നയത്തിലെ വ്യവസ്ഥകൾ കേന്ദ്രസർക്കാർ തിരുത്തിയത്.

തമിഴ്‌നാട്ടിലെ പ്രതിപക്ഷപാർട്ടിയായ ഡിഎംകെയും അധ്യക്ഷൻ സ്റ്റാലിനും കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി തെരുവിലിറങ്ങിയിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രസ്ഥാനമായി വളർന്ന് വൻ പ്രതിഷേധമായി നാൽപതുകളിലും പിന്നീട് അറുപതുകളിലും ആഞ്ഞടിച്ച തമിഴ്‌നാട്ടിൽ ഏതാണ്ട് സമാനമായ പ്രതിഷേധമായിരുന്നു അലയടിച്ചത്. ഇത് തിരിച്ചറിഞ്ഞ, ബിജെപി സഖ്യകക്ഷി കൂടിയായ, അണ്ണാ ഡിഎംകെ സർക്കാർ ഇത്തരമൊരു നയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ പുതിയ നയം പ്രഖ്യാപിച്ചാലും തമിഴ്‌നാട് രണ്ട് ഭാഷകളുടെ ഫോർമുല മാത്രമേ സ്‌കൂളുകളിൽ നടപ്പാക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയൻ വ്യക്തമാക്കിയിരുന്നു.

ഭാഷാ അധിനിവേശത്തെ എന്നും ചെറുത്ത് തോൽപ്പിച്ച് തമിഴ് പോരാട്ടം

തമിഴ്‌നാടിന്റെ ഭാഷാ പോരാട്ടങ്ങൾക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കാൾ പഴക്കമുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്തുണയോടെ പോലും ഹിന്ദി അടിച്ചേൽപ്പിക്കാൻ തമിഴ്‌നാട്ടിൽ ആയിരുന്നില്ല. 1937 ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് മദ്രാസ് പ്രസിഡൻസിയിൽ സി രാജഗോപാലാചാരി മുഖ്യമന്ത്രിയായതിനെ തുടർന്നാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ സമരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. ഇ വി രാമസ്വാമി നായ്ക്കരുടെ അന്നത്തെ ജസ്റ്റീസ് പാർട്ടിയും സമരം ഏറ്റെടുത്തതോടെ വലിയ പ്രക്ഷോഭമായി ഇത് മാറി. രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യ പങ്കാളിയായതിൽ പ്രതിഷേധിച്ച് രാജാജി സർക്കാർ രാജിവെച്ചപ്പോഴാണ് ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രിട്ടൻ പിൻവലിച്ചത്.

1965ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ഭക്തവാചലം ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കാൻ നിയമം പാസാക്കിയെങ്കിലും തമിഴ് പോരാട്ടങ്ങൾ അതിനെ നിഷ്ഫലമാക്കിയിരുന്നു. ഐ എ എസ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് ഹിന്ദി അവിഭാജ്യമാണെന്നും ഭരണതലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കുമെന്നും പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയും കേന്ദ്രമന്ത്രിമാരും പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ശക്തമായി.

സർവ മേഖലയും ഹിന്ദിയായിരിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ എതിർത്തുകൊണ്ട് മധുര രാജാജി പൂങ്കാവിൽ നിന്നാരംഭിച്ച റാലിയിൽ പങ്കെടുത്ത മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റതാണ് സമരാഗ്നി സംസ്ഥാനമൊട്ടുക്കും വ്യാപിക്കാൻ കാരണമായത്. ആക്രമണ വിവരം അറിഞ്ഞതോടെ സംസ്ഥാനം കത്തിയെരിയാൻ തുടങ്ങി. ചെന്നൈ, ചിദംബരം, കോയമ്പത്തൂർ, തിരുനെൽവേലി, സേലം, കന്യാകുമാരി ജില്ലകളിൽ വലിയ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പലയിടത്തും പട്ടാളവും സമരാനുകൂലികളും ഏറ്റുമുട്ടി. അണ്ണാമലൈ സർവകലാശാലയിലെ രാജേന്ദ്രൻ എന്ന വിദ്യാർത്ഥി പട്ടാളക്കാരന്റെ തോക്കിനിരയായത് പ്രശ്‌നം വഷളാക്കി. ഹിന്ദിയെക്കാൾ തങ്ങൾക്ക് തമിഴ് ഭാഷ വലുതാണെന്ന് പറഞ്ഞുകൊണ്ടാണ് തമിഴർ പ്രക്ഷോഭത്തിനിറങ്ങിയത്.

1965 ജനുവരിയിൽ പ്രക്ഷോഭം കൂടുതൽ ശക്തമായി. അണ്ണാ ദുരെയുടെ നിർദ്ദേശമനുസരിച്ച് സാധാരണക്കാരും വിദ്യാർത്ഥികളും രംഗത്തിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. ചർച്ചകൾക്ക് സന്നദ്ധമാകാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തീരുമാനിച്ചത്. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുണ്ടായിരുന്നത് കോൺഗ്രസ് ആയിരുന്നു. ഈ നിലപാടെടുത്തതിന്റെ തിക്തഫലമായാണ് കോൺഗ്രസ് സംസ്ഥാനത്തു നിന്ന് പുറന്തള്ളപ്പെട്ടത്.

രണ്ട് മാസത്തോളംനീണ്ടുനിന്ന സമരത്തിൽ അഞ്ഞൂറോളം പേർ മരിച്ചു. ഔദ്യോഗിക കണക്ക് നൂറ്റമ്പത് പേർ മരിച്ചു എന്നാണ്. അഞ്ച് യുവാക്കൾ സ്വയം തീ കൊളുത്തി മരിച്ചു. ഒരു കോടിയിലേറെ നാശനഷ്ടമാണ് അന്ന് കണക്കാക്കിയത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു. കോളജുകളുൾപ്പടെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിലെ തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാർ രാജി വെച്ച് ഹിന്ദി വിരുദ്ധ സമരത്തിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP