Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽമുട്ടുകൾക്ക് താഴെ 32 മുറിവുകൾ; തുടയിൽ ഉരുട്ടിയ പാട്; പാടേ തകർന്ന കാൽവെള്ള; പൊട്ടിയ ഇടതുകാലിന്റെയും കാൽവിരലുകളുടെയും അസ്ഥികൾ; അരയ്ക്ക് താഴെ ക്രൂരമർദ്ദനമേൽപ്പിച്ചുകഴിഞ്ഞപ്പോൾ നിവർന്നുനിൽക്കാനുള്ള ശേഷി പോലും പോയി; പണി പാളിയെന്ന് മനസ്സിലായപ്പോൾ കാലിന് പരിക്കേറ്റത് പൊലീസിനെ കണ്ട് മതിൽ ചാടി ഓടാൻ ശ്രമിക്കവെയെന്ന് പറയാൻ ഭീഷണിയും; നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയിൽ ഇനി കള്ളക്കളി നടക്കില്ല; നേരറിയാൻ സിബിഐ എത്തും; തീരുമാനം മന്ത്രിസഭയുടേത്

കാൽമുട്ടുകൾക്ക് താഴെ 32 മുറിവുകൾ; തുടയിൽ ഉരുട്ടിയ പാട്; പാടേ തകർന്ന കാൽവെള്ള; പൊട്ടിയ ഇടതുകാലിന്റെയും കാൽവിരലുകളുടെയും അസ്ഥികൾ; അരയ്ക്ക് താഴെ ക്രൂരമർദ്ദനമേൽപ്പിച്ചുകഴിഞ്ഞപ്പോൾ നിവർന്നുനിൽക്കാനുള്ള ശേഷി പോലും പോയി; പണി പാളിയെന്ന് മനസ്സിലായപ്പോൾ കാലിന് പരിക്കേറ്റത് പൊലീസിനെ കണ്ട് മതിൽ ചാടി ഓടാൻ ശ്രമിക്കവെയെന്ന് പറയാൻ ഭീഷണിയും; നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയിൽ ഇനി കള്ളക്കളി നടക്കില്ല; നേരറിയാൻ സിബിഐ എത്തും; തീരുമാനം മന്ത്രിസഭയുടേത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനമായത്. സ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ വിഷയത്തിൽ ജ്യുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ് ജയിലിൽ കഴിയവെ ജൂൺ 21 -നാണ് മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്കുമാർ മരിച്ചതെന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസിൽ നെടുങ്കണ്ടം എസ്‌ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഒന്നാംപ്രതിയായ എസ്‌ഐ സാബുവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇടുക്കി ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹതയേറിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന്റെ കാൽമുട്ടിനു താഴെയുണ്ടായിരുന്ന 32 മുറിവുകൾ ഉരുട്ടിക്കൊലയുടെ ലക്ഷണങ്ങളാണെന്നാണു പ്രാഥമിക നിഗമനം.

രാജ്കുമാറിനെ കസ്റ്റഡിയിൽ മർദിക്കാൻ നേതൃത്വം നൽകിയതു രണ്ടു പൊലീസ് ഡ്രൈവർമാരെന്നാണ് സൂചന. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ മുകൾനിലയിലെ പൊലീസുകാരുടെ വിശ്രമമുറിയിലായിരുന്നു മൂന്നാംമുറ. അരയ്ക്കു താഴെ ക്രൂരമർദനമേറ്റ രാജ്കുമാറിനു നിവർന്നുനിൽക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരുന്നു. പൊലീസിനെക്കണ്ട് മതിൽ ചാടി ഓടാൻ ശ്രമിക്കവേയാണു കാലിനു പരുക്കേറ്റതെന്നു മജിസ്‌ട്രേറ്റിനോടു പറയണമെന്നും നിർദ്ദേശിച്ചു. അങ്ങനെയെങ്കിൽ കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. അതിനാൽ കോടതിയിൽ പ്രതി മർദനവിവരം മറച്ചുവച്ചെന്നാണു സൂചന. പീരുമേട് സബ് ജയിലിൽ ഹാജരാക്കിയപ്പോൾ തമിഴിൽ എഴുതിനൽകിയതും കാലിനു പരുക്കുണ്ടെന്നു മാത്രമാണ്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനു മുൻപു തന്നെ ഐ.ജി. നേരിട്ടെത്തി ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിരുന്നു. നെടുങ്കണ്ടം എസ്ഐ: കെ.എ. സാബു, എഎസ്‌ഐ: സി.ബി. റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജിമോൻ ആന്റണി എന്നിവരെ കുറ്റക്കാരാണെന്നും കണ്ടെത്തി.

സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർ റെജി എം. കുന്നിപ്പറമ്പിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനും മാറ്റമുണ്ടായി. രാജ്കുമാറിനെയും കൂട്ടുപ്രതികളായ രണ്ടു സ്ത്രീകളെയും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുന്ന ദൃശ്യങ്ങൾ സി.സി. ടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന ദൃശ്യങ്ങളില്ല. ഈസമയം ക്യാമറ ഓഫ് ചെയ്തിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. രാജ്കുമാർ (49) പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. രാജ്കുമാറിനു മർദമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. കാലുകളുടെ മുട്ടിനു താഴെ 32 മുറിവുകളുണ്ടായിരുന്നു. കാൽവെള്ള തകർന്നിരുന്നു. ഇടതുകാലിന്റെയും കാൽവിരലുകളുടെയും അസ്ഥികൾ പൊട്ടിയിരുന്നു. രണ്ടു തുടകളിലെ പേശികൾ വിട്ടുമാറിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സ്വയംസഹായ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും വായ്പ വാഗ്ദാനം ചെയ്ത് പ്രോസസിങ് ഫീസ് ഇനത്തിൽ ഹരിതാ ഫിനാൻസ് പലരിൽനിന്നും പണം വാങ്ങിയിരുന്നു. ഫീസടച്ചിട്ടും വായ്പ കിട്ടാതിരുന്നവർ ബഹളമുണ്ടാക്കിയതോടെ നെടുങ്കണ്ടം പൊലീസ് സ്ഥാപനം അടപ്പിക്കുകയും രാജ്കുമാർ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ് (43), വെണ്ണിപ്പറമ്പിൽ മഞ്ജു (33) എന്നിവരെ പിറ്റേന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും രാജ്കുമാറിനെ 16-നാണ് കോടതിയിലെത്തിച്ചത്. 15-ന് അർധരാത്രി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. പിറ്റേന്നു സ്‌ട്രെക്ച്ചറിലേക്കാണു തിരികെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും പിന്നീടു സബ്ജയിലിലേക്കും കൊണ്ടുപോയത്. സബ്ജയിലിൽനിന്നു നാലു തവണ വിവിധ ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകിയിരുന്നു.

നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദിച്ചെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡോക്ടറോടു പറഞ്ഞിരുന്നു. ജയിലിൽ തിരിച്ചെത്തിച്ചെങ്കിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചു. അറസ്റ്റിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുണ്ടായ പരുക്കുകളാണു രാജ്കുമാറിന്റെ ശരീരത്തിലുള്ളതെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ജ്യുഡീഷ്യൽ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തലും പൊലീസിന് എതിരാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP