Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാദാപുരം പഞ്ചായത്തിലെ മാലിന്യപ്രശ്‌നത്തിൽ മുസ്ലിംലീഗ് ഒറ്റപ്പെട്ടു; പൊതുജന സമരത്തിന് പിന്തുണമായി സിപിഎമ്മും ബിജെപിയും രംഗത്ത്; മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാത്ത സമരത്തിൽ നിന്നും പിന്മാറില്ലെന്ന് സമരക്കാർ

നാദാപുരം പഞ്ചായത്തിലെ മാലിന്യപ്രശ്‌നത്തിൽ മുസ്ലിംലീഗ് ഒറ്റപ്പെട്ടു; പൊതുജന സമരത്തിന് പിന്തുണമായി സിപിഎമ്മും ബിജെപിയും രംഗത്ത്; മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാത്ത സമരത്തിൽ നിന്നും പിന്മാറില്ലെന്ന് സമരക്കാർ

കോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ പാലാഞ്ചോല കുന്നിലെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രദേശ വാസികളുടെ സമരം ആറം ദിസത്തിലേക്ക്. മണ്ണും ജലവും വായുവും മാലിന്യമാക്കി ജനജീവിതം ദുരിതമായതോടെയാണ് നിലനിൽപ്പിനുള്ള സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്. പ്ലാന്റിലേക്ക് ദിവസവും മാലിന്യവുമായി എത്തിച്ചേരുന്ന ലോറികൾ തടഞ്ഞുവച്ചായിരുന്നു നാട്ടുകാർ അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. ഏറെ കാലമായി അനുഭവവിച്ചു വരുന്ന മാലിന്യം വിതക്കുന്ന ദുരിതപൂർണമായ ജീവിതമാണ് സംഘടിച്ചുള്ള സമരത്തിന് നാട്ടുകാരെ പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്ലാന്റിന് തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് സമരക്കാരെ കള്ള കേസിൽ കുടുക്കാൻ പഞ്ചായത്ത് അധികൃതർ നീക്കം നടത്തിയിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ഈ നീക്കം സ്ഥലത്ത് സംഘർഷാവസ്ഥ വിളിച്ചു വരുത്തി. പ്ലാന്റിലെ ജീവനക്കാർ മാലിന്യം തീയിട്ടുകൊണ്ടിരിക്കെ പ്ലാന്റിന് തീപടർന്നു പിടിക്കുകയായിരുന്നു. തീവെപ്പിനു പിന്നിൽ സമീപവാസികളായ സമരക്കാരാണെന്ന് ആരോപിച്ച് സമരം ഇല്ലാതാക്കാൻ പഞ്ചായത്ത് ഭരിക്കുന്നവർ ശ്രമിച്ചെങ്കിലും സമരം കൂടുതൽ ശക്തിപ്പെട്ടു. മുസ്ലിംലീഗുകാരാണ് സമരത്തിനെതിരെ രംഗത്തുള്ളത്.

രാഷ്ട്രീയ കലാപ അന്തരീക്ഷങ്ങളിൽ നിന്നും സമാധാനത്തിലേക്ക് തിരിച്ചു വരുന്ന നാദാപുരത്ത് മാലിന്യം സൃഷ്ടിക്കുന്നത് വലിയ സമാധാന പ്രതിസന്ധികൂടിയാണ്. പ്ലാന്റിനു സമീപത്ത് വസിക്കുന്ന കുടുംബങ്ങളിൽ നിന്നായി ഇരുനൂറോളം പേർ ഓരോ ദിവസവും സമരപ്പന്തലിൽ നിലയുറപ്പിച്ചു. സ്ത്രീകളും വയോധികരും അടക്കം സമരത്തിൽ പങ്കാളികളായി. ഇക്കാലയളവിൽ മാലിന്യവുമായി പ്ലാന്റിലേക്ക് കടന്നുവന്ന ലോറികളെല്ലാം സമരക്കാർ തടഞ്ഞു.പ്രശ്‌ന പരിഹാരത്തിന് തീരുമാനമാകും വരെ ലോറി കടത്തി വിടില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ പഞ്ചായത്ത് അധികൃതർ ചർച്ചക്ക് തയ്യാറായിരുന്നെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എന്നാൽ മാലിന്യവുമായെത്തിയ ലോറികൾ അകത്തു പ്രവേശിക്കാനാകാതെ തിരിച്ചു പോയി. മാലിന്യം സംസ്‌കരിക്കാമെന്നും നശിപ്പിക്കാമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും പ്ലാന്റ് അടച്ചു പൂട്ടാതെ സമരത്തിൽ നിന്നും പിന്നോട്ടു പോകില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ ആറാം ദിവസവും സമരം അനിശ്ചിതമായി തുടരുന്നു.

26 ലക്ഷം രൂപ ചെലവിട്ടായിരുന്നു ആറ് വർഷം മുമ്പ് ഈ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിച്ചത്. എന്നാൽ സംസ്‌കാരണം മാത്രം ഇവിടെ നടക്കുന്നില്ല. 26 ലക്ഷത്തിന്റെ യന്ത്രസാമഗ്രികളും കെട്ടിടവും ഇവിടെ കാണാനില്ല. തകരാറിലായ യന്ത്രവുമായാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇപ്പോഴും പ്രവർത്തനം തുടരുന്നത്. മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധവും ആരോഗ്യ പ്രശ്‌നവും സൃഷ്ടിക്കുന്നതിലൂടെ ദുരിതം പേറേണ്ടി വന്നിരിക്കുകയാണ് സമീപത്തെ അനേകം കുടുംബങ്ങൾ. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച പ്ലാന്റിൽ മാലിന്യ സംസ്‌കരണം നടക്കുന്നില്ലെന്നു മാത്രമല്ല, മാലിന്യം കുമിഞ്ഞു കൂടി ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുകയും ചെയ്തിരിക്കുകയാണ്. പഞ്ചായത്തിനെതിരെ നാട്ടുകാർ സംഘടിച്ച് കർമ്മസമിതി രൂപവൽക്കരിച്ച് ഏറെ നാളായി സമരം നടന്നു വരികയാണ്. പലതവണ ചർച്ചകൾ നടന്നെങ്കിലും മുസ്ലിംലീഗ് ഭരണനേതൃത്വം നൽകുന്ന നാദാപുരം പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ മെല്ലെപോക്ക് സമീപനം തുടരുകയാണ്.

കല്ലാച്ചി പാലാഞ്ചോലകുന്നിനു സമീപം താമസിക്കുന്ന ജനങ്ങൾക്ക് മാലിന്യ പ്രശ്‌നം ദൈനംദിന ജീവിതത്തെയാണ് ബാധിച്ചിരിക്കുന്നത്. വിവാഹമോ മറ്റു ചടങ്ങുകളോ പരിസരത്ത് നടത്താൻ സാധ്യമാകാത്ത അവസ്ഥയാണ്. കുടിവെള്ളക്കിണറുകളിലും കലരുന്ന വിധം മാലിന്യം വമിച്ചു കഴിഞ്ഞിട്ടുണ്ടിവിടെ. നിത്യരോഗവും പ്രയാസങ്ങളുമാണ് മാലിന്യങ്ങൾക്കു നടുവിലെ ഇവരുടെ ജീവിതം. ശുദ്ധവായുവും ശുദ്ധജലവും അനുഭവിച്ച് ജീവിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങൾക്കു നേരെയാണ് ഇവിടെ പഞ്ചായത്ത് ഭരണസമിതിയുടെ നിഷേധ നിലപാട് തുടരുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയും ചട്ടം അനുശാസിക്കുന്ന നിയമങ്ങളും പാലിച്ചിരിക്കണം എന്നാണ് നിയമം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയ കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുക.

പഞ്ചായത്തിൽ മാലിന്യ പ്ലാന്റ് സംസ്‌കരണ പ്ലാന്റ് തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് വേണമെന്നിരിക്കെ ഇതൊന്നും കരസ്ഥമാക്കാതെ വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി മാത്രം ദൃതി പിടിച്ച് പ്ലാന്റ് സ്ഥാപിക്കുകയായിരുന്നുവെന്ന് സമരക്കാർ ആരോപിച്ചു.വിഷയം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണബോർഡിൽ പരാതി ലഭിച്ചതോടെ പഞ്ചായത്ത് സെക്രട്ടറിക്ക് ബോർഡ് ദിസങ്ങൾക്കു മുമ്പ് നോട്ടീസ് അയച്ചിരുന്നു. ഒരുവിധ മലിനീകരണ നിയന്ത്രണ ഉപാധികളും ഏർപ്പെടുത്താതെയാണ് പ്ലാന്റിനുള്ളിൽ ഖരമാലിന്യ സംസ്‌കരിക്കുന്നതെന്നും ഇതിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

ടൗണുകളിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും പണം ഈടാക്കിയായിരുന്നു ഇവിടങ്ങളിലെ മാലിന്യങ്ങൾ ലോറിയിൽ കയറ്റി പ്ലാന്റിൽ എത്തിച്ചിരുന്നത്. എന്നാൽ പ്ലാന്റിൽ മാലിന്യ സംസ്‌കരണമോ മറ്റു പ്രക്രിയകളോ നടക്കുന്നില്ല. ഇതാണ് കൂടുതൽ മാലിന്യ പ്രശ്‌നങ്ങൾക്ക് കാരണമായത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് ഇവിടെ നിന്നും കയറ്റി അയക്കുകയായിരുന്നു പഞ്ചായത്ത് ചെയ്തിരുന്നത്. ബാക്കിയുള്ള മാലിന്യ കൂമ്പാരങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ പഞ്ചായത്ത് അധികൃതരും വീർപ്പുമുട്ടുകയാണ്. പ്ലാന്റ് അടച്ചു പൂട്ടികൊണ്ട് യാതൊരു ചർച്ചക്കില്ലെന്നും ഇപ്പോഴത്തെ സമരത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും പഞ്ചായത്ത് ആവർത്തിക്കുമ്പോഴും പ്ലാന്റ് അടച്ചു പൂട്ടിയാലല്ലാതെ പിന്നോട്ടു പോകില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ. സമരവുമായി ബന്ധപ്പെട്ടു ഇന്നലെ വിളിച്ചു ചേർത്ത സർകക്ഷി യോഗത്തിൽ ലീഗ്-സിപിഐ(എം) നേർക്കുനേർ ഏറ്റുമുട്ടിയത് സംഘർഷാവസ്ഥക്കു ഇടയാക്കി. അതേസമയം, ബിജെപി, സിപിഐ(എം), എസ്.ഡി.പി.ഐ തുടങ്ങിയ പാർട്ടികൾ സമരക്കാർക്ക് പിന്തുണയുമായെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP