Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്ക് നിന്നെ വേണ്ട; നാട്ടിൽ വന്നാൽ ഓടിച്ചുവിടും, കുപ്പായം എല്ലാമെടുത്ത് വേഗം പൊക്കോ... നിന്റെ അച്ഛൻ ആരാണ്?; നാലുവയസ്സുകാരി മകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നാദാപുരം മുത്തലാഖ് കേസിലെ പ്രതി; മുത്തലാഖിന് ഇരയായി ജീവിക്കാൻ മാർഗമില്ലാതെ രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ഭർതൃവീട്ടിന് മുന്നിൽ സമരം തുടരുന്ന ജുവൈരിയ ഉറച്ച നിലപാടിൽ തന്നെ; സമീർ ഭാര്യയെ മൊഴി ചൊല്ലിയത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗൾഫിലേക്ക് തിരിച്ചപ്പോൾ

എനിക്ക് നിന്നെ വേണ്ട; നാട്ടിൽ വന്നാൽ ഓടിച്ചുവിടും, കുപ്പായം എല്ലാമെടുത്ത് വേഗം പൊക്കോ... നിന്റെ അച്ഛൻ ആരാണ്?; നാലുവയസ്സുകാരി മകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നാദാപുരം മുത്തലാഖ് കേസിലെ പ്രതി; മുത്തലാഖിന് ഇരയായി ജീവിക്കാൻ മാർഗമില്ലാതെ രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ഭർതൃവീട്ടിന് മുന്നിൽ സമരം തുടരുന്ന ജുവൈരിയ ഉറച്ച നിലപാടിൽ തന്നെ; സമീർ ഭാര്യയെ മൊഴി ചൊല്ലിയത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗൾഫിലേക്ക് തിരിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയതിനെതിരെ കേസു കൊടുത്ത സമരം നടത്തുന്ന മുസ്ലിം യുവതിയുട നാലുവയസുകാരിയായ കുഞ്ഞിനെ ഭീഷണിപ്പെടുത്തി പിതാവ്. വിദേശത്തു നിന്നും ഫോണിൽ വിളിച്ചു സ്വന്തം കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. ന്യൂസ് 18 കേരള ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. നാദാപുരം സ്വദേശി സമീറാണ് സ്വന്തം മകളെ ഫോണിൽ വിളിച്ച് വീട് വിട്ടിറങ്ങി ഓടാൻ ഭീഷണിപ്പെടുത്തുന്നത്. കുഞ്ഞിന്റെ അച്ഛൻ ആരാണെന്നും സമീർ ചോദിക്കുന്നുണ്ട്.

ഉടൻതന്നെ വീട്ടിൽനിന്ന് ഇറങ്ങിപ്പോക്കോളണം, അല്ലെങ്കിൽ താൻ ഖത്തറിൽ നിന്ന് തിരിച്ചുവന്നാൽ ഉടനേ എല്ലാവരെയും തല്ലി ഓടിക്കും എന്നാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. ഇതിനിടെ കുഞ്ഞ് തന്റെ മാലയും വളയും വേണമെന്ന് പരാതിപ്പെടുന്നു. എന്നാൽ, തനിക്ക് കുഞ്ഞിനെ വേണ്ടെന്നും കുഞ്ഞിന്റെ വളയും ആഭരണങ്ങളുമെല്ലാം സമീറിന്റെ സഹോദരന്റെ കുഞ്ഞിന് നൽകുമെന്ന് പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം. കുഞ്ഞിനെ മാനസ്സികമായി തകർക്കുന്ന തരത്തിലാണ് പിതാവായ സമീർ ഭീഷണി മുഴക്കുന്നത്. നാളെപ്പോകുമെന്ന് കുഞ്ഞ് മറുപടി പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം.

നേരത്തെ, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഫാത്തിമയും രണ്ടുമക്കളും ദിവസങ്ങളായി സമീറിന്റെ വീടിന് മുന്നിൽ സമരത്തിലാണ്. ഫാത്തിമ ജുവൈരിയയെ ഒരു വർഷം മുമ്പാണ് ഭർത്താവ് സമീർ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ജീവനാംശം പോലും നൽകാതെ തന്നെയും നാലും രണ്ടും വയസ് പ്രായമുള്ള മക്കളയെും വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെതിരെ സമീറിന്റെ വീടിന് മുന്നിൽ സമരത്തിലാണ് ജുവൈരിയ.

വിദേശത്തായിരുന്ന സമീർ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജുവൈരിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പൊലീസ് സമീറിനെതിരെ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്. ജുവൈരിയയുടെ സ്വർണ്ണാഭരങ്ങൾ വിറ്റ് ലഭിച്ച പണം ഉപയോഗിച്ചാണ് ഭർത്താവ് വാണിമേൽ സ്വദേശി സമീർ വീട് നിർമ്മിച്ചത്. ആ വീട്ടിൽ നിന്നാണ് രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം പുറത്താക്കപ്പെട്ടത്. സമീർ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗൾഫിലേക്ക് തിരിപ്പോഴാണ് ജുവൈരിയയെ മുത്തലാഖ് ചൊല്ലിയതായും അറിയിച്ചത്.

ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു സമീറുമായുള്ള വിവാഹം. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഭർതൃവീട്ടിൽ നിന്ന് പ്രശ്നങ്ങൾ തുടങ്ങി. ഭർത്താവിന്റെ സഹോദരൻ ഒരിക്കൽ ജുവൈരിയയെ മർദിച്ചു. കുട്ടികളോട് മോശമായിപ്പെരുമാറി. ഭർത്താവ് സമീർ ഇതിനെല്ലാം കൂട്ടുനിന്നു. നിരന്തരമായി പീഡനം തുടർന്നപ്പോൾ ജുവൈരിയ വേളം പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ ക്രൂരത വർധിക്കുകയായിരുന്നു. ജുവൈരിയയെും രണ്ടുകുട്ടികളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ജുവൈരിയയുടെത്. വീട്ടിലേക്ക് തിരിച്ച ജുവൈരിയ പോരാടാൻ തന്നെ ഉറച്ചു. ഭർത്താവിന്റെ വീട്ടിൽ താമിസിക്കാൻ കോടതി ഉത്തരവ് സമ്പാദിച്ചു. പക്ഷെ ഭർതൃവീട്ടുകാർ അപ്പീൽ വിധി സമ്പാദിച്ച് ജുവൈരിയയെ വീണ്ടും പുറത്താക്കി. കഴിഞ്ഞ ആറ് മാസമായി ജുവൈരിയക്കും കുഞ്ഞുങ്ങൾക്കും സമീർ ചെലവിന് നൽകുന്നില്ല. അവർ എങ്ങനെ ജീവിക്കുന്നുവെന്ന് അന്വേഷിക്കുന്നില്ല.

ഇതിനിടെ ജുവൈരിയയെ ത്വലാഖ് ചൊല്ലിയതായി വാണിമേൽ മഹല്ല് കമ്മിറ്റി അധികൃതർക്ക് സമീർ കത്ത് നൽകി. ഗൾഫിലുള്ള സമീർ അടുത്തിടെ നാട്ടിലെത്തി. അയൽവാസിയായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതോടെയാണ് സമീറ അവസാന സമരത്തിനൊരുങ്ങിയത്. ഭർത്താവിന്റെ വീടിനു മുമ്പിൽ സമരത്തിനിരിക്കുക. ഗതികേടുകൊണ്ടാണ് കുട്ടികളെയുമായി ഇങ്ങിനെയൊരു സമരത്തിനിറങ്ങിയതെന്ന് ജുവൈരിയ പറയുന്നു. 'ഏറെ പീഡനങ്ങൾ സഹിച്ചു. എന്റെയും കുട്ടികളുടെയും സ്വർണ്ണാഭരണങ്ങളെല്ലാം സമീർ കൈക്കലാക്കി. ഇപ്പോൾ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല. ആറ് മാസമായി ചെലവിന് നൽകുന്നില്ല. കുട്ടികളും ഞാനുമെങ്ങിനെ ജീവിക്കുന്നുവെന്ന് അന്വേഷിക്കുന്നില്ല. ഇതിനിടെയാണ് മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞത്. ഇതോടെയാണ് ഭർതൃവീട്ടിന് മുന്നിൽ സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. എനിക്കും കുട്ടികൾക്കും നീതി വേണം. പോകാൻ മറ്റൊരു ഇടമില്ല. നീതി ലഭിക്കുന്നത് വരെ സമരം ചെയ്യും' - ജുവൈരിയ പറയുന്നു.

ചെലവിന് നൽകുന്നതുമായി ബന്ധപ്പെട്ട് സമീറിനെതിരെ നൽകിയ കേസിൽ കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ കഴിഞ്ഞ ദിവസം ഭർത്താവിനെ ജുവൈരിയ കണ്ടിരുന്നു. ആ സമയത്താണ് മുത്തലാഖ് ചൊല്ലിയതായി അറിയിച്ചത്.' എന്തിനാണ് എന്റെ പിറകെ നടന്ന് ശല്യം ചെയ്യുന്നത്. ഞാൻ വേറെ വിവാഹം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. അതിന് തനിക്കെന്താണ്. തന്നെ ഞാൻ മൂന്ന് മൊഴിയും ചൊല്ലിയതല്ലേ... പിന്നെ തനിക്കെന്താണ് കാര്യം'- ഇതാണ് സമീർ തന്നോട് പറഞ്ഞതെന്ന് ജുവൈരിയ വ്യക്തമാക്കുന്നു. ഇതോടെ വളയം പൊലീസ് സ്റ്റേഷനിൽ ജുവൈരിയ മുത്തലാഖ് നിരോധന നിയമപ്രകാരം പരാതി നൽകി. ഇതനുസരിച്ച് സമീറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനും പരാതിയുമായി മുന്നോട്ടുപോകാനുമാണ് ജുവൈരിയയുടെയും കുടുംബത്തിന്റെയും തീരുമാനം. ഭർതൃവീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയും ജുവൈരിയക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP