Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോഴുള്ള താമസം മക്കളെക്കാൾ പ്രായക്കുറവുള്ള പെൺകുട്ടിക്ക് ഒപ്പം; ഭാര്യയെ ഒഴിവാക്കാൻ മൂത്തമകന്റെ മുന്നിൽവെച്ച് ഒറ്റശ്വാസത്തിൽ ചൊല്ലിയത് മൂന്നു തലാഖുകൾ; കത്തികൊണ്ട് കുത്തി മകനെയും അടിച്ച് ഭാര്യയേയും ഓടിച്ച ശേഷം കത്തിയുമായി തിരിയുന്നത് നാട്ടുകാർക്ക് നേരെ; മുത്തലാഖ് വഴി വിവാദം സൃഷ്ടിച്ച പരീതിനെതിരെ മുഖ്യമന്ത്രിക്ക് നാട്ടുകാരുടെ പരാതി; ഒപ്പം സിപിഎമ്മിൽ നിന്ന് സസ്‌പെൻഷനും

ഇപ്പോഴുള്ള താമസം മക്കളെക്കാൾ പ്രായക്കുറവുള്ള പെൺകുട്ടിക്ക് ഒപ്പം; ഭാര്യയെ ഒഴിവാക്കാൻ മൂത്തമകന്റെ മുന്നിൽവെച്ച് ഒറ്റശ്വാസത്തിൽ ചൊല്ലിയത് മൂന്നു തലാഖുകൾ; കത്തികൊണ്ട് കുത്തി മകനെയും അടിച്ച് ഭാര്യയേയും ഓടിച്ച ശേഷം കത്തിയുമായി തിരിയുന്നത് നാട്ടുകാർക്ക് നേരെ; മുത്തലാഖ് വഴി വിവാദം സൃഷ്ടിച്ച പരീതിനെതിരെ മുഖ്യമന്ത്രിക്ക് നാട്ടുകാരുടെ പരാതി; ഒപ്പം സിപിഎമ്മിൽ നിന്ന് സസ്‌പെൻഷനും

എം മനോജ് കുമാർ

തിരുവനന്തപുരം: ഒറ്റ ശ്വാസത്തിൽ മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി വിവാദം സൃഷ്ടിച്ച ഇടുക്കി വെള്ളത്തൂവൽ സ്വദേശി കുഞ്ഞുമോൻ എന്ന പരീതിനെ പാർട്ടിയും കൈവിടുന്നു. മുത്തലാഖ് ചൊല്ലി ഭാര്യയായ ഖദീജയെ ഒഴിവാക്കുകയും മകനായ കമറുദ്ദീനെ വെട്ടിപരുക്കേൽപ്പിക്കുകയും ചെയ്ത പരീതിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുത്തലാഖ് പ്രശ്‌നവും പാർട്ടിയുടെ പേരിൽ പൊലീസിനെ സ്വാധീനിച്ച് കേസിൽ ഇടപെടൽ നടത്തിയതിനുമാണ് പാർട്ടിയിൽ നിന്നും സസ്‌പെൻഷൻ വന്നത്. കൊന്നത്തടി ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗത്വത്തിൽ നിന്നുമാണ് സസ്‌പെൻഡ് ചെയ്തത്. മുത്തലാഖ് പ്രശ്‌നം രൂക്ഷമായപ്പോൾ പാർട്ടി വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സിപിഎമ്മിൽ നിന്നും സസ്പെൻഷൻ വന്നത്. നിയമപരമായ രീതിയിൽ ഖദീജയിൽ നിന്നും വിവാഹമോചനം നേടാതെ ഭാര്യയുടെ വീട്ടിൽ നിന്നും ഭാര്യയെയും മകനെയും അടിച്ചിറക്കുകയും വേറൊരു പെണ്ണിനെ ഭാര്യയാക്കി കൂടെ നിർത്തുകയും ചെയ്തതാണ് പാർട്ടി ചോദ്യം ചെയ്തത്.

കൂടെയുള്ളത് ഉമ്മയെ നോക്കാൻ കൊണ്ടുവന്ന ഹോം നേഴ്‌സ് ആണെന്നാണ് പരീത് പറഞ്ഞത്. പക്ഷെ വിവാഹ ബന്ധത്തിന്റെ ഫോട്ടോകൾ തെളിവായി ഉള്ളതിനാൽ പരീതിനെ വിശദീകരണം തള്ളി പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അതേസമയം ഭാര്യയായ ഖദീജയെ മുത്തലാഖ് ചൊല്ലിയശേഷം വീട്ടിൽ നിന്നും അടിച്ചിറക്കിയ പ്രശ്‌നത്തിൽ നാട്ടുകാരും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. പരീതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഇവർ പരാതി നൽകിയത്. പരാതിയിൽ പറയുന്നത് ഇങ്ങനെ: ഖദീജയേയും പരീതിനെയും ഞങ്ങൾക്ക് അറിയാം. ഖദീജയുടെ വീട്ടിലാണ് പരീതും പുതിയ ഭാര്യയും ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇയാൾ ഖദീജയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി. പരീത് മകനെ വെട്ടി. ഖദീജയെ അടിച്ചു. രണ്ടുപേരും ആശുപത്രിയിലായി.

മക്കളെക്കാൾ പ്രായക്കുറവ് തോന്നിക്കുന്ന പെൺകുട്ടിക്ക് ഒപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഖദീജയുടെ വീട് മറ്റൊരാളുടെ പേരിൽ പരീത് എഴുതി മാറ്റി. എന്നിട്ട് പൊലീസിനെക്കൊണ്ട് ഖദീജയെ ഇറക്കിവിട്ടു. മകൻ ഖമറുദ്ദീനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചു വിടുകയാണ് ചെയ്യുന്നത്. നാട്ടുകാരെ പലരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നു. വീടിനു തീവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇയാൾ നാട്ടിൽ പലിശയ്ക്ക് പണം കൊടുക്കുന്ന ആളാണ്. മണൽ-തടി വ്യാപാരങ്ങളുമുണ്ട്. കുഞ്ഞുമോന്റെ കയ്യിൽ നിന്നും മദ്യവും പണവും കൈപ്പറ്റുന്ന പൊലീസുകാർ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലുണ്ട്. അതിനാൽ നാട്ടുകാർക്ക് കുഞ്ഞുമൊനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പേടിയാണ്. കുഞ്ഞുമോനെതിരെയുള്ള കേസുകൾ പുനർ അന്വേഷിക്കണം. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം. സ്വന്തം വീട്ടിൽ ഖദീജയ്ക്ക് താമസിക്കാനുള്ള അവസരം ഒരുക്കി നൽകണം-പരാതിയിൽ നാട്ടുകാർ ആവശ്യപ്പെടുന്നു.

നാട്ടുകാരുടെ പരാതിയും പാർട്ടിയിൽ നിന്നുള്ള സസ്‌പെൻഷനും നേരിടുന്നതിനാൽ പരീതിന്റെ ഉപദ്രവം കുറയുമെന്നാണ് മകൻ കമറുദ്ദീന്റെ പ്രതീക്ഷ. ഗാർഹിക പീഡനം ഉയർത്തി നൽകിയ പരാതിയിൽ തിങ്കളാഴ്ച തൊടുപുഴ കോടതിയിൽ വാദം നടക്കുമെന്ന് കമറുദ്ദീൻ മറുനാടനോട് പറഞ്ഞു. സ്വന്തം വീട്ടിൽ നിന്നും പടിയിറക്കിയ ശേഷം സ്വന്തം വീടിനടുത്താണ് വാപ്പച്ചി തങ്ങൾക്ക് വീട് എടുത്ത് നൽകിയത്. ഈ വീട് തങ്ങൾക്ക് വേണ്ട. ഈ കാര്യം കോടതിയിൽ പറയും. ഇവിടെ വാപ്പച്ചിയുടെ ബന്ധുക്കൾ ഉള്ള സ്ഥലമാണ്. ഞങ്ങൾ ഒറ്റപ്പെട്ടു പോകും. അതിനാൽ ഇവിടെ നിന്ന് മാറാണമെന്നു ഞങ്ങൾ കോടതിയിൽ പറയും. വെള്ളത്തൂവൽ പൊലീസിനെതിരെ ഞങ്ങൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കറങ്ങിത്തിരിഞ്ഞ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തിയിട്ടുണ്. പൊലീസിനെതിരെയുള്ള പരാതി ഇതേ പൊലീസ് സ്റ്റേഷനിൽ എത്തിയാൽ എങ്ങിനെ അന്വേഷണം നടക്കും-കമറുദ്ദീൻ ചോദിക്കുന്നു.

വെള്ളത്തൂവൽ പൊലീസ് പരീതിനെ വെള്ളപൂശുന്നുവെന്നു കമറുദ്ദീൻ

പരീതിനെതിരെ ഖദീജയും മകനും നൽകിയ പരാതിയിൽ ഇടുക്കി വെള്ളത്തൂവൽ പൊലീസ് നടത്തിയത് പ്രതിയെ വെള്ളപൂശുന്ന നടപടികളാണെന്ന് മകൻ കമറുദ്ദീൻ ആരോപിച്ചിരുന്നു. മുത്തലാഖ് ചെയ്ത ശേഷം കമറുദ്ദീനെ പരീത് വെട്ടിയപ്പോഴും വധശ്രമത്തിനുള്ള വകുപ്പുകൾ പൊലീസ് എഴുതി ചേർത്തില്ല. ആശുപത്രിയിൽ വെച്ച് എടുത്ത മൊഴിയിൽ അടിമുടി കൃത്രിമങ്ങൾ നടത്തി. പരാതിക്കാരനായ തന്റെ കൃത്രിമമായ ഒപ്പ് പതിച്ച് വ്യാജ മൊഴിയാണ് ഈ കേസിൽ വെള്ളത്തൂവൽ പൊലീസ് കോടതിയിൽ നൽകിയത്. അതുകൊണ്ട് തന്നെ പരാതി നൽകി വീണ്ടും മൊഴി കമറുദ്ദീന് നൽകേണ്ടി വന്നു. ഇതും കോടതിയിൽ എത്തിയില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. സ്വാധീനത്തിന്റെ മറവിൽ പ്രതിക്കായി വളരെ ശക്തമായ ഇടപെടലുകളാണ് വെള്ളത്തൂവൽ പൊലീസിൽ നിന്നും വന്നത്. അതുകൊണ്ട് തന്നെ നീതി അകലെയാകുന്നത് ഭാര്യയായ ഖദീജയ്ക്ക് നോക്കി നിൽക്കേണ്ടി വന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് പരീതിനെതിരെ ഖദീജയ്ക്ക് അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ നേരിട്ട് പരാതി നൽകേണ്ടിയും വന്നത്. മുത്തലാഖ് വഴിയുള്ള മൊഴിചൊല്ലൽ പൊലീസ് രേഖപ്പെടുത്തിയില്ല

മുത്തലാഖ് ചൊല്ലി ഖദീജയെ ഒഴിവാക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾക്കിടയിൽ പരീത് കത്തിയെടുത്ത് ഖദീജയെ വധിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മകൻ കമറുദ്ദീനെ ഇല്ലാതാക്കാനാണ് പരീത് ശ്രമിച്ചത്. വധശ്രമം നടത്തിയ വേളയിൽ മകനായ കമറുദ്ദീനെ കൈക്കും കാലിനുമാണ് പരീത് വെട്ടിയത്. കൈക്ക് നാല് സ്റ്റിച്ചും കാലിനു അഞ്ച് സ്റ്റിച്ചും ആശുപത്രിയിൽ വെച്ച് ഇടേണ്ടി വന്നു. ആശുപത്രിയിൽ വച്ചാണ് കമറുദ്ദീന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എന്നാൽ വാകത്തികൊണ്ടു വെട്ടിയപ്പോൾ ഉണ്ടായ നാലും അഞ്ചും സ്റ്റിച്ച് ഉള്ള ആഴത്തിലുള്ള മുറിവുകൾ കണ്ടിട്ടും അത് വധശ്രമത്തിന്റേതിന് തുല്യമാണ് എന്നുകണ്ടു അതിനുള്ള വകുപ്പുകൾ പൊലീസ് എഫ്ഐആറിൽ എഴുതി ചേർത്തില്ല. മൊഴിചൊല്ലിയ ഖദീജയെ വെട്ടിയപ്പോഴാണ് മകൻ കമറുദീന് വെട്ടേറ്റത് എന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

കമറുദീന് വെട്ടേൽക്കുമ്പോൾ രണ്ടാം ഭാര്യ റൈഹാനത്തിന്റെ സാന്നിധ്യം പൊലീസ് മറച്ചുവയ്ക്കുന്നു. ആക്രമണത്തിൽ രണ്ടാം ഭാര്യയുടെ പങ്കു മറച്ചുവയ്ക്കുന്നു.രണ്ടാം ഭാര്യയെ ഏതു വിധേനയും സംരക്ഷിക്കുക എന്നതായി പൊലീസിന്റെ ലക്ഷ്യം. കോടതി നൽകിയ സംരക്ഷണഉത്തരവ് പ്രകാരം ഖദീജ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് പരീത് രണ്ടാം ഭാര്യയെയും അമ്മയെയും കൂട്ടി വന്നത്. എന്നാൽ പരീത് രണ്ടാം ഭാര്യയോടും അമ്മയോടും ഒപ്പം താമസിക്കുമ്പോൾ ഖദീജയും മകനും എത്തി എന്ന് തെറ്റായി പൊലീസ് എഴുതി ചേർത്തു. 86 വയസുള്ള മുത്തശ്ശി 27 വയസുള്ള ചെറുപ്പക്കാരനെ തള്ളി വീഴിച്ചു എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു . കമറുദീൻ അങ്ങനെ മൊഴി കൊടുത്തിട്ടില്ല. ഖദീജയുടെ റേഷൻ കാർഡ് സ്വന്തം വീട്ടിലും അമ്മയുടെ റേഷൻ കാർഡ് മറ്റൊരു മകനായ അസീസിന്റെ വീട്ടിലും ആണെന്നത് പൊലീസ് മറച്ചുവെച്ചു. ഖദീജയുടെ പിതാവ് നൽകിയ വീടും പുരയിടവുമാണ് സ്വന്തം അമ്മയുടെ പേരിൽ എഴുതിമാറിയതു എന്ന് തെളിവ് ഉണ്ടായിട്ടും പൊലീസ് അത് രേഖപ്പെടുത്തിയില്ല.അയൽക്കാരനെ കുത്തിയും, പുരയ്ക്കു തീവയ്ച്ചും സമ്മർദ്ദത്തിൽ ആക്കിയ ശേക്ഷം ആ സ്ഥലം ഖദീജയുടെ സ്വർണം വിറ്റു ചെറിയ വിലക്ക് വാങ്ങിച്ച സംഭവം പൊലീസിനോട് പറഞ്ഞെങ്കിലും അത് പഴയകാര്യമല്ലേ എന്ന് പറഞ്ഞു പൊലീസ് അത് നിസാരവത്ക്കരിച്ചു. ഇങ്ങിനെ അടിമുടി കൃത്രിമങ്ങളാണ് മൊഴിയിൽ പൊലീസ് സൃഷ്ടിച്ചത്.

ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിനെതിരെയാണ് അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഖദീജ പരാതി നൽകിയത്. ഇടുക്കി കൊന്നത്തടി വില്ലേജിലെ കുഞ്ഞുമോൻ എന്ന പരീതിനെതിരെയാണ് ഭാര്യയായ ഖദീജ പരാതിയാണ് ഇപ്പോൾ കോടതി മുൻപാകെയുള്ളത്. മറ്റൊരു സ്ത്രീയെ ഭാര്യയാക്കണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് തന്നെ തലാഖ് ചെയ്ത കുഞ്ഞുമോനെതിരെ ക്രിമിനൽ നടപടികൾ സ്വീകരണം എന്നാവശ്യപ്പെട്ടാണ് ഖദീജയുടെ പരാതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയുള്ള സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് വന്ന ബിൽ നിയമം ആയതോടെ ബില്ലിന്റെ അനുരണനങ്ങൾ മുസ്ലിം സ്ത്രീകൾക്കിടയിൽ ശക്തമാകുകയാണ്. മുത്തലാഖ് ക്രിമിനൽ കുറ്റമായതോടെ മുസ്ലിം സ്ത്രീകൾ നീതി തേടി കോടതിയിലെത്തുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഖദീജയുടെ പരാതിയും.

ഖദീജ കോടതിയിൽ നൽകിയ പരാതി:

കണ്ണീരിന്റെ നനവുള്ള പരാതിയാണ് ഖദീജ അടിമാലി കോടതിയിൽ നൽകിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ട് നീണ്ട തങ്ങളുടെ വിവാഹ ജീവിതം മൂന്നു തലാഖ് ചൊല്ലി സ്വന്തം വീട്ടിൽ നിന്ന് ഭർത്താവ് നിമിഷങ്ങൾക്കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയെ ഭാര്യയാക്കാൻ വേണ്ടിയാണ് ഭർത്താവ് തന്നെ ഭാര്യയല്ലാതാക്കിയത്. തലാഖ് ചൊല്ലിയപ്പോൾ തന്നെ മറ്റൊരു സ്ത്രീയെ ഭർത്താവ് ഭാര്യയാക്കുകയുംചെയ്തു. തങ്ങളുടെ വിവാഹ ജീവിതത്തിൽ രണ്ടു കുട്ടികളുണ്ട്. 27 വയസ് പ്രായമുള്ള ഒരാൺകുട്ടിയും 25 വയസുള്ള പെൺകുട്ടിയും. ഇവരുടെ മുന്നിൽ നിന്നാണ് ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു യുവതിയെ ഭാര്യയാക്കി വീട്ടിലേക്ക് കൊണ്ട് വന്നിട്ടുള്ളത്. തന്റെ സ്വന്തം വീട്ടിൽ നിന്നാണ് ഭർത്താവ് തന്നെ ഇറക്കിവിട്ടത്. സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിടാൻ ഭർത്താവ് തന്നോടു നടത്തിയ വലിയ ചതിയും ഖദീജ പരാതിയിൽ വിവരിക്കുന്നു. സ്വന്തം പേരിലുള്ള സ്ഥലം ഭർത്താവ് സ്വന്തം ഉമ്മയുടെ പേരിൽ എഴുതിമാറ്റി. അതിനു ശേഷം എന്നെ ദേഹോപദ്രവമേൽപ്പിക്കാനും തുടങ്ങി.

തന്റെ പേരിലുള്ള വസ്തു വിറ്റുകിട്ടിയ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. പിന്നീട് ഭർത്താവ് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു. അതോടെ എന്നെ ഒഴിവാക്കാൻ അവസരം നോക്കി നടക്കുകയുമായിരുന്നു. അതിനാൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് എനിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ഈ കാര്യം ചൂണ്ടിക്കാട്ടി വെള്ളത്തൂവൽ പൊലീസിൽ ഞാൻ പരാതി നൽകിയിരുന്നു. അപ്പോൾ ഭർത്താവിനു പൊലീസ് കൗൺസിലിങ് നൽകി. എന്നാൽ ഭർത്താവ് ആ സമയത്ത് എന്റെ സ്ഥലം വിറ്റ് വാങ്ങിയ വീടും സ്ഥലവും വീടും ഉമ്മയുടെ പേരിൽ എഴുതി നൽകി. അതിനെ തുടർന്ന് എന്നെ എന്റെ വീട്ടിൽ നിന്നും ഇറക്കി വിടരുതെന്നും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു ഞാൻ കേസ് ഫയൽ ചെയ്തിരുന്നു.

കുപിതനായ ഭർത്താവ് ഉമ്മയെയും ഭാവിവധു റെയ്ഹാനെയും കൂട്ടി വീട്ടിൽ വന്നു എന്റെ മൂത്ത മകന്റെ മുന്നിൽ വെച്ച് തലാഖ്-തലാഖ്-തലാഖ് ഒറ്റശ്വാസത്തിൽ മൂന്നു പ്രാവശ്യം ചൊല്ലി മുത്തലാഖ് ചെയ്ത് എന്നെ ഭാര്യയല്ലാതാക്കി. ഇത് ചോദ്യം ചെയ്തപ്പോൾ കത്തി എടുത്ത് മകനെ കുത്തി. എന്നെ കഠിനമായി ദേഹോപദ്രവം ചെയ്തു. ഇതിനു പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നെ മുത്തലാഖ് ചൊല്ലിയതിനു ശേഷം ഭർത്താവ് റെയ്ഹാനെ വിവാഹം ചെയ്തു. മുസ്ലിം വിവാഹനിയമപ്രകാരം ഇത് കുറ്റകരമാണ്. അതിനാൽ പ്രതിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം-ഖദീജ അടിമാലി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP