Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഗാണു എന്നൊരു സാധനമില്ലെന്നും വാക്സിൻ ആവശ്യമില്ലെന്നും പ്രമേഹം തൊട്ട് കാൻസർ വരെ എല്ലാം പച്ചമരുന്നുകൊണ്ടു മാറും എന്നും വിശ്വസിച്ചു; നിപ്പാരോഗ ബാധയുള്ള സമയത്ത് വവ്വാലുകൾ കടിച്ചതെന്ന് പറയുന്ന മാങ്ങയും പഴങ്ങളും പച്ചക്ക് തിന്നുന്ന വീഡിയോ പുറത്തുവിട്ടു; കേസുകൾക്കും വിവാദങ്ങൾക്കും ഇടെ വിശ്വാസങ്ങൾ മുറുകെ പിടിച്ച് മോഹനൻ വൈദ്യർ ഓർമയായി

രോഗാണു എന്നൊരു സാധനമില്ലെന്നും വാക്സിൻ ആവശ്യമില്ലെന്നും പ്രമേഹം തൊട്ട് കാൻസർ വരെ എല്ലാം പച്ചമരുന്നുകൊണ്ടു മാറും എന്നും വിശ്വസിച്ചു; നിപ്പാരോഗ ബാധയുള്ള സമയത്ത് വവ്വാലുകൾ കടിച്ചതെന്ന് പറയുന്ന മാങ്ങയും പഴങ്ങളും പച്ചക്ക് തിന്നുന്ന വീഡിയോ  പുറത്തുവിട്ടു; കേസുകൾക്കും വിവാദങ്ങൾക്കും ഇടെ വിശ്വാസങ്ങൾ മുറുകെ പിടിച്ച് മോഹനൻ വൈദ്യർ ഓർമയായി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തന്റേതായ ചികിത്സാ സമ്പ്രദായത്തിൽ അടിയുറച്ച് വിശ്വസിച്ച പിടിവാശിക്കാരനായിരുന്നു ഓച്ചിറ സ്വദേശി മോഹനൻ വൈദ്യർ. അലോപ്പതി ചികിത്സ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. രോഗാണു എന്നൊരു സാധനമില്ല, വാക്സിൻ ആവശ്യമില്ല, പ്രമേഹം തൊട്ട് കാൻസർ വരെ എല്ലാം പച്ചമരുന്നുകൊണ്ടു മാറും തുടങ്ങിയ ധാരണകൾ അദ്ദേഹത്തിന് തെറ്റിദ്ധാരണകളായിരുന്നില്ല, മറിച്ച് വിശ്വാസമായിരുന്നു.

നിപ്പാരോഗ ബാധയുള്ള സമയത്ത് വവ്വാലുകൾ കടിച്ചതെന്ന് പറയുന്ന മാങ്ങയും പഴങ്ങളും പച്ചക്ക് തിന്നുന്ന വീഡിയോ പുറത്തുവിട്ടായിരുന്നു, മോഹനൻ വൈദ്യർ ഇതെല്ലാം തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത്തരം വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചതിനെ തുടർന്ന് മോഹനൻ വൈദ്യർ വീഡിയാ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇദ്ദേഹം കേസ് അടക്കമുള്ള നടപടികളിൽനിന്ന് ഒഴിവായത്.

സ്‌കാനിങ്ങ് വെറും തട്ടിപ്പാണെന്നും മോഹനൻ വൈദ്യർ തന്റെ വീഡിയോകളിൽ പറഞ്ഞിരുന്നു. നേരത്തെ തന്നെ റെക്കോർഡ് ചെയ്തുവെച്ച ഇമേജുകളാണത്രേ സ്‌കാനിങ്ങിലൂടെ ലഭിക്കുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ ഒരുപേന വെച്ച് ഷർട്ടൂരാതെ സ്‌കാൻ എടുത്താൽ ആ പേന പോലും ഇമേജിൽ വരുമെന്ന് പറഞ്ഞ്് ഡോക്ടർമാരൊക്കെ ഈ വാദങ്ങളെ പരിഹസിച്ച് തള്ളിയെങ്കിലും ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

ഹെപ്പറ്റൈറ്റിസ് ബി എന്നൊരു രോഗമേയില്ല എന്ന് തെളിയിക്കാനായി രോഗിയുടെ രക്തം കുടിച്ചും മോഹനൻ വൈദ്യർ വിവാദ പുരുഷനായി.
മോഹനൻ രോഗിയുടെ വിരൽ മുറിച്ച് രക്തം സ്വന്തം നാക്കിൽ വീഴ്‌ത്തി കൂടി നിൽക്കുന്ന എല്ലാവരെയും കാണിക്കുന്നു! അതിനുപിന്നാലെ മോഹനന്റെയും വിരൽ മുറിച്ച് രണ്ട് പേരുടെയും രക്തം കലർത്തുന്നു. ഒരു രോഗവുമില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലെ എന്ന് പറഞ്ഞ് രോഗിയെ, ഇനി ഗൾഫിലൊ എവിടെ വേണമെങ്കിലും പോയ്ക്കോളൂ എന്ന് പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്.

കാൻസറിന് പാരമ്പര്യ വൈദ്യ ചികിത്സതേടിയ യുവതി താൻ കബളിപ്പിക്കപ്പെട്ട വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചതും വലിയ വിവാദമായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ റീനാ മനോഹറാണ് ആക്ഷേപം ഉന്നയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. മോഹനൻ വൈദ്യരെ വിശ്വസിച്ച് കാൻസർ ചികിത്സ തേടിയ ഇവർ ആദ്യം ശമനം ലഭിച്ചു എന്നു പറഞ്ഞ് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. എന്നാൽ, നാല് മാസം കഴിഞ്ഞ ശേഷം വീണ്ടും രോഗാവസ്ഥ വന്നപ്പോൾ തുടർ ചികിത്സക്കായി സഹായം തേടിയപ്പോൾ മോഹനൻ വൈദ്യരും അദ്ദേഹത്തിന്റെ ജീവനക്കാരും പ്രതീകരിച്ചില്ലെന്നാണ് റീന ആരോപിച്ചത്.

ഏന്തായാലും മരണം വരെ തന്റേതായ ചികിത്സാധാരയിലൂടെയാണ് മോഹനൻ വൈദ്യർ കടന്നുപോയത്. അടുത്തിടെയായി അധികം പ്രത്യേക്ഷപ്പെടാറില്ലായിരുന്നുവെന്ന് മാത്രം. ഇരുപതു വയസുമുതൽ പ്രകൃതി ചികിൽസ നടത്തുന്ന ആളായിരുന്നു മോഹനൻ വൈദ്യർ. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്.മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തിൽ ഊന്നിയാണ് പ്രവർത്തനം. അപൂർവവും ചികിൽസിച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾക്കാണ് ചികിൽസ നൽകിയിരുന്നതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, പല ചികിത്സകളും വിവാദത്തിൽ കലാശിച്ചു.

മറുനാടന് നൽകിയ ഒരു അഭിമുഖത്തിൽ മോഹനൻ വൈദ്യർ തന്റെ ചികിത്സാവിശ്വാസങ്ങൾ വിശദീകരിക്കുന്നുണ്ട്

എന്താണ് ചികിത്സാ സംവിധാനം?

ശരീരത്തിൽ രോഗം പിടിപെടില്ല എന്നതാണ് എന്റെ രീതി. രോഗം പിടിപെടണമെങ്കിൽ മനസ് അറിഞ്ഞിരിക്കണം. മനസാണ് ഏറ്റവും മുഖ്യമായ കാര്യം. മനസ് ശരീരത്തിക്കുമ്പോൾ ഇതിനെ ശരീരമെന്നും മനസ് ഇറങ്ങി പോകുമ്പോൾ ശവമെന്നും പറയുന്നത്. രോഗികൾ എല്ലാം പിടിക്കുന്നത് ആത്മാവിനെയാണ്.

അതിനകത്ത് നമ്മുടെ മരണവും ജനനും നിർണയിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഞാവൻ വിശ്വസിക്കുന്നത്. ഒരമ്മ മകന് കരിഞ്ഞാലി വെള്ളം നൽകി ഇത് കുടിച്ചോ എന്നു പറഞ്ഞാൽ മകൻ വിശ്വസിക്കുമെങ്കിൽ ആ അമ്മയോടുള്ള മകന്റെ വിശ്വാസം മാത്രമാണ് അത്. വൈദ്യര് എന്നു പറയുന്നത് മരുന്നല്ല. വൈദ്യരാണ് മരുന്ന്.

ഒരു വൈദ്യരെ വിശ്വസിച്ച് സമീപിക്കുന്നവൻ എന്ത് കഴിച്ചാലും ആ അസുഖം മറിയിരിക്കും. വിശ്വസിക്കാത്തവൻ എന്ത് കഴിച്ചാലും മാറണമെന്നില്ല. ഞാൻ ചെയ്യുന്ന ജോലി എന്നത് ഏത് രോഗി വന്നാലും മാറും എന്നതാണ്. ഇച്ചിരി കശായം കഴിച്ചാൽ മതി .. അൽപം വയറൊന്ന് ഇളക്കിയാൽ മതിയെന്ന് ഞാൻ പറയുകയാണ്. എന്ന് അവനെ പേടിപ്പിച്ച് വന്നതായ രോഗത്തിനെ മാറ്റാൻ കഴിയും.

അപ്പോൾ പിന്നെ എം.ബി.ബി.എസും പഠനവും എല്ലാം എന്തിനാണ്?

നിങ്ങൾ പഠിച്ചുവച്ചിരിക്കുന്നതായ ചില അന്ധമായ വിശ്വാസങ്ങളുണ്ട്. അതിനെയാണ് മനസിൽ നിന്ന എടുത്ത് കളയേണ്ടത്. മലം, മൂത്രം, ആർത്തവം, ശുക്ലം, വറിളക്കം, ഛർദി, കഫം എന്നിവയെ തുടങ്ങി 16 വേര്യങ്ങളെ സുഖമായി പോകാൻ അനുവദിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോൾ അതിന് പറയുന്ന പേരാണ് രോഗം.സമൂഹത്തിനോട് ഞാനത് കാണിച്ച് കൊടുത്തിട്ടുള്ളതാണ്. എല്ലാവർക്കും ഒരുപോലെ ആകണമെന്ന് വാശിയും പിടി്ക്കരുത്. ആഹാരവും ജീവിതരീതിയും മാറിയാൽ പകുതി രോഗം മാറും എന്നതാണ് എന്റെ രീതി.

നിങ്ങളുടെ ഫീസ് എങ്ങനെയാണ്?

ഞാൻ പോകുന്ന ആശുപത്രികളിലൊന്നും എനിക്ക് ഫീസില്ല. ഞാനൊരു ജോലി ചെയ്താൽ എനിക്ക് ആയിരം രൂപ ലഭിക്കും. തൃശൂരിലും ഓച്ചിറയിലുമായി രണ്ട് ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടും ആയൂർവേദ ആശുപത്രികളാണ്. ചേർത്തലയിലെ വീട്ടിലായിരുന്നു ചികിത്സ. അഞ്ച് വർഷം മുൻപ് ആയൂർവേദ ഡോക്ടർമാരും അലോപ്പതി ഡോക്ടർമാരും ഇടപെട്ട് വീട്ടിലെ എന്റെ ചികിത്സ പൂട്ടിച്ചു. ഇപ്പോൾ ഞാൻ സ്വസ്ഥനാണ്. എന്നെ അറിയാത്തവനാണ് ഈ പ്രശ്നങ്ങളാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത്.

എനിക്ക് ബോംബൈയിൽ ബിസിനസുകരനാണ് എന്ന് പറഞ്ഞിരുന്നല്ലോ. 200 രൂപയുണ്ടെങ്കിൽ എനിക്ക് ഒരു ദിവസം ജീവിക്കാൻ സാധിക്കും. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

ക്യാൻസർ ചികിത്സകളുണ്ടോ?

രണ്ട് ആശുപത്രിയിൽ മാത്രമേ ഞാൻ പോകുന്നുള്ളു വീട്ടിൽ വന്നാൽ ചികിത്സ നൽകിയിട്ടില്ല. അധവാ ഞാൻ ചികിത്സിച്ചാൽ തന്നെ ആളുകൾ നോക്കിയിരിക്കുകയാണ്. നാട്ടുവൈദ്യന്മാർക്ക് ചികിത്സിക്കാൻ ഇവിടെ മാർഗമില്ല. ലൈസൻസ് കയ്യിലുണ്ടെങ്കിലും ചികിത്സിക്കാൻ നിർവാഹമില്ലാത്ത സ്ഥിതിയാണ്. കാട്ടിൽ പോയി എന്തെങ്കിലും ശേഖരിച്ചെന്നോ മറ്റും പറഞ്ഞാണ് മിക്ക നാട്ടുവൈദ്യന്മാരേയും പൊലീസ് പിടിക്കുന്നത്.

ജേക്കപ്പ് വക്കൻചേരിക്ക് യോഗ്യയുണ്ടെങ്കിൽ താങ്കൾക്ക് പറ്റില്ലെ?

അദ്ദേഹം നാച്ചുറോപതിയാണ്. സർട്ടിഫിക്കറ്റിന്റെ മാനദണ്ഡമാണ് എല്ലാവരും നോക്കുന്നത്. ഞാൻ ചികിത്സിക്കുന്നില്ല. എനിക്കുള്ള അറിവ് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നതിന് എന്തിനാണ് സർട്ടിഫിക്കറ്റ്.ഔഷധങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് സർട്ടിഫിക്കറ്റ് വേണമെന്നാണോ നിങ്ങൾ പറയുന്നത്.

നിങ്ങൾക്കെതിരെയുള്ള കേസുകളെല്ലാം?

എനിക്കെതിരെ നിപ്പയുടെ സമയത്ത് കേസുകൾ വന്നു. അപ്പോൾ മാത്രമല്ല അതിനും മുൻപും കേസുകൾ വന്നിട്ടുണ്ട്. ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന് പറഞ്ഞ് കേസ് വന്നു. എന്നെ എങ്ങനെ ഒതുക്കാം എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞാൻ സാധാരണക്കാരനാണ്. താഴെക്കിടയിൽ നിന്ന് ജനിച്ചുവന്നയാൾ, എനിക്കറിയാവുന്ന ഒരു കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തത്. സത്യം എന്നത് ഈ ഭൂമിയിലുണ്ടെങ്കിൽ എന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.

രോഗം മാറിയ ആയിരങ്ങളുടെ പ്രാർത്ഥന മാത്രം മതി. ഒരു കൊല്ലം മാത്രം ജിവിച്ചിരിക്കു എന്ന് പറഞ്ഞ ഒന്നര വയസുകാരൻ ഒരുപാട് ആശുപത്രികൾ കയറിയിറങ്ങിയിട്ടാണ് മാതാപിതാക്കൾ എന്റെ അടുത്ത് എത്തിയത്. ഞാൻ നല്ലെണ്ണയും നാരങ്ങാ നീരും ചേർത്ത മരുന്ന് നിർദ്ദേശിച്ചു. ്അഞ്ച് ദിവസം കഴിഞ്ഞപ്പോൾ കുട്ടി ചിരിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കാൻ തുടങ്ങി. മൂന്ന് താവണകൂടി ആ കുട്ടിയുമായി ഓച്ചിറ വന്നു.

പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കാണ് പോയത്. ഇവിടുത്തെ ഡോക്ടറാണ് മോഹനൻ വൈദ്യരാണ് ചികിത്സിച്ചത് എന്ന് പറഞ്ഞ്. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദി ഞാൻ എന്ന രീതിയിൽ പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ആയൂർവേദ ഡോക്ടർ കൂടിയാണ്. ഒരു ഡോക്ടർ പറഞ്ഞതിനല്ലേ വിലകാണു. ഫിറോസ് കുന്നുമ്പറമ്പിലും കുട്ടിയുടെ അച്ഛനും കൂടി ലൈവിലെത്തിയാണ് എനിക്ക് വേണ്ടി സംസാരിച്ചത്.

എന്റെ കുട്ടി മരിച്ചത് മോഹനൻ വൈദ്യർ മൂലമല്ലെന്നും ആ അച്ഛൻ വെളിപ്പെടുത്തി. 13 വയസുകാരനായ മറ്റൊരു കൊച്ചിന്റെ പേരിൽ മറ്റൊരു ആരോപണം വു ചൊറിച്ചിലുമായി എത്തിയ കുട്ടിക്ക് സോറിയാസിസ് ആണെന്ന് ഞാൻ പറഞ്ഞെന്നാണ് ആരോപണം.അത് ഒത്തുതീർപ്പായ കേസാണ്, പക്ഷേ കേസ് വിളിച്ചപ്പോൾ ചെല്ലാത്തതുകൊണ്ട് വാറന്റായി. അറസ്റ്റ് ചെയ്ത് എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.

മോഹൻ വൈദ്യർ പൊലീസിന് കീഴടങ്ങി എന്ന വാർത്തയാണ് പലയിടത്തും വന്നത്. സത്യം എന്തെന്ന് പറയാൻ ആരും തയ്യറായില്ല. ആശുപത്രി പൂട്ടാനുള്ള കാരണം ലൈസൻസ് പുതുക്കി തന്നില്ല എന്നതിനാലാണ്. കിഗ്ണി രോഗിയായ വിനീത് എന്നൊരാളുടെ കേസുണ്ട്. എന്റെ ആശുപത്രിയിലെത്തി ഞാൻ ചികിത്സിച്ചിട്ട് പോലുമില്ല. എങ്കിലും മോഹനൻ വൈദ്യരുടെ ആശുപത്രിയിൽ രോഗി മരിച്ചു എന്ന വാർത്ത എത്തി.

സിനിമാ നടൻ അഭിയെ ഞാൻ കണ്ടിട്ട് പോലുമില്ല പക്ഷേ അതും മോഹൻ വൈദ്യരായി. നടൻ രാഘവന്റെ മകൻ ജിഷ്ണു മരിച്ചതും എന്റെ തലയിലായി. കള്ളത്തരം എവിടെ കണ്ടാലും പ്രതികരിക്കും. രാഷ്ട്രീയപാർട്ടികൾ ഇടപെട്ട് ഇൻക്യുലാബ് വിളിച്ച അനുഭവമുണ്ട്.

നിപ്പയുടെ സമയത്തെ സർക്കാർ നിർദ്ദേശത്തെ തള്ളിയത്?

നിപ്പയുടെ കേസ് കഴിഞ്ഞിട്ട് വരുന്ന വഴിയാണ് ഞാൻ. ഇന്നുവരെ ആരോഗ്യവകുപ്പിന് പോലും അറിയില്ല നിപ്പ എവിടെനിന്നാണ് വന്നതെന്ന്. 19ന് സർക്കാർ പ്രഖ്യാപിക്കുന്നു നിപ്പയാണെന്ന്. 20ന് പരിശോധനയ്ക്ക് ചെല്ലുന്നു. ഇതിൽ എന്തിന്റെ നിഗമന സാധ്യതയാണ്. എന്ത് തെളിവാണുള്ളത്. പഴങ്ങൾ കഴിക്കരുത് എന്ന പറയുന്നത് ഫാബ്രിക്കേറ്റഡായിരുന്നു.14 ദിവസം കൊണ്ട് ഞാൻ ചത്തുപോകുമെന്ന് ഡോക്ടർമാർ പറഞ്ഞല്ലോ. എന്നിട്ട ഞാൻ ചത്തോ. ഹെത് മോഹനൻ വൈദ്യൻ ചികിത്സിച്ചിട്ടാണെന്ന് തൃശൂരിലെ ഡോക്ടർ പറഞ്ഞു; കുട്ടിയുടെ അച്ഛനടക്കം അവസാനം എനിക്ക് വേണ്ടി സംസിരിച്ചില്ലേ; ഹെപ്പറ്റൈറ്റിസ് ബിസ്ഥിരീകരിച്ചഒരു രോഗിയുടെ രക്തം എന്റെ ശരീരത്തിൽ കുത്തി വെച്ചോളു ഞാൻ വെല്ലുവിളിക്കാം. നിപ്പയുള്ള രോഗികളുടെ അടുത്ത് നിൽക്കാനും തയ്യാറാണ്.

ഫ്ളവേഴ്സ് ചാനലിൽ നിലനിന്ന കെമിക്കൽ എഞ്ചിനിയറിങ് വിവാദം?

ഒരു സംഭവത്തെ വളച്ച് ഒടിച്ച് അവതരിപ്പിക്കാൻ ആർക്കും കഴിയും. അത്രയും ആളുകൾ ഇരുന്നുകൊണ്ടാണ് എന്നെ ആക്രമിച്ചത്. അതിൽ ഡോക്ടര്ഡമാർ, ശാസ്ത്രചിന്തകര്,യുക്തിവാദികൾ,തുടങ്ങി നിരവധി ആളുകൾ വളഞ്ഞിട്ടാണ് എന്നെ ആക്രമിച്ചത്. നമ്മുടെ ശരീരത്തിൽ നിന്ന് ആത്മാവ് ഇറങ്ങി പോകുന്നതിനെയാണ് മരിക്കുക എന്ന് പറയുന്നത്. എന്റെ ആശുപത്രി പൂട്ടിച്ചതിന് പിന്നിൽ ഇത്തരം മാധ്യമങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണമുണ്ടായിരുന്നു.

ലാബിലെ ടെസ്റ്റിങ് സംബന്ധിച്ച വന്ന വിവാദം?

പല ലാബുകളിലും പല രീതിയിലാകും റിസൾട്ട് വരുന്നത്. മിനിമം അഞ്ച് ലാബിലെങ്കിലും പരിശോധിക്കണം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. ക്രിയാറ്റിന്റെ അളവിന് കുമ്പളങ്ങയും മറ്റും കഴിക്കാനാണ് ഞാൻ പറയാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP