Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളുടെ വസ്തുതയെന്താണ്? മത ഗ്രന്ഥങ്ങളിൽ എന്തെങ്കിലും ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ? എംഎം അക്‌ബർ അടക്കമുള്ള പത്തിലേറെ ഇസ്ലാമിക പണ്ഡിതർ 'മറുപടി' പറഞ്ഞ വിവാദ പ്രഭാഷണ പരമ്പര മിറാക്കുളയുടെ മൂന്നാംഭാഗവുമായി സി.രവിചന്ദ്രൻ വീണ്ടും; 'ഹോക്കിങ്ങ് 19' ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ ഞായറാഴ്ച കോഴിക്കോട് ടൗൺഹാളിൽ

ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളുടെ വസ്തുതയെന്താണ്? മത ഗ്രന്ഥങ്ങളിൽ എന്തെങ്കിലും ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ? എംഎം അക്‌ബർ അടക്കമുള്ള പത്തിലേറെ ഇസ്ലാമിക പണ്ഡിതർ 'മറുപടി' പറഞ്ഞ വിവാദ പ്രഭാഷണ പരമ്പര മിറാക്കുളയുടെ മൂന്നാംഭാഗവുമായി   സി.രവിചന്ദ്രൻ വീണ്ടും; 'ഹോക്കിങ്ങ് 19' ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ ഞായറാഴ്ച കോഴിക്കോട് ടൗൺഹാളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളുടെ വസ്തുതയെന്താണ്? മത ഗ്രന്ഥങ്ങളിൽ എന്തെങ്കിലും ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ? വിവാദമായ 'മിറാക്കുള' പ്രഭാഷണ പരമ്പരയുടെ മൂന്നാംഭാഗവുമായ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി.രവിചന്ദ്രൻ വീണ്ടും എത്തുന്നു. എസ്സൻസ് ഗ്ലോബൽ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'HAWKING'19 ഏകദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിലാണ് മിറാക്കുള മൂന്നാംഭാഗം അവതരിക്കപ്പെടുന്നത്. ഈ മാസം 26 ന് ഞായറാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ ഉച്ചയ്ക്ക് 2 മുതൽ 7വരെയാണ് സെമിനാർ.

കമലാലയം രാജൻ 'ഫോറിൻ ഫാദർ' എന്ന വിഷയത്തിലും, ഡോ സുനിൽകുമാർ അവയവദാനം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ഖുർആനിലെ ഭ്രൂണ ശാസ്ത്രം, ചന്ദ്രനെ പിളർത്തിയത്, ഫറോവയുടെ ശവശരീരങ്ങൾ, ഖുർആനിൽ പറയുന്ന ഏഴ് ആകാശങ്ങൾ തുടങ്ങിയ ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാദ്ഭുതങ്ങളെ പൊളിച്ചടക്കിയുള്ള സി.രവിചന്ദ്രന്റെ ഒന്നും രണ്ടും പ്രഭാഷണങ്ങൾക്ക് യൂ ട്യൂബിലൂടെ ലക്ഷങ്ങൾ ആണ് കണ്ടത്. എം.എം അക്‌ബർ അടക്കമുള്ള പത്തിലേറെ ഇസ്ലാമിക പണ്ഡിതർ 'മറുപടി' പറഞ്ഞ ഈ പ്രഭാഷണ പരമ്പരയുടെ തുടർച്ചയാണ് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്നത്.

അവയവദാനവുമായി ബന്ധപ്പെട്ട് ചില സിനിമകളും കപടശാസ്ത്രക്കാരും ഉണ്ടാക്കിയെടുത്ത ഭീതിയും ഈ മഹത്കർമ്മത്തിന്റെ ശാസ്ത്രീയ വശങ്ങളുമാണ് ഡോ.സുനിൽകുമാർ തന്റെ പ്രഭാഷണത്തിലൂടെ നിർവഹിക്കുന്നത്. ശാസ്ത്രലോകത്ത് എടുത്തുപറയത്തക്ക സംഭാവനകൾ ഒന്നുമില്ലെങ്കിലും പൗരാണികമായ എന്തിനെ മഹത്വവത്ക്കരിക്കുന്നതിനുള്ള നമ്മുടെ ത്വരയാണ് 'ഫോറിൻ ഫാദർ' എന്ന പ്രഭാഷണത്തിലൂടെ കമലാലയം രാജൻ നിർവഹിക്കുന്നത്.

ഓരോ സെഷനുശേഷവും ചോദ്യങ്ങൾ എഴുതി ചോദിക്കാനും വിഷയാവതാരകരുടെ പ്രതികരണം നേരിട്ട് കേൾക്കാനും അവസരം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ESSENSE KOZIKODE എന്ന ഫേസബുക്ക് പേജിൽ ലഭിക്കും

'ഖുർആനിലെ ഭ്രൂണശാസ്ത്രമെന്നത് പൊട്ടത്തെറ്റുകളുടെ കൂമ്പാരം'

എസ്സൻസ് ഗ്ലോബൽ കോഴിക്കോട് കഴിഞ്ഞ വർഷം കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച 'റെയിൻ ഹൗ' എന്ന് പേരിട്ട ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാറിലാണ ് സി രവിചന്ദ്രൻ മിറാക്കുള-1 അവതരിപ്പിക്കുന്നത്. ഖുർആനിലെ ഭ്രൂണശാസ്ത്രമെന്നത് പൊട്ടത്തെറ്റുകളുടെ കൂമ്പാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖുർആനിലെ ഭ്രൂണശാസ്ത്രമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് മനുഷ്യൻ ആദ്യം പൊടിയിൽ നിന്നും പിന്നെ ശുക്ളത്തിൽ നിന്നുമുണ്ടായി എന്നാണ്. ഈ ആദ്യ വാചകം തന്നെ തെറ്റാണ്. ശുക്ളത്തിലാണ് ഭ്രൂണമുള്ളത് എന്നാണ് ഖുർആൻ പറയുന്നത്. എന്നാൽ മനുഷ്യന്റെ ജനിതക പദാർത്ഥത്തിന്റെ പകുതി മാത്രമാണ് ശുക്ളത്തിലുള്ളത്. ഇതെല്ലാം ഒരുകാലഘട്ടത്തിൽ മനുഷ്യനുണ്ടായിരുന്ന അറിവാണ്. എന്നാൽ കാലം ഇത്ര കഴിഞ്ഞിട്ടും അതുതന്നെ വീണ്ടും പ്രചരിപ്പിക്കുന്നതും വിശ്വസിക്കുന്നതും വിഡ്ഢിത്തമാണ്.

പിന്നീട് ഖുർആൻ പറയുന്നത് ഭ്രൂണമെന്നത് രക്തക്കട്ടയായിട്ടാണ്. എന്നാൽ ഭ്രൂണം ഒരിക്കലും രക്തക്കട്ടയല്ല. അത് പഴയകാലത്തെ ആളുകൾ ഗർഭം അലസിപ്പോകുന്ന സമയത്ത് പുറത്തു വരുന്ന രക്തത്തെ കണ്ട് അങ്ങനെ തീരുമാനിച്ചതാണ്. ഇങ്ങനെ ഖുർആനിൽ ഭ്രൂണത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ആദ്യം പറയുന്നു പൊടിയിൽ നിന്നെന്ന്. പിന്നെ പറയുന്നത് ശുക്ളത്തിൽ നിന്നെന്ന്. ശേഷം പറയുന്നു രക്തക്കട്ടയായിട്ടെന്ന്. അവസാനം പറയുന്നു ചൂയിഗം ചവച്ച ആകൃതിയിലുള്ള മാസ പിണ്ഡമെന്ന്.

ഇങ്ങനെ ഏതൊക്കെ രീതിയിലാണോ ഖുർആൻ ഭ്രൂണത്തെ അടയാളപ്പെടുത്തുന്നത് ഇതെല്ലാം പൊട്ടത്തെറ്റുകളാണ്. ആധുനിക ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് ഖുർആനിൽ ഭ്രൂണത്തെ കുറിച്ച് പറയുന്നത്. ഇതൊക്കെ അരിസ്റ്റോട്ടിലടക്കമുള്ള ആളുകൾ പറഞ്ഞത് അതേ പോലെ പകർത്തി എഴുതിയതാണ്. ഒരുഭ്രൂണത്തിന്റെ വളർച്ചയിൽ സ്ത്രീക്കുള്ള സുപ്രധാനമായ പങ്കിനെ പോലും വിസ്മരിച്ചുകൊണ്ടാണ് ഖുർആനും മറ്റ് മത ഗ്രന്ഥങ്ങളും പറഞ്ഞിട്ടുള്ളത്. ഖുർആനിലെ ഭ്രൂണശാസ്ത്രം ആധുനിക ശാസ്ത്രവുമായി സാമ്യപ്പെട്ടിരിക്കുന്നെന്ന് പറഞ്ഞ വിദേശ ശാസ്ത്രജ്ഞർ പോലും പിന്നീട് അതിൽ നിന്ന് പിന്മാറുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത് - സി രവിചന്ദ്രൻ പറയുന്നു. ഖുർആനിലെ ഭ്രൂണശാസ്ത്രം എന്ന വിഷയത്തിന് പുറമെ ഫറോവയുടെ ശരീരങ്ങളുടെ ശാസ്ത്രീയ വശം, കടലിനെയും ചന്ദ്രനെയും പിളർത്തിയെന്ന് പറയുന്നത് എങ്ങനെ, മതത്തിന് എന്തെങ്കിലും മിറക്കിൾ ചെയ്യാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങളിലും സി രവിചന്ദ്രൻ സംസാരിച്ചു.
.
മതഗ്രന്ഥങ്ങളിൽ ശാസ്ത്രീയ അറിവുകളില്ല

എസ്സൻസ് ഗ്ലോബൽ മലപ്പുറം ഡി.ടി.പി.സി ഹാളിൽ സംഘടിപ്പിച്ച ഏകദിന ശാസ്ത്ര സെമിനാറിലാണ് സി.രവിചന്ദ്രൻ മിറാക്കുള രണ്ടാം ഭാഗം അവതരിപ്പിച്ചത്. ഇസ്ലാം അടക്കമുള്ള സകല മതങ്ങളിലെയും പ്രാമാണിക ഗ്രന്ഥങ്ങൾക്ക് ഒരുകാലത്തിന്റെ അറിവുകൾ മാത്രം ഉള്ളവയാണെന്നും ശാസ്ത്രീയമായ യാതൊരു പിൻബലവും അവയ്ക്കില്ലെന്നും സി.രവിചന്ദ്രൻ വ്യക്തമാക്കി. ഇസ്ലാം അടക്കമുള്ള മതങ്ങൾ അതിനു മുൻപത്തെ മതങ്ങളിൽ നിന്നാണ് പലതും സ്വീകരിച്ചിട്ടുള്ളത്. ഖുർആനിലുള്ള പലതും ബൈബിളിൽ നിന്നും യഹൂദമതഗ്രന്ഥങ്ങളിൽ നിന്നും കോപ്പിപേസ്റ്റ് ചെയതതാണ്. മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു. അദ്ദേഹത്തിന്റെ വിഭ്രാന്തികളും ആഗ്രഹങ്ങളും ആശങ്കകളുമൊക്കെയാണ് ഖുർആനിലുമുള്ളത്.- അദ്ദേഹം വ്യക്തമാക്കി.

മുഹമ്മദ് ഖുർആൻ കണ്ടിട്ടുപോലുമില്ല. മുഹമ്മദിന്റെ കാലത്തിന് വർഷങ്ങൾക്ക് ശേഷമാണ് ഖുആൻ ക്രോഡീകരിച്ചത്. മുഹമ്മദ് മരിച്ച് കഴിഞ്ഞ് 250 വർഷം കഴിഞ്ഞാണ് ബുഖാരി നബി ചര്യകൾ എന്ന് പറഞ്ഞ് ഹദീസുകളൊക്കെ ഉണ്ടാക്കിയത്. ഒരാൾ മരിച്ചിട്ട് 250 വർഷം കഴിഞ്ഞിട്ട് അയാൾ വെള്ളം കുടിക്കുന്നത് ഇങ്ങനെയായിരുന്നു എന്നൊക്കെ എഴുതിയിട്ട് വല്ല കാര്യവുമുണ്ടോ.- സി രവിചന്ദ്രൻ ചോദിച്ചു.ഒരു ടെംപ്ലേറ്റിലേക്ക് കാര്യങ്ങൾ പറഞ്ഞ് ബാക്കി പറഞ്ഞ് വ്യഖ്യാനിക്കുന്നതാണ് ഖുർആനിന്റെ രീതി. ഉദാഹരണമായി RAMADN എന്ന വാക്കിനെ 'റിമമ്പറിങ്ങ് അള്ളാ മോണിങ്ങ് ആൻഡ് ഡെ ആൻഡ് നൈറ്റ് 'എന്ന് പൂരിപ്പിച്ച് ഫേസ്‌ബുക്കിൽ ചർച്ച നടത്തുന്നത് പതിവാണ്. ഇതുപോലെ എല്ലാറ്റിനെയും എങ്ങനെയും ഒപ്പിച്ചെടുക്കാം. എൻ.ടി എന്നീ രണ്ടക്ഷരങ്ങൾക്ക് സമാനമായ അറബിവാക്കുകൾ ഖുർആനിൽ നിന്ന് കണ്ടെത്തിയാൽ അത് നാനോ ടെക്ക്നോളജിയാണെന്ന് വ്യാഖ്യതാക്കൾ ശരിയാക്കിക്കോളും. ഖുർആനിലെ ശാസ്ത്ര സത്യങ്ങൾ എന്ന് പറയുന്നത് ഉള്ളിതൊലി പോലെ തൊലിച്ചാൽ പിന്നെ ഒന്നും ഉണ്ടാവില്ല.- രവി ചന്ദ്രൻ ചൂണ്ടിക്കാട്ടി.

ഏഴ് ആകാശങ്ങൾ എന്ന് ഖുർആനിൽ പറയുന്നത് അബ്ദുൽ സമദ് സമദാനിയെപ്പോലുള്ളവർ, ട്രോപ്പോസ് ഫിയർ, സ്ട്രോറ്റോസ്ഫിയർ എന്ന് പറഞ്ഞ് വിശദീകരിക്കയാണ്. ഹുസൈൻ രണ്ടത്താണിയെപ്പോലുള്ളവർ നോമ്പുകാലത്ത് എഴുതിവിടുന്ന സാഹിത്യങ്ങളിലും ഇത്തരം തള്ളുകൾ കാണാം. സത്യത്തിൽ ഇവയെല്ലാം പൂർണമായും അശാസ്ത്രീയമാണ്. ഒന്നാം ആകാശം രണ്ടാം ആകാശം എന്നൊന്നും ഇല്ല. ഇനി ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയ്ക്ക് നിങ്ങൾക്ക് രണ്ടിലുംപെടാത്ത ട്രാൻസിറ്റ് എരിയകൾ കാണാം. ഇനി എത്ര ആകാശമുണ്ട് എന്നത് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് വിഭജിക്കുന്നത് എന്നതിനെ അടിസ്ഥാനമായിരിക്കും. താപത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ അഞ്ച് ആകാശങ്ങളാണ് കിട്ടുക. രാസഘടനയുടെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ രണ്ടും, എയ്റോ ഡൈനാമിക്സിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ നാലും ആകാശങ്ങളാണ് കിട്ടുക. മർദത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ മറ്റൊരു സംഖ്യയാണ് കിട്ടുക. അല്ലാതെ എഴ് ആകാശം എന്നത് രണ്ടാത്താണിമാരും സമദാനിമാരും പറയുന്നപോലെ സ്ഥിരമല്ല. അതുപോലെ ഏഴ് ഭൂമികൾ എന്നപേരിൽ ഗ്രഹങ്ങളെ കുറിച്ച് ഖുർആനിൽ പറയുന്നു എന്ന് പറയുന്ന ബഹളങ്ങളിലും കഥയില്ല. ഇതും മറ്റ് മതഗ്രന്ഥങ്ങളിൽ ഉള്ളതാണ്. മനുഷ്യന് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നവയെ അവൻ പുസ്തകത്തിലാക്കി. പക്ഷേ ഇതിൽ ഒന്നായ സൂര്യൻ നക്ഷത്രമാണെന്നും ചന്ദ്രൻ ഉപഗ്രഹമാണെന്നും അന്ന് ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഖുർആനിലെ ഗോള ശാസ്ത്രം പരമാബദ്ധമാണ്.

ഇപ്പോൾ ന്യൂജൻ ഇസ്ലാമിസ്റ്റുകൾ പറയുന്നത് തങ്ങൾ ഈ പരിപാടിയൊക്കെ പണ്ടേ തള്ളിയതാണ് എന്നതാണ്. കാരണം കാലം പുരോഗമിക്കുമ്പോൾ അടഞ്ഞ മതധാരണകൊണ്ട് മുന്നേറാൻ കഴിയില്ല. നീണ്ട താടിയും മറ്റുമുള്ള പഴയ മുസ്ലീ മതപ്രാസംഗികരെ ഇപ്പോൾ കാണാൻ കഴിയില്ല. പുതിയ ന്യൂജൻ ഇസ്ലാമിസ്റ്റുകൾ പരിണാമ സിദ്ധാന്തത്തെയും അംഗീകരിക്കുന്നു. അതും ഖുർആനിൽ ഉണ്ടെന്നാണ് അവർ പറയുന്നത്. കാരണം പരിണാമസിദ്ധാന്തത്തെയൊന്നും അംഗീകരിക്കാതെ അധികാലം മുന്നോട്ടുപോവാൻ ആവില്ലെന്ന് അവർക്ക് അറിയാം. പക്ഷേ അപ്പോഴും ശാസ്ത്ര സത്യത്തോടല്ല ഒരു പുസ്തകത്തോടാണ് അവരുടെ യോജിപ്പ്. തങ്ങളുടെ പുസ്തകത്തിൽ ഉള്ളതുകൊണ്ടാണ് അവർ അംഗീകരിക്കുന്നത്.

യഥാർഥത്തിൽ നേരത്തെ പറഞ്ഞപോലെ വാക്കുകൾ ഒപ്പിച്ച് എടുക്കയല്ലാതെ പരിണാമത്തെ കുറിച്ച് ഖുർആന് ഒന്നും അറിയില്ല. പക്ഷേ ഇത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്നയാൾക്ക് ഇത് പരിണാമം നന്നായിട്ടറിയാം. അതിനുവേണ്ടി അവർ വാക്കുകൾ ഒപ്പിച്ചെടുക്കയാണ്. അൽ ഇവല്യൂഷൻ എന്നാണ് നവമാധ്യമങ്ങൾ ഇതിനെ ട്രോളുന്നത് - സി രവിചന്ദ്രൻ വ്യക്തമാക്കി.അതുപോലെ തന്നെ ഖുർആന്റെ ഇംഗ്ലീഷ് തർജജമയിൽ എക്സ്പാൻഡർ എന്ന ഒരുവാക്ക് തിരുകികയറ്റിയാണ്, ചലിക്കുന്ന വികസിക്കുന്ന പ്രപഞ്ചത്തെ ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുമ്പേ ഞങ്ങൾ പ്രവചിച്ചിരുന്നുവെന്ന് തള്ളുന്നത്.

ഈ എക്സപാൻഡർ വരുന്നത് ഭൂമിയെകുറിച്ച് പറയുന്നതാണ്. യഥാർഥത്തിൽ ഭൂമിയല്ല ഗാലക്സികൾ തമ്മിലാണ് അകലുന്നത്. ആ അർഥത്തിൽ ഏത് രീതിയിൽ എടുത്താലും മതത്തിൽ പൊട്ടത്തരങ്ങൾ മാത്രമാണ് ഉള്ളത്. അതുപോലെ തന്നെ കണികയെന്നോ മറ്റോ സമാനമായ വാക്കുകൾ കിട്ടിയാൽ ഉടൻ തന്നെ ആറ്റം എന്ന് തർജ്ജമ ചെയ്ത് അതും ശാസ്ത്രസത്യമാണെന്ന് വരുത്തുകയാണ്. ഖുർആൻ അടക്കമുള്ള ഗ്രസ്ഥങ്ങൾക്ക് ഭാവനയ്ക്കുള്ള അവാർഡാണ് കൊടുക്കേണ്ടത്. ഒന്നാം ആകാശത്ത് പോയതും അവിടെ നിന്ന് ഏഴാം ആകാശത്ത് എത്തിയതും ഭൂമിയിലുള്ള മുനുഷ്യർക്ക് ദിനേന അള്ളാഹുകൊടുത്ത നിസ്‌ക്കാരത്തിനുള്ള എണ്ണം മുഹമ്മദ് പറഞ്ഞ് അഞ്ചാക്കി ചുരുക്കിയതെല്ലാം കഥകളും ഭാവനകളും മാത്രമായേ എടുക്കാൻ കഴിയൂ.-സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP