Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവീൺ കുമാറും കോൺഗ്രസും ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നു; മീടു ആരോപണം നേരിടുന്ന വി ആർ സുധീഷിനെ കോൺഗ്രസ് മുഖ്യാതിഥി ആക്കിയതിൽ വേദനയോടെ പരാതിക്കാരി; കെപിസിസി അറിഞ്ഞല്ല പരിപാടിയെന്ന് വി ടി ബൽറാമിന്റെ ആശ്വാസവാക്ക്; കോഴിക്കോട് ഡിസിസി വീണ്ടും വിവാദത്തിൽ

പ്രവീൺ കുമാറും കോൺഗ്രസും ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നു; മീടു ആരോപണം നേരിടുന്ന വി ആർ സുധീഷിനെ കോൺഗ്രസ് മുഖ്യാതിഥി ആക്കിയതിൽ വേദനയോടെ പരാതിക്കാരി; കെപിസിസി അറിഞ്ഞല്ല പരിപാടിയെന്ന് വി ടി ബൽറാമിന്റെ ആശ്വാസവാക്ക്; കോഴിക്കോട് ഡിസിസി വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മീടൂ പരാതിയെ തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച കേസിലെ പ്രതിക്കു വേണ്ടി വക്കാലത്തുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് എത്തിയതിന് എതിരെ പരാതിക്കാരിയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലിറ്ററേറ്റർ സെൽ നേതാവുമായ വനിത രംഗത്തുവന്നിരുന്നു.പൊലീസ് കേസ് രജിസ്റ്റർചെയ്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ മുഖ്യാതിഥിയായി എത്തിച്ചുവെന്നും ഇത് പരാതിക്കാരിയായ തന്നെ അപമാനിക്കാനാണെന്നും യുവതി പ്രതികരിച്ചിരുന്നു. കോൺഗ്രസുകാരിയും ഇരയുമായ തന്നോടു താൻ പരാതി നൽകിയ സാഹിത്യകാരൻ വി.ആർ.സുധീഷുമായി ഒത്തുതീർപ്പിൽ എത്തണമെന്നാണ് തന്നോടു ആവശ്യപ്പെട്ടതെന്നും ഇവർ ആരോപിച്ചിരുന്നു. ഡി.സി.സിയിൽ വിളിച്ചാണു കേസ് ഒത്തുതീർപ്പിലാക്കാൻ സംസാരിച്ചതെന്നും താനും സഹപ്രവർത്തകയുംകൂടി പോയ സമയത്താണു ഇത്തരത്തിൽ സംസാരിച്ചതെന്നും അവർ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമിനെ കണ്ട് പരാതി പറഞ്ഞുവെന്ന് യുവതി ഫേസ്‌ബുക്കിൽ കുറിച്ചു.

കെപിസിസി അറിയാതെയാണ് മീ ടു ആരോപണത്തിൽ പെട്ട വി ആർ സുധീഷിനെ കോൺഗ്രസ് പരിപാടിക്ക് ക്ഷണിച്ചതെന്ന് വി ആർ സുധീഷ് പറഞ്ഞു. അറിഞ്ഞിരുന്നു എങ്കിൽ അനുവാദം നൽകില്ലായിരുന്നു. കെപിസിസി അറിയാതെ ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങാണ് എന്നാണ് ബൽറാം പറഞ്ഞതെന്ന് പരാതിക്കാരിയുടെ പോസ്റ്റിൽ പറയുന്നു.

താൻ ഡിസിസി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാറിനെ നേരിൽ കണ്ട് സംസാരിച്ചപ്പോഴും നിരാശയായിരുന്നു ഫലം. 'സംസാരിക്കാൻ തുടങ്ങിയപ്പോൾ ആ സംസാരം കോൺഗ്രസ് പ്രവർത്തനങ്ങളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് വി ആർ സുധീഷിലേക്ക് പോകുകയായിരുന്നു.
അദ്ദേഹം പറയുന്നുണ്ടായിരുന്നു വി ആർ സുധീഷും ആയിട്ട് ഒരു പ്രശ്‌നം നിലനിൽക്കുമ്പോൾ നീ എങ്ങനെയാണ് ഡിസിസിയിൽ വന്നു പ്രവർത്തിക്കുക? ഡിസിസിയിൽ പ്രവർത്തിക്കണമെങ്കിൽ വി ആർ സുധീഷ് മായിട്ട് കോംപ്രമൈസ് ചെയ്യണമെന്ന്....അല്ലാതെ പറ്റില്ല എന്നും...അത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് താല്പര്യം ഇല്ലാത്ത വിഷയം ആയതുകൊണ്ട്,ആ വിഷയം ഞാൻ അംഗീകരിക്കാൻ തയ്യാറല്ലാത്തതുകൊണ്ട് ഞാൻ അവിടെ നിന്ന് തിരിച്ചു പോന്നു. ഈ വിവരം അന്ന് തന്നെ വി ടി ബൽറാം റോജി എം ജോൺ എം എൽ എ എന്നിവരെ അറിയിക്കുകയും ചെയ്തു.'

പരാതിക്കാരി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ്:

പരസ്യമായി അപമാനിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന മരണത്തോളം ഉയർന്നതാണ്.ചിലപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ വേദന കൊണ്ടു ഉറക്കെ നമ്മൾ കരഞ്ഞു പോകും. കഴിഞ്ഞദിവസം എന്റെ ജീവിതത്തിൽ അങ്ങനെ അപമാനിക്കപ്പെട്ട ഒരു ദിവസം ആയിരുന്നു. ആദ്യം ഫോണെടുത്തു വിളിച്ചത് ബഹു :വി ടി ബൽറാമിനെ ആണ്... VT Balram എനിക്ക് പരിചയം ഉള്ള വ്യക്തി എന്ന നിലയിലും കെ പി സി സി യുടെ പ്രധാനപെട്ട വ്യക്തി എന്ന നിലയിലും....ഞാൻ ഉറക്കെ കരഞ്ഞു കൊണ്ടും ആക്രോശിച്ചു കൊണ്ടുമാണ് അദ്ദേഹത്തോട് സംസാരിച്ചത്....വളരെ സംയമനത്തോടെയാണ് അദ്ദേഹം എന്നെ കേട്ടത് എന്ന് ആദ്യമേ അറിയിക്കട്ടെ.

ഞാൻ അദ്ദേഹത്തോട് പറഞ്ഞത് മീറ്റു പോലെയുള്ള ഒരു മൂവ്‌മെന്റ് ഒരു സ്ത്രീയുടെ മാത്രം പ്രശ്‌നമാണോ അത് ഒരു സോഷ്യൽ ഇഷ്യൂ അല്ലേ? അങ്ങനെ മി ടൂ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് കെ പിസിസി ഒരു അതിഥി ആയി വിളിക്കുക എന്നറിയാൻ ആയിരുന്നു.അത് ഞാൻ നിങ്ങളുടെ കോൺഗ്രസ് പ്രവർത്തക അല്ലെങ്കിൽ പോലും മറ്റൊരു സ്ത്രീയോട് ആണെങ്കിൽ പോലും നിങ്ങൾ അത് ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് പറഞ്ഞത്.സിവിക് ചന്ദ്രൻ പോലും അതിഥി ആയി അവിടെ വരാൻ പാടില്ല.. എഴുത്തുകാരി ലിസ പുൽപറമ്പിൽ കോൺഗ്രസുകാരി അല്ലെങ്കിൽ പോലും....അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഇത് കെപിസിസി അറിഞ്ഞിട്ടില്ല എന്നാണ്. അറിഞ്ഞിരുന്നു എങ്കിൽ അനുവാദം നൽകില്ലായിരുന്നു എന്നും പറഞ്ഞു.

കെപിസിസി അറിയാതെ ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങാണ് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
യൂത്ത് കോൺഗ്രസിൽ സ്റ്റേറ്റ് ഭാരവാഹി ആയിരുന്ന എന്നെ ഒരു തരത്തിലും പരിഗണിക്കുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യാതിരുന്ന ജില്ലാ നേതൃത്വങ്ങൾ യൂത്ത് കോൺഗ്രസിന്റെ ആർ ഷഹീൻ,ധനേഷ് ലാൽ തുടങ്ങിയ ആളുകൾ (ധനീഷ് ലാൽ എന്നെക്കുറിച്ച് വളരെ മോശമായി സംസാരിക്കുക കൂടി ചെയ്തതിന് തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്.)അങ്ങനെയുള്ള ഇടത്തുനിന്ന് പ്രവർത്തിക്കുന്നതിന് വേണ്ടി ഞാൻ അഡ്വ ജയന്തിനോട് Jayanth K മാസങ്ങൾക്ക് മുൻപ് സംസാരിക്കുന്നത്.അദ്ദേഹം എന്നോട് പറഞ്ഞു ഡിസിസി യിൽ പോയിട്ട് പ്രസിഡണ്ട് അഡ്വ പ്രവീൺ കുമാറിനെ കാണണമെന്ന്. പ്രസിഡന്റിന്റെ സമയം വിളിച്ച് ചോദിച്ചു കൊണ്ടു ഞാൻ അങ്ങോട്ട് ചെല്ലുകയായിരുന്നു.

സംസാരിക്കാൻ തുടങ്ങിയപ്പോൾ ആ സംസാരം കോൺഗ്രസ് പ്രവർത്തനങ്ങളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് വി ആർ സുധീഷിലേക്ക് പോകുകയായിരുന്നു. അദ്ദേഹം പറയുന്നുണ്ടായിരുന്നു വി ആർ സുധീഷും ആയിട്ട് ഒരു പ്രശ്‌നം നിലനിൽക്കുമ്പോൾ നീ എങ്ങനെയാണ് ഡിസിസിയിൽ വന്നു പ്രവർത്തിക്കുക? ഡിസിസിയിൽ പ്രവർത്തിക്കണമെങ്കിൽ വി ആർ സുധീഷ് മായിട്ട് കോംപ്രമൈസ് ചെയ്യണമെന്ന്....അല്ലാതെ പറ്റില്ല എന്നും... അത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് താല്പര്യം ഇല്ലാത്ത വിഷയം ആയതുകൊണ്ട്,ആ വിഷയം ഞാൻ അംഗീകരിക്കാൻ തയ്യാറല്ലാത്തതുകൊണ്ട് ഞാൻ അവിടെ നിന്ന് തിരിച്ചു പോന്നു.ഈ വിവരം അന്ന് തന്നെ വി ടി ബൽറാം റോജി എം ജോൺ എം എൽ എ എന്നിവരെ അറിയിക്കുകയും ചെയ്തു.

തുടർന്ന് ഇതൊരു പരസ്യപ്രസ്താവന നടത്തി എന്റെ പ്രസ്ഥാനത്തിന് നാണംകെടുത്തരുത് എന്നുള്ളതുകൊണ്ടു ഞാൻ എന്റെ ഇടങ്ങളിൽ മാത്രം പ്രവർത്തിച്ച് ഒതുങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു പരാതി നൽകുമ്പോൾ ഒരു സ്ത്രീയെ എങ്ങനെ ഒക്കെ ഈ സമൂഹം പരുവപ്പെടുത്തി എടുക്കുമെന്ന് എല്ലാ മേഖലയിൽ നിന്നും പഠിക്കുക ആയിരുന്നു ഞാൻ. അതിനുശേഷമാണ് മീ ടു കേസിൽ പ്രതിയായ വി ആർ സുധീഷിനെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നീതി നിൽക്കുന്നതിനു വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹ ശതാബ്ദി പോലെയുള്ള ചടങ്ങിൽ മഹത്വവൽക്കരിക്കുന്നത് ഞാൻ കാണുന്നത്.ഇത് അറിയാതെ സംഭവിച്ച ഒരു തെറ്റ് ആയിട്ട് എനിക്ക് തോന്നിയിട്ടില്ല.ഇത് മനപ്പൂർവം ഈ കേസിനെക്കുറിച്ച വളരെ വ്യക്തതയുള്ള ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ ചെയ്തതാണ്.
ഞാൻ അടക്കമുള്ള മുഴുവൻ സ്ത്രീകളോട് ചെയ്ത അപമാനം ആയിട്ട് മാത്രമേ എനിക്ക് ഇതിനെ കാണാൻ പറ്റൂ...

പരസ്യമായി മീ ടു കേസ് നിലനിൽക്കുന്ന വി ആർ സുധീഷിനെ ഒരു പ്രധാന വേദിയിൽ അതും വൈക്കം സത്യാഗ്രഹം ശതാബ്ദി ചടങ്ങിൽ മഹത്വവത്കരിക്കാൻ ശ്രമിച്ച ഇതിനെതിരെ പരസ്യമായി തന്നെ ഞാൻ പ്രതികരിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി.പരസ്യം ആയിട്ട് ഞാൻ പ്രതികരിക്കുമ്പോൾ എനിക്കറിയാം പാർട്ടിക്ക് അകത്തുള്ള ഒരു തരത്തിലും പ്രവർത്തനവും എനിക്കിനി സാധിക്കില്ല എന്ന്.എന്തെങ്കിലും ഒരു രാഷ്ട്രീയ പ്രവർത്തനം മോഹം എന്നിൽ ഉണ്ടെങ്കിൽ ഇത് ഞാൻ മിണ്ടാതിരുന്നു ഉൾക്കൊള്ളണം എന്ന്....അത് എല്ലാ രാഷ്ട്രീയ പാർട്ടിയിലും അങ്ങനെ തന്നെ ആണ് എന്നും...എന്നിട്ടും എന്നെ വിളിച്ചു സപ്പോർട്ട് ചെയ്ത വ്യക്തികളിൽ ഒരാൾ Dr Sarin P ആയിരുന്നു... നീതി ലഭിച്ചില്ല എങ്കിലും ആ സമയത്ത് നിങ്ങൾ തന്ന വാക്കുകൾക്ക് നന്ദിയുണ്ട്...

PM Niyas വിളിച്ചപ്പോൾ എന്നോട് പറഞ്ഞത് ആ സ്റ്റേജിൽ കയറിയപ്പോ മാത്രമാണ് വി ആർ സുധീഷിനെ കണ്ടത് എന്നാണ്...എന്നിട്ടും സ്വാഗതം അസ്സലായി അദ്ദേഹം പറയുകയും ചെയ്തു എന്നുള്ളത് എന്നെ അത്ഭുതപെടുത്തി..മറ്റു ചിലർ അത് എം എൽ എ ടി സിദ്ധീഖ് ചെയ്തത് ആണ് എന്നും പറഞ്ഞു.സത്യത്തിൽ ഈ പരിപാടി ആര് ഓർഗനൈസ് ചെയ്തു എന്ന് ആർക്കും അറിയില്ല.കൂടെ നിന്നവർ ഒരു പറ്റം നല്ല മനുഷ്യരാണ്... രാഷ്ട്രീയഭേദമന്യേ ഉള്ള മനുഷ്യർ.... പിന്നെ ഒരു പറ്റം കോൺഗ്രസ് പ്രവർത്തകർ... ഒരുപാട് അഭിമാനം തോന്നിയ നിമിഷങ്ങൾ ആണ് എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർ എനിക്ക് തന്നത്.കോൺഗ്രസ് എന്നുപറയുന്ന പ്രസ്ഥാനം സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം എന്തെന്ന് പാവപെട്ട പ്രവർത്തകരിൽ നിന്നാണ് ഞാൻ വ്യക്തമായി ഉൾക്കൊള്ളുന്നത്.നേതാക്കന്മാരിൽ നിന്നല്ല.

ഞാൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധമുള്ളവർ എന്റെ കൂടെ നിന്നു എന്നുള്ളതാണ് ഈ നിമിഷത്തിൽ എനിക്കുള്ള ആനന്ദം. നമുക്കൊക്കെ അറിയാം നമ്മൾ പ്രതികരിക്കാൻ ഇറങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്ന പലതുമുണ്ട്. നിലപാട് പറയുമ്പോൾ നമ്മളെ നഷ്ടപ്പെടുത്തുന്ന നിമിഷങ്ങൾ ഉണ്ട്.എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി നമ്മൾ നമ്മളെ തന്നെ നഷ്ടപ്പെടുത്തിയാൽ നമ്മൾ ഇല്ലാതെ ആയി പോകും.

ഏറ്റവും വിഷമിപ്പിച്ച ഒരു കാര്യം ഞാൻ ഏറ്റവും ആരാധിക്കുന്ന ബഹുമാനിക്കുന്ന കോൺഗ്രസിന്റെ ഒരു പ്രിയപ്പെട്ട നേതാവ്. കോഴിക്കോട് തന്നെയുള്ള ഒരു പ്രിയപ്പെട്ട നേതാവ് എന്നെ ഈ പോസ്റ്റ് ഇട്ടതിനുശേഷം വിളിച്ചു പറഞ്ഞത് നീ ആ കാര്യം കോംപ്രമൈസ് ചെയ്യണം അല്ലെങ്കിൽ കോൺഗ്രസിൽ നിനക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ്.സ്ഥാനമാനങ്ങൾ കിട്ടാൻ സാധ്യതകൾ ഒന്നും ഉണ്ടാവില്ല എന്നാണ്.കോംപ്രമൈസ് ചെയ്താൽ ഉള്ള ഓഫറുകളും....എനിക്ക് വിഷമം തോന്നിയത് ഞാൻ അദ്ദേഹത്തെ ബഹുമാനിച്ച നിമിഷങ്ങളെ ഓർത്താണ്... അദ്ദേഹത്തിന്റെ നിലപാടുകളെ ആലോചിച്ച് അഭിമാനം പൂണ്ട നിമിഷങ്ങളെ ഓർത്ത് ആണ്.

ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു എനിക്ക് സ്ഥാനമാനങ്ങൾ ഒന്നും വേണ്ട, നിങ്ങൾ എനിക്ക് തരാൻ എടുത്തു വച്ചിരിക്കുന്ന സ്ഥാനമാനങ്ങൾ ഞാൻ നിഷേധിക്കുകയാണ്.കോൺഗ്രസിന്റെ മുഖം എന്ന് പറയുന്നത്  സ്ത്രീകളെ ബഹുമാനിക്കുന്ന ഇരകൾക്കൊപ്പം നിൽക്കുന്ന മുഖമാണ്.വേട്ടപ്പട്ടിയുടെ ഒപ്പം നിന്ന് ഈ നിൽക്കുന്ന ഈ കോഴിക്കോട് ഉള്ള കോൺഗ്രസ് എന്റെ കോൺഗ്രസ് മുഖം അല്ല.കോഴിക്കോട് ഡിസിസി യുടെ മുഖം വേട്ടപ്പട്ടികൾക്ക് ഒപ്പം നിൽക്കുന്ന ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറിന്റേത് ആണെങ്കിൽ അതിന് താഴെയുള്ള അണികളുടെ മുഖം ഇരയ്‌ക്കൊപ്പം നിൽക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടേതാണ് എനിക്ക് അതുമാത്രം മതി എന്ന് ഞാൻ പറഞ്ഞു.

ഇന്നിപ്പോൾ അഡ്വക്കറ്റ് പ്രവീൺകുമാർ ഖേദം പ്രകടിപ്പിച്ച് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.ഈ കേസ് കോംപ്രമൈസ് ചെയ്യാൻ എന്നോട് പറഞ്ഞതിന് ഇവിടെയാണ് താങ്കൾഖേദം പ്രകടിപ്പിച്ചത്? നിങ്ങൾ എന്നോട് അല്ല ഈ പൊതുസമൂഹത്തിനോട് അല്ലേ ഖേദം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെ ഒരു പ്രതിയെ നിങ്ങൾ ആഘോഷം ആകുമ്പോൾ...ഈ കേസ് കോംപ്രമൈസ് ചെയ്യാൻ പറഞ്ഞ രണ്ടു മാസങ്ങൾ ആകുന്നതിനു മുമ്പ് ഒരു വലിയ സദസ്സ് മീ റ്റു കേസ് നിലനിൽക്കുന്ന വി ആർ സുധീഷിനു നൽകിക്കൊണ്ട് അങ്ങ് എന്ത് കോൺഗ്രസ് മുഖമാണ് ഇവിടെ കാഴ്ചവയ്ക്കുന്നത്?വ്യക്തി ബന്ധങ്ങൾക്ക് വേണ്ടി അങ്ങ് എന്തിനാണ് ഇത്രമേല് അധ:പതിക്കുന്നത്?

വൈക്കം സത്യാഗ്രഹത്തിന്റെ മഹത്വവും പരിപാവനതയും എന്തെന്നറിയാത്ത കുറേ ആളുകൾ ആണ് കോഴിക്കോട് ഉള്ള കെപിസിസി ഭാരവാഹികൾ ആയിട്ടുള്ളവർ എന്നുള്ളതാണ്. വി ആർ സുധീഷിനെ മുഖ്യാതിഥി ആക്കിയതിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. അതാണ് കോൺഗ്രസ് ന്റെ ജീർണ്ണതയ്ക്കും അധ:പതനത്തിനും കാരണം. ഇപ്പോഴും ഖേദം പ്രകടപ്പിച്ചത് ഉണ്ടായ മാനസിക വേദനയിൽ മാത്രമാണ്.
വൈക്കം സത്യാഗ്രഹം പോലുള്ള ചടങ്ങിൽ മുഖ്യാതിഥി ആയി മീ ടു കേസ് നിലനിൽക്കുന്ന വി ആർ സുധീഷിനെ കൊണ്ട് വന്നു മുഖ്യാതിഥി ആക്കിയതിൽ ഖേദം പ്രകടിപ്പിച്ചു കണ്ടില്ല... ഇപ്പോഴും പ്രവീൺ കുമാറും കോൺഗ്രസും ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നിലപാട് ആണ് തുടരുന്നത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP