Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഭാഷ് വാസുവിനെ പുകച്ചു പുറത്തു ചാടിച്ചു വെള്ളാപ്പള്ളി; സുഭാഷ് വാസു പ്രസിഡന്റായ മാവേലിക്കര എസ്എൻഡിപി ഘടകം പിരിച്ചു വിട്ടു; മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം നടക്കുന്നതിനാൽ നടപടിയെന്ന് വിശദീകരണം; യൂണിയനിൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണവും ഏർപ്പെടുത്തിയത് സുഭാഷ് വാസു സെൻകുമാറുമായി കൈകോർത്ത് വിമതനീക്കം ശക്തമാക്കിയതോടെ; അടയും ശർക്കരയും പോലെ ഒരുമിച്ചു നിന്ന എസ്എൻഡിപി നേതാക്കൾ ഒടുവിൽ കീരിയും പാമ്പും പോലെ ആകുമ്പോൾ

സുഭാഷ് വാസുവിനെ പുകച്ചു പുറത്തു ചാടിച്ചു വെള്ളാപ്പള്ളി; സുഭാഷ് വാസു പ്രസിഡന്റായ മാവേലിക്കര എസ്എൻഡിപി ഘടകം പിരിച്ചു വിട്ടു; മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം നടക്കുന്നതിനാൽ നടപടിയെന്ന് വിശദീകരണം; യൂണിയനിൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണവും ഏർപ്പെടുത്തിയത് സുഭാഷ് വാസു സെൻകുമാറുമായി കൈകോർത്ത് വിമതനീക്കം ശക്തമാക്കിയതോടെ; അടയും ശർക്കരയും പോലെ ഒരുമിച്ചു നിന്ന എസ്എൻഡിപി നേതാക്കൾ ഒടുവിൽ കീരിയും പാമ്പും പോലെ ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സുഭാഷ് വാസു പ്രസിഡന്റായ എസ്എൻഡിപി മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു വെള്ളാപ്പള്ളിയുടെ എട്ടിന്റെ പണി. മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം നടക്കുന്നതിനാലാണ് നടപടിയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശദീകരിച്ചിക്കുന്നതെങ്കിലും സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമാക്കിയതിന്റെ മറുപടിയാണ് ഇപ്പോഴത്തെ നടപടിയുടെ യഥാർത്ഥ കാരണം. വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് നടപടി. യൂണിയനിൽ സിനിൽ മുണ്ടപ്പള്ളി അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചു.

സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ എസ്എൻഡിപിയിൽ വിമതനീക്കം സജീവമാകുന്നതായി വാർത്തകളുണ്ടായിരുന്നു. മൈക്രോഫിനാൻസ് തട്ടിപ്പിൽ സുഭാഷ് വാസുവിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതാണ് തർക്കത്തിനിടയാക്കിയത്. സുഭാഷ് വാസുവിനെയും മുൻ ഡിജിപി ടിപി സെൻകുമാറിനെയും മുന്നിൽ നിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം നടത്തുന്നതായും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ നടപടികൾ.

എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന സുഭാഷ് വാസു ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. എസ്എൻഡിപിയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം. സംഘടന പിളർത്താനുള്ള ശക്തി തനിക്കുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുഭാഷ് വാസുവിന് സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം നൽകിയിരുന്നു. നേരത്തെ സുഭാഷ് വാസുവിനെതിരെ തുറന്നടിച്ചു വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, സ്‌പൈസസ് ബോർഡ് ചെയർമാൻ, എസ്എൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം, മാവേലിക്കര യൂണിയൻ തുടങ്ങിയ സ്ഥാനങ്ങൾ സുഭാഷ് വാസുവിന് നൽകി. അതുകൊണ്ട് അർഹതപ്പെട്ട സ്ഥാനങ്ങൾ കിട്ടുന്നില്ലെന്ന ആക്ഷേപത്തിൽ കഴമ്പില്ല. വെള്ളാപ്പള്ളി നടേശൻ എൻജീനിയറിങ് കോളജ് ഹൈജാക്ക് ചെയ്ത് കൈക്കലാക്കി. വാലല്ലത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്. ഇനി ഒരു മന്ത്രിവേണം അല്ലേയെന്നും പരിഹസിച്ചായിരുന്നു വെള്ളാപ്പള്ളി രംഗത്തുവന്നത്. കേരളത്തിൽ എസ്എൻഡിപിക്ക് 140 ഓളം യൂണിയനുകളുണ്ട്. അതിൽ 14 യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേർന്ന് തീരുമാനിച്ചാൽ വെള്ളാപ്പള്ളി നടേശൻ വെള്ളത്തിലാകില്ലെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി.

അടുത്ത കാലം വരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാൽ ബിഡിജെഎസിലെയും എസ്എൻഡിപിയിലെയും ഉന്നത പദവി നൽകാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായഭിന്നയുണ്ടായി. പിന്നാലെ എസ്എൻഡിപിയുടെ ഭാരവാഹികളിൽ ചിലരെ തന്റെ പക്ഷത്ത് നിർത്തി വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു വിമതനീക്കം ശക്തമാക്കി. അതിനു ശേഷമാണ് മൈക്രോഫിനാൻസ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്ന് സുഭാഷ് വാസു ആരോപിക്കുന്നു. യോഗത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ട്. വൈകാതെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. സംഘടന പിളർത്താനുള്ള അംഗബലം തന്റെ ഒപ്പമുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെടുന്നു. നേരത്തെ എസ്എൻഡിപി വിട്ട് പുറത്ത് പോയ ഗോകുലം ഗോപലന്റെ അടക്കം പിന്തുണ സുഭാഷ് വാസുവിന് ഉണ്ടെന്നാണ് സൂചന. ഇതോടൊപ്പം ടി.പി സെൻകുമാറിനെ മുന്നിൽ നിർത്തി ബിജെപിയിലെ ഒരു വിഭാഗവും എസ്എൻഡിപി പിളർത്താൻ ശ്രമിക്കുന്നുണ്ട്.

മൈക്രോഫിനാൻസ് തട്ടിപ്പുകളെ സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നോട്ട് നിരോധന സമയത്ത് യൂണിയന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപ മാറിയെടുത്തെന്നും 13 വർഷംകൊണ്ട് വ്യാജരേഖ ചമച്ച് മൈക്രോഫിനാൻസ് വായ്പാത്തുകയും പലിശയിനത്തിലും തട്ടിപ്പ് നടത്തിയെന്നതുമുൾപ്പടെയാണ് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം ദയകുമാർ ചെന്നിത്തല, മുൻ യൂണിയൻ സെക്രട്ടറി ബി. സത്യപാൽ തുടങ്ങിയവർ നൽകിയിരിക്കുന്ന പരാതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

കേസിൽ സുഭാഷ് വാസു ഉൾപ്പടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി.യൂണിയൻ, ബി.ഡി.ജെ.എസ് നേതാക്കളും ബാങ്ക് മാനേജർമാരുമടക്കം പത്ത് പേരാണ് പ്രതികൾ. മാവേലിക്കര എസ്.എൻ.ഡി.പി യൂണിയനെ വഞ്ചിച്ച് 11 കോടി രൂപയിലധികം തട്ടിയെടുത്തെന്നാണ് കേസ്. മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദക്ഷിണ മേഖല ഐ.ജി അന്വേഷണം നടത്തിയാണ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ശിപാർശ ചെയ്തത്. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉത്തവിട്ടു. സുഭാഷ് വാസുവിന് പുറമെ യൂണിയൻ സെക്രട്ടറിയും എൻ.ഡി.എ സംസ്ഥാന ജോയിന്റ് കൺവീനറുമായ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബി. സുരേഷ് ബാബു, യൂണിയൻ പ്രസിഡന്റും ബി.ഡി.ജെ.എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ മാവേലിക്കര നഗരസഭാംഗം ഷാജി എം. പണിക്കർ തുടങ്ങിയവരാണ് പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP