Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന കറാച്ചിക്കാരൻ; അളിയനെ മോചിപ്പിക്കാൻ വിമാനം റാഞ്ചി കണ്ണിലെ കരടായി; 2000ത്തിൽ ഇന്റർപോളിന്റെ റെഡ് കോർണ്ണർ നോട്ടീസ് എത്തിയെങ്കിലും ജെയ്‌ഷെ തലവന്റെ ഭാര്യാ സഹോദരനെ പിടിക്കാൻ ആർക്കുമായില്ല; പുൽവാമയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി ഖാസിയെ അയച്ചതും യൂസഫ്; ബാലാകോട്ടിൽ തുരുതുരാ ബോംബ് വർഷിച്ചപ്പോൾ കൊല്ലപ്പെട്ടത് ഭീകര സംഘടനയിലെ രണ്ടാമൻ; മസൂദ് അസ്ഹറിന്റെ വലംകൈ വെട്ടിമാറ്റി ഇന്ത്യൻ എയർഫോഴ്‌സ്; നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം

ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന കറാച്ചിക്കാരൻ; അളിയനെ മോചിപ്പിക്കാൻ വിമാനം റാഞ്ചി കണ്ണിലെ കരടായി; 2000ത്തിൽ ഇന്റർപോളിന്റെ റെഡ് കോർണ്ണർ നോട്ടീസ് എത്തിയെങ്കിലും ജെയ്‌ഷെ തലവന്റെ ഭാര്യാ സഹോദരനെ പിടിക്കാൻ ആർക്കുമായില്ല; പുൽവാമയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി ഖാസിയെ അയച്ചതും യൂസഫ്; ബാലാകോട്ടിൽ തുരുതുരാ ബോംബ് വർഷിച്ചപ്പോൾ കൊല്ലപ്പെട്ടത് ഭീകര സംഘടനയിലെ രണ്ടാമൻ; മസൂദ് അസ്ഹറിന്റെ വലംകൈ വെട്ടിമാറ്റി ഇന്ത്യൻ എയർഫോഴ്‌സ്; നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിരവധി ഭീകരരെ വ്യോമ സേന മിന്നൽ ആക്രമണത്തിലൂടെ കൊന്നുവെന്നാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ വിശദീകരണം. ഇതിൽ യൂസഫ് അസ്ഹർ എന്ന ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ രണ്ടാമനും കൊല്ലപ്പെട്ടുവെന്നതാണ് ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച് ഏറെ നിർണ്ണായകം. യൂസഫ് അസ്ഹറിനെ കൊന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കുകയും ചെയ്തു. പുൽവാമയിൽ സൈന്യത്തെ വകവരുത്താനുള്ള ആളുകളെ നിശ്ചയിച്ചതും സ്‌ഫോടക വസ്തുക്കൾ എത്തിച്ചു കൊടുത്തതും ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരനായ യൂസഫ് അസ്ഹറായിരുന്നു. ഈ സാഹചര്യത്തിൽ പൂൽവാമയിൽ കൊല്ലപ്പെട്ട വീരജവന്മാരുടെ ജീവന് വായു സേനയുടെ പകരം വീട്ടലായി മാറുകയാണ് ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണം.

പത്താൻകോട്ട്, ഉറി ആക്രമണങ്ങളിൽ ജെയ്ഷെ മുഹമ്മദ് ഭീകരർക്കുള്ള പങ്കിന്റെ തെളിവുകൾ പലതവണ ഇന്ത്യ നൽകിയെങ്കിലും ശക്തമായ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയാറായില്ല. ജെയ്ഷെ മുഹമ്മദ് വീണ്ടും ആക്രമണങ്ങൾ നടത്തുമെന്നു വിവരം ലഭിക്കുകയും ചെയ്തു. ബാലാകോട്ടിലെ ആക്രമണങ്ങൾ നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നാണ് വിദേശകാര്യ വകുപ്പ് വിശദീകരിച്ചത്. ഇവരിൽ ജെയ്ഷെ കമാൻഡർമാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ടായിരുന്നു. ജെയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് തകർത്തത്. കൊടുംകാടിനു നടുവിൽ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകൾ സ്ഥിതിചെയ്തിരുന്നത്. കൊല്ലപ്പെട്ടത് വൻ സംഘമാണ്. കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടു. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരൻ യൂസഫ് ആയിരുന്നു. മൗലാനാ യൂസഫ് അസ്ഹർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

യൂസഫിനെ ഇന്ത്യ കൊടും ഭീകരന്റെ പട്ടികയിൽ പെടുത്തിയിരുന്നു. ഇന്ത്യ വിട്ടയച്ച പാക് ഭീകരനാണ് മൗലാന മസൂദ് അസ്ഹർ. ഖാണ്ഡഹാർ വിമാന റാഞ്ചൽ സമയത്തായിരുന്നു വിട്ടയ്ക്കൽ. മസൂദിനെ മോചിപ്പിക്കാനായി വിമാനം റാഞ്ചിയതും ചർച്ചകൾ നടത്തിയതും യൂസഫ് അസ്ഹറായിരുന്നു. 2002ൽ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയ ഭീകരരുടെ പട്ടികയിൽ യൂസഫ് അസ്ഹറുമുണ്ടായിരുന്നു. 20 പേരുടെ പട്ടികയായിരുന്നു നൽകിയത്. 2000ൽ സിബിഐയുടെ ആവശ്യ പ്രകാരം ഇന്റർപോൾ ഇയാൾക്കെതിരെ റെഡ ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കറാച്ചിയിൽ ജനിച്ച പാക്കിസ്ഥാനി എന്നായിരുന്നു നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്. ഉറുദുവും ഹിന്ദിയും നന്നായി സംസാരിക്കുന്ന തീവ്രവാദി നേതാവാണ് യൂസഫ് അസ്ഹർ. റെഡ് കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും പാക്കിസ്ഥാനിലെ തീവ്രാദ ക്യാമ്പിൽ സുരക്ഷിതനായിരുന്നു യൂസഫ്. പൂൽവാമ ആക്രമണത്തിന് പിന്നിലെ ചാലക ശക്തിയും യൂസഫ് അസ്ഹറായിരുന്നു.

1999 ഡിസംബർ 24ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർലൈൻസിന്റെ ഐ.സി 814 വിമാനം യൂസഫ് അസ്ഹറിന്റെ നേതൃത്വത്തിൽ പാക് ഭീകരർ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയത്. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു. മസൂദ് അസ്ഹറിനോട് കൂറും വിശ്വാസ്യതയും പുലർത്തിയിരുന്ന യൂസഫ് ജെയ്‌ഷെ മുഹമ്മദുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിര കമാണ്ടറായി. മസൂദ് അസ്ഹറിന് ആരോഗ്യ പ്രശ്‌നങ്ങൾ എത്തിയതോടെ ജെയ്‌ഷെയുടെ നേതൃത്വം തത്വത്തിൽ യൂസഫിന്റെ കൈയിലുമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ തകർക്കാൻ പുൽവമായിലെ ഭീകരാക്രമണത്തിന് തന്ത്രങ്ങളൊരുക്കിയത്.

മസൂദ് അസ്ഹർ 2001ൽ സ്ഥാപിച്ചതാണ് വ്യോമ സേന തകർത്ത ബാലാക്കോട്ടിലെ ജെയ്ഷ് പരിശീലന ക്യാംപ്. ജമ്മു കശ്മീർ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാംപിൽ നിന്നായിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുൽവാമ ഭീകരാക്രമണം നടത്തിയ മുഖ്യ ആസൂത്രകനും കാർബോംബ് വിദഗ്ധനുമായ അബ്ദുൾ റഷീദ് ഖാസി അഥവാ കമ്രാനെ വെടിവച്ചിട്ടതോടെ ഇന്ത്യ നിറവേറ്റുന്നത് പ്രതികാരത്തിന്റെ ഒന്നാംഘട്ടമായിരുന്നു. 40 സൈനികരുടെ ജീവനെടുത്ത സ്ഫോടനത്തിന് പിന്നിലെ 'തലച്ചോറ്' തന്നെയായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ സൈന്യം തകർത്തത്. ഇപ്പോൾ സംഘടനയിലെ രണ്ടാമനായ യൂസഫ് അസറും. ഇനി ഇന്ത്യയുടെ ലക്ഷ്യം മസൂദ് അസ്ഹറാണ്. മസൂദിനെ കൂടി വകവരുത്താനായാൽ ജെയ്ഷ് ഭീകരതയെ പൂർണ്ണമായും ഇല്ലാതാക്കാനാകും.

നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ഭീകരനാണ് മസൂദ് അസർ. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹർ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. അനന്ന് മനസിൽ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തിൽ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്. ഇതിന് വലം കൈയായി നിന്നത് ഭാര്യാ സഹോദരനായ യൂസഫും. യൂസഫും കൊല്ലപ്പെട്ടതോടെ ജെയ്ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ സൈന്യത്തിനു കഴിഞ്ഞിരുന്നു. കശ്മീർ താഴ്‌വരയിൽ സ്നൈപ്പർ ആക്രമണങ്ങളിലൂടെ ഭീതി വിതച്ച നേതാവ് മുഹമ്മദ് ഉസ്മാനെ വധിച്ചതോടെ ജെയ്ഷെ ഒതുങ്ങിയിരുന്നു. മൗലാന മസൂദ് അസ്ഹറിന്റെ മരുമകനാണു മുഹമ്മദ് ഉസ്മാൻ. ഇതിനുള്ള പ്രതികാരമായിരുന്നു പുൽവാമയിലെ ആക്രമണം.

ജെയ്ഷെ മുഹമ്മദിന്റെ ഭീകരന്മാരിൽ മുമ്പനായിൽ ആക്രമണത്തിന് ശേഷം പുൽവാമയിൽ തന്നെ ഇന്ത്യൻ സേന കൊലപ്പെടുത്തിയ കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസി. പുറമെയ്ക്ക് വലുതായി ചിത്രങ്ങളിൽ പോലും വരാത്ത ഈ ഭീകരൻ പക്ഷേ, അഫ്ഗാനിലും ഇന്ത്യയിലുമായി ജെയ്ഷെ മുഹമ്മദ് നടത്തിയ എല്ലാ ഭീകരാക്രമണങ്ങളുടേയും മുഖ്യ ആസൂത്രകനായിരുന്നു. ഖാസിയുടെ പ്രവർത്തനങ്ങളെ പാക്കിസ്ഥാനിൽ ഇരുന്ന് നിയന്ത്രിച്ചത് യൂസഫ് അസ്ഹറായിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ ഭീകരൻ ആദിർ ധറിന് പരിശീലനവും സഹായവും നൽകുകയും ഇതിന്റെ ആസൂത്രണം നിർവഹിക്കുകയും ചെയ്തത് മുഖ്യ ഭീകരൻ അബ്ദുൾ റഷീദ് ഖാസി ആയിരുന്നു. ഖാസിയെ കാശ്മീരിലേക്ക് അയച്ചതും ആക്രമണത്തിന് പദ്ധതികൾ തയ്യാറാക്കിയതും യൂസഫായിരുന്നു. അഫ്ഗാനിൽ നിരന്തരം കാർബോംബ് സ്ഫോടനങ്ങൾ സൃഷ്ടിച്ചിരുന്നത് ഖാസിയുടെ നേതൃത്വത്തിലായിരുന്നു.

ഈ വൈദഗ്ധ്യം കാരണംതന്നെയാണ് ഇങ്ങനെയൊരു ദൗത്യത്തിന് മസൂദ് അസർ ഖാസിയെ തന്നെ യൂസഫ് അസ്ഹർ ഇന്ത്യയിലേക്കും നിയോഗിക്കുന്നത്. ഇന്ത്യക്ക് വലിയ തിരിച്ചടി നൽകണമെന്ന സന്ദേശം മസൂദ് അസർ അയച്ചിരുന്നു. വലുതായിരിക്കണം... ഇന്ത്യയെ കരയിക്കണമെന്ന സന്ദേശമാണ് ഇന്ത്യൻ ഇന്റലിജൻസ് പിടിച്ചെടുത്തത്. ഇതോടെ ജാഗ്രത പുലർത്തിയെങ്കിലും എല്ലാ സുരക്ഷാ ഏർപ്പാടുകളും മറികടന്ന് മഞ്ഞിന്റെ മറവിൽ ഖാസി പഠിപ്പിച്ചെടുത്ത ആദിൽ ധർ ഇന്ത്യൻ സേനാവ്യൂഹത്തിലേക്ക് കാർബോംബ് ഓടിച്ചുകയറ്റി. അങ്ങനെയായിരുന്നു പൂൽവാമയിൽ ചതി നടപ്പാക്കിയത്. ഇതിനുള്ള പ്രതികാരമായിരുന്നു വായുസേനയുടെ ബാലാകോട്ട് ആക്രമണം. ഇതിൽ യൂസഫ് അസ്ഹറിനെ വകവരുത്താനായത് ഇന്ത്യയ്ക്ക് വലിയ നേട്ടമായി. 2000 മാർച്ചിലാണു മൗലാന മസൂദ് അസർ ജയ്ഷെ മുഹമ്മദിനു രൂപം നൽകുന്നത്. കശ്മീരിനെ സ്വതന്ത്രയാക്കുകയാണു സംഘടനയുടെ ലക്ഷ്യം.

2001 ഡിസംബറിലെ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദായിരുന്നു. രാജ്യാന്തര സമ്മർദത്തെത്തുടർന്നു 2002 ൽ പാക്കിസ്ഥാൻ ജയ്ഷെയെ നിരോധിച്ചു. പക്ഷേ പേരിൽ ചെറിയ വ്യത്യാസം വരുത്തി അവർ പ്രവർത്തനം തുടർന്നു. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ ജെയ്ഷെയുടെ കൈയിലാണെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗൺസിലിൽ ചൈന എതിർത്തതിനാൽ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താൻകോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്‌ച്ച. വാജ്‌പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനൽകേണ്ട അവസ്ഥയായിരുന്നു.

തുടർന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയയും ഹർക്കത്തുൽ മുജാഹിദ്ദീനും യോജിപ്പിച്ചു ഹർക്കത്തുൽ അൻസറിനു രൂപം നൽകിയത് അസ്ഹറാണ്. അസ്ഹർ പിന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നൽകി. 2008ൽ മുംബൈ ഭീകരാക്രമണത്തിന് ജയ്ഷെ മുഹമ്മദും ലഷ്‌കറെ തോയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലിൽനിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. യുഎസ് ഭീകര സംഘടനാ പട്ടികയിൽ 2001ൽ തന്നെ അസ്ഹറിന്റെ ജയ്ഷെ ഉൾപ്പെട്ടിരുന്നു. അൽ ഖായിദയ്ക്കും താലിബാനും സഹായം നൽകുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി.

2002 ജനുവരിയിൽ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഎസ് അസ്ഹറിന്റെ അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അതു നിരസിക്കുകയായിരുന്നു. 2003ൽ അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ ചാവേർ ആക്രമണമുണ്ടായപ്പോൾ അസ്ഹർ വീണ്ടും അറസ്റ്റിലായി. അന്നും വൈകാതെ മോചിതനായി. ഇത്തവണ എന്തായാലും മസൂദ് അസഹറിനെ പൂട്ടുമെന്ന് ഉറപ്പിച്ചിരിക്കയാണ് ഇന്ത്യ. അതിന്് വേണ്ട സഹായം ചെയ്യാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യും. ഇത് കൂടാതെ റോ ഉപയോഗിച്ച് അസറിനെ നേരിൽ പൊക്കാനുള്ള പരിശ്രമങ്ങളു ഇന്ത്യ നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP