Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു

വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്ത്രീപീഡനത്തിന്റെ ഗാർഹിക പീഡനത്തിന്റെയും വാർത്തകൾകൊണ്ട് നമ്മുടെ പത്രങ്ങളും സോഷ്യൽ മീഡിയയും നിറയുന്ന കാലമാണിത്. നമ്മുടെ കോടതികളും ഭരണകൂടങ്ങളുമൊക്കെ എപ്പോഴും വില കൽപ്പിക്കുന്നതും സ്ത്രീയുടെ മൊഴി തന്നെ. പക്ഷേ മറിച്ചൊരു വാർത്തയാണ് മട്ടാഞ്ചേരിക്കാരൻ ലുക്ക്മനുൾ ഹക്കീം എന്ന ലുക്കുവിന്റെ ജീവിതം. സ്വന്തം ഭാര്യ വിവാഹമോചനത്തിനുപോലും മുതിരാതെ പൂർവ കാമുകനോടൊപ്പം ജീവിക്കുന്നതിന്റെയും, കുഞ്ഞിന്റെ പിതാവ് പോലും താനല്ലെന്ന വെളിപ്പെടുത്തലിന്റെയും നടുക്കം അയാളിൽനിന്ന് ഇപ്പോഴും മാറിയിട്ടില്ല.

എന്നാൽ താൻ അടക്കം പലരെയും ചതിച്ച ഭാര്യയുടെ പൊയ്മുഖം സമൂഹത്തിന് മുന്നിൽ അറിയിക്കണം എന്ന തീരുമാനത്തിൽ കേസ് കൊടുത്ത് കാത്തിരിക്കുകയാണ് ഇയാൾ. താനുമായി ഉള്ള വിവാഹ ഉടമ്പനി നിലനിൽക്കുമ്പോൾ തന്നെ വിവാഹമോചനം വാങ്ങാതെ കുഞ്ഞുമൊത്ത് മുൻകാമുകനായ യുവാവിനൊപ്പം താമസിക്കുകയാണ് ഭാര്യ എന്നാണ് ലുക്കു പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് ഈ യുവാവിന്റെയാണെന്നാണ് ഭാര്യ ലുക്കുവിനോട് പറഞ്ഞത്. മറ്റ് പലരോടും യുവതി ഇക്കാര്യം പറയുകയും ചെയ്തു. ഇതൊടെ തന്നെ സാമ്പത്തികമായും സാമൂഹികമായും തകർത്ത ഭാര്യയുടെ തനിനിറം നാട്ടുകാർ മനസിലാക്കണെന്നാണ് ലുക്കുവിന്റെ ആഗ്രഹം.

2013ലാണ് സമീപവാസിയായ ഫർസാന എന്ന യുവതിയെ, നിശ്ചയം കഴിഞ്ഞ് രണ്ടുവർഷങ്ങൾക്ക് ശേഷം ലുക്കു കല്യാണം കഴിക്കുന്നത്. കല്യാണത്തിന് മുമ്പ് തന്നെ പ്രതിശ്രുത വധുവിന്റെ സ്വഭാവം മോശമാണെന്ന രീതിയിൽ ചില കഥകൾ ലുക്കുവിന്റെ കാതിലെത്തിയിരുന്നു. എന്നാൽ ഫർസാനയോട് ചോദിച്ചപ്പോൾ അതൊക്കെ നിഷേധിച്ചതോടെ തെറ്റ് ചെയ്തുകാണില്ലെന്ന ഉറപ്പിലാണ് കല്യാണം നടന്നത്. എന്നാൽ മധുവിധു നാളുകൾ മായും മുമ്പേ ലുക്കുവിന്റെ ജീവിതത്തിൽ പൊട്ടിത്തെറികൾ തുടങ്ങി. ഭാര്യയുടെ അനിയന്ത്രിതമായ ഫോൺ വിളികളായിരുന്നു തുടക്കം.

ഇത് ലുക്കുവിന്റെ ഉമ്മ ചോദ്യം ചെയ്തതോടെ വഴക്ക് ആരംഭിച്ചു. തുടർന്ന് കുടുംബവീട്ടിൽ നിന്നും പണവും സ്വർണവുമെല്ലാം കാണാതെ പോയി. ഇതിനെതിരെ ലുക്കുവിന്റെ സഹോദരൻ പൊലീസിൽ പരാതി കൊടുത്തെങ്കിലും ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി അത് പിൻവലിച്ചു. പ്രശന്ങ്ങൾ കൂടിവന്നതോടെ ഇരുവരും വീടുമാറി താമസിച്ചു. ഇതിനിടയിൽ അടുത്ത വർഷം മേയിൽ ഇവർക്കൊരു കുഞ്ഞും ജനിച്ചു. എന്നാൽ അവിടെയും പ്രശ്‌നങ്ങൾ തുടങ്ങി. പലവട്ടം മണിക്കൂറുകൾ ഫോണിൽ ഫർസാന സംസാരിച്ചു. മുറിയിൽനിന്നും പല മൊബൈലും ചാർജറും ലുക്കു കണ്ടെത്തി. ഒടുവിൽ ഭാര്യ വീട്ടിൽ ലുക്കു ഈ പ്രശ്‌നം അവതരിപ്പിച്ചു. വീട്ടുകാർ വന്ന് ശാസിച്ചപ്പോൾ ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞ് ഭാര്യ മാപ്പിരന്നു.

ഇതിനിടയിൽ സമീപവാസിയായ ഒരാളിൽനിന്നും ഫർസാന 25000 രൂപ കടം വാങ്ങിയിരുന്നു. ഇത് മടക്കി കിട്ടാത്ത സാഹചര്യത്തിൽ ഇയാൾ ലുക്കുവിന്റെ കുടുംബവീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. ചോദിച്ചപ്പോൾ ഭാര്യ ഇത് നിഷേധിച്ചു. എന്നാൽ കടം നൽകിയയാൾ പൊലീസിൽ പരാതി കൊടുത്തു. എങ്കിലും തെളിവില്ലാത്തതിനാൽ കേസ് തള്ളി. പക്ഷേ പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ അയാൾ ലുക്കുവിനോട് എവിടെ വച്ചാണ് പണം നൽകിയെന്നതുൾപെടെയുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞു.

'25000 പോയെങ്കിലും നിന്നെ ഞാൻ മുതലാക്കിയില്ലേടീ' എന്ന് അയാൾ ലുക്കുവിന്റെ മുന്നിൽവച്ച് ഭാര്യയോട് വിളിച്ചുപറഞ്ഞപ്പോൾ ലുക്കു ആകെ തകർന്നുപോയി. അപ്പോഴും ഭാര്യ അത്തരക്കാരിയാണെന്ന് ലുക്കു വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ താൻ വീട്ടിലില്ലാത്ത സമയത്ത് ഒരു ചെറുപ്പക്കാരൻ വീട്ടിൽ വന്നു പോകുന്നുവെന്ന് അയൽക്കാർ ലുക്കുവിനെ അറിയിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ ഫർസാന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അയൽക്കാർ തെറ്റിധാരണയുടെ പുറത്താകും പറഞ്ഞതെന്ന് കരുതി തെളിവുകൾ ഇല്ലാത്തതിനാൽ ലുക്കു ഭാര്യയെ വിശ്വസിച്ച് അതെല്ലാം മറന്നു.

പിന്നീടും പലവട്ടം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. പലരും ഇക്കാര്യം ലുക്കുവിനോട് പറയുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിക്ക് പലരോടും ബന്ധമുണ്ടെന്ന് മനസിലായി. ഇതിന് പുറമെ ലുക്കുവിന്റെ പേരിൽ പലയിടത്തുനിന്നായി വലിയ തുകയും വാങ്ങിയെടുത്തിട്ടുണ്ടത്രേ. തുടർന്ന് ലുക്കു ഫർസാനയെ വീട്ടിൽ കൊണ്ടാക്കി. ഇതേതുടർന്ന് രണ്ടുമാസത്തിന് ശേഷം ചെലവിന് തരുന്നില്ലെന്ന പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചു.

പൊലീസ് കേസ് അദാലത്തിന് വിട്ടു. ഭാര്യ നന്നായാൽ ചെലവിന് കൊടുക്കാമെന്ന് ലുക്കു അദാലത്തിൽ പറഞ്ഞു. കേസ് കൗൺസിലിങ്ങിന് എത്തിയപ്പോൾ ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും രണ്ടാമത്തെ സിറ്റിങ്ങിൽ അവൾ തെറ്റുകൾ തുറന്നു സമ്മതിച്ചു. അദാലത്തിൽ കേസ് നിൽക്കേ സ്വന്തം വീട്ടിൽ നിന്നും വാടകവീട്ടിലേക്ക് മാറുന്നുവെന്ന് ഭാര്യ ലുക്കുവിനെ വിളിച്ചറിയിച്ചു. ആന്റിയോടൊപ്പം വീടെടുത്തു താമസിക്കുന്നു എന്നാണ് ഭാര്യ ലുക്കുവിനോട് പറഞ്ഞത്. കാരണമായി പറഞ്ഞതോ ആങ്ങള കയറിപ്പിടിക്കാൻ വന്നുവെന്ന്! ഇത് ലുക്കു മുഖവിലയ്‌ക്കെടുത്തില്ല.

ഭാര്യ ഇനി തോന്നും പോലെ ജീവിക്കട്ടെയെന്ന് കരുതിയെങ്കിലും മകനെ കാണാൻ ഇടയ്ക്കിടെ ലുക്കു ശ്രമിക്കുമായിരുന്നു. ഒരിക്കൽ സംസാരിച്ച കൂട്ടത്തിൽ കുഞ്ഞ് ലുക്കുവിനൊടു പറഞ്ഞത് ഉമ്മയുടെ അടുക്കൽ രാത്രി മറ്റൊരാൾ വരുമെന്നാണ്. ഇത് വിശദമായി തിരക്കിയപ്പോഴാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ഇപ്പോഴും ഗാഢമായ ബന്ധം ഉണ്ടെന്ന് മനസിലായത്. ഷബിനെന്ന് പേരുള്ള ഇയാൾക്കൊപ്പം ഒരിക്കൽ ഊട്ടിയിൽ പോയെന്നും കുഞ്ഞ് ലുക്കുവിനോട് പറഞ്ഞു.

എന്നാൽ ഭാര്യയോട് ഇതിനെപറ്റി ചോദിച്ചപ്പോൾ കുഞ്ഞ് കള്ളം പറയുകയാണ്. കുഞ്ഞിന് ഭ്രാന്താണ് എന്നൊക്കെയാണ് പറഞ്ഞത്. ലുക്കുവുമായുള്ള കല്യാണത്തിന് മുമ്പേ തന്നെ ഷബിനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഷബിനൊടും മറ്റ് പലരൊടും ഇവൾ കുഞ്ഞ് ഷബിന്റെയാണ് എന്നാണ് പറഞ്ഞത്. കുഞ്ഞ് തന്നെ ഇയാളെ ഷബിവാപ്പി എന്നാണ് വിളിച്ചിരുന്നത്. മറ്റൊരു വട്ടം കുഞ്ഞിന്റെ പോക്കറ്റിൽ നിന്നും ഗർഭനിരോധന ഉറ കണ്ടെത്തിയതോടെ ലുക്കുവിന് ഭാര്യ തന്നെ സമർഥമായി കബളിപ്പിച്ചെന്ന് ബോധ്യമായി. ഉമ്മയുടെ ബാഗിൽ നിന്ന് കിട്ടിയെന്നാണ് ചോദിച്ചപ്പോൾ കുഞ്ഞ് ലുക്കുവിനോട് പറഞ്ഞത്.

മറ്റ് പലവഴിക്കും ഭാര്യയെ പറ്റി ലുക്കു തിരക്കി. ഇതൊടെ നാട്ടിലെ ഓട്ടോക്കാർ ഉൾപെടെ പലരുമായി ഇവർക്ക് ബന്ധം ഉള്ളതായി ലുക്കു കണ്ടെത്തി. യുവതി എടുത്ത വാടകവീട്ടിൽ ഷബിൻ നിത്യ സന്ദർശകനാണ്. യുവതിയുടെ ബാപ്പയ്ക്കും ഉമ്മയ്ക്കുമെല്ലാം ഈ ബന്ധം അറിയാം. ഷബിന്റെ ഒരു സുഹൃത്തും ഭാര്യയും ഇവർക്കൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്നു. ഇവരൊടും കുഞ്ഞ് ഷബിന്റേതാണ് എന്നാണ് ഫർസാന പറഞ്ഞത്. ലുക്കുവുമായുള്ള ബന്ധം പിരിഞ്ഞിരുന്നു എന്നും ഇവർ ഇവരെ ധരിപ്പിച്ചിരുന്നു. ഇവർ നാലുപേരും കുഞ്ഞും കൂടി ഊട്ടിയിലും മറ്റും ടൂറും പോയിട്ടുണ്ട്.

എന്നാൽ വൈകാതെ സുഹൃത്തിന്റെ ഭാര്യ യുവതിക്ക് മറ്റു പലരുമായുള്ള ബന്ധം മനസിലാക്കി. ഇതൊടെ ആ യുവതി വീടുവിട്ടിറങ്ങി. ഈ യുവതി പിന്നീട് ലുക്കുവിന് ഷബിനും ഫർസാനയും തമ്മിലുള്ള ബന്ധത്തിന്റെ ഫോട്ടോ ഉൾപെടെയുള്ള തെളിവുകൾ കൈമാറി. ഇതൊടെ ലുക്കുവിന് ഭാര്യയുടെ തനിനിറം മനസിലായി. ഊട്ടിയിൽ വച്ച് എടുത്ത് ഫോട്ടോ കണ്ട ലുക്കു ഭാര്യയെ ചോദ്യം ചെയ്തു. ' ശരിയാടാ.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇത് നിന്റെ മകനല്ല. ഞങ്ങൾ തമ്മിൽ കല്യാണത്തിന് മുമ്പേ തന്നെ ബന്ധമുണ്ട്. കല്യാണത്തിന് മുമ്പുള്ള പല രാത്രികളിലും അവൻ എന്നോടൊപ്പം ഉണ്ടായിരുന്നു. നീ ചെയ്യാൻ പറ്റുന്നത് ചെയ്യൂ' എന്നാണ് യുവതി പ്രതികരിച്ചത്. ഇതൊടെ ലുക്കു വിവാഹബന്ധം വേർപ്പെടുത്താൻ അപേക്ഷ നൽകി.

ഇതിനിടയിൽ ഭാര്യയുടെ വീട്ടിൽ പരാതി പറയാൻ പോയ ലുക്കുവിനെ അവരുടെ വീട്ടുകാർ കൈയേറ്റം ചെയ്തു. ഇനി യുവതിയെ വേണ്ടെന്നാണ് ഇയാളുടെ നിലപാട്. കുട്ടി തന്റെതാണ് എന്ന് തെളിയിക്കാനുള്ള ലുക്കുവിന്റെ കേസും കോടതിയുടെ പരിഗണനയിലാണ്. പലരോടും തന്റെ പേരിൽ പണവും സ്വർണവുമെല്ലാം ഇപ്പോഴും യുവതി വാങ്ങുന്നുണ്ടെന്നാണ് ലുക്കു ആരോപിക്കുന്നത്. ഇവരുടെ ചതിയിൽ ഇനിയാരും പെടെരുതെന്നാണ് ലുക്കുവിന്റെ ആഗ്രഹം. ഫോട്ടോ ഉൾപ്പടെ പലതെളിവുകളും കൈവശം ഉള്ളപ്പോഴും തനിക്ക് തെളിവുകൾ നൽകിയ ഷബിന്റെ സുഹൃത്തിന്റെ ഭാര്യയെ ചേർത്ത് കഥകൾ മെനഞ്ഞും ഭാര്യ തന്നെ അപമാനിക്കുന്നുവെന്ന് ലുക്കു പറയുന്നു.

ഇപ്പോൾ ഷബിന്റെ വീട്ടിലാണ് അവരുടെ വീട്ടുകാരുടെ ഒത്താശയോടെ ലുക്കുവിന്റെ ഭാര്യ ജീവിക്കുന്നത്. ഷബിന്റെ വീട്ടിൽവച്ച് ഫർസാന കൈപറ്റിയ രജിസ്റ്റേർഡ് കത്ത് തെളിവായി ലുക്കുവിന്റെ കൈയിലുണ്ട്. നല്ല രീതിയിൽ ജീവിച്ചുകൊണ്ടിരുന്ന ലുക്കു ഇപ്പോൾ ജോലിക്ക് പോകുന്നില്ല. സ്ഥിരമായി ചെല്ലാത്തതിനാൽ ജോലിയും നഷ്ടപെട്ടു, വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും.ഇനി ഒരാളും ഈ സ്ത്രീയുടെ പേരിൽ കബളപ്പിക്കപ്പെടരുതെന്നും അതുെകാണ്ടാണ് താൻ ഇത് പുറത്തുപറയുന്നതെന്നും ഈ യുവാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP