Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്തു തെറ്റിനാണ് കൊന്നതെന്നു വനപാലകർ പറയണം; കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല; കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്ന ഭാര്യ ഷീബ; മത്തായിയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ; ചിറ്റാറിലെ ഈ കുടുംബം നടത്തുന്നത് അസാധാരണ പ്രതിഷേധം; ഫോറസ്റ്റുകാരെ വെറുതെ വിടാൻ പറ്റില്ലെന്ന തിരിച്ചറിവിൽ പൊലീസും

എന്തു തെറ്റിനാണ് കൊന്നതെന്നു വനപാലകർ പറയണം; കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല; കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്ന ഭാര്യ ഷീബ; മത്തായിയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ; ചിറ്റാറിലെ ഈ കുടുംബം നടത്തുന്നത് അസാധാരണ പ്രതിഷേധം; ഫോറസ്റ്റുകാരെ വെറുതെ വിടാൻ പറ്റില്ലെന്ന തിരിച്ചറിവിൽ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജൂലൈ 28നു വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവിൽ പി.പി. മത്തായിയുടെ മൃതദേഹം 17 ദിവസമായിട്ടും മോർച്ചറിയിലാണ്. ഈ അസാധാരണ പ്രതിഷേധമാണ് വനംവകുപ്പിലെ കള്ളക്കളികൾ പുറത്തെത്തിച്ചത്. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത ശേഷമല്ലാതെ ജഡം മറവു ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മത്തായിയുടെ ഭാര്യ ഷീബ. ഇതിന് മുമ്പിൽ സർക്കാരും മുട്ടുമടക്കി.

റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. ''മോർച്ചറിയിൽ ചെന്നു മൃതദേഹം കാണാൻ പലരും പറഞ്ഞു. പക്ഷേ, അച്ചാച്ചൻ ജീവനില്ലാതെ കിടക്കുന്നതു കാണാൻ വയ്യ. കണ്ടാൽ ഞാനും മരിച്ചുപോയേക്കാം. ഇനിയെങ്കിലും എന്റെ ഭർത്താവിന്റെ മൃതദേഹത്തോട് ആദരം കാട്ടാൻ സർക്കാർ തയാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സംസ്‌കരിക്കാൻ കഴിയണേ എന്നാണു പ്രാർത്ഥന.'' -ഷീബ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു. എന്തു തെറ്റിനാണ് അദ്ദേഹത്തെ കൊന്നതെന്നു വനപാലകർ പറയണം. കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സർക്കാരിൽനിന്നു നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചു.

9 വർഷം മുൻപായിരുന്നു മത്തായിയുടെയും ഷീബയുടെയും വിവാഹം. പ്രായമായ അമ്മ, ഭർത്താവു മരിച്ച സഹോദരിയും 2 മക്കളും, വീൽ ചെയറിൽ കഴിയുന്ന മറ്റൊരു സഹോദരി എന്നിവരും മത്തായിയുടെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നത്. അന്ത്യശുശ്രൂഷാ ചടങ്ങുകൾക്കായി വെള്ളത്തുണി വിരിച്ച കട്ടിൽ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അതിനു തലയ്ക്കലെ കുരിശിനു മുന്നിൽ മക്കൾക്കൊപ്പം മെഴുകുതിരി കൊളുത്തി ഷീബ ദിവസവും പ്രാർത്ഥിക്കുന്നു. അങ്ങനെ ആരുടേയും കണ്ണ് നയിക്കും വിധമാണ് ഈ വീട്ടിലെ കാഴ്ചകൾ. വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. ഇതിന് ശേഷമാകും മത്തായിയുടെ സംസ്‌കാരം നടത്തുക.

വനം വകുപ്പ് കസ്റ്റഡിയിൽ പത്തനംതിട്ട സ്വദേശി മത്തായി മരിച്ച കേസിൽ ജീവനക്കാർക്കെതിരെ ചുമത്തുന്നത് 10 വകുപ്പുകൾ ആണെന്നാണ് സൂചന. ജില്ലാ ഗവ. പ്ലീഡർ പൊലീസിനു നൽകിയ നിയമോപദേശത്തിന്റെ വിശദാംശങ്ങളിലേക്ക്.ഫാം ഉടമ മത്തായിയുടെ മരണത്തിൽ വനപാലകർക്കെതിരെ 10 വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചത് 304, 364 എ,342 330, 304, 465, 471, 201, 166, 167. എന്നിവകുപ്പുകൾ പ്രകാരമാണ് വനം വകുപ്പ് ജീവനക്കാർക്കെതിരെ കുറ്റം ചുമത്തുന്നത്. ഷീബയുടെ ഉറച്ച നിലപാടുകളാണ് വനം വകുപ്പുകാരെ കുടുക്കുന്നത്. അല്ലാത്ത പക്ഷം ഇതൊരു ആത്മഹത്യയായി മാറുമായിരുന്നു.

മനപ്പൂർവ്വമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടൽ. അന്യായമായി തടങ്കലിൽ വയ്ക്കുക, ഭീഷണിപ്പെടുത്തുക- മാനസ്സിക ശാരീരിക പീഡനം ഏൽപ്പിക്കുക, കൃത്രിമ രേഖ ചമയ്ക്കൽ, സത്യവിരുദ്ധമായ വിവരങ്ങൾ സത്യമെന്ന വ്യാജേന സമർപ്പിക്കുക. തെളിവ് നശിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ നിയമവിരുദ്ധ പ്രവർത്തനം- പീഡനം, സർക്കാർ ജീവനക്കാരുടെ തെറ്റായ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാകും വനം വകുപ്പ് ജീവനക്കാർക്കെതിരാകുക. അതേ സമയം അന്വേഷണ സംഘം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത് വൈകിപ്പിക്കില്ല. റിപ്പോർട്ട് ഉടൻ കൈമാറിയില്ലെങ്കിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനത്തിനിടയാക്കും.നിലവിൽ മത്തായിയുടെ ഭാര്യ ഷീബ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാപൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മുമ്പാകെ നൽകേണ്ടത്. ദുരൂഹമരണമല്ല എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഭാര്യയുൾപ്പടെയുള്ളവരുടെ മൊഴികൾ അന്വേഷണസംഘത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. എന്നിട്ടും ആത്മഹത്യരീതിയിൽ പൊലീസ് കേസിനെ സമീപിച്ചത് എന്തുകൊണ്ടാണ്. മരണം സംഭവിച്ച സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പുകണ്ടതായി മൊഴികളുണ്ട്. അതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഏതൊക്കെ നിലയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നതിന്റെ ആദ്യഘട്ട റിപ്പോർട്ട് കോടതിക്ക് നൽകണം. അത് വിലയിരുത്തിയ ശേഷമായിരിക്കും മറ്റു കാര്യങ്ങൾ കോടതി പരിശോധിക്കുക. 21-ാം തിയതി ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.

അതിനിടെ ക്രിമിനലുകളെ സംരക്ഷിക്കുന്നവരായി സംസ്ഥാന സർക്കാർ മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. മത്തായി മരിച്ച സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ വനം സ്റ്റേഷനു മുന്നിൽ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിൽ നിന്ന് സംരക്ഷണം ഉറപ്പ് നൽകാത്ത പക്ഷം മത്തായിയുടെ കുടുംബത്തെ യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും.

കേരളത്തിലെ എല്ലാ വനം സ്റ്റേഷനുകൾക്കു മുന്നിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ എംഎൽഎ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ആന്റോ ആന്റണി എംപി, പി.മോഹൻരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, സംസ്ഥാന സെക്രട്ടറിമാരായ റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിശാഖ് വെൺപാല, ജി.മനോജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എംപി. ഹസൻ, ജിയോ ചെറിയാൻ, ഷിജു തോട്ടപ്പുഴശേരി, ആരിഫ് ബാലൻ, റോയിച്ചൻ, ബഷീർ വെള്ളത്തറ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP