Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഘ്‌നേശ്വര പ്രീതി ഉറപ്പാക്കി ഹോമവുമായി തുടക്കം; കൃത്യം 11.17 മണിക്ക് 19 നിലയുള്ള ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിലംപൊത്തിയപ്പോൾ സ്‌ഫോടനത്തിലൂടെ തകർക്കുന്ന കേരളത്തിലെ ആദ്യ ഫ്‌ളാറ്റായി മാറി; തൊട്ടു പിന്നാലെ ഇരട്ട ടവറുകളായ ആൽഫ സെറീനും സ്‌ഫോടനത്തിൽ തകർത്തു; അര മണിക്കൂറിനിടെ നടന്ന രണ്ട് സ്‌ഫോടനങ്ങളിലൂടെ അംബരചുംബികളായ രണ്ട് ഫ്‌ളാറ്റുകൾ തവിടുപൊടിയായി; കൺമുന്നിൽ അത്ഭുതക്കാഴ്‌ച്ച കണ്ട് ആർപ്പുവിളിച്ചു ജനങ്ങൾ; കണക്കുകൂട്ടൽ പിഴയ്ക്കാതെ എല്ലാം ശുഭകരമായതിന്റെ ആശ്വാസത്തിൽ അധികാരികൾ

വിഘ്‌നേശ്വര പ്രീതി ഉറപ്പാക്കി ഹോമവുമായി തുടക്കം; കൃത്യം 11.17 മണിക്ക് 19 നിലയുള്ള ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിലംപൊത്തിയപ്പോൾ സ്‌ഫോടനത്തിലൂടെ തകർക്കുന്ന കേരളത്തിലെ ആദ്യ ഫ്‌ളാറ്റായി മാറി; തൊട്ടു പിന്നാലെ ഇരട്ട ടവറുകളായ ആൽഫ സെറീനും സ്‌ഫോടനത്തിൽ തകർത്തു; അര മണിക്കൂറിനിടെ നടന്ന രണ്ട് സ്‌ഫോടനങ്ങളിലൂടെ അംബരചുംബികളായ രണ്ട് ഫ്‌ളാറ്റുകൾ തവിടുപൊടിയായി; കൺമുന്നിൽ അത്ഭുതക്കാഴ്‌ച്ച കണ്ട് ആർപ്പുവിളിച്ചു ജനങ്ങൾ; കണക്കുകൂട്ടൽ പിഴയ്ക്കാതെ എല്ലാം ശുഭകരമായതിന്റെ ആശ്വാസത്തിൽ അധികാരികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ചു കെട്ടിപ്പൊക്കിയ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് നിലംപൊത്തിയത്. ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ സെീൻ എന്നീ ഫ്‌ളാറ്റുകളാണ് സ്‌ഫോടനത്തിൽ തകർത്തത്. നീണ്ട മുന്നൊരുക്കങ്ങൾക്ക് ഒടുവിലാണ് ഈ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളും നിലംപൊത്തിയത്. കേരളത്തിൽ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കുന്നത് ആദ്യ സംഭവം ആയതിനാൽ കേരളത്തിന്റെ മുഴുവൻ ശ്രദ്ധ ഇന്ന് മരടിലേക്കായിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് രണ്ട് ഫ്‌ളാറ്റുകളും പൊളിച്ചു നിക്കീയത്.

മരടിലെ ഫ്‌ളറ്റുകൾ പൊളിക്കുന്നത് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ മരടിൽ എത്തിയിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി പൊലീസും സജ്ജീകരണങ്ങളുമായി നിന്നു. ഇന്നു രാവിലെ ഗണപതി പൂജയോടെയാണ് ഫ്‌ളാറ്റ് പൊളിക്കൽ നടപടികൾക്ക് തുടക്കമായത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം തകർക്കുന്ന ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് മുന്നിലാണ് പൂജ നടന്നത്. എട്ടുമണിയോടെയായിരുന്നു ഈ ചടങ്ങു നടന്നത്. പൊളിക്കൽ ചുമതലയിലുള്ള കമ്പനിയായ എഡിഫൈസ് എഞ്ചിനീയറിംഗാണ് പൂജ ഒരുക്കിയത്.

സാങ്കേതിക സംവിധാനങ്ങൾ 99.9 ശതമാനം കൃത്യമാണെന്നും എന്നാൽ പോയിന്റ് ഒരു ശതമാനം ദൈവത്തിന്റെ കയ്യിലാണെന്നുമായിരുന്നു എഡിഫൈസ് എഞ്ചിനീയറിങ് എംഡി ഉത്കർഷ് മേത്ത പ്രതികരിച്ചത്. ഏത് കെട്ടിടം തകർക്കുമ്പോഴും റിസ്‌കുണ്ട്. എന്നാൽ അവ നേരിടാൻ പൂർണമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അദ്ദേഹത്തിന്റെ വിശ്വാസം പോലെ തന്നെ എല്ലാ കിറുകൃത്യമായി കാര്യങ്ങൾ നടക്കുകയാണ് പിന്നീട് നടന്നത്.

എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം തകർത്തത്. സുരക്ഷാ മുൻകരുതലോടെയാണ് ഫ്ളാറ്റ് തകർത്തത്. ഫ്ളാറ്റ് പൊളിക്കുന്നതിനായി ആദ്യ സൈറൺ 10.32ന് മുഴങ്ങി. രണ്ടാം സൈറൺ 10.55ന് നിശ്ചയിച്ചതെങ്കിലും നാവികസേനയുടെ ഹെലികോപ്ടർ ആകാശത്ത് നിരീക്ഷണം നടത്തിയതിനാൽ വൈകുകയായിരുന്നു. നേവിയുടെ അനുമതി ലഭിച്ച ശേഷമാണ് രണ്ടാമത്തെ സൈറൺ 11.11 മുഴങ്ങിയത്. മൂന്നാം സൈറൺ 11.17ന് മുഴങ്ങിയതോടെ എച്ച്ടുഒ ഫ്‌ളാറ്റ് നിലംപതിക്കുകയായിരുന്നു. രാവിലെ 11.17നാണ് ഹോളി ഫെയ്ത്തിൽ സ്ഫോടനം നടത്തി. ആദ്യ ഫ്‌ളാറ്റ് സ്‌ഫോടനം അത്ഭുതത്തോടെയാണ് ആൾക്കൂട്ടം നോക്കിക്കണ്ടത്. വൻ ശബ്ദത്തിൽ സ്‌ഫോടനം നടന്നതോടെ ആളുകൾ ആർപ്പുവിളിച്ചു.

ആദ്യ സ്ഫോടനം നടന്നതോടെ തന്നെ മേഖല പൊടിപടലങ്ങളിൽ മുങ്ങി. പൊടി അടങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കായലിന് തൊട്ടരികെയാണ് എച്ച്ടുഒ ഫ്‌ളാറ്റ് നിലകൊണ്ടതെങ്കിലും കായലിൽ വീഴാതെ കൃത്യമായി തന്നെ ഫ്‌ളാറ്റ് പൊടിപടലായി വീണു. കായലിലേക്ക് അവശിഷ്ടങ്ങൾ വീണുമെന്ന ആശങ്കയുണ്ടെങ്കിലും അതൊന്നും സംഭവിച്ചില്ല. പരിസരത്ത് ഉണ്ടായിരുന്ന വീടുകൾക്ക് കേടുപാടു സംഭവിക്കുമോ എന്ന ആശങ്കയ്ക്കും അടിസ്ഥാനമുണ്ടായിരുന്നില്ല. എല്ലാം ശുഭകരമായി തന്നെ നടന്നു.

നിശ്ചയിച്ചുറപ്പിച്ചു പോലെ എല്ലാം നടന്നതായി ഉറപ്പുവരുത്തിയ ശേഷം രണ്ടാമത്തെ ഫ്‌ളാറ്റ് പൊളിക്കുന്നതിന് അനുമതി നൽകുകയായിരുന്നു. തുടർന്നായിരുന്നു 11.44ന് ആൽഫ സെറീന്റെ രണ്ടു ടവറുകൾ തകർത്തത്. ഇതോടെ ഇന്നത്തെ പൊളിക്കൽ നടപടികൾ പൂർത്തിയായി. ആദ്യം നിശ്ചയിച്ചതിലും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിൽ സ്ഫോടനം നടത്തിയത്. ഇതിനകം എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായ ആൽഫ സെറീനിൽ 26 മിനിറ്റിനകം തന്നെ സ്ഫോടനം നടന്നു. കായലിലേക്ക് വീഴാതെ അതിന്റെ ഓരം ചേർന്ന് വളരെ കൃത്യമായി തന്നെ വീഴ്‌ത്താനായി.

ജനവാസമേഖലയായ ആൽഫ സെറീനിലെ സ്ഫോടനം സമീപവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രാഥമിക വിലയിരുത്തലിൽ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങിയതായും റിപ്പോർട്ടുണ്ട്. വീടുകൾക്ക് കേടുപാടു സംഭവിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. രണ്ട് ഫ്ളാറ്റുകളും പൊളിച്ച ശേഷം സുരക്ഷാപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം 12 മണിയോടെ അവസാന സൈറണും മുഴക്കി. ഇതിന് ശേഷം ഉദ്യോഗസ്ഥർ പൊളിച്ച ഫ്ളാറ്റുകൾക്ക് സമീപത്തേക്ക് പോയി.

സ്ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥർ അവസാന വട്ട പരിശോധനകൾ നടത്തിയിരുന്നു. ഇരുന്നൂറു മീറ്റർ ചുറ്റളവിൽ വീടുകളിൽ ആരും ഇല്ലെന്നു ഉറപ്പുവരുത്തി. ഈ മേഖലയിലെ റോഡുകളും ഇടവഴികളും പൂർണമായും അടച്ചു. മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള ആദ്യ സൈറൺ 10.30ന് തന്നെ നൽകി. രണ്ടാം സൈറൺ 10.55നാണ് തീരുമാനിച്ചിരുന്നെങ്കിലും ഇത് 11.10നാണ് നൽകാനായത്. രണ്ടാം സൈറൺ മുഴങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതം നിർത്തിവച്ചു.

മരടിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതോടെ നാളെയാണ് അടുത്ത രണ്ട് കെട്ടിടങ്ങൾ പൊളിക്കുക. നഗരസഭയിൽ സജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമിൽ ജില്ലാ കളക്ടർ അടക്കമുള്ളവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. 18370.49 ചതുരശ്ര മീറ്ററിലായി 19 നിലകളാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ളാറ്റിന് ഉണ്ടായിരുന്നത്. ആകെ 91 അപാർട്ട്‌മെന്റുകൾ. സെക്കന്റുകൾക്കുള്ളിൽ സ്ഫോടനം പൂർത്തിയായി. 21450 ടൺ കോൺക്രീറ്റ് മാലിന്യങ്ങൾ അവശേഷിക്കുമെന്നാണ് കരുതുന്നത്.

രണ്ട് ടവറുകളാണ് ആൽഫ സെറീൻ ഫ്ളാറ്റിന് ഉണ്ടായിരുന്നത്. ഒരു ടവറിൽ 16 നിലകൾ വീതം ആകെ 32 നിലകൾ. ഇതു രണ്ടും നിമിഷങ്ങൾക്കകം താഴെ വീണു. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ അധികാരികളും പൊലീസ് അധികാരികളും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഡിഎംഒ ഉദ്യോഗസ്ഥരും(ആംബുലൻസ് ഉൾപ്പടെ) മരട് നഗരസഭ ഉദ്യോഗസ്ഥരും സജ്ജരായി നിന്നിരുന്നു. 32 പോയിന്റുകളിലായി പൊലീസ് സേനയെയും വിന്യസിച്ചു. 8 സ്‌ട്രൈക്കിങ് പാർട്ടിയും 3 ബോട്ടുകളിലായി 3 ടീമുകളും പട്രോളിങ് നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP