Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവോയിസ്റ്റുകളുടെ പേരിൽ ആക്രമണങ്ങൾ സജീവം; കേൾവികേട്ട പൊലീസ് സേന കണ്ണടയ്ക്കുന്നുവോ? കേന്ദ്രഫണ്ടു പോക്കറ്റിലാക്കാൻ മാത്രമോ ഈ ഒത്തുകളി?

മാവോയിസ്റ്റുകളുടെ പേരിൽ ആക്രമണങ്ങൾ സജീവം; കേൾവികേട്ട പൊലീസ് സേന കണ്ണടയ്ക്കുന്നുവോ? കേന്ദ്രഫണ്ടു പോക്കറ്റിലാക്കാൻ മാത്രമോ ഈ ഒത്തുകളി?

കൊച്ചി: സ്‌കോട്ട്‌ലാന്റിൽ നിന്ന് അത്യാധുനിക രീതിയിലുള്ള പരിശീലനം കഴിഞ്ഞെത്തിയ കമാന്റോകൾ, ഏത് യുദ്ധസാഹചര്യത്തേയും നേരിടാനുള്ള പൊലീസുകാർ... ഇത്രയൊക്കെ ആധുനികമാണ് നമ്മുടെ പൊലീസുകാരെങ്കിലും നാട്ടിലും കാട്ടിലും ഉണ്ടെന്ന് പറയപ്പെടുന്ന മാവോയിസ്റ്റുകളെ പിടികൂടാൻ ഇവർക്കു കഴിയുന്നില്ല.

നഗരമധ്യത്തിൽ പനമ്പള്ളി നഗറിൽ പട്ടാപ്പകൽ തോർത്തുകൊണ്ട് മുഖം മറച്ചെത്തിയ സംഘം നീറ്റ ജലാറ്റിൻ കമ്പനി കോർപ്പറേറ്റ് ഓഫീസ് അടിച്ചു തകർത്ത് ഒരു മാസം പിന്നിടുന്നു. അപ്പോഴും ശാസ്ത്രീയ അന്വേഷണത്തിന് പേരുകേട്ട നമ്മുടെ പൊലീസ് സേന ഇരുട്ടിൽ തപ്പുകയാണെന്നതാണ് ബഹുരസം.

അക്രമം നടത്തിയവരുടെ വീഡിയോ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് ആഭ്യന്തരവകുപ്പിന് തന്നെ നാണക്കേടായെന്നാണ് പൊലീസിലെ ഒരുവിഭാഗം പറയുന്നത്. ദൃശ്യങ്ങളിൽ കണ്ടവരെ തിരിച്ചറിഞ്ഞെന്നായിരുന്നു പൊലീസിന്റെ ആദ്യഅവകാശവാദം. പോരാട്ട പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും ആക്ഷേപമുയർന്നു.

ഇതിന്റെ പേരിൽ മുൻ നക്‌സലറ്റുകളായ ചില മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് തലങ്ങും വിലങ്ങും ചോദ്യം ചെയ്തു. വിവരമൊന്നും ലഭിക്കാത്തതിനാൽ ഇവരെ വിട്ടയക്കുകയും ചെയ്തു. നീറ്റ ജലാറ്റിൻ ആക്രമണക്കേസ് തുമ്പൊന്നുമില്ലാതെ നിൽക്കുമ്പോൾ തന്നെ വയനാട്ടിലെ റിസോർട്ട് ആക്രമണവും വന്നു.

ഇതെല്ലാം ചെയ്തത് മാവോയിസ്റ്റുകളാണെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അതിന് തെളിവായി അവരുടെ കയ്യിലുള്ളത് ഒരു ലഘുലേഖ മാത്രമാണ് എന്നതാണ് വസ്തുത. ഒരു കമ്പ്യൂട്ടറും പ്രിന്ററുമുണ്ടെങ്കിൽ ആർക്കും വീട്ടിലിരുന്നു സൃഷ്ടിക്കാവുന്ന ഇത്തരം തെളിവുകൾ മാത്രം ആശ്രയിക്കുന്ന പൊലീസിന്റെ നിലപാട് ദുരൂഹമാണ്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേരിട്ടാണ് മാവോയിസ്റ്റ് കേസ് അന്വേഷിക്കുന്നത്.

കേരളത്തിന് മാത്രമായി ഒരു വർഷം 120 കോടി രൂപയുടെ കേന്ദ്രഫണ്ടാണ് മാവോയിസ്റ്റു വിരുദ്ധപ്രവർത്തനത്തിനായി മാത്രം ലഭിക്കുന്നത്. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതു വെട്ടിക്കുറക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തണ്ടർ ബോൾട്ടുകളുടേയും ആന്റി നക്‌സൽ സ്‌ക്വാഡിന്റേയും വിവിധ അലവൻസുകൾ ഉൾപ്പെടെ വെട്ടിക്കുറച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കേരളത്തിൽ 'പൊലീസ് ഭാഷ കടമെടുത്താൽ' രണ്ട് മാവോയിസ്റ്റ് അക്രമമുണ്ടായത്. രണ്ടും ചേർത്ത് വായിക്കുമ്പോൾ ഈ അക്രമങ്ങളിലെ പ്രതികളെ പൊലീസ് പിടിക്കില്ലെന്നും വിലയിരുത്തുന്നവരുണ്ട്. മുൻപ് പൊലീസ് പറഞ്ഞതനുസരിച്ചാണെങ്കിൽ കേരളത്തെ ഒരു ഒളിത്താവളമായി മാത്രം കാണുന്ന മാവോവാദികൾ ഇന്നാട്ടിൽ പരസ്യകലാപത്തിന് കോപ്പ് കൂട്ടുമെന്ന് വിശ്വസിക്കാനും തരമില്ല. ഈ സാഹചര്യത്തിലാണ് രണ്ട് അക്രമങ്ങളും ഭരണകൂട സൃഷ്ടിയാണോ എന്ന് സംശയിക്കേണ്ടി വരുന്നത്.

തുടക്കത്തിൽ പൊലീസ് കാണിച്ച ശുഷ്‌കാന്തി ഇക്കാര്യത്തിൽ പിന്നീട് ഉണ്ടാകാത്തതും ചേർത്തു വായിച്ചാൽ സംഭവത്തിൽ അവരെ പ്രതിക്കൂട്ടിൽ നിർത്താനെ തരമുള്ളൂ. 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം' എന്ന പോലെ ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനും ഫണ്ടടിക്കാനുമുള്ള നല്ല വഴി ഇപ്പോൾ മാവോയിസ്റ്റുകൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP