Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടിയനിൽ അഭിനയിച്ചിരുന്ന കാലം മുതൽ എന്നോട് വിരോധം തുടങ്ങി; എന്റെ ജീവൻ എടുക്കാൻ പോലും ശ്രമം നടക്കുന്നു; എന്നെ പിന്തുണയ്ക്കുന്നവരെ പിന്തുടർന്ന് ആക്രമിക്കുന്നു; വിവാഹ മോചന ഹർജിയിൽ കാമുകൻ എന്ന തരത്തിൽ ദിലീപ് ആരോപണം ഉന്നയിച്ചിരുന്ന ശ്രീകുമാർ മേനോനെതിരെ നടി നൽകിയ പരാതിയിൽ പറയുന്നത് അതീവ ഗുരുതരമായ കാര്യങ്ങൾ: മഞ്ജു വാര്യരും ഒടിയൻ ഫെയിം ശ്രീകുമാർ മേനോനും തെറ്റിയത് എങ്ങനെയെന്ന് തിരിഞ്ഞ് സിനിമാ ലോകം

ഒടിയനിൽ അഭിനയിച്ചിരുന്ന കാലം മുതൽ എന്നോട് വിരോധം തുടങ്ങി; എന്റെ ജീവൻ എടുക്കാൻ പോലും ശ്രമം നടക്കുന്നു; എന്നെ പിന്തുണയ്ക്കുന്നവരെ പിന്തുടർന്ന് ആക്രമിക്കുന്നു; വിവാഹ മോചന ഹർജിയിൽ കാമുകൻ എന്ന തരത്തിൽ ദിലീപ് ആരോപണം ഉന്നയിച്ചിരുന്ന ശ്രീകുമാർ മേനോനെതിരെ നടി നൽകിയ പരാതിയിൽ പറയുന്നത് അതീവ ഗുരുതരമായ കാര്യങ്ങൾ: മഞ്ജു വാര്യരും ഒടിയൻ ഫെയിം ശ്രീകുമാർ മേനോനും തെറ്റിയത് എങ്ങനെയെന്ന് തിരിഞ്ഞ് സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിനെ വിവാഹം ചെയ്ത ശേഷം വെള്ളിത്തിരയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ. ഏറെ കാലത്തിന് ശേഷം ചിലങ്ക കെട്ടി. പിന്നെ പരസ്യ ചിത്രങ്ങളിൽ മുഖം കാട്ടി. തൊട്ടതെല്ലാം പൊന്നാക്കി രണ്ടാം വരവിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറുമായി. തമിഴകത്ത് അസുരനിലൂടെ താരമായി. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിലാണ് മഞ്ജു വാര്യർ. ഇതിനിടെയാണ് മഞ്ജു വാര്യരുടെ രണ്ടാം വരവിൽ എല്ലാ പിന്തുണയും നൽകിയെന്ന് ഏവരും കരുതുന്ന ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പരാതിയുമായി എത്തുന്നത്. അതും ഗുരുതര ആരോപണങ്ങൾ. കൊലപാതക ശ്രമമാണ് ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ശ്രീകുമാർ മേനോനെതിരെ ഉയർത്തുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മിലെ വിവാഹ മോചനത്തിൽ വില്ലനായി പലരും കണ്ടത് ശ്രീകുമാർ മേനോനെയാണ്. ഇത് വ്യക്തിയെയാണ് മഞ്ജു തള്ളി പറയുന്നത്. മലയാള സിനിമയിൽ മാറുന്ന സൗഹൃദ സമവാക്യങ്ങൾക്ക് തെളിവാണ് ഇതെന്നും വിലയിരുത്തുന്നു.

ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നത്. ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരിൽക്കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമ്മാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്. ശ്രീകുമാർ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നതായാണ് സൂചന. ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടാക്കിയതിന് പിന്നിലെ ചേതോവികാരമാണ് സിനിമാ ലോകം തിരിയുന്നത്. ആർക്കും ഇക്കാര്യത്തിൽ കൃത്യമായ ഒരു വിവരവും ഇല്ല.

വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങിയപ്പോൾ നൽകിയ ജാമ്യ ഹർജിയിലും ശ്രീകുമാർ മേനോനെതിരെ പരാമർശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയൻ സിനിമ തുടങ്ങുന്നത്. ഇവിടെ വച്ചു തന്നെ ചില പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. ഒടിയന് ശേഷം ശ്രീകുമാർ പ്രഖ്യാപിച്ച എംടിയുടെ രണ്ടാമൂഴം നടക്കില്ലെന്നും ഉറപ്പായി. ഇതിനിടെ 2018 ഡിസംബറിൽ തന്നെ മഞ്ജുവിനെ വിമർശിച്ച് ശ്രീകുമാർ മേനോൻ രംഗത്ത് വന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂസ്18 ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ വിമർശനം.

മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീർത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകൾ പ്രമോട്ട് ചെയ്യുന്നു. എന്നാൽ ഒടിയൻ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹൻലാൽ, പ്രകാശ് രാജ് എന്നിവർക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നിൽക്കുന്ന ഒരേയൊരു നടൻ മോഹൻലാൽ ആണെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു. മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോൾ അവർ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു. മലയാളത്തിലെ വളരെ അനുഗൃഹീതയായ, വലിയ ഭാവിയുള്ള നടിയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു അഭിനയ പ്രതിഭാസം ആണ് മഞ്ജു വാര്യർ എന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചിരുന്നു. ഈ വാക്കുകളിൽ നിറഞ്ഞ അതൃപ്തിയാണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തുന്നത്. നടിയും സംവിധായകനും തമ്മിൽ തെറ്റിയെന്ന് വ്യക്തമാകുകയാണ് ഇപ്പോൾ.

താൻ ആരാണെന്നും എന്താണ് തന്റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു വാര്യർ ആണെന്ന് ശ്രീകുമാർ മേനോൻ അന്ന് അഭിമുഖത്തിൽ പരിഹസിച്ചിരുന്നു. മഞ്ജുവിന് തിരുത്താൻ വേണ്ടി മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോൾ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താൻ വേണ്ടിയാണെന്നാണ് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ മഞ്ജു വാര്യർ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാർ മേനോൻ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. താൻ മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം പറയുന്നുണ്ടെന്നും ശ്രീകുമാർ മേനോൻ പറയുന്നുണ്ട്. ഒരാൾക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വനിത മതിലിൽ നിന്ന് പിന്മാറിക്കൊണ്ട് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങളേയും ശ്രീകുമാർ മേനോൻ വിമർശിക്കുന്നുണ്ട്. വനിതാ മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ ജനം ചിരിക്കില്ലേ എന്നാണ് ശ്രീകുമാർ മേനോൻ ചോദ്യമായി ഉയർത്തിയത്. അന്ന് പരസ്യമായ ഭിന്നതയ്ക്ക് പുതിയ തലം നൽകുന്നതാണ് ഇപ്പോഴത്തെ വിവാദം.

ഇതിനിടെ കല്ല്യാണുമായും ശ്രീകുമാർ മേനോൻ പൂർണ്ണമായും അകന്നു. ഇതും കേസിലും വഴക്കിലും എത്തി. തൊട്ട് പിന്നാലെയാണ് മഞ്ജു വാര്യർ പൊലീസിൽ പരാതിയുമായി എത്തുന്നത്. ഇത് ഗൗരവത്തോടെ തന്നെ പൊലീസ് എടുക്കും. അന്വേഷണവും നടത്തും. തെളിവുകൾ മഞ്ജു നൽകിയാൽ ശ്രീകുമാർ മേനോനെ പീഡന കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്യും. നടിയെ കൊച്ചിയിൽ ആക്രമിച്ചതോടെ സിനിമയിൽ ചില ചേരികൾ ഉണ്ടായിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായിരുന്നു അതിൽ പ്രധാനം. അത് പോലും പുതിയ വിവാദത്തോടെ വീണ്ടും ചർച്ചയിലെത്താൻ സാധ്യതയുണ്ട്. അതിന് പിന്നിലും ശ്രീകുമാർ മേനോന്റെ അതിശക്തമായ ഇടപെടലുണ്ടായിരുന്നുവെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഈ കൂട്ടായ്മയുമായുള്ള ബന്ധം മഞ്ജു നേരത്തെ തന്നെ അവസാനിച്ചിരുന്നു.

ശ്രീകുമാർ മേനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പർ ഹർജിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത് മറുനാടനായിരുന്നു. നിരവധി ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെയാണ് പാപ്പർ ഹർജിയുമായി ശ്രീകുമാർ മേനോൻ കോടതിയെ സമീപിച്ചത്. കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകൾ. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. സിനിമയിലേക്ക് ശ്രദ്ധപോയതോടെ പുഷിന്റെ കാര്യങ്ങളിൽ നിന്ന് ശ്രീകുമാർ മേനോൻ അകലം പാലിച്ചു. ഇതോടെയാണ് ബിസിനസ് കുറഞ്ഞത്. കല്യാണായിരുന്നു ഇത് മനസ്സിലാക്കി ആദ്യം പുഷുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇതോടെ സ്ഥാപനത്തിലെ പി ആർ വിഭാഗം തലവൻ മറ്റൊരു കമ്പനിയുണ്ടാക്കി. കല്യാണിന്റെ ജോലിയും അവർക്ക് കിട്ടി.

പരസ്യ നിർമ്മാണം മുംബൈയിലെ കമ്പനിയും ഏറ്റെടുത്തു. പിന്നീട് പരസ്യ കമ്പനിയും ആഡ് ഫാക്ടറിയുടേതായി മാറി. ശമ്പളം കിട്ടാതെ പലരും പുഷിനെ കൈവിടുകയും ചെയ്തതോടെ പ്രതിസന്ധി കൂടി. ഈ സാഹചര്യത്തിലാണ് കമ്പനി പിരിച്ചുവിട്ട് സാമ്പത്തിക ബാധ്യതകളിൽ നിന്ന് തടിയൂരാൻ ശ്രീകുമാർ മേനോൻ നിയമപരമായ നടപടികൾ എടുക്കാൻ തുടങ്ങിയത്. കല്യാണിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരുമായി ശ്രീകുമാർ മേനോൻ സൗഹൃദത്തിലാകുന്നത്. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യ ഹർജിയിൽ ശ്രീകുമാർ മേനോനെതിരേയും ആരോപണങ്ങളുണ്ടായിരുന്നു. ഇത് ഏറെ ചർച്ചയായി. പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിങ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റ്‌സ്, സെലിബ്രിറ്റി മാനേജ്മെന്റ്, എന്റ്റർറ്റെയിന്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്നത്.

ഇതിന് ശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റ്റർറ്റെയിന്മെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിന്മെന്റ് നിലവിൽ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്സ് സ്‌ക്രീനുകൾ സ്ഥാപിക്കുമെന്നും 2020 ൽ രാജ്യത്ത്് 50 സ്‌ക്രീനുകളും 2022 ൽ 100 സ്‌ക്രീനുകളും നിർമ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാൽ ഒടിയനിലേക്ക് ശ്രീകുമാർ മേനോൻ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.

ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയൻ സിനിമയ്ക്കിടെയാണ് പുഷിലെ തകർച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റർഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ എന്ന പരസ്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തി. ശ്രീ മേനോൻ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചർച്ചയാവുകയും ചെയ്തു. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോൾ ശ്രീകുമാർ മേനോൻ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാർ മേനോൻ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നടന്ന കാര്യം പുറത്തുപറഞ്ഞാൽ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതെല്ലാം എങ്ങനേയോ ഒതുങ്ങി. ഇതിനിടെയാണ് മഞ്ജു തന്നെ പൊലീസിൽ പരാതിയുമായെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP