Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

12 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച് തിരക്കഥ ഒരുക്കിയപ്പോൾ ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടിയും നിർമ്മാതാവും അടക്കം ശരിവച്ചു; ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ 'മാമാങ്കം' 'ബാഹുബലി' പോലെയാക്കാൻ തിരക്കഥ തിരുത്തണമെന്ന് സമ്മർദ്ദം; നടപ്പില്ലെന്ന് പറഞ്ഞപ്പോൾ പണി അറിയില്ലെന്നും അഹങ്കാരമെന്നും കുപ്രചാരണം; സംവിധായകൻ സജീവ് പിള്ളയെ ഡമ്മിയാക്കി എം.പത്മകുമാറിനെ കൊണ്ടുവന്നപ്പോൾ കൈകഴുകി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും; മൂന്നാം ഷെഡ്യൂൾ തുടങ്ങുമ്പോഴും വിടാതെ വിവാദങ്ങൾ

12 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച് തിരക്കഥ ഒരുക്കിയപ്പോൾ ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടിയും നിർമ്മാതാവും അടക്കം ശരിവച്ചു; ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ 'മാമാങ്കം' 'ബാഹുബലി' പോലെയാക്കാൻ തിരക്കഥ തിരുത്തണമെന്ന് സമ്മർദ്ദം; നടപ്പില്ലെന്ന് പറഞ്ഞപ്പോൾ പണി അറിയില്ലെന്നും അഹങ്കാരമെന്നും കുപ്രചാരണം; സംവിധായകൻ സജീവ് പിള്ളയെ ഡമ്മിയാക്കി എം.പത്മകുമാറിനെ കൊണ്ടുവന്നപ്പോൾ കൈകഴുകി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും; മൂന്നാം ഷെഡ്യൂൾ തുടങ്ങുമ്പോഴും വിടാതെ വിവാദങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'പ്രിയപ്പെട്ടവരെ നമ്മുടെ സ്വപ്‌നം ഒരുചുവട് കൂടി', മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിള്ള 2017 ഒക്ടോബർ 16 ന് ഫേസ്‌ബുക്കിൽ കുറിച്ച ഏതാനും വരികൾ. ഇന്ന് 2019 ജനുവരി 15 ആകുമ്പോൾ സംവിധായകനെ പുകച്ചുപുറത്തുചാടിച്ചെന്ന വാർത്തകൾ നിറയുകയാണ്. സജീവ് പിള്ളയ്ക്ക സംവിധാനമറിയില്ല എന്നാണ് കുപ്രചാരണം. തിരക്കഥ കൊള്ളാം..പക്ഷേ സംവിധാനം പോരാ എന്നാണ്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും, പ്രൊഡ്യൂസേഴ്‌സ യൂണിയനും എല്ലാം സജീവ് പിള്ളയുടെ എതിർപക്ഷത്താണ്. സജീവ് പിള്ളയെ നിർമ്മാതാവ് ഇടപെട്ടാണ് ഒഴിവാക്കുന്നത് എന്നാണ് പിന്നാമ്പുറക്കഥകൾ. ഇതിന് പിന്നാലെ സജീവ പിള്ള തന്നെ സംവിധായകനായി തുടരും, ചീഫ് കോർഡിനേറ്റിങ് ഡയറക്ടറായി എം. പത്മകുമാർ വരും, ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും എന്നും അണിയറ പ്രവർത്തകർ പറയുന്നു.

എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ ചെയ്തതത്. മാധ്യമങ്ങൾ ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുകയാണെന്നും, ഫെഫ്ക ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് അദ്ദേഹം കൈകഴുകി. സജീവ് പിള്ളയുടെ അറിവില്ലാതെയാണ് നടൻ ധ്രുവനെ പുറത്താക്കിയതെന്ന വാർത്തയോടും രഞ്ജി പണിക്കർ പ്രതികരിച്ചു. സംവിധായകൻ പറയുന്നതല്ല, നിർമ്മാതാവ് പറയുന്നതിലാണ്് വാസ്തവമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് പറയുന്നു.

സിനിമയുടെ സംവിധായകനെ തന്നെ മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായ ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.
അടുത്തിടെ പ്രേക്ഷകരുടെ കൈയടി ധാരാളം നേടിയ സിനിമയായ 'ജോസഫി'ന്റെ സംവിധായകൻ എം പത്മകുമാറിനെ പകരം ചുമതല ഏൽപിച്ചതായും വിവരമുണ്ട്. മോഹൻലാൽ ചിത്രമായ ഒടിയന്റെ ഷൂട്ടിങ് വേളയിൽ ശ്രീകുമാര മേനോൻ സംവിധായകനായിരിക്കവേ തന്നെ മോഹൻലാൽ ചിത്രം മുന്നോട്ടു കൊണ്ടു പോകാനായി കൊണ്ടുവന്നത് എം പത്മകുമാറിനെയായിരുന്നു. സിനിമയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രംഗങ്ങൾക്ക് പിന്നിലും എം പത്മകുമാറായിരുന്നു. അതുകൊണ്ട തന്നെ പത്മകുമാർ സ്വീകാര്യനായി മാറി.പിന്നീട് സജീവ് പിള്ള തന്നെ സംവിധായകനായി തുടരും. പ്തമകുമാർ ചീഫ് കോർഡിനേറ്റിങ് ഡയറക്ടറാകും എന്നായി.

2018 ജൂണിൽ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായപ്പോൾ സജീവ് പിള്ള ഇട്ട ഫേസ്‌ബുക്ക് കുറിപ്പ് അദ്ദേഹം സിനിമയെ എങ്ങനെയാണ് സമീപിക്കുന്നത് എന്നുവ്യക്തമാക്കുന്നതാണ്.

'പ്രിയപ്പെട്ടവരെ,

നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.

ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.
അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.

കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്‌ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.

ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും.
ഒരുപാട് നാളത്തെ യാത്രയും പ്രയത്‌നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല..... ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം...'

സജീവ് പിള്ള തന്നെയാകും മാമാങ്കത്തിന്റെ സംവിധായകനെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു, ഒടിയൻ ചിത്രത്തിന് സമാനമായി ചീഫ് കോ ഓർഡിനേറ്റിങ് ഡയറക്ടറായി എം പത്മകുമാർ ഉണ്ടാകും. വർഷങ്ങളോളം നീണ്ടുനിന്ന തന്റെ പ്രയത്‌നമാണ് മാമാങ്കം എന്നും ചിത്രം പൂർത്തീകരിക്കുക താൻ തന്നെ ആയിരിക്കുമെന്നും എം പത്മകുമാർ അടക്കമുള്ളവർ പലരും ചിത്രീകരണത്തിന് ആവശ്യമായ മേൽനോട്ടത്തിനായി കൂടെയുണ്ടാകുമെന്നും സംവിധായകൻ സജീവ് പിള്ള മറുനാടനോട് വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഫെഫ്ക ഡയറ്കടേഴ്‌സ് യൂണിയന്റെ നിലപാടാണ് ഏറെ വിചിത്രം. നിർമ്മാതാവ് മുന്നോട്ട് വച്ച വ്യവസ്ഥകൾ അംഗീകരിച്ച് സജീവ് പിള്ള ഒരുകരാർ ഒപ്പുവച്ചുവെന്നാണ് ഫെഫ്കയുടെയും രഞ്ജി പണിക്കരുടെയും ന്യായം. സിനിമയിൽ സാങ്കേതിക വിദഗ്ധരുടെയും കലാ പ്രവർത്തകരുടെയും അവകാശസംരക്ഷണത്തിനായി നിലനിൽക്കേണ്ട ഫെഫ്ക സംവിധായകന് എതിരായ നിലപാട് സ്വീകരിച്ചതിനെതിരെ സിനിമാവൃത്തങ്ങളിൽ തന്നെ പ്രതിഷേധമുയരുന്നുണ്ട്.

സിനിമയിലെ മുഖ്യതാരമായ മമ്മൂട്ടി തന്നെ മാമാങ്കത്തിന്റെ തിരക്കഥയെ കുറിച്ച് പറഞ്ഞത് ഔട്ട്‌സ്റ്റാൻഡിങ് എന്നാണ്. പുതുമുഖ സംവിധായകനായ സജീവ് പിള്ള 12 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതെന്നും അദ്ദേഹം 2017 ഒക്ടോബർ 16 ന് ഇട്ട ഫേസ്‌ബുക്ക കുറിപ്പിൽ മമ്മൂട്ടി പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

'Happy to be part of 'Maamaankam' which chronicles the journey of the legendary 'Chaaverukal' of Valluvanadu. The biggest film I have done so far and it has an outstanding screenplay by debutante director Sajeev Pillai, who has written it after 12 years of research. The film is set in the late 17th century. We are grateful to the legendary Navodaya for their large-heartedness in allowing us to use their prestigious title 'Maamaankam'. Venu Kunnampilly is producing the film under the banner of Kavya Films. The film will see a big star cast along with me and employing internationally renowned technicians. Will update you more about 'Maamaankam'... Happy diwali to you all.'

രണ്ടു ഷെഡ്യുളുകൾ പൂർത്തിയായപ്പോൾ സജീവ് പിള്ള മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:

സൂക്ഷമതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു.

വാർപ്പ് മാതൃകകളിൽ നിന്ന് മാറി ചിന്തിക്കുന്ന സിനിമ കൂടിയാണ് സജീവ് ആലോചിച്ചത്. ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന വലിയ സിനിമയുടെ തിരക്കഥയെ വാനോളം വാഴ്‌ത്തിയവർ രണ്ടുഷെഡ്യൂളുകൾ കഴിഞ്ഞപ്പോൾ തിരക്കഥ തിരുത്തണമെന്ന പറഞ്ഞതായാണ് വിവരം. കേമമെന്ന് നിർമ്മാതാവ് പോലും ശരിവച്ച മാമാങ്കത്തിന്റെ തിരക്കഥ ബാഹുബലിയുടേത് പോലെ ആക്കണമെന്ന പറഞ്ഞാൽ നട്ടെല്ലുള്ള ഏതുസംവിധായകനാണ് വഴങ്ങുക?. അത് നടപ്പില്ലെന്ന് സജീവ് പിള്ള പറഞ്ഞപ്പോഴാണ് മനസ്സാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചത്. ആദ്യ രണ്ടുഷെഡ്യൂളുകളുടെ ചിത്രീകരണം നിഷ്പക്ഷമായി വിലയിരുത്തുക പോലും ചെയ്യാതെയാണ് ചീഫ് കോർഡിനേറ്റിങ് ഡയറക്്ടറായി പത്മകുമാറിനെ കൊണ്ടുവന്നത്. സംവിധായകന് അഹങ്കാരമാണ്, സിനിമ അറിഞ്ഞുകൂടാ എന്നിങ്ങനെയാണ് തിരക്കഥ തിരുത്താൻ വിസമ്മതിച്ചപ്പോൾ സജീവ് പിള്ളയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.

ഇത്തരം അവസരങ്ങളിൽ സംവിധായകനൊപ്പം നിൽക്കേണ്ട ഫെഫ്ക ഡയറക്ടേഴ്‌സ ്‌യൂണിയൻ നിർമ്മാതാക്കളുടെ സംഘടനയുടെ വാക്കുകേട്ട് സജീവ് പിള്ളയെ തള്ളിപ്പറയുകയായിരുന്നു. സ്വന്തം രചനയുടെ മികവിൽ ആത്മവിശ്വാസമുള്ള പുതുമുഖ സംവിധായകന്റെ ആത്മവിശ്വാസം കെടുത്താനും, അയാളുടെ കലാമികവിനെ പരോക്ഷമായെങ്കിലും തള്ളിപ്പറയാനും കൂട്ടിനിൽക്കുകയായിരുന്നു ഡയറക്ടേഴസ് യൂണിയൻ. ഇത്തരത്തിൽ കലാകാരന്മാരെ തൊഴിലിടങ്ങളിൽ നാണം കെടുത്താൻ ഒരുകൂട്ടർ തുനിഞ്ഞിറങ്ങുമ്പോൾ അവർക്ക് കാവലാളാകേണ്ടവർ അതിന്് കടകവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. ഇതോടെ ഒടിയൻ മാതൃകയിൽ മാമാങ്കത്തിന് രണ്ടുസംവിധായകർ. കഴിവുള്ള ഒരുകലാകാരനെ ഡമ്മിയാക്കി മാറ്റുകയും ചെയ്തു. തർക്കം വന്നപ്പോൾ അനുരഞ്ജനം എന്ന നിലയിൽ സജീവ് പിള്ളയ്ക്ക് അതിന് വഴങ്ങേണ്ടി വന്നത് മനസ്സിലാക്കാം. എന്നാൽ, സംവിധായകരെ ആകെ തരം താഴ്‌ത്തുന്ന തരത്തിൽ ഡയറക്ടേഴ്‌സ് യൂണിയൻ നിലപാട് സ്വീകരിക്കാമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഒടിയൻ സിനിമയുടെ ആദ്യ ഭാഗ ചിത്രീകരണത്തിന് ശേഷമാണ് പത്മകുമാറിനെ ചിത്രത്തിന്റെ ചീഫ് കോഓർഡിനേറ്ററാക്കിയത്. ഇത് ഏറെ ഗുണം ചെയ്തുവെന്ന് മോഹൻലാൽ അടക്കമുള്ളവർ വിലയിരുത്തി. ഇത് തന്നെയാണ് മാമാങ്കത്തിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ മമ്മൂട്ടിയും കണ്ടെത്തുന്ന മാർഗ്ഗം. സിനിമയിലെ ഓരോ കാര്യവും ചെയ്യാനും നിരീക്ഷിക്കാനും പത്മകുമാർ മുഴുവൻ സമയം ഷൂട്ടിങ് ലൊക്കേഷനിലുണ്ടാകും. ഇത് മാമാങ്കത്തിന്റെ മെയ്ക്കിംഗിനേയും സ്വാധീനിക്കുമെന്നാണ് അണിയറക്കാരുടേയും വിലയിരുത്തൽ.

അതിനിടെ ധ്രവുവനെ ചിത്രത്തിൽ നിന്നും മാറ്റിയത് എന്റെ താൽപര്യപ്രകാരമല്ലെന്നും മറുനാടനോട് സജീവ് പിള്ള പ്രതികരിച്ചു. വിചിത്രമായ കാരണമാണ് ഇതിനുപിന്നിലുള്ളത്. അത് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ചിത്രത്തിനായി അവൻ ഒരുപാട് കഷ്ടപ്പെട്ടത് എനിക്ക് നേരിൽ അറിയാം. അതിരാവിലെ മുതൽ അർത്ഥരാത്രിയിൽ പോലും അവൻ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി പാടുപെട്ടിട്ടുണ്ട്. അവൻ നല്ല പെർഫോമറുമാണ്. ധ്രുവന്റെ കാര്യത്തിൽ എല്ലാത്തരത്തിലും ഞാൻ പൂർണ്ണ സംതൃപ്നായിരുന്നു. അവനെ ചിത്രത്തിൽ നിന്നും മാറ്റിയതിന് പലരും എന്നെ ചീത്തപറയുന്നുണ്ട്-അദ്ദേഹം വിശദമാക്കി.

ഒരു പക്ഷെ പലതും അവന് തുറന്നുപറയാനുണ്ടാവും .പ്രതികരിക്കാൻ ഇന്നത്തെ അവസ്ഥയിൽ അവൻ അശക്തനായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പുതുമുഖമായതിനാൽ ഭാവിയും അവൻ തന്നെ നോക്കണമല്ലോ-സജീവ് പിള്ള അഭിപ്രായപ്പെട്ടു. ഉണ്ണിമുകുന്ദൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്ന് പറഞ്ഞത് വാസതവമാണ്. ഇന്നുവരെ ഇത് സംബന്ധിച്ച് ഞങ്ങൾ തമ്മിൽ ഒരു കമ്മ്യൂണിക്കേഷനും ഇതുവരെ നടന്നിട്ടില്ല. മറ്റാരും ഇക്കാര്യം എന്നോട് ചർച്ച ചെയ്തിട്ടുമില്ല. നേരിൽ ബോദ്ധ്യപ്പെടാത്ത കാര്യത്തിൽ എനിക്ക് ഇതല്ലാതെ എന്താണ് പറയാൻ കഴിയുന്നത്-അദ്ദേഹം ചോദിച്ചു.

ചിത്രം മുന്നോട്ടുപോയപ്പോൾ ചിലപ്രശ്‌നങ്ങൾ ഉയർന്നുവന്നു. ഇതൊക്കെ സിനിമ ഫീൽഡിൽ പതിവാണ്.ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസീയേനും മറ്റും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത് ഇപ്പോൾ ഒട്ടൊക്കെ പരിഹരിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ചിത്രത്തിനായി എല്ലാം ചെയ്തത് ഞാൻ തന്നെയാണ്. വർഷങ്ങളോളം ഇതാനായി രാവും പകലും പാടുപെട്ടു. കഥയും തിരക്കഥയും തയ്യാറാക്കി. നടിനടന്മാരുടെ ഡേറ്റുകളും വാങ്ങി. എന്റെ നേതൃത്വത്തിലാണ് ഇതുവരെ ചിത്രത്തിനുള്ള എല്ലാകാര്യങ്ങളും മുന്നോട്ട് പോയത്. ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്-സജീവ് പിള്ള നിലപാട് വ്യക്തമാക്കി.

ഫേസ്‌ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. തന്റെ അറിവിൽ ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ളയാണെന്ന് ഉണ്ണിമുകുന്ദനും അറിയിച്ചിരുന്നു. ഇതിനിന് പിന്നാലെയാണ് സജീവ് പിള്ള തന്നെ എം പത്മകുമാറും ചിത്രത്തിന്റെ ഭാഗമാവുമെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്.

മലയാളത്തിലെ കൂടിയമുതൽ മുടക്കുള്ള ചിത്രമായിരിക്കും മാമാങ്കമൈന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ള വിവരം. യുദ്ധരംഗങ്ങളിൽ ആയിരം പേരെവരെ പങ്കെടുപ്പിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP