Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്തളത്ത് നിന്നും ഇതാ ഒരു പെൺപുലി; ഹിമാലയത്തിന്റെ ഭാഗമായ 17540 അടി ഉയരമുള്ള ലഡാക്ക് കീഴടക്കിയ അഞ്ജനയണ് താരം: അർദ്ധരാത്രി ഹിമാലയം കയറി ഇന്ത്യൻ പതാക നാട്ടിയ അഞ്ജനയക്ക് ആദരവുമായി കളക്ടറും നാട്ടുകാരും

പന്തളത്ത് നിന്നും ഇതാ ഒരു പെൺപുലി; ഹിമാലയത്തിന്റെ ഭാഗമായ 17540 അടി ഉയരമുള്ള ലഡാക്ക് കീഴടക്കിയ അഞ്ജനയണ് താരം: അർദ്ധരാത്രി ഹിമാലയം കയറി ഇന്ത്യൻ പതാക നാട്ടിയ അഞ്ജനയക്ക് ആദരവുമായി കളക്ടറും നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: അങ്ങ് ആകാശം മുട്ടിക്കിടക്കുന്ന ഹിമാലയം എത്തിപ്പിടിക്കുക എന്നത് ചില്ലറക്കാര്യമല്ല. ഇതിനായി ശ്രമിച്ച് പരാജയപ്പെട്ടവർ വളരെയധികമാണ്. പാതി വഴി പോലും പിന്നിടാതെ ഉദ്യമം ഉപേക്ഷിച്ച് മടങ്ങിയവരാണ് അധികവും. എന്നാൽ മനക്കരുത്തും ഇച്ഛാശക്തിയും കൊണ്ട് ഹിമാലയത്തിന്റെ ഭാഗമായ ലഡാക്ക് കീഴടക്കി ശ്രദ്ധേയയായ അഞ്ജന എന്ന പന്തളത്തുകാരി പെൺകുട്ടിക്ക് ആദരവുമായി നാട്ടുകാരും പത്തനംതിട്ട ജില്ലാ ഭാരണകൂടവും എത്തി.

ഹിമാലയപർവ്വതത്തിന്റെ ഭാഗമായ ലഡാക്ക് പർവ്വതനിര കീഴടക്കിയ 18 പേരടങ്ങുന്ന എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളുടെ സംഘത്തിലെ ഏക മലയാളി പെൺകൊടിക്ക് ആദരവുമായി പത്തനംതിട്ട ജില്ലാകളക്ടർ ആർ ഗിരിജ ഇന്നലെ (ഓഗസ്റ്റ് 16) രാവിലെ ഒമ്പത് ണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തി. ഒപ്പം ആശംസകളുമായി നാട്ടുകാരും വീട്ടുകാരും എത്തിയപ്പോൾ വെറ്റക്കർഷകരായ അച്ഛനും അമ്മയ്ക്കും അത് അവിസ്മരണീയ നിമിഷമായി മാറി.

കഴിഞ്ഞമാസം രണ്ടിനായിരുന്നു അഞ്ജനയുടെ ഹിമാലയൻ യാത്ര. 18 പേരടങ്ങുന്ന സംഘത്തിൽ അഞ്ജന മാത്രമായിരുന്നു മലയാളി ആയി ഉണ്ടായിരുന്നത്. 17540 അടി ഉയരമുള്ള മഞ്ഞുമൂടിയ പർവ്വതനിര കീഴടക്കാനുള്ള ദൗത്യം അന്നു രാത്രി 12.30 ന് തന്നെ ആരംഭിച്ചു പിറ്റേന്നുപകൽ 11.20 ന് പർവ്വതം കീഴടക്കി മുകളിൽ ഭാരതത്തിന്റെ പതാക പാറിച്ചു ഈ പെൺകൊടികൾ. അഞ്ജന അടക്കം നാലുപേരാണ് ആദ്യം പർവ്വതത്തിന്റെ നെറുകയിലെത്തിയത്. യാത്രക്കിടെ കഷ്ടപ്പാടുകളുടെ കൊടുമുടികൾ താണ്ടിയാണ് ലക്ഷ്യം കൈവരിച്ചതെന്ന് കളക്ടറെയും, ജനപ്രതിനിധികളെയും, നാട്ടുകാരേയും സാക്ഷിയാക്കി യാത്രാദുരിതങ്ങളെക്കുറിച്ച് അഞ്ജന വിവരിച്ചു.

യാത്രയുടെ തുടക്കത്തിൽ ഒപ്പം ഉണ്ടായിരുന്ന ഭയം പിന്നീട് മഞ്ഞുപോലെ ഇല്ലാതെയായി. ഈ ദൗത്യത്തിന് പ്രേരിപ്പിച്ചത് അഞ്ജനയുടെ സൈനികസേവന ലക്ഷ്യമാണ്. പന്തളം എൻ.എസ്.എസ് കോളേജിൽ ഡിഗ്രിക്ക് ചേർന്ന വർഷംതന്നെ എൻ സി സി യിൽ ചേർന്ന് സജീവപങ്കാളിത്തം ഉറപ്പുവരുത്തി. ഇതിനിടെയാണ് പർവ്വതാരോഹണത്തിൽ താത്പര്യമുള്ളവരെ സംഘടിപ്പിച്ച് ചെങ്ങന്നൂരിലെ എൻ.സി.സി കേരളപത്താം ബറ്റാലിയൻ പരിപാടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞപ്പോൾതന്നെ അഞ്ജന അപേക്ഷനൽകി. തുടർന്ന് എഴുത്തുപരീക്ഷയും അഭിമുഖത്തിനും ശേഷം പ്രാഥമിക യോഗ്യത ലഭിച്ചു.

ന്യൂഡൽഹിയിൽ 10 ദിവസത്തെ ആരോഗ്യ-കായികക്ഷമത പരീക്ഷയായിരുന്നു അടുത്ത ഘട്ടം അതും പൂർത്തീകരിച്ചു. മലകയറുമ്പോൾ വഹിക്കേണ്ട ഭാരിച്ച ബാഗുമായി 10 കിലോമീറ്റർ ദിവസവും നടക്കണമായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി പാരച്യൂട്ട് ജംമ്പിംഗും വശമാക്കി. പരിശീലനത്തിന് 50 പേർ അടങ്ങുന്ന സംഘമായിരുന്നു ഉണ്ടായിരുന്നത്. പരിശീലനം പൂർത്തിയായപ്പോൾ 50 പേരിൽ നിന്ന് 20 പേരായി ചുരുക്കപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായുള്ള ആദ്യയാത്ര മണാലിലേക്കായിരുന്നു. ആറു മലകൾ അനായസേനതാണ്ടി യോഗ്യത തെളിയിച്ചു. ഇതിൽ 2 പേർ പരാജയപ്പെട്ടതോടെ 18 അംഗമായി സംഘം ചുരുങ്ങി. ക്യാപ്റ്റൻ അരുന്ധതി, സൺബേർസിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പർവ്വതാരോഹണം.

വടവും മഞ്ഞിൽ കൊതവെട്ടാനുള്ള മഴുവുമായിട്ടാണ് യാത്ര. ആഹാരവും വസ്ത്രവുമടങ്ങിയ ബാഗും ചുമലിൽ സ്ഥാനം പിടിച്ചിരുന്നു. മഞ്ഞിൽ നടക്കുമ്പോൾ കാൽ വഴുതാതിരിക്കാൻ ക്രാബോൺ പിടിപ്പിച്ച ഷൂസും ധരിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കാലിൽനിന്ന് ഷൂസു ഇളകിപോകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് അഞ്ജന പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും ഉയരത്തിലേക്ക് ചെല്ലുന്തോറും വാർത്താവിനിമയ ബന്ധം നിലച്ചു.

മഞ്ഞുമലകയറുവാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടായിരുന്നുവെങ്കിലും പിടിച്ചുകയറുന്ന പാറ അടർന്നുപോകുന്നതിലും മലകളുടെ ഉറപ്പില്ലാത്ത പ്രതലവും വെല്ലുവിളിയായിരുന്നു. മഞ്ഞിൽ കാൽ വഴുതുന്നതും മലകയറ്റത്തിന് തടസ്സമായിരുന്നു. എല്ലാം സഹിച്ച് വിജയശ്രീലാളിതയായി പർവ്വതത്തിന്റെ നെറുകയിലെത്തി ദേശീയപതാക വീശിയശേഷം അത് അവിടെ നാട്ടുമ്പോൾ മനസ്സുനിറയെ സന്തോഷവും, ദേശാഭിമാനത്തിലുമായിരുന്നു എന്ന് അഞ്ജന പറഞ്ഞു.

വെറ്റ കർഷകരായ മാതാപിതാക്കളെ സഹായിക്കുന്നതിലും അഞ്ജന മുന്നിൽതന്നെയാണ്. കൊടുമുടി കീഴടക്കിയ അഞ്ജന കഥകളിയിലും പ്രാവണ്യം തെളിയിച്ചിട്ടുണ്ട്. തട്ട ഉണ്ണിക്കൃഷ്ണൻ ആശാനാണ് അഞ്ജനയുടെ ഗുരു. കഥകളിക്ക് പുറമെ തയ്ക്വാൻഡോയും അഭ്യസിക്കുന്നുണ്ട്. അരുൺ ആണ് അഞ്ജനയുടെ ഏക സഹോദരൻ.

പന്തളം തെക്കക്കേക്കര പെരുംമ്പുളിക്കൽ, പടുക്കോട്ടുക്കൽ വേലൻപറമ്പിൽ വീട്ടിൽ ചന്ദ്രൻ-തങ്കമണി ദമ്പതികളുടെ മകളായ അഞ്ജന ടി ചന്ദ്രനെ, ഗ്ലോബൽ സോഷ്യൽ സെന്റർ (ജി.എസ്.സി)ന്റെ ആഭിമുഖ്യത്തിൽ സ്വവസതിയിൽ സംഘടിപ്പിച്ച അനുമോദനചടങ്ങിനാണ് ജില്ലാകളക്ടർ വീട്ടിലെത്തിയത്. ജി.എസ്.സിയുടെ പുരസ്‌ക്കാരം കളക്ടർ അഞ്ജനയ്ക്ക് നൽകി ഒപ്പം പൊന്നാടയും. ജനപ്രതിനിധികളടക്കം ഗ്രാമവാസികൾ ഒന്നടങ്കം എത്തിചേർന്ന അനുമോദനചടങ്ങ് അവസ്മരണീയവും, വികാരനിർഭരവുമായിരുന്നു.

സമൂഹത്തിന്റെ താഴെ തട്ടിൽനിന്ന് ഇത്തരം പ്രതിഭകൾ വരുന്നത് നാടിന്റെ പുരോഗതിയാണെന്ന് കളക്ടർ പറഞ്ഞു. നിശ്ചയദാർഢ്യവും, ദൃഢപ്രതിജ്ഞയും ഉണ്ടെങ്കിൽ ഏത് പ്രതിബന്ധങ്ങളെയും തരണംചെയ്യുവാൻ സാധിക്കുമെന്നതിനുള്ള തെളിവാണ് അഞ്ജനയുടെ പർവ്വതാരോഹണമെന്നും പുരസ്‌ക്കാര ചടങ്ങിൽ കളക്ടർ ആർ. ഗിരിജ പറഞ്ഞു.

യോഗത്തിൽ ജി.എസ്.സി ജനറൽ സെക്രട്ടറി അജി.ബി.റാന്നി അദ്ധ്യക്ഷത വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയന്തികുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുംമ്പുളിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനുജ ചന്ദ്രൻ, എ.കെ സുരേഷ്‌കുമാർ, പ്രഭ. വി മറ്റപ്പള്ളി, അലിയാർ എരുമേലി, ജ്യോതിഷ് പെരുംമ്പുളിക്കൽ, സിനു.സി വെട്ടുകാട്ടിൽ, ഹരിബാൽ, സി.എസ് ശശികുമാർ, പി.കെ മുരളീധരക്കുറുപ്പ്, പി.ജി.തോമസ്, കെ.വി.ശ്രീദേവി, പീറ്റർ മാത്യു എന്നിവർ പ്രസംഗിച്ചു.

വീടിന്റെ ശോചനാവസ്ഥയെപ്പറ്റി ജനപ്രതിനിധികൾ കളക്ടറോട് ഉന്നയിച്ചപ്പോൾ ഉടൻതന്നെ പട്ടികജാതി വികസനവകുപ്പിൽനിന്നും വീട് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പുനൽകിയശേഷമാണ് കളക്ടർ മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP