Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർ രാജ്യത്തോട് ഉത്തരവാദിത്തമില്ലാത്തവർ; നിയമം അറിയാതെയാണ് പൗരത്വ നിയമത്തിനെതിരെ താരങ്ങളുടെ പ്രതിഷേധം; താരങ്ങൾ ആദായനികുതി അടയക്കുന്നുണ്ടോ എന്ന സന്ദീപ് വാര്യരുടെ പ്രസ്താവന ശരിയല്ല; ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കരുത്; സിനിമാ താരങ്ങൾക്കെതിരെ വിമർശനവുമായി മേജർ രവി; കുട്ടികളെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിനിറക്കി എന്നു കാണിച്ച് കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർ രാജ്യത്തോട് ഉത്തരവാദിത്തമില്ലാത്തവർ; നിയമം അറിയാതെയാണ് പൗരത്വ നിയമത്തിനെതിരെ താരങ്ങളുടെ പ്രതിഷേധം; താരങ്ങൾ ആദായനികുതി അടയക്കുന്നുണ്ടോ എന്ന സന്ദീപ് വാര്യരുടെ പ്രസ്താവന ശരിയല്ല; ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കരുത്; സിനിമാ താരങ്ങൾക്കെതിരെ വിമർശനവുമായി മേജർ രവി; കുട്ടികളെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിനിറക്കി എന്നു കാണിച്ച് കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ സിനിമാ സംവിധായകൻ മേജർ രവി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർ രാജ്യത്തോട് ഉത്തരവാദിത്തമില്ലാത്തവരാണ്. നിയമം അറിയാതെയാണ് പൗരത്വ നിയമത്തിനെതിരെ താരങ്ങളുടെ പ്രതിഷേധമെന്നും മേജർ രവി പറഞ്ഞു. അതേസമയം പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തിയവരെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു. താരങ്ങൾ ആദായനികുതി അടയക്കുന്നുണ്ടോ എന്ന സന്ദീപ് വാര്യരുടെ പ്രസ്താവന ശരിയല്ല. ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കരുത്. പൗരത്വ നിയമത്തെയും ആദായ നികുതിയേയും കൂട്ടിക്കുഴയ്ക്കരുതെന്നും മേജർ രവി പറഞ്ഞു.

തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സംവിധായകൻ കമൽ, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ എസ് മാധവൻ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലാണ് അവസാനിച്ചത്.

പ്രതിഷേധത്തിന് പിന്നാലെ സിനിമാക്കാർക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സിനിമാക്കാർ പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചപ്പോൾ, പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നും ഇവർ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പ്രതികരിച്ചു. ഇൻകം ടാക്സും ഇഡിയും വീട്ടിൽ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യർ ഭീക്ഷണി മുഴക്കുന്നത്.

അതിനിടെ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതിയും ലഭിച്ചു. കൊച്ചിയിൽ നടന്ന പൗരത്വ പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു എന്ന് കാട്ടിയാണ് പരാതി. യുവമോർച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നൽകിയത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി. നേരത്തെ നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട് എന്നു പറഞ്ഞ് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം ഇൻകംടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നാണ് സന്ദീപ് വാര്യരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഇത് വലിയ വിവാദങ്ങൾക്ക് വഴി വയ്ക്കുകയാണ്. സിനിമാക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പ്രതികരിച്ചു. സിനിമാക്കാരും രാജ്യ സ്‌നേഹികളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രതിഷേധത്തിനിറങ്ങിയ സിനിമാക്കാർക്ക് രാജ്യസ്‌നേഹമില്ല. താരങ്ങളുടെ ദേശസ്‌നേഹം വെറും അഭിനയമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ബിജെപിയുടെ ജനജാഗ്രതാ സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ''സാംസ്‌കാരിക നായകന്മാരും കലാകാരന്മാരും വാദിക്കുന്നത് ആർക്കുവേണ്ടിയാണ്. നാട്ടിൽ അഴിച്ചുവിടുന്ന പച്ചക്കള്ളം നിമിത്തം ജനങ്ങൾ ദുരിതവും ദുരന്തവും പേറുന്നത് നിങ്ങൾ കാണുന്നില്ലേ? പ്രതിഷേധത്തിനിറങ്ങിയ താരങ്ങളുടെ ദേശസ്‌നേഹം വെറും കാപട്യമാണ്, അവർക്ക് രാജ്യത്തോടുള്ള കൂറ് പോലും അഭിനയമാണ്. വസ്തുനിഷ്ഠമായി വേണം അവർ കാര്യങ്ങളെ സമീപിക്കാൻ,'' കുമ്മനം പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരെ കടന്നാക്രമണമാണ് സന്ദീപ് വാര്യർ നടത്തിയത്. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല-ഇതാണ് സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം.

ഇതിന് പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കേരളത്തിന്റെ ദുരന്തമാണെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ദോഷമെന്താണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും വേണ്ടത് ജനങ്ങളുടെ കൈയടിയാണ്. മുസ്ലിം വോട്ട് നേടാനുള്ള നീക്കമാണ് പിന്നിൽ. മുഖ്യമന്ത്രിയും ചെന്നിത്തലയും പറയുന്നത് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്നാണ്. അങ്ങനെ സംഭവിക്കില്ല. ഇവിടെ ജനിച്ചവർക്ക് പൗരത്വം ഉറപ്പാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP