Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധോ ഭരണകൂടം ജനാധിപത്യത്തിനകത്ത് പ്രവർത്തിക്കുന്നു; പാർലമെന്റ് ആക്രമണം അടിമുടി ദുരൂഹത നിറഞ്ഞ സംഭവം; അഫ്‌സൽ ഗുരുവിനെ തൂക്കലേറ്റിയതു അത്യധികം വേദനാജനകം: വിവാദ മുഖപ്രസംഗവുമായി മാധ്യമം വീണ്ടും

അധോ ഭരണകൂടം ജനാധിപത്യത്തിനകത്ത് പ്രവർത്തിക്കുന്നു; പാർലമെന്റ് ആക്രമണം അടിമുടി ദുരൂഹത നിറഞ്ഞ സംഭവം; അഫ്‌സൽ ഗുരുവിനെ തൂക്കലേറ്റിയതു അത്യധികം വേദനാജനകം: വിവാദ മുഖപ്രസംഗവുമായി മാധ്യമം വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്‌സൽ ഗുരുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടു നൽകില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിലപാട് എടുക്കുമ്പോൾ വിവാദങ്ങൾ പുതിയൊരു തലത്തിലെത്തിക്കുകയാണ് തീവ്ര നിലപാടുകാർ. ജമ്മു കാശ്മീരിൽ ബിജെപിയുടെ സഖ്യകക്ഷികളായ പിഡിപി തന്നെയാണ് ഈ വിഷയം വീണ്ടും ചർച്ചയാക്കിയത്. 2001ലെ പാർലമെന്റ് ആക്രമണ കേസിൽ 2013 ഫെബ്രുവരി ഒമ്പതിനാണു അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. തുടർന്ന് മൃതദേഹം തിഹാർ ജയിലിൽ അടക്കി.

ജമ്മു കശ്മീരിൽ പിഡിപി-ബിജെപി സഖ്യം അധികാരത്തിലേറിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പിഡിപിഎംഎൽഎമാരുടെ ആവശ്യം. എന്നാൽ ഇതൊരു വെറും രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്നാണ് കേരളത്തിൽ നിന്നിറങ്ങുന്ന മാധ്യമം ദിനപ്രത്തിന്റെ അഭിപ്രായം. കാശ്മീരി ജനതയുടെ കണ്ണിൽ പൊടിയിടാൻ പിഡിപി ശ്രമിക്കുമ്പോൾ അതിനെ പൊളിച്ചു കാണുകയാണ് മാധ്യമം. ഇതിനൊപ്പം രാജ്യത്തിന്റെ നിതി ന്യായ വ്യവസ്ഥയേയും അന്വേഷണ സംവിധാനങ്ങളേയും കണക്കിന് പരിഹസിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ചാരനായി പ്രവർത്തിച്ച വ്യക്തിയാണ് അഫ്‌സൽ ഗുരുവെന്നാണ് മാധ്യമത്തിന്റെ കണ്ടെത്തൽ. അത്തരമൊരാളെ തൂക്കിലേറ്റിയത് അത്യന്തം വേദനാജനകമാണെന്ന് മാധ്യമം മുഖപ്രസംഗത്തിലുടെ വിശദീകരിക്കുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് നിറം പകരുന്ന മാദ്ധ്യമത്തിന്റെ ഇത്തരം നിലപാടുകൾ മുമ്പും ചർച്ചയായിട്ടുണ്ട്. പലരും വിമർശനവുമായി എത്തി. പക്ഷേ ഇതൊന്നും മാദ്ധ്യമത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ല. ഇന്ത്യയുടെ ജനാധിപത്യ ശ്രീകോവിലിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി ഇന്നും അവർക്ക് വിശുദ്ധനാണ്. പാർലമെന്റ് ആക്രമണംതന്നെ അടിമുടി ദുരൂഹത നിറഞ്ഞ സംഭവമാണ്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിശദാംശങ്ങളും മേൽവിലാസങ്ങളും വെളിപ്പെടുത്താൻപോലും അന്വേഷണ ഏജൻസികൾ ഇതുവരെ സന്നദ്ധമായിട്ടില്ല എന്നതിൽനിന്നുതന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ തിടംവെക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ, സൈന്യം, പൊലീസ് തുടങ്ങിയവ ഉൾപ്പെട്ട ഒരു അധോ ഭരണകൂടം(deep state) നമ്മുടെ ജനാധിപത്യത്തിനകത്ത് പ്രവർത്തിക്കുന്നുണ്ട് എന്നതിനെക്കുറിച്ച സംശയങ്ങൾ ശക്തിപ്പെടുത്തിയ സംഭവംകൂടിയാണ് പാർലമെന്റ് ആക്രമണമെന്നാണ് മാധ്യമം വിശദീകരിക്കുന്നത്.

മാധ്യമത്തിലെ മുഖപ്രസംഗത്തിന്റെ പൂർണ്ണ രൂപം

2013 ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് തിഹാർ ജയിലിൽ തൂക്കിലേറ്റിയ അഫ്‌സൽ ഗുരു എന്ന കശ്മീരി യുവാവ് രണ്ടു വർഷങ്ങൾക്കുശേഷവും വലിയ രാഷ്ട്രീയ വിവാദമായി തുടരുകയാണ്. 2001 ഡിസംബർ 13ന് നടന്ന പ്രമാദമായ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയാണ് അഫ്‌സൽ ഗുരു. നേരത്തേ കശ്മീർ വിഘടനവാദ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന, എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന ആ യുവാവ്, പിന്നീട് കീഴടങ്ങി ഇന്ത്യൻ സൈന്യത്തിന്റെ വിവരദാതാവായി പ്രവർത്തിക്കുകയായിരുന്നു. ആ കാലത്താണ് പാർലമെന്റ് ആക്രമണം നടക്കുന്നതും അതിൽ അയാൾ പ്രതിയാക്കപ്പെടുന്നതും. പാർലമെന്റ് ആക്രമണംതന്നെ അടിമുടി ദുരൂഹത നിറഞ്ഞ സംഭവമാണ്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിശദാംശങ്ങളും മേൽവിലാസങ്ങളും വെളിപ്പെടുത്താൻപോലും അന്വേഷണ ഏജൻസികൾ ഇതുവരെ സന്നദ്ധമായിട്ടില്ല എന്നതിൽനിന്നുതന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ തിടംവെക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ, സൈന്യം, പൊലീസ് തുടങ്ങിയവ ഉൾപ്പെട്ട ഒരു അധോ ഭരണകൂടം നമ്മുടെ ജനാധിപത്യത്തിനകത്ത് പ്രവർത്തിക്കുന്നുണ്ട് എന്നതിനെക്കുറിച്ച സംശയങ്ങൾ ശക്തിപ്പെടുത്തിയ സംഭവംകൂടിയാണ് പാർലമെന്റ് ആക്രമണം.

പാർലമെന്റ് ആക്രമണം നടക്കുന്ന സമയത്ത്, കശ്മീരിലെ ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഒരു ഉദ്യോഗസ്ഥൻ ഏൽപിച്ച ദൗത്യങ്ങളുമായി ഡൽഹിയിൽ എത്തിയ ആളാണ് അഫ്‌സൽ ഗുരു. പക്ഷേ, അയാൾ പിന്നീട് പാർലമെന്റ് ആക്രമണ കേസിൽ പ്രതിയാക്കപ്പെടുന്നതാണ് ജനങ്ങൾ കാണുന്നത്. ഒടുവിൽ അഫ്‌സൽ ഗുരുവിന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. 'രാജ്യത്തിന്റെ കൂട്ട മന$സാക്ഷിയെ തൃപ്തിപ്പെടുത്താൻ' അഫ്‌സൽ തൂക്കിലേറ്റപ്പെടണമെന്ന് കോടതി പറയുകകൂടി ചെയ്തതോടെ അത് നമ്മുടെ നീതിന്യായ ചരിത്രത്തിലെ അത്യന്തം വേദനാജനകമായ ഏടായി രേഖപ്പെടുത്തപ്പെട്ടു. അഫ്‌സലിന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടുവെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും പ്രസ്ഥാനങ്ങളും അഭിഭാഷകരും പലവട്ടം പറഞ്ഞെങ്കിലും കൂട്ടമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള തിടുക്കത്തിൽ ആരും അത് കേട്ടതേയില്ല. ഒടുവിൽ, അയാൾ തിഹാർ ജയിൽ വളപ്പിൽ തൂക്കിലേറ്റപ്പെട്ടു.
തൂക്കിലേറ്റപ്പെടുമ്പോഴും അഫ്‌സലിന് സ്വാഭാവികമായും മാനുഷികവുമായും നീതി നിഷേധിക്കപ്പെട്ടു. തൂക്കിലേറ്റുന്ന വിവരം കുടുംബത്തെ അറിയിക്കാൻ സർക്കാർ സന്നദ്ധമായില്ല. കുടുംബത്തെ അവസാനമായി കാണാനോ അവരുമായി സംസാരിക്കാനോ ഉള്ള അവസരം ഭരണകൂടം അഫ്‌സലിന് നൽകിയതുമില്ല. എന്നുമാത്രമല്ല, തൂക്കിലേറ്റപ്പെട്ട തന്റെ ഭർത്താവിന്റെ മൃതദേഹം വിട്ടുതരണമെന്ന ഭാര്യ തബസ്സുമിന്റെ ആവശ്യംപോലും ഭരണകൂടം നിഷ്‌കരുണം നിരസിച്ചു. തിഹാർ ജയിൽ വളപ്പിൽ എവിടെയോ മൃതദേഹം സർക്കാർ മറമാടി.

അഫ്‌സൽ ഗുരു രാഷ്ട്രീയ പാർട്ടികൾക്കെന്നും വോട്ട് സമാഹരിക്കാനുള്ള ഉപകരണമായിരുന്നു. അഫ്‌സലിനെ ഉടൻ തൂക്കിക്കൊല്ലുക എന്നതായിരുന്നു ബിജെപിയുടെ പ്രധാനപ്പെട്ടൊരു പ്രചാരണായുധം. അഫ്‌സലിന്റെ വധശിക്ഷ നീട്ടിക്കൊണ്ടുപോവുക വഴി യു.പി.എ സർക്കാർ ഭീകരവാദികൾക്ക് കീഴടങ്ങുകയാണെന്ന് അവർ നിരന്തരം പ്രചരിപ്പിച്ചു. അഫ്‌സൽ എന്ന പ്രതീകത്തെ മുൻനിർത്തി ഹിന്ദു വോട്ടുകൾ സമാഹരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, മുന്നറിയിപ്പില്ലാതെ അഫ്‌സലിനെ തൂക്കിലേറ്റിക്കൊണ്ടാണ് യു.പി.എ ഭരണകൂടം ഈ പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചത്.

ഇപ്പോൾ അഫ്‌സൽ വീണ്ടും വിവാദങ്ങളുടെ മുൻനിരയിലേക്ക് വന്നതും രാഷ്ട്രീയ കാരണങ്ങളാൽതന്നെ. ഒരിക്കലും ഒത്തുപോവാത്ത രാഷ്ട്രീയ നയങ്ങളുള്ള ബിജെപിയും പി.ഡി.പിയും ചേർന്ന് കശ്മീരിൽ മന്ത്രിസഭ രൂപവത്കരിച്ചതാണ് പശ്ചാത്തലം. ബിജെപിയോടൊപ്പം ചേരുക വഴി പി.ഡി.പി കശ്മീരി താൽപര്യങ്ങളെ വിറ്റുതുലച്ചു എന്ന വിമർശം കശ്മീർ താഴ്‌വരയിൽ ഉയരുന്നതിനിടെയാണ്, ഞങ്ങൾ അങ്ങനെയൊന്നുമല്ല എന്ന സന്ദേശം നൽകാൻ വേണ്ടി പി.ഡി.പി വീണ്ടും അഫ്‌സലിനെ ഉപയോഗിക്കുന്നത്. അഫ്‌സലിന്റെ ഭൗതിക അവശിഷ്ടങ്ങൾ തിരിച്ചുനൽകണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടിരിക്കുകയാണ്. അഫ്‌സലിന്റെ ശരീര അവശിഷ്ടങ്ങൾ ലഭിക്കാനും അത് ആചാരപ്രകാരം മറമാടാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് അവകാശമുണ്ടെന്നതു ശരിതന്നെ. പക്ഷേ, അതും രാഷ്ട്രീയ ഉപകരണമാക്കപ്പെടുന്നത് മനസ്സിലാക്കപ്പെടുകയും വേണം. 'ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട' ഒരാൾക്കുവേണ്ടി വാദിക്കുന്നവരുമായി അധികാരം പങ്കിടുന്നതിലെ നിഗളിപ്പ് ബിജെപിയും അനുഭവിക്കുന്നുണ്ട്. കോൺഗ്രസോ മറ്റേതെങ്കിലും മതേതര കക്ഷിയോ ആണ് ഇങ്ങനെയൊരു സഖ്യം കൊണ്ടുനടക്കുന്നതെങ്കിൽ രാജ്യസ്‌നേഹം പറഞ്ഞ് അവർ നാടാകെ കുഴപ്പം സൃഷ്ടിക്കുമായിരുന്നു. പക്ഷേ, 'ഭീകരർക്ക്' വേണ്ടി വാദിക്കുന്നവരുമായി ഭരണംപങ്കിടുന്നതിനെ ഈ സർവാംഗ രാജ്യസ്‌നേഹ പാർട്ടി എങ്ങനെ വ്യാഖ്യാനിക്കുമെന്നതും കൗതുകകരമായ കാര്യമാണ്.

മനുഷ്യാവകാശവും സുതാര്യമായ നീതി നിർവഹണവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗൗരവപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നതാണ് അഫ്‌സൽ ഗുരു സംഭവം. എന്നാൽ, അത്തരം ചോദ്യങ്ങളെ വസ്തുനിഷ്ഠമായി അഭിമുഖീകരിക്കാനും തീർച്ചയുള്ള തീർപ്പുകളിലത്തൊനും നമുക്ക് കഴിയുന്നില്ല. എല്ലാറ്റിനെയും സങ്കുചിതമായ അധികാര രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന വഷളത്തം തന്നെയാണ് പുതിയ വിവാദത്തിന്റെയും കാതൽ. അതിനുമപ്പുറം ഭരണഘടനാധിഷ്ഠിതമായ നീതിനിർവഹണം എന്ന ആശയത്തിലേക്ക് ഈ ചർച്ചകളെ മുന്നോട്ട് കൊണ്ടുപോവാൻ നമുക്ക് കഴിയുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP