Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക കേരളസഭ ആർഭാടവും അധികപ്പറ്റും ആകുമ്പോൾ രണ്ടു ദിവസം കൊണ്ട് പൊടിയുന്നത് ദശ കോടികൾ; രാഹുൽ ഗാന്ധിക്ക് മാത്രമല്ല പിണറായിക്കും കയ്യടിക്കാൻ ദുബൈയിൽ ആളെക്കിട്ടും എന്ന് കാണിക്കാൻ 15000 പേരെ പങ്കെടുപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമം; മന്ത്രിമാരുടെ യാത്രക്കും താമസത്തിനും ലക്ഷങ്ങൾ ചെലവിടുമ്പോൾ രസിപ്പിക്കാൻ ആശാ ശരത്തും സംഘവും നൃത്തമേളവുമായി രംഗത്ത്; ഒരു പ്രയോജനവും ഇല്ലാതിരുന്ന ആദ്യ സഭയ്ക്ക് ശേഷം രണ്ടാം സീസണിനായും കോടികൾ പൊടിക്കുന്നു

ലോക കേരളസഭ ആർഭാടവും അധികപ്പറ്റും ആകുമ്പോൾ രണ്ടു ദിവസം കൊണ്ട് പൊടിയുന്നത് ദശ കോടികൾ; രാഹുൽ ഗാന്ധിക്ക് മാത്രമല്ല പിണറായിക്കും കയ്യടിക്കാൻ ദുബൈയിൽ ആളെക്കിട്ടും എന്ന് കാണിക്കാൻ 15000 പേരെ പങ്കെടുപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമം; മന്ത്രിമാരുടെ യാത്രക്കും താമസത്തിനും ലക്ഷങ്ങൾ ചെലവിടുമ്പോൾ രസിപ്പിക്കാൻ ആശാ ശരത്തും സംഘവും നൃത്തമേളവുമായി രംഗത്ത്; ഒരു പ്രയോജനവും ഇല്ലാതിരുന്ന ആദ്യ സഭയ്ക്ക് ശേഷം രണ്ടാം സീസണിനായും കോടികൾ പൊടിക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ധൂർത്തിന്റെ പേരോ കേരള സർക്കാർ? സർക്കാറിനെ സ്ഥിരമായി വിമർശിക്കുന്നവർ ഇങ്ങനെ ചോദിക്കാൻ ഇടയുണ്ടെങ്കിലും ലക്ഷകണക്കിന് പ്രവാസി മലയാളികളെക്കൊണ്ട് ആദ്യമായി ഇങ്ങനെ ചോദിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കേരള സർക്കാർ. പ്രത്യേകിച്ചും ചെലവിടുന്ന പണത്തിനു കൃത്യമായ കണക്കും പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവും ഉള്ള നാടുകളിൽ ജീവിക്കുന്ന പ്രവാസി മലയാളികളുടെ മുന്നിലേക്ക് ലോക് കേരള സഭയെന്ന വെള്ളാനയെ ആടയാഭരണങ്ങൾ ചുറ്റിച്ചു കേരള സർക്കാർ വീണ്ടും എഴുന്നെള്ളിക്കുമ്പോൾ ധൂർത്തിന്റെയും ആഡംബരത്തിന്റെയും കെടുകാര്യസ്ഥതയുടെയും ആർജ്ജവമില്ലായ്മയുടെയും ഒക്കെ കഥകളാണ് ഒരാഴ്ചക്കകം ലോക പ്രവാസി മലയാളി സമൂഹത്തിലേക്ക് എത്തുന്നത്. വേണ്ടത്ര മുന്നൊരുക്കവും പഠനവും ഇല്ലാതെ നടന്ന ആദ്യ ലോക് കേരള സഭയെന്ന പഴി മായും മുൻപേ ഒരു വിദേശ രാജ്യത്തു പൂർവാധികം ആഡംബരത്തോടെ രണ്ടാം ലോക് കേരള സഭയ്ക്കു ഈ മാസം 15, 16 തീയതികൾ അരങ്ങൊരുമ്പോൾ ആദ്യ സഭയുടെ തീരുമാനങ്ങൾക്കു എന്ത് പറ്റി എന്നാരെങ്കിലും ചോദിച്ചാൽ അതിനും പഴി കേൾക്കാൻ പ്രളയത്തിന് തന്നെ ആയിരിക്കും വിധി.


കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വലിയ ദുരന്തം എന്ന് ഐക്യ രാഷ്ട്ര സഭ പോലും പ്രഖ്യാപിച്ചിട്ടും ആ ദുരന്തത്തിൽ സകലതും നഷ്ടമായ ആയിരങ്ങളെ ഇപ്പോഴും കൂര പോലും ഇല്ലാതെ പെരുവഴിയിൽ ഉപേക്ഷിച്ചാണ് കോടികൾ ദൂർത്തടിച്ചു കേരളം ഈ കെട്ടുകാഴ്ച ഒരുക്കിയെടുക്കുന്നത്. ഏകദേശം 200 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് കയ്യടിക്കാൻ ആള് പോരാ എന്ന തോന്നലിൽ ആകണം വെള്ളിയാഴ്ചത്തെ അവധി ദിനം നോക്കി 15000 പേരെങ്കിലും പങ്കെടുക്കണം എന്നാണ് തിരുവനന്തപുരത്തു നിന്നും ദുബൈയിലെ ആഘോഷക്കമ്മറ്റിക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഡാൻസും മേളവും ഒന്നും കുറയ്‌ക്കേണ്ട എന്ന നിർദ്ദേശം കൂടിയായതോടെ ഒരു വേദിയിൽ എത്താൻ ലക്ഷങ്ങൾ വാങ്ങുന്ന ആശാ ശരത് ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ തന്നെ ജനക്കൂട്ടത്തെ രസിപ്പിക്കാൻ വേദിയിൽ എത്തും. പണം കൊടുക്കാതെ പോലും നൃത്ത ഇനങ്ങൾ ചെയ്യാൻ ഗൾഫിലെ അനേകം ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും സൗജന്യമായി മലയാളി കുട്ടികളെ തന്നെ ലഭിക്കുമ്പോൾ ഇതൊക്കെ ദൂർത്തല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ പോലും ഏതാനും മാസം മുൻപ് ലോകത്തിനു മുന്നിൽ കൈനീട്ടിയ നാടാണ് കേരളം എന്ന് സൗകര്യപൂർവം സർക്കാരും സംഘാടകരും മറന്നു കളയും.

അനേകായിരങ്ങൾ ഉടുതുണി പോലും ഇല്ലാതെ പ്രളയത്തിൽ ജീവൻ മാത്രം കയ്യിൽ പിടിച്ചു നീന്തിക്കയറിയ നാടിനു കൈ നൽ്കാൻ ഞങ്ങളുണ്ട് എന്ന് പറഞ്ഞ പ്രവാസി മലയാളികളാണ് ഇപ്പോൾ ലജ്ജാഭാരത്തിൽ തലകുനിക്കുന്നത്. ഇത്തരം ദൂർത്തുകൾ നടത്താൻ മനഃസാക്ഷിയുള്ള ഒരു ഭരണാധികാരികൾക്കും കഴിയില്ല എന്നാണ് പ്രളയനാടിനു കൈത്താങ്ങാകാൻ എത്തിയ പ്രവാസി സംഘടനകൾ ചൂണ്ടികാട്ടുന്നതും. ലോകമൊട്ടാകെയുള്ള പ്രവാസി മലയാളികൾ എത്തിച്ച പണം തന്നെയാണ് ഇപ്പോൾ സർക്കാരിന്റെ കയ്യിൽ ഉള്ള ഏക മുതൽക്കൂട്ട്. ക്രൗഡ് ഫണ്ടിങ് പോലെയുള്ള ധനസമാഹരണ മാർഗ്ഗങ്ങൾ സർക്കാർ വലിയ ആവേശത്തിൽ തുടങ്ങിയെങ്കിലും ഒരാൾ പോലും തിരിഞ്ഞു നോക്കാത്തവിധം പരാജയപ്പെടുക ആയിരുന്നു അത്തരം സംരഭങ്ങൾ. സാലറി ചലഞ്ചും കേരളത്തിൽ നിന്ന് പിരിഞ്ഞതും ഒക്കെ ആവശ്യമുളത്തിന്റെ നൂറിൽ ഒന്ന് പോലും ഇല്ലാതിരിക്കെയാണ് ലോക് കേരള സഭയുമായി പ്രവാസികളുടെ മുന്നിലേക്ക് തന്നെ കേരള സർക്കാർ എത്തുന്നത് എന്നതും വിരോധാഭാസമായി മാറുകയാണ്. പ്രളയത്തിന്റെ പേരിൽ പത്താം ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി പ്രവാസികൾക്കായി പുതുതായി ഒന്നും നൽകിയില്ലെങ്കിലും കേമത്തം കാട്ടാൻ സർക്കാരിന് പണം ഒരു പ്രശ്‌നമല്ല എന്ന മട്ടിലാണ് ദുബായ് മുഹ്സിനയിലെ എത്തിഹാദ് അക്കാദമിയിൽ കേരള സഭയ്ക്ക് വേണ്ടി ആഡംബര വേദി ഒരുക്കിയെടുക്കുന്നത്.

ആദ്യ സഭയിൽ പങ്കെടുക്കാൻ തന്നെ ആവശ്യത്തിലേറെ പണം കയ്യിൽ ഉള്ള പ്രതിനിധികൾക്ക് യാത്ര ചിലവും ഭക്ഷണവും താമസവും ഒരുക്കിയ സർക്കാർ നടപടി നിശിതമായ വിമർശം കേൾപ്പിച്ചിരുന്നു. കൃത്യം ഒരു വർഷം മുൻപ് നടന്ന സമ്മേളനത്തിന്റെ തനിയാവർത്തനം തന്നെയാകും ചെലവിനത്തിൽ രണ്ടാം സഭയുമെന്നും ഒരുക്കങ്ങൾ സൂചിപ്പിക്കുന്നു. വലിയ ആവേശത്തോടെ സർക്കാർ നടപ്പാക്കി എന്ന് മേനി പറയാൻ വിളിച്ച സമ്മേളനത്തിൽ ഏതെങ്കിലും നിർദ്ദേശം ഇതിനകം നടപ്പാക്കാനായോ എന്ന കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. പ്രവാസി മലയാളികളെ ചേർത്ത് ഓരോ വിദേശ മേഖലക്കുമായി വാണിജ്യ ചേമ്പറുകൾ, പ്രവാസികളുടെ പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഓരോ വിഭാഗം തൊഴിൽ ചെയ്യുന്നവർക്കുമായി നോർകയിൽ പ്രത്യേക വിഭാഗങ്ങൾ, പ്രവാസികളുടെ പണം സ്വരൂപിച്ചു കേരള വികസന നിധി, പ്രവാസി സംരഭത്തിനുള്ള വായ്പ പദ്ധതി, നിക്ഷേപകർക്ക് ഏക ജാലക സംവിധാനം, പ്രവാസി സംഘടനകളെ ഉൾക്കൊളിച്ചു ഇൻഷുറൻസ് സ്‌കീം, നഴ്‌സുമാർ അടക്കമുള്ള ഉദ്യോഗാർത്ഥികൾ ചൂഷണം നേരിടുന്ന സ്ഥിതി ഇല്ലാതാക്കാൽ തുടങ്ങി റബർ, പഴം പച്ചക്കറി സംസ്‌കരണ പ്ലാന്റുകൾ അടക്കമുള്ള സുന്ദര സ്വപ്നങ്ങളാണ് കഴിഞ്ഞ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിൽ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞത്.

പറഞ്ഞു വന്ന കൂട്ടത്തിൽ പ്രവാസികൾ കൂടുതൽ ഉള്ള സ്ഥലത്തു മലയാളം വായിക്കാൻ പ്രസിദ്ധീകരണം തുടങ്ങുന്ന കാര്യം വരെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ലോകത്തെ വിദേശ ഭാഷകൾ കേരളത്തിലുള്ളവർ പഠിക്കുന്നതും തുടർന്ന് അവർ ടൂറിസം രംഗത്ത് ജോലി ചെയ്യുന്നതും ''ഞാൻ പ്രകാശൻ'' സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ ജർമൻ ഭാഷ പഠിച്ചു ജർമനിയിൽ ജോലിക്കെത്തുന്ന വിധത്തിൽ വിദേശ ഭാഷ കൈകാര്യം ചെയ്യുന്നത് പോലും ഒന്നാം ലോക് കേരള സഭയുടെ സ്വപ്നമായിരുന്നു. ഭാഗ്യവശാൽ ഇതൊക്കെ എന്ന് നടപ്പിലാക്കും എന്നദ്ദേഹം പറഞ്ഞിരുന്നില്ല. സമയ ബന്ധിത പദ്ധതിയല്ലാത്തതിനാൽ കേരള സഭയ്ക്ക് പത്തു വയസായാലും ഒന്നും നടന്നില്ലെങ്കിലും ആർക്കും ദോഷം പറയാനും സാധിക്കില്ല എന്ന നേട്ടവും ആ പ്രസംഗത്തിൽ ഉണ്ട്. കഴിഞ്ഞ സഭ ചർച്ച ചെയ്ത കാര്യങ്ങൾ ഒക്കെ പൊടിതട്ടിയെടുത്തു ഇക്കുറിയും ചർച്ച ഉണ്ടാകും എന്നുറപ്പാണ്. ആദ്യ ദിവസം പാട്ടും നൃത്തവും ആഘോഷവും ഒകെ കഴിഞ്ഞു രണ്ടാം ദിവസമാണ് ചർച്ച. എന്നാൽ രണ്ടാം ദിവസത്തെ ചർച്ചക്കെത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളിൽ ചിലർ ശനിയാഴ്ച വൈകുന്നേരത്തെ കേരള ഫ്‌ളൈറ്റുകളിൽ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന വിവരം കൂടി ലഭിക്കുമ്പോൾ രണ്ടാം വർഷ ചർച്ചയുടെ ഗൗരവവും ലഭ്യമാകുകയാണ്.

പ്രവാസി വ്യവസായിയും നോർക്ക അംഗവുമായ മുസ്തഫയ്ക്കാണ് ഇത്തവണ നടത്തിപ്പ് ചുമതല. ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും സമ്മേളനം പ്രതീക്ഷിക്കുന്ന വിജയമാകുമോ എന്ന് സംഘാടകർക്ക് പോലും നിശ്ചയമില്ലെന്നാണ് ദുബൈയിൽ നിന്നും ലഭ്യമായ വിവരം. സമ്മേളനം ഒരാഴ്ച അരികിൽ എത്തിയിട്ടും രണ്ടാം ദിവസത്തെ ചർച്ച വിഷയങ്ങൾ സംബന്ധിച്ച അന്തിമ രൂപരേഖ കഴിഞ്ഞ ദിവസം വിളിച്ച പത്രസമ്മേളനത്തിൽ പോലും നൽകാൻ കഴിഞ്ഞില്ല എന്നിരിക്കെ ഒരുക്കങ്ങൾ സംബന്ധിച്ച കൃത്യമായ ധാരണയാണ് പുറം ലോകത്തിനു ലഭിക്കുന്നത്. ലോക് കേരള സഭയിലെ ഏഴു കമ്മറ്റികളും തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കും എന്നാണ് കോ ഓഡിനേറ്റർ എം കെ കുഞ്ഞിമുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചത്. കാലാകാലങ്ങളായി പരാതിയായി പറയുന്ന മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ഉള്ള ചെലവ്, മടങ്ങി പോകുന്നവരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ തന്നെയാണ്്് സംഘാടകരുടെ മനസ്സിൽ ഒന്നാം സ്ഥാനത്തുള്ളത്. ഈ സമ്മേളനം ചെലവാക്കുന്ന പണം ഉണ്ടെങ്കിൽ ഇത്തരം പ്രശനങ്ങൾ ഭംഗിയായി പരിഹരിക്കാം എന്നിരിക്കെ പുതിയ വിഷയങ്ങൾക്ക് സമയം കളയാൻ ആർക്കും താൽപ്പര്യം ഇല്ലെന്നാണ് സംഘാടകരുടെ വെളിപ്പെടുത്തലിൽ തെളിയുന്നത്.

ആദ്യ സമ്മേളനത്തിന്റെ ആവേശം എടുത്തു കാട്ടാൻ പറ്റുന്ന ഒന്നും മുന്നോട്ടു വയ്ക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ സമ്മേളനം ഏതു വിധത്തിൽ ആവേശഭരിതമാക്കും എന്ന അങ്കലാപ്പാണ് സംഘാടകർക്ക്. പ്രത്യേകിച്ചും പ്രവാസി കോൺഗ്രസുകാർ അടുത്തിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നൽകിയ കൂറ്റൻ വരവേൽപ്പ് ഏവരുടെയും മനസ്സിൽ നിൽക്കെ തീരെ നിറം മങ്ങിയാൽ ലോക് കേരള സഭയുടെ തുടർ പ്രവർത്തനം പോലും പ്രയാസത്തിലാകും എന്ന മുന്നറിയിപ്പാണ് തിരുവനന്തപുരത്തു നിന്നും സംഘാടകർക്ക് ലഭിച്ചിരിക്കുന്നത്. അതിനാൽ സംഘാടകർ സമ്മേളനം പ്രസ്റ്റീജ് വിഷയമാക്കണം എന്നും സന്ദേശങ്ങൾ പ്രവഹിക്കുന്നുണ്ട്. ഗൾഫിൽ നേതാക്കൾ എത്തിയാൽ ഇരമ്പിയെത്തുന്ന സാധാരണക്കാരിലാണ് സംഘാടകർക്കും സർക്കാരിനും പ്രതീക്ഷ. ഒന്നും നൽകിയില്ലെങ്കിലും മലയാളികൾ എല്ലാക്കാലത്തും ഈ ആശ്രിത മനോഭാവം പുലർത്തിക്കൊള്ളും എന്ന സർക്കാരിന്റെ മനോഭാവം അടുത്തെങ്ങും മാറാൻ പോകുന്നില്ല എന്ന് കൂടിയാണ് ദശ കോടികൾ വൃഥാവിലാക്കുന്ന രണ്ടാം കേരള ലോക് സഭ തെളിയിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP