Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗണിൽ സംസ്ഥാനത്ത് നാലുമേഖലകളായി തിരിച്ച് ഇളവുകൾ;ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കണക്കാക്കി കാസർകോഡും കണ്ണൂരും കോഴിക്കോടും മലപ്പുറവും ഹോട്ട് സ്‌പോട്ട് മേഖല; കേന്ദ്രാനുമതി തേടി തുടർനടപടി; ഹോട്ടസ്‌പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ; പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധം; ഏപ്രിൽ 20 മുതൽ ഒറ്റ-ഇരട്ട അക്ക നമ്പർ നോക്കി ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ അനുവദിക്കും; കെട്ടിട നിർമ്മാണവും കൃഷിയും അനുവദിക്കുമെന്നും മുഖ്യമന്ത്രി

ലോക് ഡൗണിൽ സംസ്ഥാനത്ത് നാലുമേഖലകളായി തിരിച്ച് ഇളവുകൾ;ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കണക്കാക്കി കാസർകോഡും കണ്ണൂരും കോഴിക്കോടും മലപ്പുറവും ഹോട്ട് സ്‌പോട്ട് മേഖല; കേന്ദ്രാനുമതി തേടി തുടർനടപടി; ഹോട്ടസ്‌പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ; പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധം; ഏപ്രിൽ 20 മുതൽ ഒറ്റ-ഇരട്ട അക്ക നമ്പർ നോക്കി ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ അനുവദിക്കും; കെട്ടിട നിർമ്മാണവും കൃഷിയും അനുവദിക്കുമെന്നും മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവുകൾ തിങ്കളാഴ്ച മുതൽ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോൺ ആയി പ്രഖ്യാപിച്ച ജില്ലകളിൽ കർശന നിയന്ത്രണം തുടരും. പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ കേന്ദ്രം നിർത്തിവെച്ചിരിക്കുകയാണ്. ആളുകൾ കൂടുന്ന ചടങ്ങുകളെല്ലാം നിയന്ത്രണത്തിലാണ്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ബാധകമായ നിയന്ത്രണങ്ങൾ, വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്'.

കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. ഇതിൽ കോഴിക്കോടിനെകൂടി ഉൾപ്പെടുത്തും.കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒരുമിച്ച് ഒരു മേഖലയാക്കണം എന്ന അഭിപ്രായമുണ്ട്. ഇത് കേന്ദ്ര സർക്കാറിന് മുമ്പാകെ അവതരിപ്പിക്കും. കാസർകോട് -61, കണ്ണൂർ -45, മലപ്പുറം ഒമ്പത്, കോഴിക്കോട് ഒമ്പത് എന്നിങ്ങനെയാണ് ഇവിടങ്ങളിൽ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ജില്ലകളിൽ കർശന നിയന്ത്രണം തുടരും.

'വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശീലന കേന്ദ്രങ്ങളെല്ലാം പ്രവർത്തനം നിർത്തി. ആരാധനാലയങ്ങൾ, സിനിമാശാലകൾ, പൊതുസ്ഥലങ്ങൾ എല്ലാം നിയന്ത്രണത്തിലുണ്ട്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർ ജില്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് രണ്ടും തുടരും'.

ഇളവുകൾ നാലുമേഖലകളായി തിരിച്ച്

കേന്ദ്ര പട്ടികയനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‌സ്‌പോട്ട്. കൊവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം ഒൻപത് എന്നിങ്ങനെയാണുള്ളത്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് പോസിറ്റീവ് കേസ് ഒൻപതെണ്ണമുള്ള കോഴിക്കോട് നാലാമതാണ്. ഇവ നാലും ചേർത്ത് ഒരു മേഖലയാക്കുന്നതാണ് എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ട്. ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കും'.'കേന്ദ്രത്തിന്റെ അംഗീകാരത്തോടെ അത് നടപ്പാക്കും. ഈ നാല് ജില്ലകളിലും ലോക്ക് ഡൗൺ ഇളവില്ലാതെ തുടരേണ്ട സാഹചര്യമാണ്. മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് കൂടി ഉൾപ്പെടുത്താൻ മറ്റ് പ്രശ്‌നങ്ങളില്ല. നാല് ജില്ലകളെ പ്രത്യേക കാറ്റഗറിയാക്കാനുള്ള അനുമതിയാണ് വാങ്ങേണ്ടത്. ഈ മേഖലയിൽ തീവ്ര രോഗബാധയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തും. ആ വില്ലേജുകളുടെ അതിർത്തിയടക്കും. എൻട്രി, എക്‌സിറ്റ് വഴികളൊഴികെ ബാക്കിയെല്ലാം അടക്കും. അവശ്യ സേവനങ്ങൾ ഈ വഴികളിലൂടെ എത്തിക്കും'.

'ആറ് പോസിറ്റീവ് കേസുള്ള പത്തനംതിട്ട, മൂന്ന് പോസിറ്റീവ് കേസുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളാണ് അടുത്തത്. എറണാകുളവും പത്തനംതിട്ടയും ഹോട്ട്‌സ്‌പോട്ട് ജില്ലകളാണ്. ഇവയിൽ പോസിറ്റീവ് കേസുകൾ കുറവായതിനാലാണ് ആദ്യ ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ഇവയെ കണക്കാക്കുന്നത്. ഇവിടങ്ങളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഹോട്ട്‌സ്‌പോട്ട് കണ്ടെത്തി ഈ ജില്ലകളിലും അടച്ചിട്ടും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും'.

'മൂന്നാമത്തെ മേഖലയായി നിർദ്ദേശിക്കുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളാണ്. തിരുവനന്തപുരം ജില്ല ഹോട്ട്‌സ്‌പോട്ടാണ്. എന്നാലിവിടെ രണ്ട് പേർ മാത്രമാണ് പോസിറ്റീവായി നിൽക്കുന്നത്. ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങൾ ഇവിടെയും ബാധകമാകും. സിനിമാശാലകൾ, ആരാധനാലയങ്ങൾ എല്ലാം ഒരേനിലയിലാവും. ആൾക്കൂട്ടം ഇവിടെയും പൂർണ്ണമായി നിരോധിക്കും. ഇവിടങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകൾ അടച്ചിടും. അതോടൊപ്പം ചില കടകൾ, ഹോട്ടലുകൾ എന്നിവ വൈകുന്നേരം ഏഴ് മണി വരെ അനുവദിക്കും'.

'കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവ മറ്റൊരു മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ അതിർത്തികൾ പൂർണ്ണമായും അടയ്ക്കും. ജില്ലവിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാൽ കൂട്ടംകൂടൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഇവിടെയും ബാധകമായിരിക്കും. എവിടെയായാലും പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണം. സാനിറ്റൈസർ കരുതണം. കൊവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കാൻ ഓരോ ജില്ലയ്ക്കും പ്രത്യേക പ്ലാനുണ്ടാക്കും. വികേന്ദ്രീകൃതമായി ഇവ നടപ്പാക്കും'.

'ഹോട്ട്‌സ്‌പോട്ട് മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്ലാനുണ്ടാകണം. രോഗമുക്തരായി ആശുപത്രി വിടുന്നവരും കുടുംബാംഗങ്ങളും ആശുപത്രി വിട്ടാലും 14 ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. തദ്ദേശ സ്ഥാപന തലത്തിൽ ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും'.

'സാധാരണ ജീവിതത്തിന് ചിലയിടത്ത് ഇളവുകൾ നൽകണം. ക്രയവിക്രയ ശേഷി വർധിച്ചാലേ ആളുകൾക്ക് വരുമാനം ലഭിക്കൂ. തൊഴിൽ മേഖല സജീവമാക്കണം. അതിനായി കേന്ദ്രം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങൾ ഒഴികെ മറ്റിടങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തനം അനുവദിക്കു. ശാരീരിക അകലം പാലിക്കണം. തൊഴിൽ സ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യപരിശോധന നിർബന്ധം. തൊഴിൽ നടത്തിക്കുന്ന ആളിനാണ് ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയാവുന്നത്ര പ്രവർത്തനം ആരംഭിക്കണം. കേന്ദ്ര മാനദണ്ഡം അനുസരിച്ചാവും ഇത്. തുടങ്ങിയ നിർദ്ദേശങ്ങളാണ് സംസ്ഥാനം മുന്നോട്ടുവക്കുന്നത്' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മാസ്‌ക് നിർബന്ധം

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാവരും മാസ്‌ക് നിർബന്ധമായി ധരിച്ച രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചത്.

ഒറ്റ-ഇരട്ട നമ്പർ വ്യവസ്ഥയിൽ വാഹനങ്ങൾ അനുവദിക്കും

ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടുന്നതിന് ക്രമീകരണം ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റ-ഇരട്ട അക്ക നമ്പർ നോക്കിയാണ് വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ അനുവദിക്കുന്നത്. സ്ത്രീകൾ ഓടിക്കുന്ന വാഹനത്തിന് ഇളവുണ്ടാകും.

കെട്ടിട നിർമ്മാണവും കൃഷിയും അനുവദിക്കും

കെട്ടിട നിർമ്മാണവും കൃഷിയും അനുവദിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസത്തിന് ശേഷം മഴയുണ്ടാകും. അതിനകം നിലച്ച് പോയ കെട്ടിട, വീട് നിർമ്മാണം നല്ല ഭാഗം പൂർത്തിയാക്കാൻ കഴിയണം. ലോക്ക്ഡൗണിന് ശേഷം ലൈഫ് വീടുകളുടെ നിർമ്മാണവും നിലച്ചു പോയി. അതും പൂർത്തിയാക്കണം. ഇതിനായി താൽക്കാലിക സംവിധാനമൊരുക്കണം.നിർമ്മാണ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകണം.

കാർഷിക വൃത്തി നടത്താം. എല്ലാ പ്രദേശങ്ങളിലും കാർഷിക വൃത്തി അനുവദിക്കും. വിത്തിടുന്നതിന് പാടശേഖരങ്ങൾ ഒരുക്കേണ്ടതുണ്ട. അതെല്ലാം അനുവദിക്കും. കാർഷികോൽപ്പനങ്ങൾ സംഭരിച്ച് മാർക്കറ്റിൽ എത്തിക്കും. വിൽപന നടത്താം. അതിനായി മാർക്കറ്റുകൾ തുറക്കാം. മില്ലുകൾ, വെളിച്ചെണ്ണ ഉൽപാദനം ഇവയൊക്കെ പ്രവർത്തിക്കണം. കേന്ദ്ര സരക്കാർ വെളിച്ചെണ്ണ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാനം ഉൾപ്പെടുത്തുന്നു. മൂല്യവർധിത യൂണിറ്റുകൾക്ക് അനുമതി നൽകും.

വിത്ത്, വളം സ്ഥാപനങ്ങൾക്ക് അനുമതി നൽകും. മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. പഞ്ചായത്ത് ഓഫിസ്, കൃഷി ഓഫിസ്, അക്ഷയ ഇവയെല്ലാം തുറന്ന് പ്രവർത്തിക്കണം. തോട്ടം മേഖലയിൽ ഏലം ഉൾപ്പെടുത്തുന്നു. ആശുപത്രി, ഫിസിയോ തെറപ്പി തുറന്ന് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP