Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തുകാരൻ സത്യനാഥൻ സന്യാസ വഴിയിലേക്ക് തിരിഞ്ഞത് എംകോം പഠനകാലത്ത്; ഋഷികേശിലെ കൈലാസ ആശ്രമത്തിൽ നിന്ന് ദീക്ഷ സ്വീകരിച്ച് സ്വാമി ചിന്ദാനന്ദപുരിയായി; കൊളത്തൂരിലെത്തി ദാനമായി കിട്ടിയ ക്ഷേത്രഭൂമിയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു; ഭഗവത്ഗീതാ പാരായണത്തിലൂടെ പ്രശസ്തനായി; ആശ്രമവഴിയിൽ താങ്ങായി നിന്നത് സംഘപരിവാർ; കടൽ കടന്നും സനാതനധർമ്മ പ്രചാരകനായി; ശബരിമല വിഷയത്തോടെ സഖാക്കളുടെ കണ്ണിലെ കരടായി; എൽഡിഎഫിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് സ്വാമി ചിദാനന്ദപുരിയുടെ കഥ ഇങ്ങനെ

മലപ്പുറത്തുകാരൻ സത്യനാഥൻ സന്യാസ വഴിയിലേക്ക് തിരിഞ്ഞത് എംകോം പഠനകാലത്ത്; ഋഷികേശിലെ കൈലാസ ആശ്രമത്തിൽ നിന്ന് ദീക്ഷ സ്വീകരിച്ച് സ്വാമി ചിന്ദാനന്ദപുരിയായി; കൊളത്തൂരിലെത്തി ദാനമായി കിട്ടിയ ക്ഷേത്രഭൂമിയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു; ഭഗവത്ഗീതാ പാരായണത്തിലൂടെ പ്രശസ്തനായി; ആശ്രമവഴിയിൽ താങ്ങായി നിന്നത് സംഘപരിവാർ; കടൽ കടന്നും സനാതനധർമ്മ പ്രചാരകനായി; ശബരിമല വിഷയത്തോടെ സഖാക്കളുടെ കണ്ണിലെ കരടായി; എൽഡിഎഫിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് സ്വാമി ചിദാനന്ദപുരിയുടെ കഥ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടു ശബരിമല കർമസമിതി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധധർണ്ണയിൽ സ്വാമി ചിന്ദാനന്ദപുരി നടത്തിയ ഒരു പരാമർശമാണ് ചിദാനന്ദപുരിയെ വാർത്തയിലെ താരമാക്കി മാറ്റിയത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിൽ പോലും ഇടതുമുന്നണിയെ പ്രത്യേകിച്ചും സിപിഎമ്മിനെ വിജയിപ്പിക്കരുത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന ലാപ്പിലേക്ക് കേരളം പ്രവേശിക്കുമ്പോൾ ഈ സന്യാസിവര്യന്റെ വാക്കുകൾ സിപിഎമ്മിനെയാണ് സ്തബ്ധമാക്കിയത്. സംഘപരിവാർ ഉൾപ്പെട്ടവരും അല്ലാത്തവരുമായ കേരളത്തിലെ ഒരു സന്യാസിവര്യൻ പോലും ഈ രീതിയിൽ സിപിഎമ്മിനെ വിമർശിക്കാറില്ല. അവർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാറുമില്ല. ഈ രീതിയിൽ പ്രസംഗങ്ങൾ നടത്താറുമില്ല.

ചിദാനന്ദപുരിയുടെ വാക്കുകൾ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുടന്തി നീങ്ങുന്ന സിപിഎമ്മിന് സ്വാമിയുടെ വാക്കുകൾ വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറുകയും ചെയ്തു. ഇതോടെയാണ് ചിദാനന്ദപുരിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നത്. കാഷായ വസ്ത്രമിട്ട ആർഎസ്എസുകാരൻ ആണ് ചിദാനന്ദപുരി എന്നാണ് സ്വാമിയെ കടന്നാക്രമിക്കാൻ മുഖ്യമന്ത്രിയും കോടിയേരിയും ഉപയോഗിച്ച വാക്കുകൾ

താൻ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ഒരു ബിഷപ്പിനോടോ മൗലവിയോടോ കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ ചോദിക്കുമോയെന്നുമാണ് ചിദാനന്ദപുരി ചോദിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭ്യമായ ഭാഷയിൽ വിലയിരുത്താനും വിമർശിക്കാനും അവകാശമുണ്ട്. ഒരു വ്യക്തി സന്യാസനിഷ്ഠ പുലർത്തുന്നുണ്ടോ എന്നത് ആ വ്യക്തിക്ക് മാത്രമേ അറിയൂ. സന്യാസി അല്ല എന്നുപറയാൻ ആർക്കും അധികാരമില്ല. ഏതെങ്കിലും ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാനുള്ള ആർജവം കോടിയേരിക്കുണ്ടോ-ചിദാനന്ദപുരിയുടെ മറുപടിയും ഉടൻ എത്തിയിരുന്നു.

സിപിഎമ്മിനെ എതിർത്താൽ ഏത് സന്യാസിവര്യനേയും ഏതു സാംസ്‌കാരിക നായകനെയും സംഘിയായി മുദ്രകുത്തുന്ന കേരളത്തിൽ ചിദാനന്ദപുരി കാഷായവസ്ത്രമിട്ട ആർഎസ്എസ് ആണോ? ദേശാഭിമാനി ആരോപിക്കും പോലെ കൊളത്തൂർ കൊളത്തൂർ അദ്വൈതാശ്രമം ക്രിമിനലുകളുടെ താവളമോ? അതോ സാമൂഹിക പ്രവർത്തനത്തിൽ മുഴുകുന്ന സന്യാസിവര്യൻ മാത്രമോ ചിദാനന്ദപുരി? എന്താണ് ചിദാനന്ദപുരിയുടെ പശ്ചാത്തലം.

എംകോമിന് പഠിച്ചുകൊണ്ടിരിക്കെ സന്യാസി വഴിയിലേക്ക്

മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചിദാനന്ദപുരി. അഞ്ചു മക്കളുള്ള കുടുംബത്തിൽ ഏറ്റവും ഇളയ ആൾ. ഒരു പെൺകുട്ടി മാത്രമാണ് ഇവരുടെ കുടുംബത്തിൽ ഉള്ളത്. മൂത്ത സഹോദരൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു. എംകോമിന് പഠിച്ചുകൊണ്ടിരിക്കെയാണ് ദേശാഭിമാനിയുടെ ഭാഷയിൽ സത്യനാഥനായ സന്യാസി ചിദാനന്ദപുരിയായി മാറുന്നത്. ദ്വീർഘകാലം സന്യാസം തേടി അലഞ്ഞ അദ്ദേഹം ഋഷികേശിലെ കൈലാസ ആശ്രമത്തിൽ നിന്നാണ് ദീക്ഷ സ്വീകരിച്ചത്. 1990 ജൂലൈയിലാണ് ചിദാനന്ദ പുരി കൊളത്തൂരിലെത്തുന്നത്. പക്ഷെ 1992 ഒക്ടോബറിലാണ് അദ്വൈതാശ്രമം സ്ഥാപിതമായത്. കൊളത്തൂരുള്ള ശ്രീ വല്ലോറക്കാവ് ക്ഷേത്രവും അനുബന്ധ സ്ഥലവും അതിന്റെ ഉടമസ്ഥനായിരുന്ന മംഗലശ്ശേരി നാരായണസ്വാമി, സ്വാമി ചിദാനന്ദ പുരിയുടെ നേതൃത്വത്തിലുള്ള ശ്രീ വല്ലോറക്കാവ് ക്ഷേത്രസമിതിക്ക് ദാനമായി നൽകിയതോടെയാണ് കൊളത്തൂർ അദ്വൈതാശ്രമം നിലവിൽവന്നത്.

പ്രതിമാസവേദാന്ത ക്ലാസുകൾ, വാർഷിക ആധ്യാത്മിക അന്തർയോഗങ്ങൾ, ഉപനിഷദ്വിചാരസത്രങ്ങൾ തുടങ്ങിയവ ചിദാനന്ദപുരിയുടെ നേതൃത്വത്തിലാണ് അദ്വൈതാശ്രമത്തിൽ ആരംഭിച്ചത്. ശാസ്ത്രപഠനക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സനാതന ധർമ സംബന്ധിയായ പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളിലൂടെയും അദ്വൈതാശ്രമത്തിന്റെ പ്രവർത്തനം വ്യാപിക്കുകയായിരുന്നു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് എല്ലാ വർഷവും ചിദാനന്ദ പുരി പ്രഭാഷണപരമ്പര നടത്തുന്നുണ്ട്. ഈ പ്രഭാഷണ പരമ്പരകൾ വഴിയാണ് കൂടുതൽ ആളുകൾ ചിദാനന്ദപുരിയുമായും ആശ്രമവുമായും അടുക്കുന്നത്.

വല്ലോറകാവ് ക്ഷേത്രഭൂമിയിൽ അദ്വൈതാശ്രമം സ്ഥാപിക്കപ്പെടുന്നു

ആശ്രമത്തിനൊപ്പം നിലകൊള്ളുന്ന ശ്രീ വല്ലോറക്കാവ് ക്ഷേത്രം അദ്വൈതാശ്രമത്തിന്റെ ഭാഗമാണ്. കുട്ടികൾക്കായി ഒരു ബാലസദനവും ശ്രീശങ്കര ബാലസദനം ആശ്രമത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. 2011ൽ ആരംഭിച്ച ശ്രീശങ്കരവിദ്യാമന്ദിരമെന്ന വിദ്യാലയവും ആശ്രമത്തിന്റെ ഭാഗമാണ്. വിദ്യാലയത്തിൽ ഇപ്പോൾ ' ആറാംക്ലാസ് വരെയുള്ള കുട്ടികൾ അധ്യയനത്തിനെത്തുന്നുണ്ട്. 474 കുട്ടികൾ ഈ സ്‌കൂളിലെ വിദ്യാർത്ഥികളായുണ്ട്.പാലക്കാടുള്ള ശ്രീശങ്കര അദ്വൈതാശ്രമം, നടുവണ്ണൂരുള്ള ശ്രീ സദ്ഗുരു നിത്യാനന്ദാശ്രമം, മലപ്പുറത്തെ ശ്രീശങ്കര സേവാശ്രമം, കോഴിക്കോടുള്ള ശ്രീ ശാരദ അദ്വൈതാശ്രമം, മീനങ്ങാടിയിലെ നരനാരായണ അദ്വൈതാശ്രമം, ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റ്. പ്രസിദ്ധീകരണവിഭാഗമായ സനാതനധർമസേവാട്രസ്റ്റ് എന്നിവ കൊളത്തൂർ അദ്വൈതാശ്രമത്തിനു സ്വന്തമായുണ്ട്.

അദ്വൈതാശ്രമത്തിനു പിന്നിലെ കരുത്തായി പിന്നിൽ സംഘപരിവാർ

സേവാപ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമായി ചിദാനന്ദപുരി മുന്നോട്ടു പോകുമ്പോഴാണ് സംഘപരിവാറുമായുള്ള സ്വാമിയുടെ ബന്ധവും ശക്തമാകുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ മാർഗദർശക് മണ്ഡൽ അംഗമായതോടെ ഈ ബന്ധം ശക്തമാകുകയും ചെയ്തു. മാതാ അമൃതാനന്ദമയീ മഠത്തിനു ബദലായി സംഘപരിവാർ പശ്ചാത്തലത്തിൽ കേരളത്തിൽ വ്യാപിക്കുന്ന ഒരു ആശ്രമവും സാമൂഹിക പ്രവർത്തനങ്ങളും സംഘപരിവാറിന് കേരളത്തിൽ ആവശ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് പരിവാറിന്റെ ഭാഗത്തുള്ള ചിദാനന്ദപുരിക്കും കൊളത്തൂർ അദ്വൈതാശ്രമത്തിനും സംഘപരിവാർ കയ്യയച്ച് സഹായങ്ങൾ നൽകുന്നത്. കടൽ കടന്നു യാത്രകൾ നടത്തുന്ന സ്വാമി കൂടിയാണ് ചിദാനന്ദപുരി. ഈ വർഷവും വിവിധ വിദേശ യാത്രകൾ സ്വാമി നടത്തുന്നുണ്ട്.

ശബരിമല യുവതീ പ്രവേശന വിഷയം ഒരു രാഷ്ട്രീയ വിഷയമായി മാറിയതോടെയാണ് പരിവാർ നേതൃത്വം ഈ വിഷയത്തിലെ പ്രക്ഷോഭത്തിന് ശബരിമല കർമ്മസമിതി രൂപീകരിക്കുകയും കർമ്മസമിതിയുടെ തലപ്പത്ത് പരിവാർ നേതാക്കൾക്കൊപ്പം ചിദാന്ദപുരിയെ പ്രതിഷ്ഠിക്കുകയും ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല യുവതീ പ്രവേശന വിഷയം കർട്ടനു പിന്നിലേക്ക് മാറ്റാൻ സിപിഎം നടത്തിയ രാഷ്ട്രീയ ശ്രമങ്ങൾ വിജയിച്ചു നിൽക്കെയാണ് ഇത് തിരിച്ചറിഞ്ഞു സംഘപരിവാർ ശബരിമല കർമ്മസമിതിയെകൊണ്ടു സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ മരണപോരാട്ടം നടത്തുന്ന ബിജെപിക്ക് കൂടിയാണ് ശബരിമല കർമ്മസമിതിക്ക് വേണ്ടി തീതുപ്പിയ ചിദാനന്ദപുരിയുടെ വാക്കുകൾ തിരിച്ചടിയായി മാറിയത്.

ശബരിമല യുവതീപ്രവേശനം വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാക്കിയത് തീതുപ്പുന്ന ഈ വാക്കുകൾ തന്നെ

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ ഇടത് സ്ഥാനാർത്ഥി പോലും വിജയിച്ചു വരരുത് എന്നാണ് ചിദാനന്ദ പുരി ആഹ്വാനം ചെയ്തത്. ഇത് സിപിഎമ്മിന് മാത്രമല്ല ബിജെപിക്ക് കൂടി അപ്രതീക്ഷിത പ്രഹരമാണ്. ശബരിമല വൈകാരികവിഷയമായി കണ്ട് അയ്യപ്പനെ സ്‌നേഹിക്കുന്ന ആരാധിക്കുന്ന ഒരൊറ്റയാൾ പോലും സിപിഎമ്മിന് വോട്ടുചെയ്യരുത് എന്നാണ് പറഞ്ഞത്. സിപിഎമ്മിനെ തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തണം എന്ന് കൂടി ആഹ്വാനം നൽകുകയും ചെയ്തു. സിപിഎമ്മിനെ എല്ലാ സീറ്റിൽ തോൽപ്പിക്കണമെങ്കിൽ യുഡിഎഫിന് വോട്ടു ചെയ്യേണ്ടി വരും. ചിദാനന്ദപുരിയുടെയും ശബരിമല കർമ്മസമിതിയുടെയും ആഹ്വാനപ്രകാരമാണെങ്കിൽ കേരളത്തിലെ 20 സീറ്റിലും വിജയിച്ച് കയറേണ്ടത് യുഡിഎഫ് ആണ്. സിപിഎമ്മിനെ പരാജയപ്പെടുത്താൻ ബിജെപിയെ വിജയിപ്പിക്കണം എന്ന ആഹ്വാനം ഈ പ്രതിഷേധ ധർണ്ണയിൽ ശബരിമല കർമ്മസമിതിയോ ചിദാനന്ദപുരിയോ മുഴക്കിയതുമില്ല. ഈ അപകടം മുന്നിൽക്കണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചിദാനന്ദപുരിക്ക് എതിരെ ആക്രോശങ്ങളുമായി രംഗത്ത് വന്നത്.

തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഈ പ്രതിഷേധ ധർണ്ണയിൽ ആഹ്വാനം വന്നെങ്കിൽ ഇത് സിപിഎമ്മിനെയോ മുഖ്യമന്ത്രിയേയോ ചൊടിപ്പിക്കുകയും ചെയ്യുമായിരുന്നില്ല. ശബരിമല വിഷയത്തിൽ ബിജെപിക്ക് വീഴുന്ന വോട്ടുകൾ ഇടതുമുന്നണിക്കും സിപിഎമ്മിനും സഹായകരമാകു അവസ്ഥ സൃഷ്ടിക്കപ്പെടും. ഇവിടെ പക്ഷെ സ്വാമിയുടെ വാക്കുകൾ വഴി ശബരിമല യുവതീ പ്രവേശനം വിഷയം വീണ്ടും തിരഞ്ഞെടുപ്പ് വിഷയമായി. ഇത് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കാലിടറി നിൽക്കുന്ന സിപിഎമ്മിന് ഓർക്കാപ്പുറത്തുള്ള പ്രഹരമായി മാറുകയും ചെയ്തു. ഇതാണ് സ്വാമിയുടെ പൂർവാശ്രമങ്ങളിലെ പ്രശ്‌നങ്ങൾ കൂടി ചികഞ്ഞു കുഴപ്പത്തിൽ ചാടിക്കാൻ കഴിയുമോ എന്ന് സിപിഎം ശ്രമിക്കുന്നത്.

 തിരഞ്ഞെടുപ്പിൽ സിപിഎം ഭയപ്പെടുന്നത് പോലെ ഇടതുമുന്നണി രണ്ടോ മൂന്നോ സീറ്റിൽ ഒതുങ്ങുന്ന അവസ്ഥ വന്നാൽ ചിദാനന്ദപുരിക്ക് നേരെയുള്ള സിപിഎം പ്രതിഷേധങ്ങളുടെ ശക്തി കൂടിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP