Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതം; പണം തട്ടാനും പക തീർക്കാനും യാതൊരു അറപ്പും മടിയുമില്ല; കൊള്ളപ്പലിശക്കാരിയായി നാട്ടുകാരെ പറ്റിച്ചു തുടങ്ങിയ അധോലോക വാഴ്‌ച്ച ക്വട്ടേഷനിലേക്കും പെൺവാണിഭത്തിലക്കും വളർന്നു; ഇരകളെ കുരുക്കാൻ അസാമാന്യപാടവമുള്ള പെൺഗുണ്ട ശോഭാ ജോണിന്റെ കഥ!

സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതം; പണം തട്ടാനും പക തീർക്കാനും യാതൊരു അറപ്പും മടിയുമില്ല; കൊള്ളപ്പലിശക്കാരിയായി നാട്ടുകാരെ പറ്റിച്ചു തുടങ്ങിയ അധോലോക വാഴ്‌ച്ച ക്വട്ടേഷനിലേക്കും പെൺവാണിഭത്തിലക്കും വളർന്നു; ഇരകളെ കുരുക്കാൻ അസാമാന്യപാടവമുള്ള പെൺഗുണ്ട ശോഭാ ജോണിന്റെ കഥ!

മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: ഗുണ്ടകളെന്ന് കേൾക്കുമ്പോഴേ മനസ്സിൽ തെളിയുന്ന സിക്‌സ് പാക്ക് വില്ലന്മാരൊക്കെ സിനിമയുടെ മായാലോകത്തെ പരുക്കന്മാർ മാത്രം. യഥാർഥ ജീവിതത്തിൽ, കഥയങ്ങനെയാകണമെന്നില്ല.കുപ്രസിദ്ധരായ പല ഗൂണ്ടകളും, പൊതുജനസങ്കൽപ്പത്തിന്റെ ഏഴയലത്ത് പോലും വരില്ല. ചില ഗൂണ്ടകൾ പഠിപ്പിൽ നല്ല മിടുക്കരും, മോഡലിംഗിൽ സാമർഥ്യം തെളിയിച്ചവരുമാണ്. ഓംപ്രകാശ്, തമ്മനം ഷാജി, കുണ്ടന്നൂർ തമ്പി,ഭായ് നസീർ, മരട് അനീഷ് എന്നിങ്ങനെ പുരുഷഗൂണ്ടകളുടെ നീണ്ട പട്ടിക കേട്ട് പരിചയിച്ച മലയാളികൾ ആദ്യമായി ഒരു വനിതാഗുണ്ടയെ ജീവനോടെ കാണുന്നത് 2006 ലാണ്. ശോഭാ ജോൺ.

ബോണി പാർക്കർ, പാറ്റി ഹേൾ്‌സറ്റ്, സ്‌റ്റേസി കാസ്റ്റർ( ബ്ലാക് വിഡോ) എന്നിങ്ങനെ പലനാടുകളെ വിറപ്പിച്ച കുപ്രസിദ്ധ വനിതാഗൂണ്ടകളെ കേട്ടിട്ടുള്ളവർ് അങ്ങനെയൊന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ രൂപമെടുക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരിക്കില്ല.സംസ്ഥാനത്ത് ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീ ശോഭാ ജോണാണാണ്. സ്വന്തമായി ഗുണ്ടാ സംഘം വരെയുള്ള ശോഭ നയിച്ചിരുന്നത് സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെപോലും വെല്ലുന്ന ജീവിതം.

2006 ജൂലൈ 23 ന് തന്ത്രി കണ്ഠരര് മോഹനരെ കുടുക്കിയ ഫ്‌ളാററ് ബ്ലാക്ക് മെയിലിങ് കേസ് അരങ്ങേറിയതോടെയാണ് ശോഭാജോൺ ടെലിവിഷൻ സ്‌ക്രീനിലും,പത്രത്താളുകളിലും നിറയുന്നത്. മോഹനരെ വശീകരിച്ച് കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ച ശേഷം,കത്തിയും കളിത്തോക്കും കാട്ടി ഭീഷണിപ്പെടുത്തിയാണ് ശോഭാ ജോണും, ബെച്ചു റഹ്മാനടക്കമുള്ള കൂട്ടാളികളും തന്ത്രിയെ പെടുത്തുന്നത്. മോഹനരരുടെ 27.5 പവന്റെ സ്വർണാഭരണങ്ങളും 20000 രൂപയും മൊബൈൽ ഫോണും പിടിച്ചുവാങ്ങിയ സംഘം ശാന്ത എന്ന സ്ത്രീയെയും മോഹനരെയും നഗ്‌നരാക്കി ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. കത്തിയും തോക്കും കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മോഹനരെ നിശ്ശബ്ദനാക്കുകയും ചെയ്തു.തുടർന്ന് ഫോട്ടോ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ കേസിൽ മുഖ്യപ്രതിയായ ശോഭാ ജോണിനെയും കൂട്ടാളി ബെച്ചു റഹ്മാനെയും അടക്കം 11 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. ഏഴ് വർഷം കഠിന തടവാണ് 2012 ൽ കോടതി ശോഭയ്ക്കും കൂട്ടാളികൾക്കും വിധിച്ചത്.

കൊള്ളപ്പലിശയ്ക്ക് നാട്ടുകാരെ വഹിക്കുന്ന ബ്ലേഡുകാരിയായി കളം പിടിച്ച നെയ്യാറ്റിൻകരക്കാരിയായ ശോഭ പിന്നീട് കുറഞ്ഞ വർഷങ്ങൾ കൊണ്ടാണ് ഗൂണ്ടയായി വളർന്നത്. പെൺവാണിഭം, കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാവാൻ അധികനാൾ വേണ്ടി വന്നില്ല. പലിശക്കാരായ സഹപ്രവർത്തകരിൽ നിന്ന് രക്ഷപ്പെടാൻ ഗൂണ്ടാസംഘങ്ങളുടെ അടുത്തെത്തിയ ശോഭ പിന്നീട് ഇതുപോലൊരു ഗുണ്ടാ സംഘത്തിന്റെ തന്നെ തലൈവി ആകകയായിരുന്നു.

തന്ത്രിക്കേസിന് ശേഷം ശോഭാ ജോണിന്റെ പേര് കേരളം കേൾക്കുന്നത് ആൽത്തറ വിനീഷ് കൊലക്കേസിലാണ്.സംസ്ഥാന പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 200 മീറ്റർ അകലെ നടന്ന ഗുണ്ടാ സംഘങ്ങളുടെ കണക്കുതീർക്കലിലാണ് ആൽത്തറ വിനീഷിന്റെ ജീവനെടുത്തത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം - വഴുതക്കാട് റോഡിൽ ആൽത്തറ ജംഗ്ഷനിൽ പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെയാണ് വിനീഷിനെ കൊല്ലുന്നത്. വിനീഷിന്റെ ശത്രുക്കളെ മാത്രം രംഗത്തിറക്കിയാണ് കൊല ആസൂത്രണം ചെയ്തത്. തന്ത്രി കേസ്സിലൂടെ കുപ്രസിദ്ധി നേടിയ ശോഭ ജോൺ നേരിട്ട് ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ, കേസിന് പുതിയ മാനം കൈവന്നു. കേസിലെ മറ്റൊരു പ്രതി കേപ്പൻ അനിയുടെ സഹോദരനെ കൊന്നതിനുള്ള പകയാണ് വിനീഷിന്റെ കൊലയിൽ കലാശിച്ചത്.

ആൽത്തറ വിനീഷിനെ കേപ്പൻ അനിയും സംഘവും കൊലപ്പെടുത്തിയത് രണ്ടുനാൾ പിൻതുടർന്നശേഷമാണ്. കൊലപാതക സംഘത്തിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് ശോഭാ ജോണായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആൽത്തറ വിനീഷ് ജാമ്യത്തിലിറങ്ങിയതു മുതൽ ഇവർ തിരിച്ചടിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനുവേണ്ടി ശോഭ തന്റെ ഡ്രൈവറുടെ പേരിൽ ഒരു കാർ തന്നെ വാങ്ങുകയായിരുന്നു. മാരകായുധങ്ങളുമായി ഇവർ വിനീഷിനെ പിൻതുടർന്നു. എപ്പോഴും മദ്യലഹരിയിൽ ആരെയും നിഷ്പ്രയാസം നേരിടുന്ന വിനീഷിനെ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ കൊലപ്പെടുത്താമെന്ന ആശയം നൽകിയത് 'ഊളൻ ഷിബു' എന്ന മറ്റൊരു ഗുണ്ടയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചത് 'അറപ്പ് രതീഷ്' എന്ന മറ്റൊരു ഗുണ്ടയുടെ ഡ്രൈവിങ്ങിലെ കഴിവും. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വിനീഷിനെ കാറിടിച്ച് വീഴ്‌ത്തി മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയത്.

'പൊതുജനം ഗുണ്ടകളുടെ കാരുണ്യത്തിന് കീഴിൽ കഴിയേണ്ട അവസ്ഥ നാട്ടിലുണ്ടാകരുത്. നിയമമനുസരിച്ച് ജീവിക്കുന്നവരുടെ സുരക്ഷയ്ക്കാണ് കോടതികളും പൊലീസും പരിഗണന നൽകേണ്ടത്'' - ആൽത്തറ വിനീഷ് കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. ശങ്കരൻ പറഞ്ഞ വാക്കുകൾ ശോഭാ ജോണിനും സംഘത്തിനും മാത്രമല്ല, സംസ്ഥാന പൊലീസിന് കൂടിയുള്ള മുന്നറിയിപ്പായിരുന്നു.

തന്ത്രിക്കേസിൽ പിടിക്കപ്പെടുന്നതിന് മുമ്പാണ് 2011 ൽ ശോഭ വരാപ്പുഴ പീഡനക്കേസിൽ ഒത്താശ ചെയ്തത്. 2011 ജൂലൈ മൂന്നിന് ശോഭയുടെ പേരിൽ വാരാപ്പുഴയിൽ വാടകയ്ക്കെടുത്ത ഫ്‌ളാറ്റിലാണ് പെൺകുട്ടി പീഡനത്തിനിരയായാത്. പൊലീസ് ആദ്യം അനാശാസ്യത്തിന് കേസെടുത്തെങ്കിലും പിന്നീട് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ശോഭയ്ക്കും കൂട്ടാളികൾക്കുമെതിരെ പെൺവാണിഭക്കുറ്റം കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു.

കേസിൽ ഇരയടക്കം സകലരേയും സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ വാങ്ങുകയും വിൽക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. തന്നെ അമ്മയിൽ നിന്ന് ശോഭ ഒരു ലക്ഷം രൂപ നൽകിയാണ് വാങ്ങിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പണം കൊടുത്ത് പെൺകുട്ടിയെ വാങ്ങിയ ശോഭ കുട്ടിയെ പലർക്കായി വിൽക്കുകയും അവരിൽനിന്ന് ഇരട്ടി പണം ഉണ്ടാക്കുകയുമായിരുന്നു.ബെംഗളൂരുവിൽ ഒരു തുണിക്കടയിൽ വച്ചാണ് ശോഭാജോൺ അറസ്റ്റിലായത്. പറവൂർ സി ഐ അബ്ദുൾ കലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശോഭാ ജോണിനെ പിടികൂടിയത്.ശോഭാ ജോണിനൊപ്പം കേപ്പ് അനി, ബച്ചു റഹ്മാൻ, കണ്ണൻ എന്നീ ഗുണ്ടാനേതാക്കളും പിടിയിലായിരുന്നു. ഇവരൊന്നിച്ച് ബാംഗ്ലൂരിലെ ഒരു തുണിക്കടയിൽ ഷോപ്പിങ് നടത്തുന്നതിനിടെയാണ് പൊലീസ് വലയിൽ അകപ്പെടുന്നത്.

30 ലേറെ കേസുകളാണ് ശോഭയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ വിചാരണ പൂർത്തായ 5 കേസുകളിലെ ആദ്യ കേസിന്റെ വിധിയാണ് വന്നത്.കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, ബ്ലേഡ് സംഘങ്ങൾ, കഞ്ചാവ് കടത്ത് എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് സംസ്ഥാനത്ത് ഗൂണ്ടാപട്ടികയിലുള്ളത്. ആലപ്പുഴ ജില്ലയാണ് ഗുണ്ടാലിസ്റ്റിൽ മുന്നിൽ. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകൾ പിന്നാലെയുണ്ട്.

രാഷ്ട്രീയക്കാരുടെ ഒത്താശയിലാണ് ഗൂണ്ടകൾ വളർന്ന് പന്തലിക്കുന്നതെന്ന വിമർശനം എക്കാലത്തുമുള്ളതാണ്.ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിങ്ങനെ ഭരണകക്ഷിയുടെ തണലിൽ രംഗം വാണവർ അനവധിയാണ്. ശോഭാജോണിന്റെ ചരിത്രവും ഇക്കാര്യത്തിൽ വ്യത്യസ്തമല്ലെന്നതാണ് ജനങ്ങളെ അലട്ടുന്ന കാര്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP