Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസിയിൽ 90 ശതമാനത്തിന് മുകളിൽ ആശ്രിത നിയമനം; മരിച്ച ഒരാളുടെ ആശ്രിതരായി ജോലിയിൽ കയറിയത് രണ്ട് പേർ; മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം; ക്രമക്കേടിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതിയും; ആനവണ്ടി മുടിയുന്നതിന്റെ മറ്റൊരു കഥ കൂടി

കെഎസ്ആർടിസിയിൽ 90 ശതമാനത്തിന് മുകളിൽ ആശ്രിത നിയമനം; മരിച്ച ഒരാളുടെ ആശ്രിതരായി ജോലിയിൽ കയറിയത് രണ്ട് പേർ; മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം; ക്രമക്കേടിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതിയും; ആനവണ്ടി മുടിയുന്നതിന്റെ മറ്റൊരു കഥ കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാറി മാറി ഭരിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ കാര്യത്തിൽ എന്തുമാകാമോ? അതേയെന്നു തന്നെ പറയേണ്ടി വരും വീണ്ടും പടുകുഴിയിലേക്ക് കൂപ്പുകുത്തുന്ന ആനവണ്ടിയുടെ കഥ പരിശോധിച്ചാൽ. കെഎസ്ആർടിസിയിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലെ നിയമനങ്ങളുടെ കാര്യത്തിൽ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇവിടെ നടത്തിയിരിക്കുന്ന നിയമനങ്ങളിൽ 90 ശതമാനവും ആശ്രിത നിയമനം വഴിയാണെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ മുമ്പാകെ എത്തിയിട്ടുണ്ട്.

കെഎസ്ആർടിസി മിനിസ്റ്റീരിയൽ വിഭാഗത്തിൽ ആകെയുള്ളത് 1568 ജീവനക്കാരാണ്. ഇതിൽ 1464 പേരും ജോലിയിൽ പ്രവേശിച്ചത് ആശ്രിത നിയമനം വഴിയാണെന്നാണ് വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ട്ി ഒരു വിഭാഗം ജീവനക്കാർ തന്നെ ആരോപിക്കുന്നത്. 89 പേരെ പിഎസ് സി വഴിയും 17 പേരെ സ്‌പോർഡ് ക്വാട്ട അടക്കമുള്ള പ്രത്യേക നിയമനം വഴിയും നിയമിച്ചു. ആശ്രിത നിയമനം ആകെ നിയമനത്തിന്റെ അഞ്ചു ശതമാനം മാത്രമായിരിക്കണം എന്ന ചട്ടം നിലനിൽക്കേയാണ് അത്തരത്തിൽ അനധികൃത നിയമനം നടത്തിയിരിക്കുന്നത്. 93 ശതമാനം ഇത്തരത്തിൽ സർവീസിൽ എത്തിയത്.

ഒരാൾ മരിച്ച ഒഴിവിൽ രണ്ട് പേർ ജോലിയിൽ പ്രവേശിച്ച സംഭവും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൊണ്ടാണ് ഒരു വിഭാഗം ജീവനക്കാർ ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം ആശ്രിത നിയമനങ്ങളെല്ലാം വലിയ സംശയം ഉയർത്തുന്നതാണെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമനങ്ങളുടെ രേഖകൾ പരിശോധിച്ചപ്പോൾ അപ്പോയിന്മെന്റ് രേഖകകളോ മറ്റ് സർട്ടിഫിക്കറ്റുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലും ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ട്. ഇല്ലാത്ത പോസ്റ്റിലും പ്രമോഷൻ നൽകിയെന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കെഎസ്ആർടിസി മാനേജ്‌മെന്റിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. തുടർന്നാണ് കേസിൽ ഹൈക്കോടതിയെ ഒരു വിഭാഗം സമരർപ്പിച്ചരിക്കുന്നത്.

അതേസമയം കെഎസ്ആർടിസിയിലെ ആശ്രിത നിയമനത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാഴ്‌ച്ചക്കകം നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് വിജിലൻസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ, തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെയും, ജൂഡ് ജോസഫ് ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശിരിക്കുന്നത്.

കെഎസ്ആർടിസിയിൽ ഒരു ജീവനക്കാരി മരിച്ചപ്പോൾ അവരുടെ മകനും സഹോദരനും ആശ്രിത നിയമനം നൽകിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഈ വാർത്ത മറുനാടൻ നേരത്തെ പുറത്തുവിട്ടിരുന്നു. ആലുവ സ്വദേശിനിയായിരുന്ന കെ. രാധാമണിയെന്ന ജീവനക്കാരി മരിച്ചതിനേത്തുടർന്ന് അവരുടെ മകനും സഹോദരനും ആശ്രിതനിയമനം നേടിയിരുന്നു. കെഎസ്ആർടിസി പെരുമ്ബാവൂർ യൂണിറ്റിലെ ജീവനക്കാരിയായിരുന്നു ഇവർ. ആശ്രിത നിയമനത്തിലെ തട്ടിപ്പ് അധികൃതർ സമ്മതിച്ചെങ്കിലും രാധാമണിയുടെ സഹോദരന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. നിയമപ്രകാരം രാധാമണിയുടെ ഭർത്താവിനോ മക്കൾക്കോ ആണ് ആശ്രിതനിയമനം ലഭിക്കേണ്ടത്. എന്നാൽ, രാധാമണിയുടെ സഹോദരനു നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഭർത്താവ് കോർപറേഷനു കത്ത് നൽകി.

ഇക്കാര്യം മറച്ചുവച്ച് വീണ്ടും ആശ്രിതനിയമനത്തിനായി ഭർത്താവ് കത്ത് നൽകിയതനുസരിച്ച് മകൻ രാജീവിനും ജോലി നൽകി. എ.ഐ.ടി.യു.സി. യൂണിയന്റെ സംസ്ഥാനനേതൃനിരയിലെത്തിയ രാജീവ് കണ്ടക്ടറായാണു ജോലിയിൽ കയറിയത്. ഇപ്പോൾ ഇയാൾ കൺട്രോളിങ് ഇൻസ്‌പെക്ടറായി മാറുകയും ചെയ്തു. ആശ്രിത നിയമനം വഴി കണ്ടക്ടറായി ജോലിക്ക് കയറി ഇപ്പോൾ കൺട്രോളിങ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഇയാൾ അരലക്ഷം രൂപയോളം രൂപ ശമ്പളവും വാങ്ങുന്നുണ്ട്. ഈ വിവരത്തിൽ പരാതി നൽകിയപ്പോൾ ഇത് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആണ് സർക്കാർ ഉത്തരവ് എങ്കിലും ആ അന്വേഷണ റിപ്പോർട്ടിന്റെ ഫയൽ തന്നെ പൂഴ്‌ത്തിയ അവസ്ഥയിലാണ്.

ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനും അതേ വിജിലൻസ് വിഭാഗത്തിൽ ജോലി നോക്കുന്നതുകൊണ്ട് തന്നെ ഈ ഫയൽ പൂഴ്‌ത്താൻ വളരെ എളുപ്പത്തിൽ സാധിക്കുകയും ചെയ്തു.ഇത്തരത്തിൽ വർദ്ധിച്ച് വരുന്ന നിയമന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് കെഎആർടിസി ജീവനക്കാരനായ ജൂഡ് ജോസഫാണ് പരാതിയുമായി രംഗത്ത് വന്നത്

കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനങ്ങളുടെ മറവിൽ വൻതട്ടിപ്പ് പുറത്തായതോടെ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ട് കഴിഞ്ഞു. നിയമന ഉത്തരവുകളടക്കം സുപ്രധാനരേഖകൾ കോർപറേഷനിൽനിന്ന് അപ്രത്യക്ഷമായി എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശ്രിതനിയമനം നേടി, എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ എത്തിയവരുടേതുൾപ്പെടെ പല രേഖകളും സംശയാസ്പദവുമാണ്.

വിവരാവകാശനിയമപ്രകാരം രേഖകളുടെ പകർപ്പ് നൽകാൻ കോർപറേഷൻ മടിക്കുന്നു. ഇതേത്തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടതായി സൂചന. ആശ്രിതനിയമനത്തിന്റെ യാതൊരു രേഖയുമില്ലാതെ, പതിനായിരങ്ങൾ ശമ്ബളം വാങ്ങുന്ന നൂറുകണക്കിനു ജീവനക്കാർ നിലവിൽ കോർപറേഷനിലുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയെവരെ കോർപറേഷൻ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP