Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ സ്വദേശിക്ക് കൊറോണ പിടികൂടിയത് ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിക്കൊപ്പം ഖത്തർ എയർവേയ്‌സ് യാത്ര ചെയ്തപ്പോൾ; ഐസുലേഷൻ ഒഴിവാക്കാൻ യാത്ര ചെയ്ത കാര്യം മറച്ചു വച്ചെങ്കിലും നിർബന്ധപൂർവ്വം കൊണ്ടു പോയത് രോഗം കണ്ടെത്താൻ കാരണമായി; ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി കൂടി രോഗ ബാധിതനായതോടെ ചികിൽസയിലുള്ള രോഗികളുടെ എണ്ണം 17 ആയി; കർണ്ണാടകയിൽ മരിച്ചയാൾക്ക് കൊറോണാ പ്രോട്ടോകോൾ അനുസരിച്ച് സംസ്‌കാരം

തൃശൂർ സ്വദേശിക്ക് കൊറോണ പിടികൂടിയത് ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിക്കൊപ്പം ഖത്തർ എയർവേയ്‌സ് യാത്ര ചെയ്തപ്പോൾ; ഐസുലേഷൻ ഒഴിവാക്കാൻ യാത്ര ചെയ്ത കാര്യം മറച്ചു വച്ചെങ്കിലും നിർബന്ധപൂർവ്വം കൊണ്ടു പോയത് രോഗം കണ്ടെത്താൻ കാരണമായി; ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി കൂടി രോഗ ബാധിതനായതോടെ ചികിൽസയിലുള്ള രോഗികളുടെ എണ്ണം 17 ആയി; കർണ്ണാടകയിൽ മരിച്ചയാൾക്ക് കൊറോണാ പ്രോട്ടോകോൾ അനുസരിച്ച് സംസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആശങ്ക കൂട്ടി സംസ്ഥാനത്ത് മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്നെത്തിയ തൃശ്ശൂർ സ്വദേശിക്കുമാണിത്. ഇറ്റലിയിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ രോഗമുണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇയാളുടെ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ച് വ്യക്തത വരുത്തും. കോവിഡ്-19ന്റെ രണ്ടാംവരവിൽ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി. നേരത്തെ മൂന്ന് പേർക്ക് രോഗം ബാധിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം കൊറോണ രോഗികളുള്ളത് കേരളത്തിലാണ്.

കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. തൃശ്ശൂർ സ്വദേശി ജില്ലാ ആശുപത്രിയിലും. ഇരുപത്തൊന്നുകാരനായ ഇയാൾ ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തിൽ യാത്രചെയ്തിരുന്നു. വിമാനത്തിൽ വച്ചാണ് രോഗം പകർന്നത് എന്നാണ് സൂചന. ഇറ്റലിയിൽനിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഇദ്ദേഹം ഈ വിമാനത്തിൽ യാത്രചെയ്തകാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിർബന്ധപൂർവം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആശങ്ക കൂടുകയാണ്. ഇയാൾ ബന്ധപ്പെട്ടവർക്കും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച കണ്ണൂർ ജില്ലക്കാരനൊപ്പം വിമാനത്തിൽ യാത്രചെയ്തവരെ നിരീക്ഷിക്കും. മാർച്ച് അഞ്ചിന് എസ്.ജി. 54 സ്പൈസ്‌ജെറ്റ് വിമാനത്തിൽ ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇയാൾ എത്തിയത്. ഈ വിമാനത്തിലെ മറ്റു യാത്രക്കാരെ തിരയുകയാണെന്ന് മലപ്പുറം കളക്ടർ അറിയിച്ചു. രോഗലക്ഷണമുള്ളവർ അടിയന്തരമായി ജില്ലയിലെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. ഫോൺ: 0483 2737858, 2737857. തിരുവനന്തപുരത്തെ രോഗിയുടെ യാത്രാ വഴികളും തേടും.

കണ്ണൂർ ജില്ലയിൽ കൊറോണ പോസിറ്റീവ് കേസ് ആയത് ദുബയിൽ നിന്ന് എത്തിയ ആൾക്കാണെന്നു ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. മാർച്ച് 5ന് സ്പൈസ് ജെറ്റിന് കരിപ്പൂരിൽ ഇറങ്ങി നാട്ടിലെത്തി. 7 മുതൽ 10വരെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്ത 12 രാജ്യങ്ങളിൽ ദുബയ് ഉൾപെട്ടിട്ടില്ലാത്ത തിനാലും ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു അയക്കുകയായിരുന്നു. 7ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ ഫലം ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് നാളെ പ്രസിദ്ധീകരിക്കും. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഡിഎംഒയും അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്.

ബഹ്റൈനിൽ രണ്ട് മലയാളി നേഴ്സുമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ്, തിരുവനന്തപുരം സ്വദേശികളായ ഇവർ സ്വകാര്യ ആശുപത്രികളിൽ നേഴ്സുമാരാണ്. രോഗബാധയെ തുടർന്ന് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ബഹ്റൈനിൽ ഇതുവരെ നാല് ഇന്ത്യാക്കാർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കർണ്ണാടകയിൽ മരിച്ച 76 കാരനും കേരളത്തിൽ രോഗം സ്ഥിരീകരിച്ച 19 പേരുൾപ്പെടെ ഇന്ത്യയിൽ 79 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്താകെ 1,27,522 പേർക്കാണു കോവിഡുള്ളത്. 4708 പേർ മരിച്ചു. ചൈന കഴിഞ്ഞാൽ ഇറ്റലിയിലും ഇറാനിലുമാണ് രോഗം കൂടുതലുള്ളത്.

ഇറ്റലിയിൽ വ്യാഴാഴ്ച 189 പേർ മരിച്ചതോടെ കോവിഡ് മരണസംഖ്യ 1016 ആയി. രോഗികളുടെ എണ്ണം 15,113 ആയി ഉയർന്നു. കോവിഡ് 19 രോഗത്തെ നേരത്തെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ കണ്ണൂരും തൃശൂരുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്തുകൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ-ഏഴ്, കോട്ടയം-നാല്, എറണാകുളത്ത്-മൂന്ന്, തൃശൂർ-ഒന്ന്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിട്ടുള്ളത്.

രാജ്യത്തെ ആദ്യത്തെ മരണം കർണാടകയിൽ

കഴിഞ്ഞദിവസം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 76-കാരന് കൊറോണയായിരുന്നെന്ന് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ സംസ്‌കാരം കൊറോണ പ്രോട്ടോകോൾ പ്രകാരം നടത്തും.. വടക്കൻ കർണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. സൗദിയിൽനിന്ന് ഫെബ്രുവരി 29-നാണ് ഇയാൾ നാട്ടിലെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് കലബുറഗിയിലെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഹൈദരാബാദിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് സാമ്പിൾ പരിശോധനാ റിപ്പോർട്ട് കിട്ടിയത്. രാജ്യത്ത് 80 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

സൗദിയിൽ നിന്ന് ഹൈദരാബാദിലെത്തിയ ശേഷം കലബുറഗിയിലേക്ക് യാത്ര ചെയ്ത മുഹമ്മദ് ഹുസൈൻ മാർച്ച് അഞ്ചിന് അവിടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിൽസ തേടുകയായിരുന്നു. തൊട്ടടുത്ത ദിവസം ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ നിർബന്ധപ്രകാരം മറ്റൊരു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടർന്ന് 200 കിലോമീറ്റർ അകലെ ഹൈദരാബാദിലെ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ രോഗനില വഷളായതിനെത്തുടർന്ന് വീണ്ടും മാർച്ച് 9ന് കലബുറഗിയിലേക്ക് കൊണ്ടുവന്നു. ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.

മാർച്ച് 10നാണ് കോവിഡ് 19 ചികിൽസയ്ക്കായി ഇദ്ദേഹത്തിന്റെ സാംപിൾ ശേഖരിച്ചത്. തുടർന്ന് ഇത് ബെംഗളൂരുവിലെ ലാബിലേക്ക് പരിശോധനയ്ക്കായി കുറിയറിലൂടെ അയച്ചു. വ്യാഴാഴ്ച ബെംഗളൂരുവിലെത്തിയ സാംപിൾ രാവിലെ പരിശോധനയ്ക്കു വിധേയമാക്കുകയും വൈകിട്ട് ആരോഗ്യവകുപ്പ് കോവിഡ്19 സ്ഥിരീകരിക്കുകയുമായിരുന്നു. ആസ്മയും രക്തസമ്മർദവും രോഗിക്കുണ്ടായിരുന്നു. കർണാടകയിൽ ഇതിനകം അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP