കൊട്ടിയൂർ നെല്ലിയോടി മലയിൽ വിള്ളലും ഭൂമി താഴലും; വിള്ളൽ അനുദിനം ഈ വികാസം പ്രാപിച്ചു വരുന്നതോടെ കടുത്ത ആശങ്കയിൽ നാട്ടുകാർ; ഉരുൾ പൊട്ടിയ അമ്പായത്തോട് മേൽമലയിൽ മണ്ണിടിച്ചിലും രൂക്ഷം; വീണ്ടും സാധ്യതയുണ്ടെന്നും ഉരുൾപൊട്ടലിന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ്
രഞ്ജിത്ത് ബാബു
കണ്ണൂർ: കൊട്ടിയൂർ നെല്ലിയോടി മലയിലും അമ്പായത്തോട് മേൽമലയിലും മറ്റ് സമീപ മലകളിലും വിള്ളൽ അതിരൂക്ഷം. നെല്ലിയോടിയിൽ 7 മീറ്റർ വീതിയിലാണ് വിള്ളൽ വികസിച്ചിരിക്കുന്നത്. അനുദിനം ഈ വികാസം കൂടിവരികയാണെന്ന് നാട്ടുകാരനായ ചക്കാലയിൽ അഗസ്റ്റിൻ 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. നെല്ലിയോടി മലയിലേക്ക് ഇതോടെ ആരേയും കടത്തി വിടുന്നില്ല. ഇവിടെയുള്ള 13 കുടുംബങ്ങളെ ബന്ധുവീടുകളിലും കൊട്ടിയൂർ ദേവസ്വം ഹാളിലും മാറ്റി പാർപ്പിച്ചിരിക്കയാണ്. പ്രളയ ഭീതി വിട്ട് മാറിയിട്ടും കൊട്ടിയൂർ മലകളിൽ അതിവസിക്കുന്നവർക്ക് തിരിച്ച് പോകാനാവാത്ത അവസ്ഥയാണുളലത്. ജിയോളജിക്കൽ സർവ്വേ അധികൃതർ പരിശോധന നടത്തിയപ്പോൾ ഈ മലകളിലെ പാറയുമായി മണ്ണിന്റെ പിടുത്തം വിട്ട് പോയ അവസ്ഥയിലാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതിനാൽ ശക്തമായ മഴ പെയ്താൽ ഉരുൾ പൊട്ടലിന് സാധ്യതയുണ്ട്. സാധാരണ ഗതിയിൽ മണ്ണിടിച്ചലും സംഭവിച്ചേക്കാം. 35 ഡിഗ്രി ചെരിവിലാണ് നെല്ലിയോട് മലയുടെ കിടപ്പെന്നും ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അതിശക്തമായ ഉരുൾ പൊട്ടലിന് ശേഷം അമ്പായത്തോട് മേൽ മലയിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അവിടേയും മണ്ണിടിഞ്ഞ് കിടക്കുകയാണ്. ഇനിയും മഴ ശക്തമായാൽ മറ്റൊരു ഉരുൾ പൊട്ടൽ കൂടി സംഭവിച്ചേക്കാം. താഴേയുള്ള ജനവാസ കേന്ദ്രങ്ങളിൽ എന്തും സംഭവിക്കാമെന്ന ആശങ്കയിലാണ് ജനങ്ങൾ. വനത്തിനകത്താണ് നേരത്തെ ഉണ്ടായ ഉരുൾ പൊട്ടൽ.
നിരവധി പാലങ്ങളും കൃഷിയിടങ്ങളും ആ ഉരുൾപൊട്ടൽ മൂലം നശിക്കുകയുണ്ടായി,. മാത്രമല്ല ബാവലിപുഴ വഴിമാറിയൊഴുകിയതിന്റെ ഫലമായി ഒട്ടേറെ വീടുകൾ തകർന്നു. പുഴയോരത്തെ ചില വീടുകൾ ഇപ്പോഴും ഭീഷണിയിലാണ്. അമ്പായത്തോട് സെന്റ് ജോർജ്ജ് പള്ളി ഈ മലയടിവാരത്തിലാണ്. കൊട്ടിയൂർ മേഖലയിലെ പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്ന പാൽചുരം മുതൽ ചപ്പമല വരെയുള്ള വിവിധ ഇടങ്ങളിലും വിള്ളൽ രൂപപ്പെട്ടു കഴിഞ്ഞു. ജിയോളജി വകുപ്പിന്റെ വിദഗ്ദരടങ്ങുന്ന സംഘം അടുത്ത ദിവസം തന്നെ സമഗ്രമായ പഠനത്തിന് കൊട്ടിയൂർ മേഖലകളിലെത്തും. ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണ്.
നെല്ലിയോടി മലയിലെ ഭൂപാളി തെന്നി മാറി താഴ്ന്നു പോകുന്നതും തുടരുകയാണ്. ഇത് മൂലം കടപ്പൂർ ആന്റണിയുടെ വീട് പൂർണ്ണമായും തകർന്നു. മരങ്ങൾ മണ്ണിലേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയും ഇവിടെയുണ്ടാകുന്നുണ്ട്. വൈദ്യുത ലൈനുകൾ മാറ്റി കഴിഞ്ഞു. ഭൂതലത്തിൽ നിന്നും പത്ത് മീറ്ററിലധികം ഭൂപാളി താഴ്ന്നു കഴിഞ്ഞു. ചെങ്കുത്തായ സ്ഥലമായതിനാലും ചെമ്മണ്ണുള്ളതിനാലും പരിധിയിലധികം ജലം താഴ്ന്നിറങ്ങിയതാണ് ഭൂമി താഴുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ തുടർന്നിരുന്നുവെങ്കിൽ ഉരുൾ പൊട്ടാനുള്ള സാധ്യത ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ മഴയില്ലാത്തതാണ് ആശ്വാസമാവുന്നത്. എന്നാൽ മണ്ണിനടിയിൽ പതിവിലധികം ജലം സംഭരിക്കപ്പെട്ടതിനാൽ അപകട സാധ്യത നിലനിൽക്കുന്നുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും ജാഗരൂകരാകണമെന്നും ജിയോളജി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ഈ കാലവർഷത്തിൽ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടലാണ് കൊട്ടിയൂർ അമ്പായത്തോട് മേൽമലയിലുണ്ടായത്. ഏക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചു പോവുകയും റോഡുകൾ ഇല്ലാതാവുകയും ചെയ്തിരുന്നു. പുഴയിൽ വെള്ളമുയർന്ന് നിരവധി പാലങ്ങൾ തകരുകയും വൻ പാലങ്ങൾ പോലും തകർച്ചയെ നേരിടുകയും ചെയ്തിരുന്നു. എന്നാൽ ജനങ്ങൾ മലകളിലെ വിള്ളൽ അടക്കമുള്ള വിവരങ്ങൾ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. നിക്ഷിപ്ത വനത്തിലുള്ള ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍